കുടിയേറുന്ന വിദ്യാര്‍ഥികള്‍ പ്രതിസന്ധികളും സാധ്യതകളും
ഷബ്‌നം. ടി. പി
ഗവേഷക, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്
ജീവന് തന്നെ അപായം വന്നേക്കുമായിരുന്ന സാഹചര്യത്തിലും പത്തേമാരിയില്‍ യാത്ര ചെയ്‌ത് കുടിയേറ്റത്തിന് ശ്രമിച്ച ചരിത്രമാണ് മലയാളികളുടേത്. മാറിവന്ന കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക സാഹചര്യത്തില്‍ കുടിയേറ്റത്തിന്റെ വിപുലമായ സാധ്യതകള്‍ മലയാളികള്‍ തേടുന്നതും സ്വാഭാവികം. വിവിധ രാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റവും ആ പശ്ചാത്തലത്തിലാണ് കാണേണ്ടത്.
ചില വികസിത രാജ്യങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായും കുടിയേറ്റ നയങ്ങള്‍ മാറുന്നുണ്ട്. വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോള്‍, സ്വദേശത്തിലെ മാനവ വിഭവ ശേഷിയെയും ഭാവി പുരോഗതിയെയും പ്രതികൂലമായാണ് ബാധിക്കുകയെന്ന കാഴ്‌ചപ്പാട് ബാധിക്കുകയെന്ന കാഴ്‌ചപ്പാട് ശക്തമാണ്. കൊളോണിയല്‍ കാലഘട്ടത്തിൽ തന്നെ ഇന്ത്യയിൽ നിന്നും വിദ്യാര്‍ഥി കുടിയേറ്റം നടന്നിരുന്നെങ്കിലും അത് മുഖ്യമായും വരേണ്യ വിഭാഗങ്ങള്‍ക്കിടയില്‍ ഒതുങ്ങി നിന്ന ഒന്നായിരുന്നു. എന്നാൽ സമൂഹത്തിലെ നാനാ വിഭാഗങ്ങള്‍ക്ക് സാധ്യമാകുന്ന രീതിയിലുള്ള ഒരു പ്രതിഭാസമായി കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മാറി വരുന്നുണ്ട്. മാത്രമല്ല, താല്‍കാലിക കുടിയേറ്റങ്ങളില്‍ നിന്നും വ്യത്യസ്‌തമായി സ്ഥിര കുടിയേറ്റത്തിന്റെ സാധ്യതയും ഇന്നത്തെ വിദ്യാര്‍ഥി കുടിയേറ്റത്തിന്റെ പ്രത്യേകതയാണ്.
കുടിയേറിയ വിദ്യാര്‍ഥികളുടെ എണ്ണം 2018-നെ അപേക്ഷിച്ച് 2023-ല്‍ പ്രബലമായി തന്നെ വർധിച്ചുവെന്നതാണ് കേരള മൈഗ്രേഷന്‍ സര്‍വേയുടെ പ്രാരംഭ നീരീക്ഷണം. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഓഷ്യാന, ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കുടിയേറുന്നുണ്ട്. കുടിയേറ്റ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ വൈവിധ്യവും ആ രാജ്യങ്ങളുടെ സവിശേഷതകളും വിദ്യാര്‍ഥി കുടിയേറ്റ ചര്‍ച്ചകളില്‍ മര്‍മ്മ പ്രധാനമാണ്. ഡിപെന്‍ഡെന്‍സി വീസ എന്ന സാധ്യത ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ കുടുംബാംഗങ്ങളെ, വിശേഷിച്ചും ജീവിതപങ്കാളിയെ കുടിയേറ്റത്തിന് സഹായിക്കുന്ന പ്രവണത സജീവമാണ്. ഇത്തരം രാജ്യങ്ങളിലേക്ക് കുടുംബ സമേതം പോകുന്നവരുടെ തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്നതാണ് നിലവിലെ സങ്കീര്‍ണ്ണതയുടെ അടിസ്ഥാനം.
നിയന്ത്രണ നയങ്ങളുമായി രാജ്യങ്ങള്‍
വിദേശ രാജ്യങ്ങള്‍ ഇതിനോട് പ്രതികരിക്കുന്ന രീതിയിലുള്ള നയരൂപവല്‍ക്കരണങ്ങളും ഈ കാലയളവില്‍ നടത്തുന്നുണ്ട്. കാനഡ വിദ്യാര്‍ഥി കുടിയേറ്റത്തെ കേപ്പ് ചെയ്‌തും, യു.കെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന കാലയളവില്‍ ഡിപെന്‍ഡെന്‍സി വീസ നിഷേധിച്ചും, ആസ്ട്രേലിയയിലെ 2025 തെരെഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി വിദ്യാര്‍ഥി കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ ശ്രമങ്ങളുണ്ടാകുന്നതും, പല രാജ്യങ്ങളും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥി കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും അതിന്റെ ഭാഗമാണ്. കുടിയേറുന്ന വിദ്യാര്‍ഥികളില്‍ നിന്നും വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ വലിയ ഫീസ് ഈടാക്കി വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ, കുടിയേറ്റത്തിന്റെ ഭാഗമായി താമസയിടങ്ങളും ആരോഗ്യ സേവനങ്ങളുമൊക്കെ കൂടുതല്‍ ചെലവേറിയതുമാവുന്നു. യൂറോപ്യന്‍ മേഖലയിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ ആ രാജ്യത്തിലെ സാംസ്‌കാരിക രീതികളെ സ്വാംശീകരിക്കാനും അതിജീവനത്തിനും ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കാളികളാവുകയും അവിടുത്തെ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
വിദ്യാര്‍ഥി കുടിയേറ്റത്തെ തൊഴില്‍ കുടിയേറ്റത്തില്‍ നിന്നും വ്യത്യസ്‌തമായി സംശയാസ്‌പദമായി സമീപിക്കുന്ന രീതിയുണ്ട്. തൊഴിലാളി കുടിയേറ്റത്തിന്റെ ഒരു പ്രത്യേകത തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ വലിയൊരു പങ്ക് അയക്കുന്നു എന്നുള്ളതാണ്. അത്തരത്തില്‍ പണമയക്കുന്നതിന്റെ വലിയ സാമ്പത്തിക ഗുണഭോക്താവാണ് ഇന്ത്യ. മലയാളികള്‍ക്കിടയിലെ വിദ്യാഭ്യാസ യോഗ്യത കൂടിയത് മൂലം ഇന്ന് വലിയൊരു വിഭാഗം കുടിയേറ്റം നടത്തുന്നുണ്ട്. ഒരേ സമയം വിദഗ്‌ധ തൊഴിലാളികൾ കുടിയേറ്റം നടത്തുമ്പോള്‍ കൂടുതല്‍ സാമ്പത്തിക നേട്ടം രാജ്യത്തിന് ഉണ്ടാകുമ്പോഴും വിദേശത്തെ, പ്രത്യേകിച്ചും ഗള്‍ഫ് ഇതര രാജ്യങ്ങളിലെ, ഭീമമായ ജീവിതച്ചെലവും പൗരത്വ സാധ്യതയും ഭാവിയില്‍ അതിന് വിഘാതമാവുമെന്നും കരുതപ്പെടുന്നു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തെ അടിസ്ഥാനമാക്കി, അതുൽപാദിപ്പിക്കുന്ന സാമ്പത്തിക മെച്ചവും അസ്ഥിരതയും കേന്ദ്രീകരിച്ചായിരുന്നു മുന്‍പ് അക്കാദമിക ചര്‍ച്ചകള്‍. എന്നാൽ ഇന്നത് കുടിയേറ്റം സൃഷ്‌ടിക്കുന്ന സാമ്പത്തിക ബാധ്യതകള്‍ എന്ന മണ്ഡലത്തിലേക്ക് കൂടി കടന്നിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിന് ആസ്‌പദമായിരിക്കുന്നത് വിദ്യാര്‍ഥി കുടിയേറ്റത്തിന് വിനിയോഗിക്കപ്പെടുന്ന പണവും, പ്രത്യേകിച്ച് വർധിച്ചു വരുന്ന വിദ്യാഭ്യാസ ലോൺ തുക, കൂടാതെ കുടിയേറുന്ന രാജ്യങ്ങളുടെ സവിശേഷതകളുമാണ്. വലിയ ലോൺതുകകൾ ലഭ്യമാകണമെങ്കില്‍ കെട്ടിടമുള്ള ഭൂമി ഈടുവയ്ക്കേണ്ടതുണ്ട്. വീട് വെച്ച് ലോണെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്, പഠനത്തോടൊപ്പം ലോൺതുക അവിടെ നിന്നു തന്നെ തിരിച്ചടയ്ക്കാന്‍ ശ്രമിക്കേണ്ട ഉത്തരവാദിത്വം കൂടി നിർവഹിക്കേണ്ടതായി വരുന്നു. പഠനത്തിനു ശേഷം സ്റ്റേ ബാക്ക് പിരിയഡില്‍ അവിടെ ജോലി ചെയ്‌ത് സ്ഥിര താമസമാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നതോടെ ഇവരുടെ തിരിച്ചു വരവ് എന്ന വിഷയത്തില്‍ അനിശ്ചിതത്വത്തിന്റെ പ്രശ്‌നം വരുന്നു.
നോര്‍ക്ക രജിസ്ട്രേഷന്‍ കണക്ക് പ്രകാരം ഏകദേശം 182 രാജ്യങ്ങളിലേക്ക് മലയാളികള്‍ കുടിയേറിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡേറ്റ പ്രകാരം 2022-ല്‍ 79 രാജ്യങ്ങളില്‍ ഇന്ത്യയിൽ നിന്ന് വിദ്യാര്‍ഥികള്‍ പഠനത്തിനായി കുടിയേറിയിട്ടുണ്ട്. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി കേരളത്തിൽ നിന്നുള്ള വിദ്യാര്‍ഥി കുടിയേറ്റത്തെ കൂടുതല്‍ സുരക്ഷിതമാക്കാനാണ് നോര്‍ക്കയുടെ സ്റ്റുഡന്റ് മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നം വയ്‌ക്കുന്നത്. വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കായി നോര്‍ക്ക സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് നൽകുന്നുണ്ട്. പക്ഷേ, ഈ ഐ.ഡി കാര്‍ഡ് സ്വായത്തമാക്കിയിട്ടുള്ളവരുടെ എണ്ണം മെച്ചപ്പെടേണ്ടിയിരിക്കുന്നു.
മാറി വരുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളില്‍ അതത് രാജ്യങ്ങളുടെ താല്‍പര്യങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഭാഗമായി കുടിയേറ്റ സംബന്ധ വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. നോര്‍ക്കയുടെ സാന്നിധ്യം മലയാളി കുടിയേറ്റ സമൂഹങ്ങളിലേക്ക് എത്തിക്കാന്‍ ഈ സാഹചര്യത്തില്‍ സാധിക്കേണ്ടതുണ്ട്. ഇറാഖ്, കുവൈത്ത്, അഫ്‌ഗാനിസ്ഥാൻ, ഇസ്രയേല്‍, സുഡാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ജീവിത സുരക്ഷിതത്വത്തെ ബാധിക്കുന്ന വിധത്തിലുള്ള സന്ദര്‍ഭങ്ങളില്‍, മലയാളികളെ സ്വദേശത്തേക്ക് തിരിച്ച് എത്തിക്കാന്‍ സര്‍ക്കാരുകള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡിനെയും ഉക്രൈന്‍ – റഷ്യ യുദ്ധത്തെയും തുടർന്ന് കുടിയേറുന്ന വിദ്യാര്‍ഥികള്‍ക്കിടയിലും സര്‍ക്കാര്‍ സാന്നിധ്യം മെച്ചപ്പെട്ടിട്ടുണ്ട്. ഉക്രൈനിലുളള മലയാളികളോട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആ സമയത്ത് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നു.
റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പങ്ക്
സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് കേരളത്തിലെ വിദ്യാര്‍ഥി കുടിയേറ്റ വിഷയ ചര്‍ച്ചകളില്‍ ഒരു കേന്ദ്രസ്ഥാനമുണ്ട്. കുടിയേറ്റ വ്യവസായ ശൃംഖല എന്നുതന്നെ വിളിക്കാവുന്ന രീതിയില്‍ ഇത് വിപുലമായിട്ടുണ്ട്. ഒരു വിദ്യാര്‍ഥിയെ ആ സ്ഥാപനത്തിലേക്ക് എത്തിക്കുമ്പോള്‍ ഏജന്‍സിക്ക് ആ സര്‍വകലാശാലയില്‍ നിന്നും കമ്മിഷന്‍ ലഭിക്കുന്നു. ജര്‍മ്മനിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസില്ലാത്തതിനാല്‍, കേരളത്തില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ അങ്ങോട്ട് കുടിയേറുന്നുണ്ട്. ജര്‍മ്മനിയിലേക്കുള്ള കുടിയേറ്റ സേവനങ്ങള്‍ക്കുള്ള ഫീസായി, ഏകദേശം രണ്ട് ലക്ഷം രൂപയോ അതിനു മുകളിലോ ഏജന്‍സികള്‍ ഈടാക്കുന്നുണ്ട്. മിക്കവാറും ഏജന്‍സികളും, വിദ്യാര്‍ഥികള്‍ വിദേശ രാജ്യത്ത് എത്തിക്കഴിഞ്ഞതിനു ശേഷം യാതൊരു സേവനവും നല്‍കാറില്ല.
കുടിയേറുന്ന രാജ്യത്ത് അവര്‍ക്ക് വളരെ കൃത്യമായി ആശയ വിനിമയം നടത്താന്‍ സാധിക്കുന്ന ഇന്ത്യന്‍ സംവിധാനത്തിന്റെ ആവശ്യകതയാണ് കോവിഡ്-19, ഉക്രൈന്‍-റഷ്യ യുദ്ധ പശ്ചാത്തലമൊക്കെ സൃഷ്‌ടിച്ച അസന്തുലിതാവസ്ഥ വെളിവാക്കുന്നത്. കുടിയേറ്റ തീരുമാനങ്ങളിലും കുടിയേറ്റ സാധ്യതകളുടെ വളര്‍ച്ചയിലും നെറ്റ്‌വർക്കുകൾക്ക് വലിയ സാധ്യതയുണ്ട്. കുടിയേറാന്‍ ആഗ്രഹിക്കുന്ന രാജ്യത്ത് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ബന്ധങ്ങള്‍ ഇല്ലെങ്കില്‍ അവരെ അത് പ്രതികൂലമായി ബാധിക്കും. മലയാളി സംഘടനകള്‍ക്കും സര്‍ക്കാരുകള്‍ക്കും ഇവര്‍ക്ക് മെച്ചപ്പെട്ട കുടിയേറ്റം പ്രദാനം ചെയ്യാനാവും. പല തരത്തിലുള്ള വിവേചനങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യത്ത് നേരിടുമ്പോള്‍ ഇത്തരം സംഘടനകളാണ് ഇടപെടുന്നത്.
പെൺകുടിയേറ്റം
പെൺകുട്ടികളുടെ കുടിയേറ്റം പുരുഷാധിപത്യ വ്യവസ്ഥയ്ക്കകത്ത് പലതരം സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സാധ്യമാകുന്നത്. അവരുടെ സുരക്ഷിതമായ സാമൂഹിക ജീവിതം പലപ്പോഴും റദ്ദ് ചെയ്യപ്പെടാറുമുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ രൂപപ്പെടുന്ന സംഘടനകള്‍ക്ക് അവരുടെ തന്നെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതോടൊപ്പം സമൂഹവുമായി സജീവമായി സംവദിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുത്താനും സഹായിക്കും. ക്രമേണ നെറ്റ്‌വർക്കുകൾ വിപുലപ്പെടുത്താനും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയുക്തമാകുന്ന രീതിയില്‍ വികസിക്കുവാനും കഴിയും. ലോക കേരള സഭയിലൂടെ നിർവഹിക്കപ്പെടുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ജീവിക്കുന്ന മലയാളികളെയും മലയാളി സംഘടനകളെയും ഒരുമിപ്പിച്ച് പ്രവാസി ക്ഷേമത്തിനും കേരളത്തിന്റെ വികസനത്തിനും എന്തൊക്കെ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്ന ആലോചനയാണ്. വിദ്യാര്‍ഥി കുടിയേറ്റം നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനും ലോക കേരള സഭയ്ക്ക് സാധിക്കും.
അന്താരാഷ്ട്ര കുടിയേറ്റത്തെ സംബന്ധിച്ച് ലോക രാജ്യങ്ങള്‍ക്കൊക്കെ ബാധകമാകുന്നൊരു നിയമം നിർമ്മിക്കപ്പെട്ടിട്ടില്ല. കുടിയേറുന്ന വ്യക്തികളുടെ അവകാശങ്ങള്‍ നിർണ്ണയിക്കുന്നതിൽ അതത് രാഷ്ട്രത്തിനാണ് നിര്‍വഹണാധികാരം. മെച്ചപ്പെട്ട സാധ്യതകള്‍ മുന്നിൽ കാണുന്ന, കുടിയേറാന്‍ സഹായിക്കുന്ന വിധത്തിലുള്ള മൂലധനം കൈമുതലായുള്ളവര്‍ ഉറപ്പായും കുടിയേറുക തന്നെ ചെയ്യും. ആ പശ്ചാത്തലത്തില്‍ നിയന്ത്രണത്തിനു പകരം കുടിയേറ്റത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. കുടിയേറുന്ന വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികളെ മറി കടക്കാനും, കൂടുതല്‍ സാധ്യതകളുള്ള ഒരു ലോകത്തിലേക്കുള്ള പുരോഗതിക്കും സഹായകമാവുക അത്തരമൊരു സമീപനമായിരിക്കും.
- പ്രവാസവും പുനരധിവാസവും
- കുടിയേറ്റത്തിന്റെ കാണാപ്പുറങ്ങള്‍