എന്റെ പാട്ടുകൾ എന്നെ തേടി വരുന്നു

എന്റെ പാട്ടുകൾ എന്നെ തേടി വരുന്നു 

ജയചന്ദ്രന്‍ / സജി ശ്രീവത്സം

അഞ്ചു പതിറ്റാണ്ടിലേറെയായി മലയാളികള്‍ ജയചന്ദ്രന്‍ എന്ന മലയാളത്തിന്റെ ഭാവഗായകനെ കേട്ടു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനത്തിന്റെ ആദ്യപദം പോലെ സംഗീതത്തിന്റെ എല്ലാ ബഹളങ്ങള്‍ക്കിടയിലും ഏകാന്തപഥികനായി പാട്ടിന്റെ ക്ലാസിക്കല്‍ കാലത്തെ പ്രണയിച്ച് അദ്ദേഹം കഴിയുന്നു. പുതുകാലത്തിന്റെ പല പ്രലോഭനങ്ങളിലും വഴങ്ങാതെ ഒരു നിലയ്ക്കാത്ത സംഗീതധാരയായി … കാര്‍ക്കശ്യമുള്ള പാട്ടിന്റെ കാരണവരായി…

? ജയേട്ടൻ മദ്രാസിലെത്തിയതും സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതുമൊക്കെ എങ്ങനെയായിരുന്നു എന്ന് പറയാമോ?

എന്റെ ചേട്ടൻ സുധാകരന്‍ അന്ന് മദ്രാസില്‍ വെറ്ററിനറി ഡോക്‌ടറായിരുന്നു. അദ്ദേഹം അവിടെ ഗാനമേളകളിലൊക്കെ ചെറുതായി പാടുകയും ചെയ്‌തിരുന്നു. ദാസേട്ടനുമായി നല്ല അടുപ്പമായിരുന്നു. ദാസേട്ടൻ ഇടക്ക് മുറിയില്‍ വരും. ദാസേട്ടന്റെ ഗാനമേളയിലും അദ്ദേഹം പാടിയിട്ടുണ്ട്. ഞാന്‍ ഒരു വെക്കേഷന് 63-ല്‍ ചേട്ടനോടൊപ്പം മദ്രാസില്‍ പോയി. അവിടെ ചേട്ടന്റെ മുറിയില്‍ വച്ചാണ് ദാസേട്ടനെ കാണുന്നത്. ഞങ്ങൾ മൂന്നു പേരും കൂടിയാണ് അന്ന് അവിടെ വച്ച് താജ് മഹല്‍ സിനിമ കാണാന്‍ പോയത്. കണ്ടിട്ട് തിരികെ വന്ന് ആ സിനിമയിലെ സീന്‍ അനുകരിച്ച് ഞാന്‍ വേഷം കെട്ടി. ദാസേട്ടൻ പാട്ടുപാടി ആഘോഷിച്ചിട്ടുണ്ട്. പിന്നീട് ഡിഗ്രി കഴിഞ്ഞ് 65-ല്‍ ജോലി തേടി വീണ്ടും മദ്രാസില്‍ പോയി. അമ്മയുടെ സഹോദരനും അവിടെ നുങ്കംപക്കത്ത് ഉണ്ടായിരുന്നു. അവിടെ തൊഴിലന്വേഷിക്കുന്ന കാലത്താണ് ഗാനമേളയില്‍ പാടാന്‍ അവസരം ലഭിക്കുന്നത്. എം.ബി.എസ്, ആര്‍.കെ.ശേഖര്‍ എന്നിവരൊക്കെയുള്ള ഗാനമേളയായിരുന്നു. അവിടെ ദാസേട്ടന്റെ ചൊട്ട മുതൽ ചുടല വരെ എന്ന പാട്ടാണ് പാടിയത്. അവിടെ വിന്‍സന്റ് മാഷും ശോഭനാ പരമേശ്വരനും ഉണ്ടായിരുന്നു. അന്ന് പാട്ടു കേട്ട് ഇഷ്‌ടപ്പെട്ട അവര്‍ അടുത്ത സിനിമയില്‍ പാടാനായി ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് ആദ്യ ഗാനം സിനിമയില്‍ പാടുന്നത്; കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലായിരുന്നു അത്. യഥാര്‍ഥത്തില്‍ ഒരു സ്റ്റുഡിയോയില്‍ ആദ്യമായി പാടുന്നതും അപ്പോഴാണ്. എന്നാൽ ആ പടം പുറത്തിറങ്ങാന്‍ രണ്ടു വര്‍ഷമെടുത്തു. അതിന് മുമ്പു തന്നെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമൊക്കെ ഇറങ്ങി

? അക്കാദമിക്കായി സംഗീതം പഠിച്ചിട്ടില്ല എന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ രാഗവും ഭാവവുമൊക്കെ അറിഞ്ഞ് പാടാനുള്ള ഈ കഴിവ് എങ്ങനെ കിട്ടിയതാണ്? കുട്ടിക്കാലം മുതല്‍ മനസില്‍ സ്വാംശീകരിച്ച ആ കഴിവിന്റെ ഉറവിടം വ്യക്തമാക്കാമോ?

ഞാന്‍ സംഗീതം ശാസ്ത്രീയമായി പഠിച്ച ആളല്ല. പഠിച്ചത് മൃദംഗമാണ്. അമ്മയ്ക്ക് എന്നെ മൃദംഗ വിദ്വാന്‍ ആക്കണമെന്നായിരുന്നു മോഹം. അങ്ങനെ രാമസുബ്ബയ്യന്‍ എന്ന ഒരു ഗുരുവിനെ വരുത്തി അദ്ദേഹം പഠിപ്പിച്ചു. പലരുടെയും  സംഗീതം കേട്ടുള്ള അറിവാണ് പ്രധാനമായും ഉള്ളത്. ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോൾ ഞങ്ങളുടെ കുടുംബം ആലുവയില്‍ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അന്ന് അവിടെ അടുത്ത വീട്ടിലുള്ളയാൾ പള്ളിയില്‍ എന്നെ പാട്ടു പാടിക്കാൻ കൊണ്ടു പോയിട്ടുണ്ട്. അതാണ് ആദ്യമായി പാടുന്ന പാട്ടുകൾ.

മൃദംഗ പഠനം പത്താം ക്ലാസ് വരെ തുടർന്നു. ആ സമയത്ത് ആലുവ ടാസ് ഹാളില്‍ വലിയ വലിയ ആളുകളുടെ കച്ചേരി നടക്കാറുണ്ട്. അത് മുടങ്ങാതെ കേള്‍ക്കാന്‍ പോകും. അവരുടെ സംഗീതം കേട്ട അറിവാണ് കൂടുതലായും ഉള്ളത്. പിന്നെ ആകാശവാണിയില്‍ മഹാരഥന്‍മാരുടെയൊക്കെ കച്ചേരികള്‍ വരും. അവയൊക്കെ കേള്‍ക്കും. അക്കാലത്ത് മലയാളത്തില്‍ സിനിമാപ്പാട്ടുകൾ കുറവായിരുന്നല്ലൊ. ഹിന്ദി, തമിഴ് ഗാനങ്ങളായിരുന്നു കൂടുതലും. മുഹമ്മദ് റഫിയുടെയും മുകേഷിന്റെയും തലത് മെഹമുദിന്റെയും ടി.എം. സൗന്ദര്‍രാജന്റെയുമൊക്കെ പാട്ടുകൾ ധാരാളമായി കേള്‍ക്കും. അതൊക്കെ കേട്ടു പഠിച്ചാണ് പാട്ടിന്റെ ലോകത്തെത്തിയത്.

എട്ടാം ക്ളാസില്‍ എത്തിയപ്പോഴേക്കും കുടുംബം തിരിച്ച് ഇരിങ്ങാലക്കുടയില്‍ എത്തി. അവിടെ പാലിയത്താണ് എന്റെ കുടുംബം. വീടിനടുത്ത് തന്നെ പയനിയര്‍ എന്നൊരു തിയേറ്റര്‍ ഉണ്ടായിരുന്നു. ഓലക്കൊട്ടകയായതിനാൽ വീട്ടിലിരുന്നാൽ തന്നെ സിനിമയുടെ ഡയലോഗുകളും പാട്ടുമൊക്കെ കേള്‍ക്കാം. അന്ന് മലയാള സിനിമകള്‍ കുറവായിരുന്നു. അവിടെ സ്ഥിരമായി കേട്ട തമിഴ് പാട്ടുകളോട് വലിയ കമ്പമായി. കൂടാതെ തൃശൂരിലെ സഭകളില്‍ കച്ചേരി നടക്കാറുണ്ട്. അതൊക്കെ പോയി കേള്‍ക്കും. അങ്ങനെ പാട്ടുമായി ബന്ധം നിലയ്ക്കാതെ തുടർന്നു.

ബാലമുരളീ കൃഷ്‌ണയുടം ഉപദേശം

? ബാലമുരളികൃഷ്‌ണയുടെയടുത്ത് കുറച്ചുകാലം പഠിച്ചതായി കേട്ടിട്ടുണ്ട്.

ഞാന്‍ പിന്നണി ഗായകനായ ശേഷമാണ് ബാലമുരളി സാറിന്റെയടുത്ത് പോകുന്നത്. ദേവരാജന്‍ മാസ്റ്ററാണ് നിര്‍ദേശിച്ചത് കര്‍ണാടക സംഗീതം പഠിക്കാനായി. എന്നാൽ ബാലമുരളി സര്‍ പറഞ്ഞു നിന്റെ ഇപ്പോഴത്തെ ശബ്‌ദം വളരെ സോഫ്റ്റ് ആണ്. റൊമാന്റിക് ആയ ആ ശബ്‌ദം മതി സിനിമയില്‍ പാടാന്‍. ക്ലാസിക്കല്‍ പഠിച്ചാല്‍ ആ ശബ്‌ദത്തിന് വ്യത്യാസം വരും. അത് കൊണ്ട് അതുവേണ്ട. ഉള്ളില്‍ ജ്ഞാനമുണ്ടല്ലോ, അതുമതി എന്ന്. അതുപോലെ കല്യാണരാമന്‍ സാറിന്റെയടുത്തും കുറച്ചു കാലം അടിസ്ഥാനപരമായ കാര്യങ്ങളൊക്കെ പഠിച്ചു.

? ആദ്യത്തെ സ്‌കൂള്‍  കലോത്സവത്തില്‍ യേശുദാസും ജയചന്ദ്രനും സമ്മാനിതരായതിന്റെ ചിത്രമൊക്കെ ഇപ്പോഴും ആളുകള്‍ കൗതുകത്തോടെയും സ്നേഹത്തോടെയും ആസ്വദിക്കാറുണ്ട്. അതെക്കുറിച്ച്?

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മലയാളം അധ്യാപകനായ കെ.വി രാമനാഥന്‍ സാറാണ് എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. അദ്ദേഹം സാഹിത്യ സമാജത്തിലൊക്കെ കൊണ്ടു പോയി പാടിക്കുമായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് 1958-ല്‍ സംസ്ഥാനത്താദ്യമായി കലോല്‍സവം വരുന്നത്. ഞാൻ മൃദംഗത്തിനും പാട്ടിനും മല്‍സരിച്ചു. മൃദംഗത്തിന് ഒന്നാം സ്ഥാനവും പാട്ടിന് രണ്ടാം സ്ഥാനവും ലഭിച്ചു. ദാസേട്ടനായിരുന്നു പാട്ടിന് ഒന്നാം സ്ഥാനം. മല്‍സരങ്ങള്‍ക്കു ശേഷം വേദിയില്‍ അദ്ദേഹത്തിന്റെ പാട്ടിന് ഞാന്‍ മൃദംഗം വായിച്ചു.

? സിനിമയില്‍ എത്തും മുമ്പു തന്നെ ജയവിജയന്‍മാര്‍ക്കു വേണ്ടിയൊക്കെ നിരവധി ഭക്തിഗാനങ്ങള്‍ എല്‍.പി റെക്കോഡായി ഇറക്കിയിരുന്നല്ലെ. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള ആലാപനത്തെ കുറിച്ച് പറയാമോ?

സിനിമയില്‍ പാടിയ ശേഷമാണ് ആ ഗാനമൊക്കെ പാടുന്നത്. 1965-ലാണ് ആദ്യമായി സിനിമയില്‍ പാടുന്നത്. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലായിരുന്നു. യഥാര്‍ഥത്തില്‍ അന്നാണ് ഞാന്‍ ആദ്യമായി ഒരു സ്റ്റുഡിയോയില്‍ റെക്കോഡിങ്ങിനായി പോകുന്നത്. അതിനു ശേഷം പിറ്റേ വര്‍ഷമാണ് ജയവിജയന്‍മാരുടെ പാട്ട് പാടുന്നത്. എന്നാൽ കുഞ്ഞാലി മരയ്ക്കാറിലെ ഗാനം പുറത്തിറങ്ങുന്നത് 67-ല്‍ മാത്രമാണ്. ശോഭനാ പരമേശ്വരന്‍ നായരാണ് ക്ഷണിച്ചത്. പാട്ട് പഠിച്ച് റെക്കോഡിങ്ങിനായി കയറിയപ്പോൾത്തന്നെ വല്ലാത്ത മാനസികാവസ്ഥ. ഈ സംവിധാനങ്ങളൊക്കെ ആദ്യമായി കാണുകയല്ലേ. ശബ്‌ദം പുറത്തേക്ക് വന്നില്ല. അതോടെ നിരാശനായി തിരികെ പോന്നു. ഇനി ഈ പരിപാടിക്കില്ലെന്നു പറഞ്ഞ് വീട്ടിൽ വന്നിരുന്നു. പിറ്റേന്ന് അവര്‍ വീട്ടിൽ വന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരു മുല്ലപ്പൂ മാലയുമായ് നീന്തി നീന്തി നീന്തി വന്നേ… എന്ന ഡ്യൂയറ്റ് ആയിരുന്നു. പ്രേമലത എന്ന ഗായികയായിരുന്നു ഒപ്പം പാടിയത്.

ജനം തോഴരായ കളിത്തോഴന്‍

? മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി പാടുന്നത് അതിനു ശേഷമായിരുന്നോ?

ദേവരാജന്‍ മാഷിനെ പരിചയപ്പെടുത്തിയത് വിന്‍സന്റ് മാഷാണ്. കാണാന്‍ ചെന്നപ്പോൾ അദ്ദേഹം ചോദിച്ചു; ക്ലാസിക്കലായി പഠിച്ചിട്ടുണ്ടോ എന്ന്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മടക്കി അയച്ചു. പിന്നീട് വിന്‍സെന്റ് മാഷ് ദേവരാജന്‍ മാഷിനോട് ശുപാര്‍ശ ചെയ്‌തിട്ടാണ് വീണ്ടും വിളിക്കുന്നത്. കളിത്തോഴനിലെ താരുണ്യം തന്നുടെ എന്ന പാട്ട് പാടിച്ചു. എന്നിട്ട് പറഞ്ഞു യേശുവിന് വച്ചിരിക്കുന്ന ഒരു പാട്ടുണ്ട് അത് കൂടി ഒന്ന് പാടി നോക്കൂ എന്ന്. അതാണ് മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന പാട്ട്. പാടിക്കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ടു. സംവിധായകന്‍ എം. കൃഷ്‌ണൻ നായരായിരുന്നു. ഈ പാട്ടു തന്നെ മതിയെന്ന് ദേവരാജന്‍ മാഷ് പറഞ്ഞു. അങ്ങനെയത് എന്റെ പാട്ടായി പുറത്തു വന്നു, ജനങ്ങൾ പാട്ടു വല്ലാതെ ഏറ്റെടുത്തു.

? ജയേട്ടന് ഏറ്റവും ഇഷ്‌ടപ്പെട്ട സംഗീത സംവിധായകനാണ് എം.എസ്. വിശ്വനാഥന്‍ എന്ന് കേട്ടിട്ടുണ്ട്. മലയാളത്തില്‍ ഏറവും മികച്ച പാട്ടുകൾ പലതും അദ്ദേഹം തന്നവയാണ്. അദ്ദേഹവുമായുള്ള അടുപ്പവും ബന്ധവും എങ്ങനെയായിരുന്നു?

1969-ല്‍ എം.എസ്.വിയും എസ്.പി.ബി യും ചേർന്ന് നടത്തിയ ഗാനമേളയില്‍ ഒരു പാട്ട് പാടാന്‍ എനിക്ക് അവസരം ലഭിച്ചു. സംഗീത സംവിധായകന്‍ രഘുകുമാറിന്റെ അമ്മയായിരുന്നു അതിലൊരു സംഘാടക. അവരാണ് ശുപാര്‍ശ ചെയ്യിച്ചത്. അങ്ങനെ യേശുദാസിന്റെ കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു എന്ന ഗാനം പാടി. എം.എസ്.വിക്ക് വല്ലാതെ ഇഷ്‌ടപ്പെട്ടു. എന്നാൽ എം.എസ് വി മലയാളത്തില്‍ അക്കാലത്ത് ഒരു സിനിമയില്‍ മാത്രമേ പാട്ട് ചെയ്‌തിട്ടുള്ളൂ. പിന്നീട് രണ്ടു വര്‍ഷം കൂടി കഴിഞ്ഞാണ് അദ്ദേഹം മലയാളത്തിലേക്ക് വരുന്നത്; ലങ്കാദഹനത്തില്‍. അദ്ദേഹം എന്നെ വിളിക്കാന്‍ മറന്നില്ല. ദാസേട്ടൻ നാല് പാട്ടുകൾ പാടിയപ്പോള്‍ രണ്ട് പാട്ടുകൾ എനിക്ക് തന്നു. തിരുവാഭരണം ചാര്‍ത്തി വിടർന്നു തിരുവാതിര നക്ഷത്രം… എന്ന പ്രശസ്‌ത ഗാനം ആ ചിത്രത്തിലേതായിരുന്നു. മറ്റൊന്ന് പഞ്ചവടിയിലെ മായാസീതയെ എന്ന ഗാനവും. പാട്ടിന് പ്രാധാന്യമുള്ള സിനിമയായിരുന്നതിനാൽ ഗായകരുടെയും സംഗീത സംവിധായകന്റെയും രചയിതാവിന്റെയുമൊക്കെ ചിത്രം വെച്ച് വലിയ പോസ്റ്ററുകള്‍ സിനിമക്കു വേണ്ടി ഇറക്കിയിരുന്നു. അതൊക്കെ നന്നായി ഗുണം ചെയ്‌തു. തിരുവാഭരണം ജനം നന്നായി സ്വീകരിക്കുകയും ചെയ്‌തു.

72-ല്‍ മന്ത്രകോടിയിലെ അറബിക്കടലിളകി വരുന്നു….,  മലരമ്പനെഴുതിയ മലയാള കവിതേ… ആ വര്‍ഷം തന്നെ എം.എസ് വി എന്നെ തമിഴില്‍ പരിചയപ്പെടുത്തി. മണിപ്പയല്‍ എന്ന സിനിമയിലൂടെ. തുടർന്നുള്ള വര്‍ഷങ്ങളില്‍ പല തമിഴ് സിനിമകളിലും എം.എസ്.വി പാട്ടുകൾ തന്നു. അന്ത ഏഴുനാള്‍ എന്ന ഭാഗ്യരാജിന്റെ ചിത്രത്തില്‍ മൂന്ന് പാട്ടുകളാണ് അദ്ദേഹം തന്നത്. ഇതിലെ ‘കവിതൈ അരങ്കേറും നേരം’ ശ്രദ്ധേയമായ പാട്ടായിരുന്നു. മലയാളത്തില്‍ തൊട്ടടുത്ത വർഷമായിരുന്നു സുപ്രഭാതം എന്ന ഗാനം വരുന്നത്. അംഗീകാരവും ജനപ്രിയതയും ഏറെ നേടിത്തന്ന ഒരു ഗാനമായിരുന്നു അത്. 78-ല്‍ എം.ജി. ആറിന്റെ അവസാന ചിത്രമായ മധുരൈമീട്ട സുന്ദര പാണ്ഡ്യനില്‍ എം.എസ് വി അവസരം തരുമ്പോള്‍ അത് എം.ജി. ആര്‍ കൂടി ആവശ്യപ്പെട്ടതായിരുന്നു. എന്നാൽ തുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ എം.ജി.ആര്‍ അതോടെ അഭിനയം നിര്‍ത്തുകയും ചെയ്‌തു. ‘അമുത തമിഴില്‍ എഴുതും കവിതൈ’, എന്ന പാട്ട് വാണിയമ്മക്കൊപ്പമാണ് പാടിയത്.

കാട്രിനിലെ വരും ഗീതം രാജഗാനങ്ങള്‍..

? ഇളയരാജയ്ക്കു വേണ്ടി തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ രാസാത്തി ഉന്നൈ തുടങ്ങിയ അനേകം ഗാനങ്ങള്‍ പാടി. ഇളയരാജയുമായുള്ള സൗഹൃദവും ബന്ധവും

ഞാന്‍ മദ്രാസില്‍ താമസം തുടങ്ങിയ കാലത്തേ രാജയെ അറിയും. അദ്ദേഹം ദേവരാജന്‍ മാഷിന്റെ ട്രൂപ്പില്‍ ഗിറ്റാര്‍ വായിക്കും. ഇടയ്ക്കിടെ ഞാന്‍ താമസിക്കുന്നിടത്ത് വരും. ഞങ്ങള്‍ പാട്ടൊക്കെ പാടിയങ്ങനെയിരിക്കും. അന്ന് രാജ സംഗീത സംവിധായകനൊന്നും ആയിട്ടില്ല. അക്കിളിയിലൂടെ അദ്ദേഹം സംഗീത സംവിധായകനായ ശേഷം രണ്ടാമത് കിട്ടിയ ‘ഭുവന ഒരു കേള്‍വിക്കുറി എന്ന രജനികാന്തിന്റെ പടത്തില്‍ എനിക്ക് പാട്ട് തന്നു. തുടർന്ന് വന്ന ചിത്രമാണ് കാട്രിനിലെ വരും ഗീതം’ ഇതില്‍ ഒരു വാനവില്‍ പോലെ എന്ന പാട്ട് ജാനകിയമ്മക്കൊപ്പമുള്ള ഡ്യൂയറ്റായിരുന്നു. ഒപ്പം ചിത്തിര ചൊവ്വാനം ചിരിക്കകണ്ടേ എന്ന ഗാനവും തമിഴില്‍ ഹിറ്റായിരുന്നു. തുടർന്നാണ് കിഴക്കേ പോകും റെയിലിലെ ‘മാഞ്ചോലൈ കിളിതാനോ’, 84-ലാണ് വൈദേഹി കാത്തിരുന്നാൾ പടത്തിലെ രാസാത്തി ഉന്നൈ ഇന്‍ട്രെയ്ക്ക് ഏനിന്ത ആനന്ദമെ, കാത്തിര്ന്ത് കാത്തിര്ന്ത് എന്നീ പാട്ടുകൾ വരുന്നത്.

? ഇക്കാലത്ത് തന്നെയാണോ കന്നഡയിലും തെലുങ്കിലുമൊക്കെ പാടിയത്?

അതെ, ഇതൊക്കെ ആ കാലയളവിൽത്തന്നെയാണ്. പത്തിരുന്നൂറ് ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. കന്നഡയിലെ മന്ദാരപ്പുഷ്‌പവുനീനു എന്ന ഗാനം എല്ലാ തലമുറയിലെ കന്നഡികരും ഇഷ്‌ടപ്പെടുന്ന പാട്ടുകളിലൊന്നാണ്. രംഗറാവുവിന്റെ സംഗീതത്തിലുള്ള ആ പാട്ട് രംഗനായകി എന്ന പടത്തിലായിരുന്നു.

? ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ്, രാഘവന്‍ മാഷ്, അര്‍ജുനന്‍ മാഷ് ഇവരുടെയൊക്കെ നല്ല നല്ല പാട്ടുകൾ ധാരാളം പാടിയിട്ടുണ്ടല്ലോ?

ഭാര്യമാര്‍ സൂക്ഷിക്കുക ആണ് സ്വാമിയുടെ ആദ്യത്തെ പടം. മരുഭൂമിയില്‍ മലര്‍ വിരിയുകയോ എന്ന ഗാനം അത്ര ശ്രദ്ധേയമായില്ല. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തമായിരുന്നു അതിലെ വന്‍ ഹിറ്റായ ഗാനം. തുടർന്നാണ് ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, ഹർഷ ബാഷ്‌പം തൂകി തുടങ്ങിയ പാട്ടൊക്കെ വരുന്നത്. അഗ്നിപുത്രിയിലെ ഇനിയും പുഴയൊഴുകും ആണ് ബാബുക്കയുടെ ആദ്യഗാനം. 68-ല്‍ അനുരാഗ ഗാനം പോലെ വന്നു. രാഘവന്‍ മാഷിന്റെ ആദ്യ ഗാനം അസുരവിത്ത് എന്ന സിനിമയിലായിരുന്നു പിന്നീട് കരിമുകിൽ കാട്ടിലെ ശ്രദ്ധേയമായി

? 96 ല്‍ ദേവരാഗം ഒരു തിരിച്ചു വരവായിരുന്നല്ലോ?

ദേവരാഗത്തിലെ ശിശിരകാല മേഘമിഥുന ഗാനം നല്ല രീതിയില്‍ ഹിറ്റായി. അപ്പോഴേക്കും പഴയ തലമുറയിലെ ഏതാണ്ടെല്ലാവരും രംഗത്ത് സജീവമല്ലാതായി. പുതിയ ട്രെന്റും ടെക്നോളജിയുമൊക്കെ വരുന്നു. ഇത്തരം മാറ്റങ്ങളൊക്കെ ഞാന്‍ ശ്രദ്ധിക്കാറില്ല. എനിക്ക് ശുദ്ധമായ ഗാനങ്ങളോടെ താല്‍പര്യമുള്ളൂ. ഞാന്‍ അത്തരം പാട്ടുകളുടെ ലോകത്താണ്. എന്നാൽ മുടങ്ങാതെ ഭക്തി ഗാനങ്ങളൊക്കെ പാടുന്നുണ്ട്. പുതിയതും പഴയതുമായി ധാരാളം സംഗീത സംവിധായകര്‍ ഈ മേഖലയില്‍ സജീവമായുണ്ട്. എന്നാൽ എന്റെ പാട്ടുകൾ എന്നെ തേടി വന്നു കൊണ്ടേയിരിക്കുന്നു.

പുതുകാലം പുതുനിറങ്ങള്‍

? നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന ഗാനത്തോടെ പക്ഷേ ഒരു പുതിയ ജയചന്ദ്രനെയാണ് മലയാളികള്‍ക്ക് ലഭിച്ചത്

അതിനു ശേഷം ഇടയ്ക്കിടെ നല്ല നല്ല പാട്ടുകൾ കിട്ടിക്കൊണ്ടേയിരുന്നു.

? ആലിലത്താലിയുമായ്, ആരാരും കാണാതെ, കല്ലായിക്കടവത്തെ, അറിയാതെ അറിയാതെ തുടങ്ങി അനവധി ഹിറ്റ് ഗാനങ്ങള്‍ 2000-ത്തിനു ശേഷം പാടാന്‍ അവസരം ലഭിച്ചു. ഇതൊക്കെ താങ്കളുടെ ഗാനത്തിലെ അഭിരുചികളിലോ പുതുതലമുറ ഗാനങ്ങളോടുള്ള സമീപനങ്ങളിലോ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടോ?

ഇല്ല. ഞാന്‍ അത്തരം കാര്യങ്ങളെപ്പറ്റി കൂടുതല്‍ ബോധവാനല്ല. ഞാന്‍ എന്റെ സംഗീത ലോകത്തു തന്നെ ജീവിക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണ്. സോഷ്യല്‍ മീഡിയകളിേലാ മറ്റും നടക്കുന്ന കാര്യങ്ങളില്‍ നിന്ന് പൂർണമായും അകന്നാണ് കഴിയുന്നത്. ചാനല്‍ ഷോകളിലും മറ്റും പറയുന്ന അഭിപ്രായങ്ങള്‍ അവിടെത്തന്നെ കളയുകയാണ്. എനിക്ക് നല്ലതെന്ന് തോന്നുന്നത് പറയുന്നു. അതൊന്നും പിന്നീട് കാണാന്‍ മിനക്കെടാറില്ല. ഞാന്‍ ചില പാട്ടുകൾക്കെതിരെ പരസ്യമായി പറഞ്ഞിട്ടുണ്ട്. മനസ്സില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ പറയും. അവരൊക്കെ തന്നെ പിന്നീട് പാടാനായി എന്നെത്തേടി വന്നിട്ടുണ്ട്.

? കുക്കുടിയുടെ സംഗീതത്തിലും പാടിയിട്ടുണ്ടല്ലോ?

മലരോ നിലവോ മലൈമകളോ എന്ന ഗാനം കുക്കൂടി വൈദ്യനാഥന്റെ സംഗീതത്തില്‍ പാടിയതാണ്.

റഹ്‌മാന്റെ സംഗീത ലോകത്ത്

? എ. ആര്‍. റഹ്‌മാന്റെ പാട്ടുകളും ജയേട്ടൻ പാടി ഹിറ്റാക്കി

എന്‍മേല്‍ വിഴുന്ത മഴൈത്തുളിയെ എന്ന ഗാനമാണ് എ.ആര്‍ റഹ്‌മാനു വേണ്ടി പാടുന്നത്, അത് ഹിറ്റായി. പിന്നീട് കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’  നല്ല റേഞ്ചുള്ള ഗാനമായിരുന്നു. എ. ആര്‍ റഹ്‌മാന്റെ പാട്ടുകൾ റെക്കോഡ് ചെയ്യുന്നത് രാത്രിയിലാണ്. അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണത്. പകലുറങ്ങുക, രാത്രിയില്‍ സംഗീതത്തിന്റെ ലോകത്ത് മുങ്ങുക. അതുകൊണ്ട് ഈ പാട്ടും റെക്കോഡ് ചെയ്‌തത് രാത്രിയിലായിരുന്നു. റെക്കോഡിങ് കഴിഞ്ഞപ്പോള്‍ ഏതാണ്ട് വെളുപ്പിന് നാലു മണിയായി. എന്നാൽ എനിക്കങ്ങനെ ഒരുപാട് ഉറക്കമൊഴിയുന്ന ശീലമൊന്നുമില്ല. ഈ റെക്കോഡിങ് കഴിഞ്ഞപ്പോഴാണ് റഹ്‌മാന്‍ പറഞ്ഞത്, മാഷേ ഒരു ഹിന്ദിപ്പാട്ടിന്റെ അഞ്ചാറ് വരിയുണ്ട്, അത് കൂടി പാടുമോ എന്ന്. ഞാന്‍ പറഞ്ഞു; പറ്റില്ല എനിക്ക് പോയി ഉറങ്ങണമെന്ന്. എന്നാൽ അന്ന് എന്റെയൊപ്പം എന്റെ മകനും കൂടെയുണ്ടായിരുന്നു. അവന്‍ നിര്‍ബന്ധിച്ചു; അച്ഛാ ഹിന്ദിയിലുള്ള പാട്ടല്ലേ, അത് കൂടി പാടിയിട്ട് പോകാമെന്ന്. അങ്ങനെയാണ് ആ പാട്ടു പാടുന്നത്. ഇളയ രാജയുടെ രീതിയല്ല റഹ്‌മാന്റേത്. പാടാന്‍ വലിയ സ്വാതന്ത്ര്യം തരും. ഹിന്ദിയിലെ വരികള്‍ അത്ര മനസ്സോടെയല്ല പാടിയത്. പക്ഷേ റഹ്‌മാന്‍ അത് സൂക്ഷിച്ച് വച്ചിരുന്നു. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ്,  അതിലേക്ക് ബാക്കി വരികള്‍ അല്‍ക്ക യാഗ്നിക്കിനെ കൊണ്ട് പാടിച്ച് അത് ഹിന്ദി സിനിമയില്‍ ഉള്‍പ്പെടുത്തി. റഹ്‌മാന്റെ റെക്കോഡിസ്റ്റ് വിളിച്ചു പറഞ്ഞപ്പോള്‍ മാത്രമാണ് ഈ പാട്ടിന്റെ കാര്യം ഞാന്‍ അറിയുന്നതു തന്നെ.

? രാഗം ശ്രീരാഗം വളരെ ശ്രദ്ധേയമായ തികച്ചും ഒരു ക്ലാസിക്കല്‍ ഗാനമായിരുന്നു. ഇങ്ങനെയൊരു ഗാനം പാടാനുണ്ടായ സാഹചര്യം?

എം.ടി സാര്‍ നിർബന്ധിച്ചിട്ടാണ് ആ ഗാനം പാടുന്നത്. ഒരുപാട് രാഗങ്ങള്‍ വരുന്ന ഒരു ക്ലാസിക്കല്‍ ഗാനം പാടാന്‍ എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. ഞാന്‍ ഒഴിഞ്ഞു മാറി. എന്റെ കല്യാണം കഴിഞ്ഞ സമയമായിരുന്നു അത്. എം.ടി നിര്‍ബന്ധിച്ചു നീ വീട്ടിൽ വന്ന് ആ ഗാനം പഠിക്കണം. സമയമെടുത്ത് പഠിച്ച് പാടിയാല്‍ മതി. പാടിയാല്‍ നിനക്ക് സംസ്ഥാന അവാര്‍ഡ് കിട്ടും എന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്നിട്ടും ഞാന്‍ വഴങ്ങിയില്ല. ഒടുവില്‍ പുഷ്‌പാഞ്ജലി കാസെറ്റ് സംഗീതം ചെയ്‌ത കേശവന്‍ നമ്പൂതിരി എന്നെ നിര്‍ബന്ധിച്ച് കൊണ്ടു പോയി. അങ്ങനെ അവിടെ പോയി ഒരാഴ്‌ചയോളം പാടി പ്രാക്‌ടീസ് ചെയ്‌തിട്ടാണ് ആ ഗാനം പാടിയത്. എം.ടി സാര്‍ പറഞ്ഞതു പോലെ ആ ഗാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്‌തു.

അതേ സമയം മറ്റൊരു പാട്ടിനും അങ്ങനെ സമയമെടുത്തില്ല. സമയമെടുക്കാന്‍ സാധാരണ കഴിയാറില്ല. സിനിമാ മേഖല അത്ര ഫാസ്റ്റ് ആണ്. കേശവന്‍ നമ്പൂതിരി സംഗീതം ചെയ്‌ത പുഷ്‌പാഞ്ജലി എന്ന കസെറ്റിലെ പാട്ടുകൾ പത്തും ഒറ്റ ദിവസം തന്നെ ലൈവായി പാടി തീർക്കുകയായിരുന്നു. ഇളയരാജയുടെ വൈദേഹി കാത്തിരുന്നാൾ എന്ന സിനിമയിലെ മൂന്ന് പാട്ടുകളും ഒറ്റ ദിവസം തന്നെ പാടുകയായിരുന്നു. അതിലെ രാസാത്തി ഉന്നെ കാണാത നെഞ്ചം എന്ന ഗാനമാണ് തമിഴിലെ എന്റെ ഏറ്റവും വലിയ ഹിറ്റ് ആയതും.

? സിനിമാപ്പാട്ടുകളുടെ പഴയ കാലവും പുതിയ കാലവും തമ്മില്‍ തോന്നുന്ന വ്യത്യാസം പറയാമോ?  പുതുതലമുറ പ്രതീക്ഷ നൽകുന്നുണ്ടോ?

ദേവരാജന്‍ മാഷിന്റെയും ഭക്ഷിണാ മൂര്‍ത്തിയുടെയുമൊക്കെ കാലം കഴിഞ്ഞതോടെ ശുദ്ധ സംഗീതം മലയാള സിനിമാ സംഗീതത്തില്‍ നിന്നും അകന്നു കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജോൺസന്റെയുമൊക്കെ തലമുറയിലും ധാരാളം നല്ല പാട്ടുകളുണ്ടായിട്ടുണ്ട്. ഇപ്പോഴും നല്ല മെലഡിയുള്ള പാട്ടുകൾ എന്നെ തേടി വരുന്നു. അത് പോയി പാടുന്നു, തിരികെ വരുന്നു. എന്നതല്ലാതെ മറ്റൊന്നും അന്വേഷിക്കാറില്ല. പുതിയ കാലത്ത് പാട്ടിന്റെ രീതിയും പാട്ട് ചിത്രീകരിക്കുന്നതിന്റെയുമൊക്കെ രീതികള്‍ മാറി. അതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ ലൈവ് റെക്കോഡിങ് നടക്കാറില്ല. മുറിച്ച് മുറിച്ച് പാട്ടെടുക്കാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് ലൈവ് റെക്കോഡിങ്ങിന്റെ ആവശ്യവുമില്ല.

അന്നുമിന്നും എന്റെ ശൈലിയില്‍

? പുതിയ കാലത്തെ ആലാപന രീതിയില്‍ സ്വയം വരുത്തിയ മാറ്റം അല്ലെങ്കില്‍ ശൈലി മാറ്റം എന്താണ്?

അങ്ങനെ  ഒരു മാറ്റവും വരുത്തിയിട്ടില്ല. ഞാന്‍ എന്റെ ശൈലിയില്‍ തന്നെയാണ് അന്നുമിന്നും പാടുന്നത്. പാട്ടിന്റെ സ്വഭാവം മാറുന്നുണ്ട്. ടെക്നോളജിയും മാറുന്നുണ്ട്. അതനുസരിച്ച് പാട്ടുകൾ മാറുന്നുണ്ട് എന്നേയുള്ളൂ. ഞാന്‍ ഒരു ടെക്നോളജിയും ഉപയോഗിക്കാറില്ല. ഡയറിയില്‍ പേനകൊണ്ട് വരികള്‍ എഴുതിയാണ് പാടുന്നത്.

? കരുണ ചെയ്യാൻ തുടങ്ങിയ കീര്‍ത്തനങ്ങള്‍ പാടിയത് യുട്യൂബില്‍ വലിയ ഹിറ്റ് ആയിരുന്നല്ലോ? അതൊക്കെ പാടാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ? സ്ഥിരമായി പ്രാക്‌ടീസ് ചെയ്യാറുണ്ടോ?

ഗാനമേളകളിലും റെക്കോഡിങ്ങുകളുമായി നിരന്തരം പാടിക്കൊണ്ടിരിക്കുന്നുണ്ട്. അതു തന്നെയൊരു സ്ഥിരം പ്രാക്‌ടീസാണ്. സ്വര സ്ഥാനങ്ങളൊക്കെ നൊട്ടേറ്റ് ചെയ്‌തല്ല പാടുന്നത്. ഈണം ഉള്‍ക്കൊണ്ട് പാടുകയാണ്. ക്ലാസിക്കല്‍ ഗാനങ്ങളൊക്കെ ഒരാള്‍ വന്ന് പാടി കേള്‍പ്പിക്കുകയും അതനുസരിച്ച് പാടി വീഡിയോ ഗാനങ്ങളായി റെക്കോഡ് ചെയ്യിക്കുകയുമായിരുന്നു. അത് നന്നായി സ്വീകരിക്കപ്പെട്ടു. അത്തരത്തിലുള്ള പല പാട്ടുകളും സിനിമാ ഗാനങ്ങളല്ലാതെ തന്നെ പുറത്തിറങ്ങുന്നുണ്ട്.

സജി ശ്രീവത്സം മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ്.

Spread the love