ഒരു പൊന്‍ താരകം
ശ്രീകുമാര്‍ മുഖത്തല
മലയാള ചലച്ചിത്ര ഗാനങ്ങള്‍ ആവിര്‍ഭവിച്ച കാലത്തെ ആധാരമാക്കി സംസാരിച്ചാല്‍ ഇന്നും അത് യൗവനത്തിലാണ് എന്ന് പറയേണ്ടിവരും. ആ യൗവനം അതിന്റെ പിറവി മുതല്‍ ഉണ്ടായി എന്നതും അത്ഭുതകരമാണ്. ഹിന്ദി, തമിഴ് ഈണങ്ങളെ പിന്‍പറ്റി രചിക്കപ്പെട്ടിരുന്ന മലയാള ഗാനങ്ങളില്‍ പോലും കാവ്യാംശത്തിന്റെയും സംഗീതാത്മകതയുടെയും മികവു കണ്ടെത്താന്‍ കഴിയുമായിരുന്നു. മെല്ലെ മെല്ലെ സ്വതന്ത്ര വ്യക്തിത്വം നേടി ഗാനങ്ങള്‍ പിറവി കൊണ്ടപ്പോള്‍ അനിതര സാധാരണമായ ഭംഗിയോടെ ഭാഷാ സൗന്ദര്യവും സംഗീത സൗഭഗവും അതില്‍ ലയിച്ചു ചേർന്നു.
ഭാഷ ബംഗാളി ആയാലും മറാഠിയായാലും തമിഴായാലും മലയാളമായാലും പഴയകാല ചലച്ചിത്ര ഗാനങ്ങള്‍ക്ക് കേള്‍വിയിലും ആസ്വാദനത്തിലും അനുഭവത്തിലും സാമ്യങ്ങളുണ്ടായിരുന്നു. ആ പശ്ചാത്തലത്തിൽ നിന്ന് ചില ഗാന രചയിതാക്കളും ചില സംഗീത സംവിധായകരും ചില ഗായകരും നക്ഷത്രങ്ങളായിത്തീർന്നു. മലയാള ഗാനരചനാ ലോകത്തിന്റെ വളര്‍ച്ചയില്‍ വിപുലമായ സംഭാവന നല്‍കിയ അങ്ങനെയൊരു താരകമായിരുന്നു ഒ എന്‍ വി.
കാലം മാറുന്നു എന്ന ചിത്രത്തിനു വേണ്ടി ആദ്യഗാനം എഴുതി തിരശ്ശീലയില്‍ തെളിഞ്ഞു വന്ന പേരായ ഒ എന്‍ വി പിന്നീട് തന്റെ ഗാനരചനാ സപര്യയില്‍ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തിന് സവിശേഷ ശോഭ പകർന്നു. അദ്ദേഹത്തിന്റെ രചനകള്‍ പി ഭാസ്‌കരന്റേതു പോലെ വിശാലവും ലളിതവുമായ നാടന്‍ അനുരാഗത്താല്‍ പ്രചോദിതമായിരുന്നില്ല. തനിക്ക് പിന്നാലെ വന്ന് തട്ടകം അടക്കി വാണ വയലാറിനെ പോലെ വിശാല ഭൂമികളില്‍ വിഹരിക്കുന്നതുമായിരുന്നില്ല. സുശിക്ഷിതമായ കാവ്യബോധത്തിന്റെയും സംസ്‌കരിച്ചെടുത്ത വികാരങ്ങളുടെയും വിശ്രുത കീര്‍ത്തനങ്ങള്‍ ആയിരുന്നു അവ. നാടക ഗാനങ്ങളില്‍ ഒ എന്‍ വി പുലർത്തിയിരുന്ന ലളിതമായ ആഖ്യാന ശൈലി അദ്ദേഹം ചലച്ചിത്ര ഗാന രചനയില്‍ കൊണ്ടുവന്നില്ല. പകരം വ്യക്തിത്വത്തോടെ തലയുയര്‍ത്തി നിന്ന് തന്റേതായ വിശിഷ്‌ട സംസ്‌കാരം സൃഷ്‌ടിക്കുകയാണ് ചെയ്‌തത്. ഒ എന്‍ വി ഗാനങ്ങളില്‍ സാമാന്യേന പറഞ്ഞാല്‍ തെളിഞ്ഞു നിൽക്കുന്നത് ബാഹ്യജീവിത ദൃശ്യങ്ങളോ, ഒഴുക്കിന്‍മേല്‍ പരന്നു നിറയുന്ന ബിംബങ്ങളോ അല്ല. ഉള്ളിലടങ്ങിയ വികാര സാന്ദ്രതയുടെ വിസ്‌മയകരമായ ആവിഷ്‌കാരങ്ങളാണ്.
കാട്ടുപൂക്കൾ എന്ന സിനിമയ്ക്ക് വേണ്ടി ‘കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ’ എന്ന ഗാനം എഴുതുമ്പോള്‍ ‘ഇരുളിന്റെ തൊട്ടിലിൽ വീണുറങ്ങി ഞങ്ങള്‍ ഒരു തുള്ളി വെട്ടം കിനാവ് കണ്ടു’ എന്നാണെഴുതുന്നത്. ഒരു ജീവിതത്തെ ചെറിയൊരു വരയാല്‍ സൂചിപ്പിക്കുന്ന ചിത്രം പോലെ അനുഭവത്തിന്റെ തീവ്ര സന്താപത്തെ ഒ എന്‍ വി വരച്ചിടുു. അതും അയത്ന ലളിതമായി പിറക്കുന്ന വരികളിലൂടെ.
കാവ്യ സംസ്‌കൃതിയുടെ ദീപ്‌തി
ബാല്യ കൗമാരങ്ങളില്‍ ഒ എന്‍ വി ആര്‍ജിച്ച ഭാരതീയവും കേരളീയവുമായ കാവ്യ സംസ്‌കൃതിയുടെ മഹാ പ്രകാശമാണ് ഗാനങ്ങളിലൂടെ വെളിപ്പെട്ടത്. നാടക ഗാന രചനയിലൂടെ കൃതഹസ്‌തത നേടിയ ശേഷമാണ് ഒ എന്‍ വി ചലച്ചിത്ര ഗാനരചനയില്‍ എത്തുന്നത്. അതിനാല്‍ ഒരമ്പരപ്പും കൂടാതെ അങ്ങേയറ്റം സൗമ്യമായി എന്നാൽ ആഴത്തില്‍ പ്രതിഫലിക്കുന്ന കുറേ ഗാനങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. കരുണയുടെ പ്രാരംഭത്തില്‍ കുമാരനാശാന്‍ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ച വാസവദത്തയുടെ മദാലസ സൗന്ദര്യം മൂല കൃതി പുലര്‍ത്തിയ വിവേകത്തോടെ ഒ എന്‍ വി ഗാനമാക്കി മാറ്റി. എന്നാൽ വാസവദത്ത എന്ന വാരനാരിയുടെ ആസക്തി എത്രമാത്രം എന്നും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്‌തു.
‘നിന്‍ തിരുനെറ്റി കണ്ടാല്‍
കസ്‌തൂരിക്കുറി കണ്ടാല്‍
പഞ്ചമിത്തിങ്കള്‍ നാണിച്ചൊളിച്ചു പോകും
പിന്തിരിഞ്ഞു നീ നില്‍ക്കെ
കാൺമൂ ഞാന്‍ മണിത്തമ്പുരു
ഇതു മീട്ടാൻ കൊതിച്ചു നില്‍പൂ
കൈ തരിച്ചു നില്‍പൂ.’
ഇതിലുമധികം അതെഴുതാനാവില്ല. ഈ ഭാവഗൗരവമാർന്ന രചനാ രീതി അദ്ദേഹം ആവോളം പുലർത്തിപ്പോന്നു. കൃതികളെ പരാമര്‍ശിക്കുമ്പോഴും കാവ്യ സന്ദര്‍ഭങ്ങളെ തൊട്ടുഴിയുമ്പോഴും ഇത് ശോഭയോടെ തിളങ്ങുന്നത് കാണാം.
കാവ്യഭാവനയുടെ ഹിമാലയഗരിമ ശിവസങ്കൽപത്തിന്റെ മഹാഗരിമ പല വിധത്തില്‍ ആസേതു ഹിമാചലം വ്യാപിച്ചിട്ടുണ്ട്. ശൈവാദ്വൈതം എന്ന നിലയില്‍ സിദ്ധാന്തമായും ശൈവ സംസ്‌കാരമായി ആചാരാനുഷ്‌ഠാനങ്ങളിലും അതു കാണാം. കാളിദാസന്റെ കുമാര സംഭവം ചലച്ചിത്രമാകുമ്പോള്‍ ആ സിനിമയില്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ച ഹിമാലയഗരിമയുടെയും ശൈവഗൗരവത്തിന്റെയും പതാക ഉയരത്തില്‍ പറപ്പിച്ചത് ഒ എന്‍ വി എഴുതിയ വിരുത്തമാണ്.
‘പൊൻതിങ്കൾക്കല പൊട്ടുതൊട്ട
ഹിമവല്‍ ശൈലാഗ്ര ശൃംഗത്തില്‍
വെൺ കൊറ്റ പൂങ്കുട പോല്‍ വിടർന്ന
വിമലാ കാശാന്ത രംഗങ്ങളില്‍
നൃത്യധുര്‍ജ്ജടി ഹസ്‌തമാർന്ന തുടിതന്‍
ഉത്താള ഡും ഡും രവം
സത്യത്തിന്‍ പൊരുളാലപിപ്പൂ മധുരം
സത്യം ശിവം സുന്ദരം’
കാളിദാസ കാവ്യ ലാവണ്യം കടഞ്ഞെടുത്ത ഭാവ സൗന്ദര്യം ഈ വിരുത്തത്തില്‍ കാണാം ”ഇവിടെ എല്ലാവര്‍ക്കും സുഖം” എന്ന ചിത്രത്തില്‍
‘എത്ര മനോഹരമീ ഭൂമി
ചിത്രത്തിലെഴുതിയപോലെ
ചൈത്രസഖീ വന്നു ചമയിച്ചൊരുക്കിയൊ
രാശ്രമകന്യകയെ പോലെ’
എന്നെഴുതുന്നു. കാളിദാസ ശാകുന്തളത്തിലെ പ്രഥമ രംഗത്തില്‍ ദുഷ്യന്തനും തന്റെ തേരാളി മാതലിയും ദേവലോകത്തു നിന്നും ഭൂമിയിലേക്ക് വരുമ്പോള്‍ അവര്‍ കാണുന്ന കാഴ്‌ച സൃഷ്‌ടിച്ച കാവ്യബോധം തന്നിൽ നിലീനമായതില്‍ നിന്ന് പുറപ്പെടുതാണീ കാവ്യശകലം. ഈ സംസ്‌കാരം പലതരത്തില്‍ അദ്ദേഹത്തില്‍ ഋതു വര്‍ണ്ണനാ ശകലങ്ങളായി പിറക്കുന്നുണ്ട്.
പുതുമഴക്കുളിരില്‍ പൂന്നിലാ
മുഴുതമാദകമാംഗന്ധം
വഴിയുമീ വഴിവന്ന കാറ്റാ-
ലഹരി നുരയുമ്പോള്‍
നിമിഷ പാത്രത്തില്‍ ആരീ
അമൃതു പകരുന്നു എന്നും
ഇവിടെ നില്‍ക്കാന്‍ അനുവദിക്കൂ
പാടുവാന്‍ മാത്രം (എഴുതാപ്പുറങ്ങള്‍)
ഇത്രയും സാന്ദ്രമായി എഴുതപ്പെട്ട ഗാനങ്ങൾ അപൂര്‍വം എന്നു പറയേണ്ടി വരും. മറ്റൊരുദാഹരണം
‘താഴംപൂക്കാറ്റു തലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലെ
കുത്തെ വിളക്കു തെളിക്കും കയ്യാല്‍
കുഞ്ഞു പൂ വിജ്ഞനത്തില്‍
ചാന്തുതൊട്ടതു പോലെ (ആരണ്യകം)
ഇതിലൂടെ ശരിക്കും ആത്മാവില്‍ മുട്ടി വിളിക്കുകയാണ് കവി ചെയ്‌തത്. പറഞ്ഞാല്‍ തീരാത്തത്ര ഉദാഹരണങ്ങളുണ്ട്.
ആരെയോര്‍ത്തു വേദനിപ്പൂ
ചാരുചന്ദ്രലേഖ
ഓരിതള്‍പ്പൂ പോലെ നേര്‍ത്തു
നേര്‍ത്തു പോവതെന്തേ
എങ്കിലും നീ വീണ്ടും
പൊന്‍കൂടമാം നാളെ-മധുതിങ്കളാകും നാളെ
(പൊൻമുട്ടയിടുന്ന താറാവ്)
മലയാള ചലച്ചിത്രഗാന രചനയില്‍ പൂര്‍വകാല കാവ്യ സംസ്‌കാരത്തിന്റെ സ്വാംശീകരണത്തിലൂടെ കേരളീയ ജീവിതത്തെയും പ്രകൃതിയെയും സാക്ഷാത്കരിക്കാനും സാന്ദ്രതയോടെ അവതരിപ്പിക്കാനും ഒ എന്‍ വി ശ്രമിച്ചിട്ടുണ്ട്. എല്ലാ ഗാന രചയിതാക്കളിലും ഏറിയോ കുറഞ്ഞോ ഇതു കാണാം. എന്നാൽ ഒ എന്‍ വിയില്‍ അതു സവിശേഷമായ കാവ്യാനുഭൂതി ജനിപ്പിക്കും വിധം സൗന്ദര്യാത്മകമാണ്. ആ ഗാന സാമ്രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് അകത്തേക്ക് നോക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ. ആഴത്തിലുള്ള കാഴ്‌ച വരാനിരിക്കുന്നതേയുള്ളൂ.