ഇനിയൊരു ജന്മം കൂടി…
എന്‍. നിരഞ്ജന
വയലാര്‍ രാമവര്‍മ്മ. മറവിയുടെ മൂടല്‍ നിറയാതെ, ജനം ഇന്നും മൂളുന്ന നെഞ്ചേറ്റുന്ന എത്രയോ അവിസ്‌മരണീയ ഗാനങ്ങളുടെ സൃഷ്‌ടാവ്. പ്രണയത്തിന്റെ മധുരവും മാദകത്വവും വിപ്ലവത്തിന്റെ ജ്വലനവും മനുഷ്യരെ എക്കാലവും മഥിക്കുന്ന ദാര്‍ശനിക സമസ്യകളുമൊക്കെ ഏത് സാധാരണക്കാരനെയും തൊടുന്ന രീതിയില്‍ വയലാര്‍ ആവിഷ്‌കരിച്ചു. പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന എത്ര ഗാനങ്ങള്‍ക്കാണ് അദ്ദേഹം പിറവി നൽകിയിരിക്കുന്നത്. പ്രണയം പറഞ്ഞ ആ വരികള്‍ ഇന്നും കാമുക ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കായാമ്പൂ കണ്ണില്‍ വിടരും, ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം… ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം, കാക്കതമ്പുരാട്ടി..കറുത്ത മണവാട്ടി.., ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ വരും, മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ പുള്ളിമാനേ… ചന്ദനപ്പല്ലക്കില്‍ വീട് കാണാന്‍ വന്ന ഗന്ധര്‍വ രാജകുമാരാ… തുടങ്ങി എത്രയെത്ര ഗാനങ്ങള്‍!
അര്‍ഥം കൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും ഇന്ദ്രജാലം തീര്‍ക്കാന്‍ വയലാറിന് പ്രത്യേക കഴിവാണ്. ലാളിത്യം തുളുമ്പി നിൽക്കുന്ന തനി നാടന്‍ പ്രയോഗങ്ങളും ഉജ്ജ്വല വാങ്മയങ്ങളും ആ കവി ഹൃദയത്തില്‍ നിന്നും ഒരു പോലെ ഉടലെടുത്തിട്ടുണ്ട്.
പഞ്ചാരപ്പാലു മിട്ടായി, കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ, തപ്പോ തപ്പോ തപ്പാണി തപ്പുക്കുടുക്കേലെന്താണ്, മഞ്ചാടിക്കിളി മൈന മൈലാഞ്ചിക്കിളി മൈന, പെരിയാറേ പെരിയാറേ, ഓ റിക്ഷാവാലാ ഹയ്യാ ഓ റിക്ഷാവാലാ…..തുടങ്ങിയവ നാടന്‍ മൊഴിയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഗാനങ്ങളാണ്.
മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു…. മതങ്ങള്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു. പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ, ആദിയില്‍ വചനമുണ്ടായ്… ആ വചനം രൂപമായി, ഒരു ജാതി ഒരു മതം ഒരു ദൈവം , പ്രളയപയോധിയില്‍ ഉറങ്ങിയുണർന്നൊരു പ്രഭാ മയൂഖമേ കാലമേ തുടങ്ങിയവ കവിയുടെ ദാര്‍ശനികത തുളുമ്പുന്ന ഗാനങ്ങളാണ്.
പാടു മുളംതണ്ട്
‘വയലാറിലെ രക്തം പുരണ്ട മൺതരികൾക്കിടയിൽ പൊട്ടിമുളച്ച, പാടുന്ന ഒരു മുളംതണ്ടായിരുന്നു ആ കവി. തന്റെ ഗ്രാമത്തെപ്പറ്റി, തന്റെ ചുറ്റുപ്പാടുമുള്ള മനുഷ്യരെപ്പറ്റി, തന്റെ തൊട്ടയൽപ്പക്കത്തെ പറമ്പുകളില്‍ അന്ത്യ നിദ്ര കൊള്ളുന്ന രക്തസാക്ഷികളെപ്പറ്റി, തന്റെ സ്വപ്‌നങ്ങളെപ്പറ്റി, ആ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരത്തിന് താന്‍ മുന്നിൽ കാണുന്ന വഴിത്താരകളെപ്പറ്റി അദ്ദേഹത്തിന് വളരെയധികം പറയാനുണ്ടായിരുന്നു. പറയാനുള്ളതെല്ലാം പാട്ടിലൂടെ അനായാസ മധുരമായി ഒഴുകി വരുന്ന പ്രതീതിയാണ് ആ കവിതകള്‍ ജനിപ്പിച്ചത്.
വയലാറിന്റെ ഗാന രചന പുതിയൊരു വഴിത്തിരിവിലെത്തിയത് അദ്ദേഹം ചലച്ചിത്ര ഗാനരചയിതാവായതോടെയാണ്. ചലച്ചിത്ര ഗാനങ്ങള്‍ക്ക് ചില സാങ്കേതിക പരിമിതികളുണ്ട്. ആ പരിമിതികളുമായി പൊരുത്തപ്പെടുകയും കവിത കൈമോശം വരാതിരിക്കുകയും ചെയ്യുക എന്നത് ശ്രമകരമായ ഒരഭ്യാസമാണ്. അതില്‍ വിജയം കൈവരിച്ച കവിയാണ് വയലാര്‍ എന്നത് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ തെളിയിക്കുന്നു. മൂന്നോ നാലോ നിമിഷങ്ങളിലൊതുങ്ങി നിൽക്കുന്ന ഒരു സ്വരശിൽപമാണ് ചലച്ചിത്ര ഗാനം. തന്ത്രീലയ സമന്വിതമായി അൽപം ചില വരികള്‍; അവയിലൂടെ ഒരു ഭാവത്തിന്റെ ഉന്മീലനം; വിരല്‍ത്തുമ്പു കൊണ്ടൊു തൊട്ടാലുടനെ പൊട്ടി വിടരുന്ന ചില പൂമൊട്ടുകളെ അനുസ്‌മരിപ്പിക്കും വിധം അനായാസ മധുരമായ ഭാവ പ്രകാശനം- പദങ്ങളും ഇമേജുകളുമെല്ലാം അതിനുതകും വിധമാവണം. ഇതിനൊക്കെപ്പുറമേ, നമ്മുടെ സഞ്ചിത സംസ്‌കാരത്തിന്റെയോ, സ്‌മൃതി മേഖലയുടെയോ ഏതോ ചില കോണുകളില്‍ വെളിച്ചം വീശുന്ന എന്തോ ചിലതു കൂടി സമന്വയിപ്പിച്ചുവെങ്കിലോ, അപൂര്‍വ സുന്ദരമായ ഒരനുഭവമായി പരിണമിക്കുമത്. വയലാറിന്റെ പല ഗാനങ്ങളും ഈ തരത്തിലുള്ള ഗാനശില്‌പങ്ങളുടെ സമുജ്ജ്വല മാതൃകകളാണെന്നു മാത്രം ചുരുക്കിപ്പറയട്ടെ. ചങ്ങമ്പുഴയ്‌ക്കെന്ന പോലെത്തന്നെ വയലാറിനും പാടാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, ആ ഹൃദയം സംഗീത സാന്ദ്രമായിരുന്നു എന്ന് നിസംശയം പറയാം.” വയലാറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ക്ക് എഴുതിയ അവതാരികയില്‍ ഒഎന്‍വി കുറുപ്പ് പറഞ്ഞു.
1956-ല്‍ കൂടപ്പിറപ്പ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇരുൂറ്റിയമ്പതോളം ചിത്രങ്ങള്‍ക്കായി 1300 ല്‍പ്പരം ഗാനങ്ങള്‍ക്ക് തുലിക ചലിപ്പിച്ചു. ദേവരാജന്‍ മാസ്റ്റര്‍, എം എസ് ബാബുരാജ്, വി ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍ തുടങ്ങിയ സംഗീതജ്ഞര്‍ക്കൊപ്പം ഒന്നിച്ചപ്പോഴെല്ലാം പിറവിക്കൊണ്ടത് മലയാള സിനിമാരംഗത്തെ ഏറ്റവും മികച്ച ഗാനങ്ങളായിരുന്നു.
കാലത്തിന്റെ ഋതു ഭേദങ്ങള്‍ പോലെ മനുഷ്യ മനസ്സിന്റെ ഋതുപ്പകര്‍ച്ചകളും ആ വിരല്‍ത്തുമ്പില്‍ വിരിഞ്ഞിരുന്നു. ഈ മനോഹരത്തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടിയെന്ന് അദ്ദേഹത്തെയും ആ ഗാനങ്ങളെയും ഓര്‍ത്ത് മലയാളി ചോദിക്കുന്നു.