കേരളത്തിന്റെ ഗസല്‍ വഴിത്താരകള്‍

സി.കെ. ഹസ്സന്‍ കോയ

ഉര്‍ദു കാവ്യശാഖയിലെ താരതമ്യേന ലളിത രൂപമായ ഗസലിന് ഇന്ന് വ്യാപകമായ അംഗീകാരമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഗസല്‍ ആലാപന ശൈലി ചലച്ചിത്ര പിന്നണി സംഗീതത്തിലും ഉപയോഗിക്കാന്‍ തുടങ്ങിയത് പുതു തലമുറയേയും ഗസലിലേക്ക് ആകര്‍ഷിച്ചു. പ്രണയവും വിരഹവും ആത്മീയതയും സൂഫി ചിന്തകളും ഗസലിന് വിഷയമാകാറുണ്ട്. കവിതയുടെ ഭാഷയെന്ന് നിർവചിക്കപ്പെട്ട ഉര്‍ദുവിന്റെ തനതായ കാവ്യശൈലിയാണ് ഗസല്‍. മലയാളം ഉള്‍പ്പെടെ ഇതര ഭാഷകളില്‍ ഇതിന് അനുകരണം ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ ഗസലിന്റെ ആലാപന ശൈലി മാത്രമാണ് അനുകര്‍ത്താക്കള്‍ പിന്തുടരുന്നത്.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവി അമീര്‍ ഖുസ്രുവിനെയാണ് ഇന്ത്യയില്‍ ഗസലിന്റെ പിതാവായി കണക്കാക്കുന്നത്. സൈനിക ബാരക്കുകളില്‍ പേര്‍ഷ്യനും സംസ്‌കൃതവും പഹാഡിയുമെല്ലാം കൂടിക്കുഴഞ്ഞുണ്ടായതാണ് കാവ്യഭാഷയായ ഉർദ്ദുവെന്ന് ഭാഷാ ചരിത്രം പറയുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഉര്‍ദു ഭാഷയുടെ ആവിര്‍ ഭാവത്തോടെ ഗസലിന് വളരെ ജനപ്രിയമായ മുഖം കൈവരിക്കുകയായിരുന്നു. മുശായിരകളില്‍ (കാവ്യ സദസ്സുകള്‍) കവികള്‍ ഈണത്തില്‍ ചൊല്ലിയിരുന്ന ഗസലുകള്‍ കാലക്രമേണ ഹിന്ദുസ്ഥാനി രാഗങ്ങളില്‍ ചിട്ടപ്പെടുത്തി ഗായകര്‍ പാടാന്‍ തുടങ്ങിയതോടെ അവയുടെ ഭാവഗരിമ ശ്രോതാക്കളെ കൂടുതല്‍ ആകര്‍ഷിക്കുകയും ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ ഉൾപ്പെട്ട ഭൂഖണ്ഡത്തിലെങ്ങും ആരാധകരുണ്ടാവുകയും ചെയ്‌തു.

മിര്‍ തകീ മിര്‍, മിര്‍സാ ഗാലിബ്, മോമിന്‍ഖാന്‍ മോമിന്‍, അല്ലാമാ ഇഖ്ബാല്‍, ബഹദൂര്‍ഷാ സഫര്‍, ദാഗ് ദഹലവി, ഫൈസ് അഹമ്മദ് ഫൈസ്, അഹമ്മദ് ഫറാസ്, സാഹിര്‍ ലുധിയാന്‍വി, ഷക്കീല്‍ ബദായുനി, മജ്റൂഹ് സുല്‍ത്താന്‍പുരി, കൈഫി ആസ്‌മി, ഡോക്‌ടർ ബഷീര്‍ ബദര്‍, ഫിറാഖ് ഗോരഖ്‌പുരി, മബ്‌ദൂം മൊഹിയുദ്ദീന്‍, ഹസ്രത് മൊഹാനി, ജിഗര്‍ മൊറാദാബാദി, പര്‍വീ ഷാക്കിര്‍, ഹഫീസ് ജലന്ധരി, റാഹത് ഇന്ദോരി, നിദാ ഫാസ്ലി തുടങ്ങി എണ്ണമറ്റ കവികളുടെ സ്നേഹ പരിലാളനങ്ങളില്‍ വളർന്നു പുഷ്‌പിച്ച ഉദ്യാനമാണ് ഇന്നു കാണുന്ന ഗസലിന്റേത്.

ഗസലിനെ ജനപ്രിയമാക്കുന്നതിൽ വലിയൊരു ഗായക നിര പങ്ക് വഹിച്ചിട്ടുണ്ട്. ബീഗം അക്തറും മെഹ്ദി ഹസ്സനും തലത് മെഹ്‌മൂദും ഗുലാം അലിയും ജഗജിത് സിംഗും, ഹബീബ് വാലി മുഹമ്മദും രാജേന്ദ്ര മേത്ത നീനാ മേത്ത ദമ്പതികളും അനൂപ് ജലോട്ട, പങ്കജ് ഉധാസ്, പീനാസ് മസാനി, തലത്ത് അസീസ്, ഭൂപീന്ദര്‍ സിംഗ്, അശോക് ഖോസ്ല, ചന്ദന്‍ ദാസ്, മധുറാണി തുടങ്ങിയ ഗായകരും ഇക്കൂട്ടത്തിൽപ്പെടുന്നു. ഇവരില്‍ ബീഗം അക്തറും മെഹ്ദി ഹസ്സനും രണ്ടു ശൈലികളിലൂടെ ഗസല്‍ ആലാപനത്തിന് സവിശേഷ മാനം നല്‍കിയവരാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ തുംരി ശൈലിയാണ് ബീഗം അക്തര്‍ സ്വീകരിച്ചതെങ്കില്‍ ക്ലാസിക്കല്‍ സംഗീതജ്ഞനായ മെഹ്ദി ഹസ്സന്‍ പിന്തുടർന്നത് ഖയാല്‍ ശൈലിയാണ്. ബാല്യകാലത്തു തന്നെ തുംരി, ഖയാല്‍, ദ്രുപദ് ആലാപന ശൈലികളില്‍ അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്.

തുറമുഖ നഗരങ്ങളിലെ ഗസല്‍ രാവുകള്‍

ഉത്തരേന്ത്യന്‍ തുറമുഖങ്ങളുമായി മലയാളികള്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ബന്ധമാണ് ഗസലിനെ കേരളീയര്‍ക്കിടയില്‍ സുപരിചിതമാക്കിയത്. കോഴിക്കോടും കൊച്ചിയുമായിരുന്നു പ്രധാന കേന്ദ്രങ്ങള്‍. സഞ്ചാരികളായ ഉസ്‌താദുമാർ 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ഈ രണ്ടു നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും വന്നും പോയും ഇരുന്നു. ആസ്വാദകരായ വണിക പ്രമുഖര്‍ വീടുകളിലും തട്ടിൻ പുറത്തെ ക്ലബ്ബുകളിലും ഇവരുടെ ആതിഥേയരായി. ഗസല്‍ ആസ്വാദനത്തില്‍ കേരളീയരുടെ ഈ പാരമ്പര്യത്തെക്കുറിച്ച് ഉത്തരേന്ത്യയിലെ ഗായകര്‍ പൊതുവേ അജ്ഞരാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് മെഹ്ദി ഹസ്സന്‍ ചികിത്സാര്‍ഥം കോട്ടക്കൽ ആര്യവൈദ്യ ശാലയില്‍ ഒരു മാസം താമസിച്ചു മടങ്ങുമ്പോള്‍ ആസ്വാദകരുടെ നിര്‍ബന്ധത്തിനു വഴങ്ങി കോഴിക്കോട്ടു നടത്തിയ ഗസല്‍ കച്ചേരി വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോഴിക്കോട്ടെ ഈ ആൾക്കൂട്ടം തന്നെ അത്ഭുതപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആരോഗ്യനില മോശമായ അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന കച്ചേരിയും ഇതായിരുന്നു. മലബാര്‍ മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ഗായകന്‍ ജഗജിത് സിംഗിന് മലയാളികളുടെ ഗസല്‍ പ്രേമം അവിശ്വസനീയമായിരുന്നു. മാനാഞ്ചിറ മൈതാനിയില്‍ നടന്ന പരിപാടിയില്‍ ആദ്യത്തെ മൂന്നോ നാലോ ഗസലുകള്‍ ആലപിക്കുന്നതിനു മുമ്പ് അതിന്റെ ആദ്യവരികളെങ്കിലും മലയാളത്തില്‍ തര്‍ജമ ചെയ്‌ത് വായിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചത് അതിനാലാണ്. പരിപാടി മുന്നോട്ടു പോയപ്പോള്‍ ശ്രോതാക്കളില്‍ നിന്നുണ്ടായ പ്രതികരണവും ഫര്‍മായിഷുകളുമാണ് താന്‍ വിചാരിച്ചതു പോലെയല്ല കാര്യങ്ങള്‍ എന്ന വസ്‌തുത അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്.

നജ്‌മൽ ബാബുവും ഉമ്പായിയും
കേരളത്തില്‍ ഗസലുകള്‍ക്ക് പ്രചാരം നൽകുന്നതിൽ നിര്‍ണായക പങ്ക് വഹിച്ചത് ഗായകന്‍ നജ്‌മൽ ബാബുവാണ്. മെഹ്ദി ഹസ്സന്‍, ഗുലാം അലി, ഭൂപീന്ദര്‍ തുടങ്ങിയ പ്രമുഖരുടെ ഗസലുകള്‍ എഴുപതുകളില്‍ തന്നെ ക്ലബ്ബുകളിലും വേദികളിലും അദ്ദേഹം പാടിയിരുന്നു. ഒരു കാലത്ത് ഗാനമേളകളുടെ അവിഭാജ്യ ഘടകമായിരുന്ന നജ്‌മൽ പൂര്‍ണ്ണമായി ഗസലിലേക്കു തിരിഞ്ഞപ്പോഴാണ് വേദിയില്‍ ഇരുന്നു പാടാൻ തുടങ്ങിയതു തന്നെ. പണം പരിഗണിക്കാതെ കിട്ടുന്ന വേദികളിലെല്ലാം ഗസലുകള്‍ ആലപിച്ച് കേരളത്തിലങ്ങോളം സഞ്ചരിച്ച ഈ ഗായകന്‍ കേരളത്തില്‍ പുതിയൊരു ഗസല്‍ തരംഗത്തിനു തന്നെ തുടക്കമിട്ടു. കോഴിക്കോട് കമ്മത്ത് ലൈനിലെ പാരിബാസ് ഹോട്ടലിൽ  ഗസല്‍ധാര എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നജ്‌മൽ ബാബുവും സഹോദരന്‍ സത്യജിത്തും എൺപതുകളിൽ പ്രതിവാര ഗസല്‍ സന്ധ്യ സംഘടിപ്പിച്ചിരുന്നു.

പിന്നാലെ വന്ന ഉമ്പായി ഷക്കീല്‍ ബദായുനിയുടെ ഗസലുകള്‍ ഈണമിട്ടു പാടി ആദാബ് എന്ന ഗസല്‍ ആല്‍ബം പുറത്തിറക്കി പുതിയൊരു തരംഗത്തിന് തുടക്കമിട്ടു. മലയാളിയുടെ ആദ്യ ഗസല്‍ ആൽബമായിരുന്നു ഇത്. പിന്നീട് കവി വേണു വി.ദേശത്തിന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി മലയാളം ഗസല്‍ ആല്‍ബമായ പ്രണാമവും. ഗസലിന്റെ ജനപ്രീതി മനസിലാക്കി മലയാളം ഗസലുകള്‍ എന്ന പേരില്‍ ഒ എന്‍ വി കുറുപ്പ്, സച്ചിദാനന്ദൻ തുടങ്ങിയ പ്രമുഖ കവികളുടെ ഗാനങ്ങള്‍ ഗസല്‍ ശൈലിയില്‍ ആലപിച്ച ഉമ്പായിയാണ് കേരളത്തില്‍ ഗസലിന്റെ വിപണി സാധ്യത ആദ്യമായി തിരിച്ചറിഞ്ഞത്. വലിയൊരു ആരാധക വൃന്ദമുള്ള ഉമ്പായിയുടേതായി നിരവധി ആല്‍ബങ്ങള്‍ പുറത്തിറങ്ങുകയും വ്യാപകമായ ജനപ്രീതി നേടുകയും ചെയ്‌തിട്ടുണ്ട്. കൊച്ചിക്കാരനായ ഈ ഗായകനു വേണ്ടി ബാബുരാജിന്റേയും കോഴിക്കോട് അബ്‌ദുൾ ഖാദറിന്റേയും നജ്‌മൽ ബാബുവിന്റേയും നാടായ കോഴിക്കോട് സ്‌മാരകം ഉയരാനിരിക്കുന്നു.

ഫിലിപ്പ് വി. ഫ്രാന്‍സിസ്, ഷഹബാസ് അമന്‍, റഫീഖ് യൂസഫ്, ജിതേഷ്, റാസ, ബിഗം ദമ്പതികള്‍ തുടങ്ങി അനേകം ഗസല്‍ ഗായകരിലൂടെ കേരളത്തിന്റെ ഗസല്‍ പ്രേമം പൂത്തുലഞ്ഞു നില്‍ക്കുകയാണ്. ഇവരില്‍ ഫിലിപ്പ് ഒഴികെയുള്ളവരെല്ലാം സജീവമായി ഇന്നും രംഗത്തുണ്ട്. വ്യത്യസ്‌തമായ ആലാപന ശൈലിയിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഫിലിപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂരില്‍ നടന്ന ഒരു റോഡപകടത്തില്‍ മരണപ്പെടുകയായിരുന്നു. വിഖ്യാത ഹിന്ദുസ്ഥാനി ഗായിക ശോഭാ ഗുര്‍തു ഉള്‍പ്പടെ പ്രമുഖ ക്ലാസിക്കല്‍ ഗായകര്‍ക്ക് തബലയില്‍ അകമ്പടിയേകിയ ഫിലിപ്പിന് ഹിന്ദുസ്ഥാനി, കർണാടിക്, പാശ്ചാത്യ സംഗീതധാരകളില്‍ നല്ല അറിവുണ്ടായിരുന്നു. കേരളത്തില്‍ ഗസലിന് ആസ്വാദകരെ സൃഷ്‌ടിക്കുന്നതിൽ ചലച്ചിത്ര ഗാനങ്ങളും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ബാബുരാജ്, അര്‍ജുനന്‍ മാസ്റ്റര്‍, ജോൺസൺ, കണ്ണൂര്‍ രാജന്‍, എ. ടി ഉമ്മര്‍ തുടങ്ങിയ സംഗീത സംവിധായകര്‍ ഗസല്‍ ശൈലിയില്‍ സൃഷ്‌ടിച്ച ഗാനങ്ങള്‍ നിത്യഹരിതമായി നില നിൽക്കുന്നു.

Spread the love