മാറുന്ന ലോകത്തില്‍ സുരക്ഷിത കുടിയേറ്റം

അജിത് കോളശ്ശേരി

സി ഇ ഒ, നോര്‍ക്ക റൂട്ട്‌സ് 

കേരളത്തിലെ പ്രവാസികളുടെ ജീവിതത്തില്‍ സർവതോന്മുഖമായ മാറ്റത്തിന് ചാലക ശക്തിയായി മാറിയ പ്രവാസികാര്യ വകുപ്പ് (Non-Resident Keralite’s Affairs – NORKA) നിലവില്‍ വന്നിട്ട് മൂന്ന് പതിറ്റാണ്ടിനോടടുക്കുന്നു. നോര്‍ക്ക വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്‌സും 22 പ്രവര്‍ത്തന വര്‍ഷങ്ങള്‍ പൂർത്തിയാക്കുന്നു. കേരളീയ പ്രവാസികളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നോര്‍ക്ക റൂട്ട്‌സ് നടത്തി വരുന്ന വ്യവസ്ഥാപിതമായ ഇടപെടലുകള്‍ സമാനതകളില്ലാത്തതാണ്. രാജ്യത്തിന് ആകെ മാതൃകയായ ഇത്തരം പ്രവര്‍ത്തനങ്ങളാണ് നോര്‍ക്കയെ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ നിരന്തരം നോര്‍ക്കയുടെ പദ്ധതികളും സേവനങ്ങളും പഠിക്കാനെത്തുന്നത് നോര്‍ക്ക റൂട്ട്‌സിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം കൊണ്ടു മാത്രമാണ്.

വിദേശ തൊഴിലും സ്വപ്‌നങ്ങളും

1970-ല്‍ മധ്യ- പൗരസ്ത്യ രാജ്യങ്ങളില്‍ ഉല്‍പാദന-വിപണന രംഗത്തും പെട്രോളിയം മേഖലയിലും ഉണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച ഈ രാജ്യങ്ങളില്‍ തൊഴിലവസരങ്ങളുടെ അനന്തമായ സാധ്യതകള്‍ സൃഷ്‌ടിച്ചു. പരിണത ഫലങ്ങളില്‍ ഒന്നായി ലോകത്ത് കുടിയേറ്റം ശക്തമായി. മികച്ച ജീവിത സാഹചര്യങ്ങള്‍ തേടി തൊഴിലന്വേഷകര്‍ സ്വന്തം നാട് വിട്ട് മറ്റിടങ്ങളിലേയ്ക്ക് യാത്ര ചെയ്‌തു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മലയാളികള്‍ കൂട്ടത്തോടെ തൊഴില്‍ തേടി പോയതും ഈ കാലയളവിലാണ്. ജി.സി.സി രാജ്യങ്ങളിലേക്ക് ഉണ്ടായ മലയാളികളുടെ ഒഴുക്ക് കേരളത്തിന്റെ കുടിയേറ്റ ചരിത്രത്തിലെ സവിശേഷമായ ഒരേടാണ്. വിദേശ തൊഴില്‍ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനായി പലരും കടല്‍ കടന്നത് പേര്‍ഷ്യന്‍-ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു. എന്നാൽ ഇന്ന് 182 രാജ്യങ്ങളിലേക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ചെന്നെത്തിയിരിക്കുന്നു എന്നാണ് കണക്കുകള്‍. നോര്‍ക്ക റൂട്‌സ് കോഴിക്കോട് ഐ.ഐ.എമ്മുമായി ചേർന്ന് നടത്തിയ പഠനത്തില്‍ വിദേശ തൊഴില്‍ വിപണിയെയും ഭാവി തൊഴില്‍ സാധ്യതകളെയും പ്രതിപാദിക്കുന്നുണ്ട്. മുന്‍പ് ഗള്‍ഫ് രാജ്യങ്ങളായിരുന്നു തൊഴിിലന്വേഷകരുടെ പ്രധാന ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ വന്‍കരയിലേക്കും മാറിയിരിക്കുന്നു എന്ന് പഠനം വ്യക്തമാക്കുന്നു.

വിദ്യാഭ്യാസവും കുടിയേറ്റവും

തൊഴിലവസരങ്ങളുടെ നിരവധി വാതിലുകള്‍ തുറന്നു തരുന്ന ലോക ക്രമമാണ് ഇന്ന് നിലവിലുള്ളത്. കോവിഡിനു ശേഷം ലോകമെമ്പാടും ‘സ്റ്റുഡന്റ്സ് മൈഗ്രേഷന്‍’ എന്ന വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നു. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും ജീവിത നിലവാരത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന പുതിയ തലമുറയുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നു. അവര്‍ക്ക് സുരക്ഷിതവും നിയമപരവും വ്യവസ്ഥാപിതവുമായ കുടിയേറ്റം സാധ്യമാക്കുന്നതിനാവശ്യമായ ദിശാബോധം നൽകുന്നതിന് കാലാനുസൃതമായ നേതൃത്വമാണ് നോര്‍ക്ക റൂട്‌സ് നല്‍കി വരുന്നത്.

വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്‌സ് സ്റ്റുഡന്റ്സ് ഐഡന്റിറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പഠന സൗകര്യാര്‍ഥം രാജ്യം വിട്ടു പോകുന്ന വിദ്യാര്‍ഥികളുടെ വിവര ശേഖരണം നടത്തുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതും പദ്ധതി ലക്ഷ്യമിടുന്നു. 2020-21 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയില്‍ ചെറിയൊരു ശതമാനം മാത്രമാണ് ഇതിനോടകം സ്റ്റുഡന്റ്സ് ഐ ഡി കാര്‍ഡ് എടുത്തിട്ടുള്ളത്. എങ്കിലും 54 -ഓളം രാജ്യങ്ങളില്‍ ഇന്ന് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കാന്‍ എത്തിച്ചേർന്നിരിക്കുന്നുവെന്ന് പദ്ധതിയിലെ വിവര ശേഖരണത്തില്‍ നിന്ന് മനസ്സിലാക്കുന്നു. സുരക്ഷിതവും സുതാര്യവുമായ വിദ്യാഭ്യാസ കുടിയേറ്റത്തിന് വിദ്യാര്‍ഥികളെ സഹായിക്കുന്ന ഒരു സ്റ്റുഡന്റ്സ് മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള പരിശ്രമങ്ങളും നടന്നു വരുന്നു.

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ഏക ഏജന്‍സിയാണ് നോര്‍ക്ക റൂട്‌സ്. വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍, MEA അറ്റസ്റ്റേഷന്‍, എംബസി അറ്റസ്റ്റേഷന്‍, അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങളും നിലവിലുണ്ട്. ഇതിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ റീജണല്‍ അറ്റസ്റ്റേഷന്‍ സെന്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്. നിലവില്‍ അറുപതിനായിരത്തോളം സർട്ടിഫിക്കറ്റുകളാണ് വര്‍ഷം തോറും നോര്‍ക്ക വഴി അറ്റസ്റ്റ് ചെയ്യുന്നത്. നോര്‍ക്ക അറ്റസ്റ്റേഷന്റെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ക്യൂ. ആര്‍ കോഡ്/ഹോളോഗ്രാം എന്നിവ ഉള്‍പ്പെടുത്തി രാജ്യാന്തര നിലവാരത്തിലുള്ള അതീവ സുരക്ഷിത അറ്റസ്റ്റേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍

വ്യവസ്ഥാപിതവും നിയമപരവുമായ രീതിയില്‍ വിദേശ തൊഴില്‍ കുടിയേറ്റത്തിന് സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് നടത്തി വരുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ ഇതിനോടകം വലിയ ജന പിന്തുണയാണ് നേടിയത്. ജര്‍മ്മനി, യു.കെ/വെയില്‍സ്, കാനഡ, സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനോടകം അയ്യായിരത്തോളം റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ നടത്തിയിട്ടുണ്ട്. ജര്‍മ്മനിയിലേയ്ക്ക് സുരക്ഷിതവും സുതാര്യവുമായ തൊഴില്‍ കുടിയേറ്റം ഉറപ്പാക്കുവാന്‍ ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി, ജി.ഐ. ഇസഡ് എന്നിവയുടെ സഹകരണത്തോടെ നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കി വരുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി ശ്രദ്ധേയമായ മറ്റൊരു കാല്‍വയ്പ്പാണ്. യോഗ്യതയുള്ള നഴ്‌സുമാർക്ക് ഭാഷ പഠിക്കുന്നതിനും സൗജന്യമായി ജര്‍മ്മനിയിലേക്ക് കുടിയേറുന്നതിനും സുരക്ഷിതമായ ഭാവി രൂപപ്പെടുത്തുന്നതിനു ഉതകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്‌തിട്ടുള്ളത്. ബയോളജി പ്രത്യേക വിഷയമായി പ്ലസ് ടു വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജര്‍മ്മനിയില്‍ നഴ്‌സിങ്ങ് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ജോലിയും നേടാന്‍ സഹായിക്കുന്ന ‘ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം’ എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പ്രെഫഷണലുകള്‍ക്ക് പുറമേ ഹോസ്‌പിറ്റാലിറ്റി പോലെയുള്ള മേഖലകളില്‍ തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കാനും ചര്‍ച്ചകള്‍ നടക്കുന്നു. ജര്‍മ്മന്‍ പ്രതിനിധികളും നോര്‍ക്ക അധികൃതരും പങ്കെടുത്ത സംയുക്ത സമ്മേളനം ഏപ്രിലില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കാനായി. ഇത് കൂടുതല്‍ മേഖലകളിലേക്ക് സഹായകരമായ രീതിയില്‍ തൊഴില്‍ കുടിയേറ്റ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പ്രതീക്ഷ പകരുന്നതാണ്.

വിദേശഭാഷാ പഠനം

വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ നേടുന്നതിന് വിദേശ ഭാഷ പഠിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ഭാഗമായി നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് നോര്‍ക്ക റൂട്ട്‌സിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് (NIFL). കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദേശ ഭാഷകളില്‍ അവഗാഹം നേടാന്‍ ഈ സംരംഭത്തിലൂടെ കഴിയും. 2022 മാര്‍ച്ച് 14 ന് തിരുവനനന്തപുരം മേട്ടുക്കടയിൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ലാംഗ്വേജിന്റെ ആദ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ഫെബ്രുവരിയില്‍ കോഴിക്കോട് രണ്ടാമത്തെ കേന്ദ്രവും ആരംഭിച്ചു. അന്താരാഷ്‌ട്ര നിലവാരത്തില്‍, സൗജന്യ ഫീസ് നിരക്കില്‍ വിദേശ ഭാഷ പഠിക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ വിദേശഭാഷാ പഠനകേന്ദ്രങ്ങളാണ് ഇതോടെ യാഥാർഥമായത്. എന്‍.ഐ.എഫ്.എല്ലിന്റെ മൂന്നാമത്തെ സെന്റര്‍ കോട്ടയത്ത് ആരംഭിക്കുന്നതും പരിഗണനയിലാണ്. അതോടൊപ്പം സ്വകാര്യ സംരംഭകരുടെ സഹായത്തോടെ സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതും.

ഓറിയന്റേഷന്‍ പ്രോഗ്രാം

വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിലെ തൊഴില്‍ സ്വഭാവം, വേതനം, ഭൂമി ശാസ്ത്രം, കാലാവസ്ഥ, സാമൂഹികാന്തരീക്ഷം, നിയമവാഴ്‌ച തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ അറിവ് പകരുന്നതിനായി നോര്‍ക്ക നടപ്പാക്കി വരുന്ന പദ്ധതിയാണ് പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം. കേരളത്തിലെ നഴ്‌സിങ്ങ് കോളേജുകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായും പൊതു വിഭാഗങ്ങള്‍ക്കായും പ്രത്യേകം ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ നടത്തി വരുന്നു.

ലോകം മുഴുവനുമുള്ള മലയാളികളെ പരസ്‌പരം ഒരുമിപ്പിക്കാനുള്ള സംവിധാനം ഇന്ന് പ്രവാസികാര്യ വകുപ്പിനുണ്ട്. ലോകമലയാളികളുടെ പ്രശ്‌നങ്ങൾ ഉയിക്കുവാനും ചര്‍ച്ച ചെയ്യാനും പരിഹാരം നിര്‍ദേശിക്കുവാനുമുള്ള വേദിയായാണ് ലോക കേരള സഭയെ വിഭാവനം ചെയ്‌തിരിക്കുന്നത്. മാറിമാറി വരുന്ന കുടിയേറ്റത്തിന്റെ പുത്തന്‍ പ്രവണതകളെ അടുത്തറിയുന്നതിനും മലയാളി സമൂഹത്തിലേ്ക്ക് അവ സന്നിവേശിപ്പിക്കാനും ലോക കേരള സഭ അംഗങ്ങൾക്കാകുന്നുണ്ട്. ലോകമെമ്പാടുമുള്ള കേരളീയരെ ഒരുമിപ്പിക്കുന്ന നോര്‍ക്കയുടെ ഗ്ലോബല്‍ കോൺടാക്റ്റ് സെന്ററും ആശയ വിനിമയത്തിനുള്ള കാര്യക്ഷമമായ സംവിധാനമാണ്. ലോക മലയാളികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ലോക കേരളം ഓൺലൈൻ പോർട്ടലും ഉടന്‍ നിലവില്‍ വരുന്നതോടെ പരിപൂര്‍ണമായ ഒരു ഗ്ലോബല്‍ കണക്റ്റിങ്ങ് സെന്ററായി നോര്‍ക്ക റൂട്ട്‌സ് മാറും.

യാത്രകള്‍ ശുഭമാകും

മൈഗ്രേഷന്‍ എന്ന വിഷയത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് അനധികൃത എജന്റുമാരുടെ ഇടപെടലുകളും ചൂഷണവും തൊഴില്‍ തട്ടിപ്പുകളും. വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകൾ, വിസ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ‘ഓപ്പറേഷന്‍ ശുഭയാത്ര’ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. വിദേശകാര്യ മന്ത്രായത്തിലെ പ്രൊട്ടക്‌ടർ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ്, നോര്‍ക്കാ റൂട്ട്‌സ് എന്നീ എജന്‍സികള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിൽതട്ടിപ്പുകളെ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും ഇ-മെയില്‍ ഐഡികളും നിലവിലുണ്ട്.

സുരക്ഷിതമായ തൊഴില്‍, കുടിയേറ്റം എന്നിവ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനായി നോര്‍ക്കാ ശുഭയാത്ര എന്ന പുതിയ പദ്ധതി കൂടി നടപ്പാക്കാന്‍ നോര്‍ക്ക തയ്യാറെടുത്തുകഴിഞ്ഞു. പദ്ധതിക്ക് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകാരമുണ്ട്. കേരളത്തിലെ ബാങ്കുകളും സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പിലാക്കുക, വിദേശത്തേക്കുള്ള യാത്രച്ചെലവ്, പഠനച്ചെലവ് എന്നിവയ്‌ക്ക് സഹായിക്കുന്ന സബ്‌സിഡിയോടു കൂടിയ രണ്ട് വിദ്യാഭ്യാസ ലോണുകളാണ് ഇതുവഴി നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ദിനംപ്രതി അതിവേഗത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് ലോകം. യാത്രാ സൗകര്യങ്ങളും വിവര വിജ്ഞാന വിനിമയ മാര്‍ഗങ്ങളും പുരോഗമിച്ചതോടെ കുടിയേറ്റത്തിന്റെ അനന്ത സാധ്യതകള്‍ കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുകയാണ് മനുഷ്യ സമൂഹം. ഇവിടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാര്‍ഗദര്‍ശികളാകേണ്ടത്. വ്യവസ്ഥാപിതവും സുരക്ഷിതവും ഗുണമേന്മയുമുള്ള ഒരു കുടിയേറ്റ സംസ്‌കാരം സംസ്ഥാനത്ത് രൂപപ്പെടുത്തിയെടുക്കുന്നതിന് മേല്‍പ്പറഞ്ഞ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ കഴിയും.

Spread the love