പ്രവാസവും പുനരധിവാസവും
കെ വിജയകുമാര്‍
പ്രവാസത്തിന്റെ ചരിത്രത്താളുകളിലൂടെ കണ്ണോടിച്ചാല്‍ ഗള്‍ഫ് നാടുകളും അവിടങ്ങളില്‍ കുടിയേറിയ സാധാരണക്കാരായ മലയാളികളുമാണ് മുഖ്യമായും നമ്മുടെ മുന്നിലെത്തുക.
ആധുനിക ഗള്‍ഫ് കുടിയേറ്റത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം ആരംഭിക്കുന്നത് 1970-മുതലാണ്. ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും കോളനി ഭരണത്തില്‍ നിന്നും മോചനം നേടുകയും എണ്ണയുല്‍പാദനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാവുകയും ചെയ്‌ത കാലം. 1978- ആയപ്പോഴേക്കും ഏകദേശം 1.8 ലക്ഷം മലയാളികള്‍ക്ക് സ്വപ്‌ന ഭൂമിയായി ഗള്‍ഫ് മാറി.
മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇപ്പോള്‍ മറ്റ് വികസിത നാടുകളിലേക്കുള്ള കുടിയേറ്റവും വര്‍ധിച്ചു വരുന്നുണ്ട്. ഗള്‍ഫ് മലയാളികള്‍ക്കൊപ്പം ഇവരില്‍ നിന്നുമുള്ള വരുമാനവും നമ്മുടെ സാമ്പത്തിക മേഖലയിലെ പ്രധാന ഘടകമാണ്. 2024 ജൂണില്‍ നടക്കാന്‍ പോകുന്ന നാലാം ലോക കേരളസഭ സമ്മേളനത്തിലേക്ക് 100-ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന സൂചന വെറുതെയല്ല. വരും കാലങ്ങളില്‍ 150 ലധികം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്താലും അതിശയിക്കേണ്ടതില്ല. 180-ല്‍ പരം രാജ്യങ്ങളില്‍ മലയാളിയുടെ സാന്നിധ്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസിപ്പണവും കേരളവും
പ്രവാസികളയയ്‌ക്കുന്ന പണം കുടുംബാംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിലും സംസ്ഥാനത്താകെയും വരുത്തുന്ന പുരോഗതി പ്രകടമായിത്തുടങ്ങിയത് 1980-കളുടെ ആദ്യഘട്ടങ്ങളിലാണ്. ജനങ്ങളുടെ വരുമാനത്തിലും ഉപഭോഗത്തിലും വന്നു ചേർന്ന വലിയ കുതിച്ചുചാട്ടം, പ്രതിശീര്‍ഷ വരുമാനത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന പ്രകടമായ വര്‍ധന, സമസ്‌തമേഖലയിലും അനുഭവപ്പെട്ട പ്രവാസിപ്പണത്തിന്റെ സ്വാധീനം ഇവയെല്ലാം തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റിയ സംഭവങ്ങളായിരുന്നു. 1975 മുതല്‍ അരനൂറ്റാണ്ട് കാലത്തിനിടയ്ക്ക് കേരളമെന്ന കൊച്ചു സംസ്ഥാനം 20 ലക്ഷം കോടി രൂപയിലധികം പ്രവാസിപ്പണമായി സ്വീകരിച്ചതായാണ് കണക്ക്. രാജ്യത്തെ തന്നെ ഉയർന്ന ഉപഭോഗം, ഉയർന്ന സമ്പാദ്യം, ഉയർന്ന വളര്‍ച്ച, ഉയർന്ന വരുമാനം എന്നിവയിലൂടെ മുന്നോക്ക സംസ്ഥാനമെന്ന സ്ഥാനത്ത് കേരളം അവരോധിക്കപ്പെട്ടു.
എന്നാലോ, കൃഷി അനുബന്ധ മേഖലയിലും, ഉൽപന്ന നിര്‍മ്മാണ മേഖലകളിലും ഈ പണത്തിന്റെ സ്വാധീനം ഒട്ടുംതന്നെ പ്രകടമായില്ല. ഉപഭോഗത്തിനും നിര്‍മ്മാണത്തിനുമുള്ള ഒട്ടുമിക്ക വസ്‌തുക്കളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങേണ്ട സ്ഥിതി വിശേഷം ഇന്നും തുടരുന്നു. ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കാരണം വ്യാപാര കമ്മി കുത്തനെ ഉയർന്ന സംസ്ഥാനമായി കേരളം മാറി. പ്രവാസിപ്പണത്തിലൂടെ ഉണ്ടാകേണ്ടിയിരുന്ന പ്രഭാവം അതുകൊണ്ടു തന്നെ പരിമിതമായി മാറി. വീട്ടുചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, കടം തിരിച്ചടയ്ക്കല്‍, വീട് വാങ്ങല്‍, വീടുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കായി ഈ പണത്തിന്റെ 80 ശതമാനമാണ് ചെലവഴിക്കപ്പെടുന്നത്. മാറ്റിവയ്ക്കപ്പെടുന്ന 20 ശതമാനമാകട്ടെ, വലിയൊരു ഭാഗവും ബാങ്ക് നിക്ഷേപങ്ങളായി മാറ്റപ്പെടുന്നു. കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ശരാശരി 35,000 ചെറുപ്പക്കാര്‍ പഠനാവശ്യങ്ങള്‍ക്കായി വിദേശ നാടുകള്‍ തെരഞ്ഞെടുക്കുന്നു. 25 മുതല്‍ 35 ലക്ഷം രൂപ വരെ അതിനായി ചെലവഴിക്കപ്പെടുന്നു. ഇതുവഴി 7000 മുതല്‍ 10,000 കോടി രൂപ വരെ ഓരോ വര്‍ഷവും വിദേശ കറന്‍സിയായി പുറത്തേക്ക് ഒഴുകുന്നതായും കാണാവുന്നതാണ്.
പുനരധിവാസം: പാഠങ്ങളും പാഠഭേദങ്ങളും
കുടിയേറ്റം എന്നാരംഭിച്ചോ തൊട്ടു പിന്നാലെ മടങ്ങി വരവിന്റെ കഥയും കേരള ചരിത്രത്തിന്റെ ഭാഗമാണ്.. 4.5 വീടൊന്നിൽ ഒരു പ്രവാസിയുണ്ടെങ്കില്‍ ആറു വീടൊന്നിൽ ഒരു മടങ്ങിവന്ന പ്രവാസിയുള്ള സംസ്ഥാനമാണിന്ന് കേരളം. കുടിയേറ്റവും മടങ്ങി വരവും 2000 ആണ്ടുവരെ സജീവ ചർച്ചാവിഷയമായിരുന്നുവെങ്കിൽ ഇത് നാട്ടിലുണ്ടാവുന്ന ദൈനംദിന കാര്യങ്ങളിലൊന്നായി മാറി.
കേരള മൈഗ്രേഷന്‍ സര്‍വേ
2018-ലെ സൂചന പ്രകാരം വിദേശത്തുള്ള മലയാളികളില്‍ 10- ാം തരം യോഗ്യതയുള്ളവര്‍ 11.5 ശതമാനവും, +2 വിദ്യാഭ്യാസമുള്ളര്‍ 40.9 ശതമാനവും, ബിരുദധാരികള്‍ 27.6 ശതമാനവുമാണ്. 1998-ല്‍ അത് യഥാക്രമം 44.1% , 28.7%, 8.8 ശതമാനവുമായിരുന്നു. അതായത്, 98നെ അപേക്ഷിച്ച്, 2018 ആയപ്പോള്‍, കുടിയേറിയവരില്‍ പ്ലസ്‌ടുവിന് മുകളില്‍ വിദ്യാഭ്യാസം നേടിയവരാണ് കൂടുതല്‍. പത്താം തരക്കാരും അതിന് താഴെ വിദ്യാഭ്യാസമുള്ളവരും നാലിലൊന്നായി കുറഞ്ഞു.
ഈയൊരു സാഹചര്യം വിലയിരുത്തി മാത്രമേ ഭാവിയിലെ പുനരധിവാസത്തെ വ്യാഖ്യാനിക്കാന്‍ സാധിക്കൂ.