മാപ്പിളപ്പാട്ടും മാപ്പിള കലകളും സുന്ദരം ഈ സാംസ്‌കാരിക സമന്വയം

ബഷീര്‍ ചുങ്കത്തറ

രണ്ടു ജനതകള്‍ തമ്മില്‍ സഹസ്രാബ്‌ദങ്ങളായി തുടരുന്ന സഹവര്‍ത്തിത്വത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ഒരു സാംസ്‌കാരിക സമന്വയത്തിന്റെ ഉൽപന്നമാണ് മാപ്പിളപ്പാട്ടും മാപ്പിള കലകളും. അറേബ്യന്‍ പത്തേമാരികള്‍ കേരള തീരത്ത് കച്ചവടത്തിനായി അണഞ്ഞിരുന്നതിന്റെ ചരിത്രം അറേബ്യയില്‍ ഇസ്ലാം മതം വരുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങിയതാണ്. കച്ചവട ആവശ്യാര്‍ഥം അവിടെയെത്തിയിരുന്ന പലരും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാണ് തിരികെ പോയിരുന്നത്. ജീവിതത്തിന്റെ വലിയ ഭാഗം ഇവിടെ ചെലവഴിക്കാന്‍ വിധിക്കപ്പെട്ട പലരും ഇവിടെ തന്നെ ഒരു ജീവിതം കരുപ്പിടിപ്പിക്കുവാന്‍ തയ്യാറായി. അവര്‍ കേരളത്തിലെ സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏർപ്പെടുന്നു. അവരുടെ സന്തതി പരമ്പരകളാണ് മാപ്പിളമാര്‍ എന്നറിയപ്പെടുന്നത്. അറേബ്യയില്‍ ഇസ്ലാം മതം വന്ന് അധികം താമസിയാതെ തന്നെ ഇസ്ലാം മതം കേരളത്തിലും എത്തുന്നതിൽ ഈ ചരിത്രപരമായ ബന്ധം കാരണമായി.

അറേബ്യയില്‍ ഇസ്ലാം മതം വന്നതിനു ശേഷം അവിടെനിന്ന് കച്ചവടത്തിനായി എത്തിയിരുന്ന അറബികള്‍ ഇവിടെ മതം പ്രചരിപ്പിക്കുന്നതിനും കാരണമായി. ഇസ്ലാം മതം വളരെ വേഗത്തില്‍ കേരളത്തില്‍ വിശേഷിച്ചും മലബാറില്‍ വ്യാപിച്ചു. അതിന് രാഷ്ട്രീയമായും ചരിത്രപരമായും ഉള്ള കുറേ കാരണങ്ങള്‍ ഉണ്ടായിരുന്നു. കടല്‍ യാത്രയോട് വിമുഖത കാണിച്ചിരുന്ന ഹിന്ദുമത വിശ്വാസികളെ ഉപയോഗിച്ച് ഒരു നാവികസേന ഉണ്ടാക്കുന്നതിനുള്ള പ്രയാസം കണക്കിലെടുത്ത് ഇസ്ലാം മതത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനമായിരുന്നു അന്നത്തെ മലബാര്‍ ഭരണം കൈയാളിയിരുന്ന രാജാക്കന്‍മാര്‍ എടുത്തത്. അതോടൊപ്പം കടുത്ത ജാതിവിവേചനം കാരണം മോശം ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരുന്ന അന്നത്തെ അധ:സ്ഥിത ജനവിഭാഗം ഒരു മോചന മാര്‍ഗമായും ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനത്തെ കണ്ടു. ചരിത്രപരമായ ഈ കാരണങ്ങളാല്‍ മലബാറില്‍ മാപ്പിളമാര്‍ എത് ഒരു വലിയ സമൂഹമായി വികസിച്ചു. കാലക്രമത്തില്‍ അവര്‍ക്കിടയില്‍ അവരുടേതായ കലകളും സംസ്‌കാരങ്ങളും ജീവിത രീതികളും ഉരുത്തിരിഞ്ഞു. അങ്ങനെയായിരുന്നു മാപ്പിളപ്പാട്ടുകളുടെയും മാപ്പിള കലകളുടെയും തുടക്കം.

അറബി മലയാളത്തിന്റെ വ്യാപനം
നിത്യനൂതനം എന്ന് വിശേഷിപ്പിക്കാവുന്ന വിധം മനോഹരമായ മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ക്ക് അറേബ്യന്‍ ബെയ്ത്തുകളുമായും നമ്മുടെ ആദ്യകാല നാടൻ പാട്ടുകളുടെ ഈണങ്ങളുമായും ഉള്ള ബന്ധം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്തെ അതികായനായിരുന്ന വി.എം.കുട്ടിയുടെ മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളില്‍ ഈ ബന്ധം ഉദാഹരണ സഹിതം സമർഥിക്കുന്നുണ്ട്.

മതപരിവര്‍ത്തനം വഴി ഇസ്ലാമാകേണ്ടി വന്നവരിൽ മഹാഭൂരിപക്ഷവും അധഃസ്ഥിതരായിരുന്നു. കടുത്ത ജാതി വിവേചനം കാരണം അറിവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടവരായിരുന്നു അവർ. ഭാഷയായ മലയാളം പോലും എഴുതാനും വായിക്കാനും അറിയാത്തവര്‍. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനു വേണ്ടി അറബി അക്ഷരങ്ങള്‍ അവര്‍ പഠിക്കാന്‍ തയ്യാറായി. മതപരമായ ആവശ്യാര്‍ഥം അറബി അക്ഷരങ്ങള്‍ വായിക്കാന്‍ പഠിച്ചവരെങ്കിലും മലയാള അക്ഷരങ്ങള്‍ അറിയാത്തവരായി തുടർന്നവർക്ക് ജീവിതത്തിന്റെ മറ്റു വ്യവഹാരങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഭാഷ വേണം എന്ന ചിന്ത ഉയർന്നു വന്നപ്പോൾ അതിനൊരു പരിഹാരമായി കണ്ടതായിരുന്നു അറബി മലയാളം. അറബിയിലെ അക്ഷരങ്ങള്‍ അതേപോലെ ഉപയോഗിക്കാവുന്നവ അതുപോലെ തന്നെ എടുക്കുകയും മലയാള അക്ഷരങ്ങള്‍ക്ക് പകരം ഇല്ലാത്തവയ്ക്കു നിലവിലുള്ള അറബി അക്ഷരങ്ങളില്‍ പരിഷ്‌കരണം വരുത്തിയും സൃഷ്‌ടിച്ചെടുത്ത ഒരു എഴുത്തു ഭാഷയാണ് അറബി മലയാളം. മലയാളമായി വായിക്കാന്‍ കഴിയുന്ന അറബിയിലുള്ള ഭാഷ അതാണ് അറബി മലയാളം.

മോയിൻകുട്ടി വൈദ്യര്‍

മലബാറിലെ മാപ്പിളമാരില്‍ മഹാഭൂരിപക്ഷത്തിന്റെയും സംവേദന ഭാഷയായി അറബി മലയാളം നൂറ്റാണ്ടുകള്‍ നില കൊണ്ടു. മലയാളത്തിന്റെ സമാന്തര ശാഖയായി വളർന്ന അറബി മലയാളത്തില്‍ കാലക്രമത്തില്‍ സാഹിത്യ കൃതികളും കാവ്യ ഗ്രന്ഥങ്ങളും പഠന ഗ്രന്ഥങ്ങളും ധാരാളമായി പുറത്തിറങ്ങി. മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഭാ ശാലിയായ മഹാകവി മോയിൻകുട്ടി വൈദ്യര്‍ (1852-1892) ജീവിച്ചിരുന്നപ്പോൾ ഈ അവസ്ഥ തുടരുകയായിരുന്നു. പരിഷ്‌കരണ വാദികളായ ചില കുടുംബങ്ങളിലുള്ളവര്‍ ഒഴികെ മഹാഭൂരിപക്ഷവും മലയാളം അറിയാത്തവരും അറബി മലയാളം അറിയുന്നവരും ആയിരുന്നു. അതിനാല്‍ മലയാളം, അറബി, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ അറിയാമായിരുന്നു. മോയിൻകുട്ടി വൈദ്യര്‍ തന്റെ കൃതികള്‍ എല്ലാം രചിച്ചത് അറബി മലയാളത്തില്‍ മാത്രമാണ്. മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലെ ആദ്യകാല കവികളുടെ എല്ലാ കൃതികളും പുറത്തു വന്നത് അറബി മലയാളത്തിലാണ്. ഈ പരിമിതി കാരണം മാപ്പിളപ്പാട്ടും മാപ്പിള കലകളും എല്ലാം വളരെ കാലം മാപ്പിളമാരുടെ ഒരു സ്വകാര്യ വ്യവഹാരം മാത്രമായി നിലകൊണ്ടു.

ക്രമേണ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. മലയാളം പഠിക്കുന്നതിനുള്ള മാപ്പിളമാരുടെ വൈമുഖ്യം കുറഞ്ഞു വന്നു. തനി മലയാളത്തില്‍ ഉള്ള മാപ്പിളപ്പാട്ടുകൾ 1940-കളില്‍ തന്നെ പുറത്തു വരാന്‍ തുടങ്ങിയിരുന്നു. ഇന്ന് മാപ്പിളപ്പാട്ടും മാപ്പിള കലകളും മുഴുവന്‍ മലയാളികളുടെയും പൊതു സ്വത്താണ്. ഈ വളര്‍ച്ചയില്‍ ഒട്ടേറെ ഘടകങ്ങള്‍ വലിയ പങ്കു വഹിച്ചു. മാപ്പിളപ്പാട്ടിന്റെ നാടകത്തിലേക്കും സിനിമയിലേക്കും ഉള്ള വരവ് 1950-കളില്‍ ആണ് ഉണ്ടായത്. ഇത് മാപ്പിളപ്പാട്ടിന്റെ ജനകീയവല്‍ക്കരണത്തിനും മതേതരവല്‍ക്കരണത്തിനും വലിയ പങ്കു വഹിച്ചു. വി എം കുട്ടി തുടക്കമിടുകയും പിന്നീട് ഒട്ടേറെ ഗായകര്‍ ഏറ്റെടുക്കുകയും ചെയ്‌ത മാപ്പിളപ്പാട്ടുകൾ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗാനമേളകള്‍, ആകാശവാണി, ദൃശ്യ മാധ്യമങ്ങള്‍ എന്നിവയിലൂടെ ലഭിച്ച പ്രോത്സാഹനം, സര്‍ക്കാര്‍ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പും സാംസ്‌കാരിക വകുപ്പും നടത്തുന്ന വിവിധ കലോത്സവങ്ങളില്‍ ലഭിച്ച പിന്തുണ, പുതിയ കാലത്ത് സോഷ്യല്‍ മീഡിയ ഒരുക്കുന്ന അവസരങ്ങള്‍ എന്നിവയിലൂടെ അതി വേഗത്തില്‍ ജനകീയമായി തീർന്നു. മാപ്പിളപ്പാട്ടുകളും മാപ്പിള കലകളും. ഇന്ന് മലയാളികള്‍ക്കിടയില്‍ ജാതിമത വ്യത്യാസമില്ലാതെ ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെടുന്ന കലാ ശാഖകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയുമാണ്.

Spread the love