പുതിയ ചുവട് അന്തര്‍ദേശീയ നിലവാരത്തിലേക്ക്

ഡോ. ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി

നവകേരള സൃഷ്‌ടിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഒരു സുപ്രധാനമായ ഉത്തരവാദിത്വമാണ് കേരളീയ സമൂഹത്തെ നവ വൈജ്ഞാനിക സമൂഹമാക്കി പരിവർത്തിപ്പിക്കുകയെന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാക്കി നാം സാക്ഷാത്കരിച്ച മാറ്റങ്ങള്‍ കേരളത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയ ഗുണനിലവാര വര്‍ധനവും പശ്ചാത്തല സൗകര്യ വികസനങ്ങളിലെ മികവും ലോകത്തിന്റെ തന്നെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന് സ്വാഭാവിക തുടര്‍ച്ചയായാണ് പുത്തന്‍ വൈജ്ഞാനിക സമൂഹ സൃഷ്‌ടിയെ മുന്നൽ നിന്ന് നയിക്കേണ്ടവരെന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടു വരുന്ന കാതലായ മാറ്റങ്ങള്‍. ക്യാമ്പസുകളുടെ മതിൽക്കെട്ടുകൾക്ക് പുറത്തെ സമൂഹത്തിനു കൂടി ഗുണപരമായി ഫലം ചെയ്യുന്ന ഇടപെടല്‍ ശേഷി നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാക്കിക്കൊണ്ടാണ് ഈ മാറ്റങ്ങള്‍. കലാലയങ്ങളില്‍ ഉൽപാദിപ്പിക്കുന്ന സവിശേഷമായ അറിവുകള്‍ കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങൾക്ക് പരിഹാരത്തിനും കൂടി ഉപയോഗപ്പെടുത്തണമെന്നാണിതിലെ കാഴ്‌ചപ്പാട്. ജനപക്ഷ വൈജ്ഞാനിക സമൂഹം (പീപ്പിള്‍ ഓറിയന്റഡ്‌ നോളജ് സൊസൈറ്റി) ആയി കേരളീയ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് നാം ഇതുവഴി.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാം പരിഗണന കൊടുത്ത് നാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ വലിയ മാറ്റങ്ങള്‍ കോളേജുകളിലും സര്‍വകലാശാലകളിലും സൃഷ്‌ടിച്ചിട്ടുണ്ട്. ദേശീയ തലത്തിലുള്ള ഗുണനിലവാര പരിശോധനകളുടെ ഫലങ്ങളില്‍ ഇവ വ്യക്തമാണ്. നാക്ക് അക്രെഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസും എ പ്ലസും എ ഗ്രേഡും നേടി നമ്മുടെ സര്‍വകലാശാലകളും കലാലയങ്ങളും അവയുടെ ജൈത്രയാത്രകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. നാക് അക്രെഡിറ്റേഷനില്‍ കേരള സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും എ ഡബിള്‍ പ്ലസും, കാലിക്കറ്റ്, കാലടി, കുസാറ്റ് സര്‍വകലാശാലകള്‍ എ പ്ലസും നേടിയതും, സംസ്ഥാനത്തെ ഇരുപതോളം കലാലയങ്ങള്‍ എ ഡബിള്‍ പ്ലസ് നേടിയതും ഉദാഹരണങ്ങളാണ്. 31 കലാലയങ്ങള്‍ ഇതിനകം എ ഡബിള്‍ പ്ലസ് നേടിയിരിക്കുന്നു; 53 കലാലയങ്ങള്‍ എ പ്ലസും. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യ ഇരുന്നൂറ് സ്ഥാനങ്ങളില്‍ കേരളത്തിലെ 42 കോളേജുകള്‍ ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഏറ്റവും മികവാർന്ന കോളേജുകളില്‍ 21 ശതമാനം കേരളത്തില്‍ നിന്നുള്ളതാണ് എന്ന അഭിമാനകരമായ നേട്ടമാണിത്. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയുടെയും ലഭ്യതയുടെയും കാര്യത്തില്‍ ഇപ്പോൾതന്നെ വലിയ മുന്നേറ്റം കേരളം സൃഷ്‌ടിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ കോളേജുകളും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ അധ്യാപകരുടെ എണ്ണവുമെല്ലാമെടുത്താല്‍ കേരളത്തിന്റെ മികവ് സുവ്യക്തമാണ്. ഏതാണ്ട് 1500 കോടി രൂപ കിഫ്ബി പദ്ധതികളും റൂസ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് വിഹിതവും ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി നാം ചെലവിട്ടു. ഈയൊരു നാലുവര്‍ഷക്കാലത്തിനിടയ്ക്ക് 6000 കോടി രൂപ കേരളം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിന്യസിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവസാനത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം കൂടിയാണ് നാമിപ്പോള്‍ കണ്ടു തുടങ്ങുന്നത്. ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ദ ആർട്ട് സൗകര്യങ്ങളുള്ള ലബോറട്ടറികളും ആധുനികമായ ലൈബ്രറികളും സ്‌മാർട്ട് ക്ലാസ് റൂമുകളും പുത്തന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുമെല്ലാം ഇക്കാലത്തിനിടയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. കേരള സര്‍വകലാശാലയിലും മഹാത്മാഗാന്ധി സര്‍വകലാശാലയിലും ഉള്ള സെൻട്രലൈസ്‌ഡ് ലാബ് കോംപ്ലക്‌സുകൾ രാജ്യത്തെ ഏതൊരു ലാബ് കോംപ്ലക്‌സുകളോടും കിടപിടിക്കാന്‍ കഴിവുള്ളവയാണ്.

പരിഷ്‌കരണങ്ങള്‍ ഗുണനിലവാര വര്‍ധനവിന്

നേട്ടങ്ങളുടെ ഈ ഗ്രാഫ് കാലാനുസാരിയായി ഉയര്‍ത്തി, അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് നമ്മുടെ കലാലയങ്ങളെയാകെ ഉയർത്തുന്ന പരിഷ്‌ക്കരണങ്ങളിലേക്ക് കടക്കുകയാണ് നാമിപ്പോള്‍. സാര്‍വദേശീയ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന ഗുണ നിലവാര വര്‍ധനവിലേയ്ക്കും എക്‌സലൻസിലേക്കും നമ്മുടെ കലാലയങ്ങളെ വളര്‍ത്താനാണീ നടപടികള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടൻ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകളുടെ കാതലായ നിര്‍ദേശങ്ങള്‍ ആധാരമാക്കിയാണ് ഈ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ദ്വിമുഖമായ സമീപനമാണ് നാം ഇതില്‍ പുലർത്തുന്നത്. തൊഴിലന്വേഷകരായ യുവതീ യുവാക്കള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ തൊഴില്‍ സാധ്യതകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാൻ സാഹചര്യമൊരുക്കലാണ് ഒന്നാമത്. ഒപ്പം, ഗവേഷണാത്മക പ്രവര്‍ത്തനങ്ങളിലേക്ക് പോകാന്‍ തല്‍പരരായവര്‍ക്ക് അതിനുള്ള സാധ്യതയും ബിരുദ പഠന കാലത്തു തന്നെ ഉണ്ടാക്കല്‍. ഈ രണ്ടു ലക്ഷ്യങ്ങളെയും സംയോജിപ്പിച്ചു കൊണ്ടാണ് നമ്മുടെ ഓരോ ചുവടും. ഇതിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന് നാം ഈ അധ്യയന വര്‍ഷം തുടക്കം കുറിക്കുന്നത്. അതിനായി സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി ഒരു കരിക്കുലം ഫ്രെയിം വര്‍ക്കിന് നാം രൂപം നല്‍കി. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ മാതൃകാ ചട്ടക്കൂടിനെ ഓരോ സര്‍വകലാശാലയും അതതിന്റെ ജൈവ സ്വഭാവത്തിനും സവിശേഷതകള്‍ക്കും ഇണങ്ങും വിധം കസ്റ്റമൈസ് ചെയ്‌തു. ഓരോ സര്‍വകലാശാലയും അങ്ങനെ പുതിയ കരിക്കുലം രൂപീകരിക്കുകയും ആ കരിക്കുലത്തിന്റെ ചുവടു പിടിച്ച് ഓരോ വിഷയത്തിന്റെയും പാഠ്യപദ്ധതി തയ്യാറാക്കുകയും ചെയ്‌തു. തുടർന്നാണിപ്പോൾ ഈ അക്കാദമിക വര്‍ഷം നാലു വര്‍ഷ യു ജി പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്നത്.

നാലുവര്‍ഷ ബിരുദം: സവിശേഷതകള്‍

തൊഴില്‍ശേഷി വളര്‍ത്തലും ഗവേഷണ പ്രവര്‍ത്തനങ്ങളും സംയോജിക്കും വിധം നമ്മുടെ ക്യാമ്പസ് അന്തരീക്ഷം സര്‍ഗാത്മകമായി മാറ്റുന്നതാണ് പുതിയ നാലുവര്‍ഷ ബിരുദ പരിപാടി.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന യുക്തിബോധത്തിന്റെയും ശാസ്ത്രീയ ചിന്തയുടെയും അടിസ്ഥാനത്തില്‍ എല്ലാ വിഷയങ്ങളും സമഗ്രമായി പഠിക്കാനാവുന്ന സംവിധാനമാണതിൽ ഒരുക്കുന്നത്. നിലവിലെ മൂന്നു വർഷത്തെ ബിരുദ കോഴ്‌സ് ഒരു വര്‍ഷം കൂടി അധികമായി പഠിപ്പിക്കുന്ന ഒന്നായിട്ടല്ല നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിഭാവനം ചെയ്‌തിട്ടുള്ളത്. മൂന്നു വര്‍ഷത്തെ ബിരുദം, നാലു വര്‍ഷത്തെ ഓണേഴ്‌സ് ബിരുദം, നാലു വര്‍ഷത്തെ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെ മൂന്നു തരത്തിലാകും കോഴ്‌സുകള്‍. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ബിരുദത്തോടെ പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും, നാലു വര്‍ഷ പഠനം തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ അഭിരുചിയനുസരിച്ച് ഓണേഴ്‌സ് ബിരുദവും ഓണേഴ്‌സ് വിത്ത് റിസര്‍ച്ചും ഇനി ലഭിക്കും. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് ബി എ/ബി എസ്.സി /ബികോം ബിരുദങ്ങള്‍ നേടാം. ഇവര്‍ക്ക് രണ്ടു വര്‍ഷത്തെ പി.ജിയ്ക്കു ചേർന്ന്  പഠിക്കാനുമാവും. ഓണേഴ്‌സ് ബിരുദം തിരഞ്ഞെടുക്കുന്നവർക്ക് മൂന്നു വർഷം കഴിഞ്ഞാല്‍ നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കാം. നാലാം വര്‍ഷത്തെ ആദ്യ സെമസ്റ്റര്‍ റെഗുലര്‍ ക്ലാസും അവസാന സെമസ്റ്റര്‍ പൂര്‍ണ്ണമായും പ്രോജക്‌ടും ഇന്റേൺഷിപ്പും ആയിരിക്കും. തൊഴില്‍ താല്‍പര്യമനുസരിച്ച് എവിടെ ആവണമെങ്കിലും പ്രോജക്‌ടും ഇന്റേൺഷിപ്പും ചെയ്യാം. പ്രോജക്‌ടും ഇന്റേൺഷിപ്പും താൽപര്യമില്ലാത്തവർക്ക് മൂന്നു ഓൺലൈൻ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാലും മതിയാകും. നാലു വര്‍ഷ ഓണേഴ്‌സ് ബിരുദം നേടിയവര്‍ക്ക് തുടർന്ന് ഒരു വര്‍ഷത്തെ പഠനത്തിലൂടെ പി ജി നേടാനുമാവും. പി ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയാവും അവര്‍ക്ക്. മൂന്നു വര്‍ഷത്തെ പഠനത്തില്‍ 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് നാലു വര്‍ഷ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദത്തിനു ചേരാം. ഗവേഷണത്തില്‍ താൽപര്യമുള്ളവർക്കാണിത്. ഇവര്‍ക്ക് നേരിട്ട് പി എച്ച്ഡി യ്ക്ക് ചേരാനും ‘നെറ്റ്’ എഴുതാനും സാധിക്കും. മൂന്നു വര്‍ഷത്തില്‍ 133 ക്രെഡിറ്റ് നേടിയാല്‍ ബിരുദവും നാലു വര്‍ഷത്തില്‍ 177 ക്രെഡിറ്റ് നേടിയാല്‍ ഓണേഴ്‌സും ലഭിക്കുന്നതാണ്. പുതിയ സംവിധാനം. മേജര്‍ കോഴ്‌സുകളുടെ (നിലവിലെ സംവിധാനത്തിലെ ‘മെയിന്‍’) അനുബന്ധ വിഷയങ്ങളോ വ്യത്യസ്‌തമായ വിഷയങ്ങളോ മൈനര്‍ കോഴ്‌സായി (നിലവിലെ സംവിധാനത്തിലെ ‘സബ്‌സിഡിയറി’) വിദ്യാര്‍ഥിക്ക് തിരഞ്ഞെടുക്കാം.

തിരഞ്ഞെടുത്ത മൈനര്‍ കോഴ്‌സുകള്‍ മൂന്നാം സെമസ്റ്ററില്‍ വേണമെങ്കില്‍ മേജര്‍ കോഴ്‌സാക്കി മാറ്റി പ്രോഗ്രാം തന്നെ മാറ്റാനും അവസരം ഉണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്ധമായ അനുവര്‍ത്തനമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹിക- സാംസ്‌കാരിക സാഹചര്യം പരിഗണിച്ച് ആവശ്യത്തിന് മാറ്റം വരുത്തിയാണ് കേരളം നാലുവര്‍ഷ ബിരുദ പരിപാടി നടപ്പാക്കുന്നത്. ഉദാഹരണത്തിന്, ബിരുദ പഠനം മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മാത്രമാണ് കേരളത്തില്‍ നമ്മള്‍ എക്‌സിറ്റ് അനുവദിക്കുക. ഒരു വര്‍ഷം കൊണ്ട് ക്യാമ്പസില്‍ നിന്ന് സമഗ്രതയില്‍ ഒന്നും ആര്‍ജ്ജിക്കാന്‍ വിദ്യാര്‍ഥിക്ക് കഴിയില്ലെന്നത് സുവിദിതമാണ്. ഒന്നാം വര്‍ഷം ഒരു സർട്ടിഫിക്കറ്റുമായി പുറത്തു പോകേണ്ടി വരുന്ന സ്ഥിതി തൊഴില്‍ കമ്പോളത്തിലേക്ക് വിദ്യാര്‍ഥിയെ വലിച്ചെറിയുന്ന അവസ്ഥ മാത്രമാണുണ്ടാക്കുക. ഇത് നാം അനുവദിക്കുന്നില്ല. പെഡഗോജിയ്ക്ക് പകരം, ആന്‍ഡ്രാഗോജി എന്ന ആശയമാണ് പുതിയ സംവിധാനത്തില്‍ മുന്നോട്ടുവയ്‌ക്കുന്നത്. ക്ലാസ്‌റൂമുകള്‍ ഡയലോഗിക് ആക്കി, പഠന രീതിയിലും അധ്യയന രീതിയിലും ഇത് മാറ്റമുണ്ടാക്കും. അറിവന്വേഷണത്തിനുള്ള കഴിവ് ഉണ്ടാക്കിയെടുക്കാന്‍, വിദ്യാര്‍ഥികളുടെ മൗലികതയും സവിശേഷ കഴിവുകളും വികസിപ്പിക്കാന്‍, പശ്ചാത്തല സഹായം നൽകുന്ന ഫെസിലിറ്റേറ്റര്‍മാരായി അധ്യാപകരുടെ പങ്ക് പുനര്‍ നിര്‍വചിക്കപ്പെടും. പഠിതാവിന്റെ ആകാംക്ഷയെ പ്രചോദിപ്പിക്കാന്‍ പാകത്തില്‍ അധ്യയന സമ്പ്രദായത്തെ പുതുക്കിപ്പണിയാനുള്ള ഉത്തരവാദിത്വം കൂടി അധ്യാപകരില്‍ നിക്ഷിപ്‌തമാക്കുന്ന വിദ്യാര്‍ഥി കേന്ദ്രിത സമീപനമാണ് ഇതിലുണ്ടാവുക. വലിയ സ്വാതന്ത്ര്യവും സ്വാച്ഛന്ദ്യവും വിദ്യാര്‍ഥികള്‍ക്കിതില്‍ ലഭ്യമാകും. ഒരു ബാസ്‌ക്കറ്റില്‍ നിന്ന് സ്വന്തം അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ഥിക്കുണ്ടാവും.

നൈപുണ്യ വികസനത്തിനും സഹായം

വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനിടക്ക് ബ്രേക്ക് എടുക്കാന്‍ അവസരം നല്‍കിക്കൊണ്ടു കൂടിയാണ് പുതിയ നാലുവര്‍ഷ കരിക്കുലം ഘടന. അങ്ങനെയുള്ളവര്‍ക്ക് മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചുവന്നു ബിരുദ പഠനം പൂര്‍ത്തിയാക്കാനും അവസരം ഉണ്ട്. ബ്രേക്ക് എടുത്ത സമയത്ത് ആര്‍ജിച്ച പ്രായോഗിക പരിചയം കൂടി ക്രെഡിറ്റ് ആക്കി മാറ്റി ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് അവസരം നൽകുന്നു. ബ്രേക്ക് എടുക്കുന്ന സമയം വരെ അവര്‍ ആര്‍ജ്ജിച്ച ക്രെഡിറ്റ് അവരുടെ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും, അതിനുള്ള ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഈ ക്രെഡിറ്റ് സർട്ടിഫിക്കറ്റിൽ ഉള്ള ക്രെഡിറ്റിന് ഏഴു വര്‍ഷം വരെ പ്രാബല്യം ഉണ്ടാവും. ഇക്കാലയളവിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഈ ക്രെഡിറ്റ് അവര്‍ക്കു ബിരുദ പഠനം പൂര്‍ത്തിയാക്കാനോ മറ്റു പ്രോഗ്രാമുകളിലേക്കോ സര്‍വകലാശാലകളിലേക്കോ കൈ മാറ്റം ചെയ്‌ത് അവിടെ നിന്ന് പഠനം പൂര്‍ത്തീകരിക്കാനോ ഉപയോഗിക്കാനാവും. യൂറോപ്യന്‍, അമേരിക്കന്‍, യുകെ ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനങ്ങളുമായെല്ലാം ക്രെഡിറ്റ് കൈമാറ്റം എളുപ്പമാകുന്ന രീതിയിലാണ് പുതിയ സംവിധാനം. ഓൺലൈനായോ വിദൂര വിദ്യാഭ്യാസ രീതിയിലോ വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കം ക്രെഡിറ്റുകള്‍ നേടാന്‍ അവസരം ലഭിക്കും.

കൂടുതല്‍ അനുഭവോന്മുഖമായ (experiential) പ്രവര്‍ത്തനങ്ങള്‍ ചെയ്‌തു കൊണ്ട് തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കില്‍ ഗ്യാപ് നികത്താനുതകുന്ന വിധത്തില്‍ സ്‌കില്‍ കോഴ്‌സിനും കൂടി ക്രെഡിറ്റ് നല്‍കും. സൈദ്ധാന്തികമായ പഠനത്തില്‍ നല്ല മാര്‍ക്ക് വാങ്ങുമ്പോഴും വേണ്ടത്ര ശേഷിയാര്‍ജിക്കാതെ വിദ്യാര്‍ഥികള്‍ പഠനം തീര്‍ത്തു പുറത്തു വരുന്ന സ്ഥിതി ഇതോടെ അവസാനിപ്പിക്കാനാവും. തൊഴിലും വിദ്യാഭ്യാസവും തമ്മിലെ വിടവ് (skill gap) നികത്താന്‍ ഉതകുന്ന സ്‌കിൽ എനഹാൻസ്‌മെന്റ് സെന്ററുകള്‍ എല്ലാ ക്യാമ്പസുകളിലും ഉണ്ടാകും. ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് ഗവേഷണ പാര്‍ക്കുകളും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സ്ഥാപിക്കാന്‍ ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ട്.

ലോകമെമ്പാടും നാലു വര്‍ഷ ബിരുദമാണ് സര്‍വകലാശാലകള്‍ നടത്തുന്നത്. ആ നിലവാരത്തിലേക്ക് കേരളവും പ്രവേശിക്കുകയാണ്. നമ്മുടെ സര്‍വകലാശാലകളില്‍ നിന്നു നേടുന്ന ബിരുദം ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നില കൊണ്ടുവരാന്‍ കൂടിയാണ് പുതിയ സംവിധാനം. ഇവിടെ നിന്നും ബിരുദം നേടി വിദേശത്തേക്ക് ഉപരി പഠനത്തിനു പോകുന്നവർ വീണ്ടും ബിരുദമെടുക്കേണ്ടി വരുന്ന നിലയ്ക്കും ഇതോടെ മാറ്റം വരും. അങ്ങനെ, മറ്റു ലോകരാജ്യങ്ങളിലെ ബിരുദ പ്രോഗ്രാമുകളുമായി ഘടനപരമായുള്ള തുല്യത ഉറപ്പാക്കുകയാണ് നമ്മുടെ നാലുവര്‍ഷ ബിരുദ പ്രോഗ്രാം വഴി. നിലവില്‍ വിദേശത്തു ജോലി ചെയ്യുന്നവരുടെ അക്കാദമിക പരിചയവും അറിവും നൈപുണ്യവും നമ്മുടെ കലാലയങ്ങളില്‍ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന തുറസ്സും ഇതോടെ വരികയാണ്. ആ നിലയ്ക്ക് ‘ബ്രെയിന്‍ ഗെയിന്‍’ പദ്ധതി കൂടി കൂടുതല്‍ ഫലപ്രദമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലൂടെ നിറവേറ്റപ്പെടും.

Spread the love