പ്രത്യയ ശാസ്ത്രവും പ്രത്യുഷ ചന്ദ്രികയും
സി.എസ്. മീനാക്ഷി
രാജ്യം മുഴുവനും കൊടുമ്പിരിക്കൊണ്ടിരുന്ന സ്വാതന്ത്ര്യ സമരം, ജന്മിത്തത്തിനെതിരെയും അനാചാരങ്ങള്‍ക്കെതിരെയും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍കയ്യില്‍ നടന്നുകൊണ്ടിരുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍, കലാ സാംസ്‌കാരിക രംഗങ്ങളിലെ ഭാവുകത്വ മാറ്റങ്ങള്‍, സിനിമ, റേഡിയോ, ഗ്രാമഫോൺ തുടങ്ങി പുതു വിനോദോപാധികളുടെ വരവ്, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന നിര്‍മ്മിതി എന്നിവയ്‌ക്കൊപ്പമായിരുന്നു ഐക്യ കേരള രൂപവല്‍ക്കരണ ശ്രമങ്ങള്‍ നടത്തു കൊണ്ടിരുന്നത്. അങ്ങനെ സജീവമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യം ഇളകി മറിഞ്ഞു കൊണ്ടിരുന്നപ്പോൾ അതില്‍ ഊര്‍ജസ്വലമായി പങ്കുകൊണ്ട കവികളുടെയും ചലച്ചിത്രകാരന്മാരുടെയും കൂട്ടത്തിൽ മുൻനിരയിൽത്തന്നെയുണ്ടായിരുന്നു പി ഭാസ്‌കരന്‍.
പ്രസ്ഥാനത്തിന്റെ ചട്ടക്കൂടിനകത്തും പിന്നീട് ആകാശവാണിയിലും ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഭാസ്‌കരന്‍ ആ ബന്ധനമുപേക്ഷിച്ച് കാവ്യകല അവതരിപ്പിക്കുന്നതിലെ ആഹ്ളാദം ഉറൂബ് ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന കവിതാ സമാഹാരത്തിനെഴുതിയ അവതാരികയില്‍ പ്രകടിപ്പിക്കുന്നുണ്ട്. ഭാസ്‌കര കവിതയെക്കുറിച്ച് ഉറൂബ് പറയുന്നു:
‘ശോകസ്ഥായിത്വം, സംഗീതാത്മകത്വം, ആകസ്‌മികത, നൈമിഷികമായ വികാര തീവ്രതയും തന്മൂലമുള്ള മുന്‍പിന്‍ നോക്കായ്‌മയും, ലളിത വികാരങ്ങളോടുള്ള അതിർ കടന്ന മമത, അന്ത: ക്രിയാത്മകത്വം, അന്തരീക്ഷത്തെ ധ്വനിപ്പിക്കാനുള്ള മിടുക്ക്, നാടകീയമായ ചിത്രണത്തിനുള്ള സാമര്‍ഥ്യം എന്നീ സവിശേഷതകളോടു കൂടി അതു വളരുന്നു.’
‘പ്രഭാതമോ സന്ധ്യയോ നക്ഷത്രമോ കവിതാ വിഷയമാക്കിപ്പോയാല്‍ മനുഷ്യ സ്‌നേഹിയല്ലാതായിക്കളയുമെന്ന ധാരണ വിടുക. മനുഷ്യന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന എന്തിനെപ്പറ്റിയുമെഴുതുക. നര കയറാവുന്ന തത്വ ശാസ്ത്രങ്ങളില്‍ നിന്നല്ല, നിത്യപച്ചയായ ജീവിതത്തില്‍ നിന്നാണ് കവി ആവേശം കൊള്ളേണ്ടത്’.
പച്ചയായ ജീവിത സന്ദര്‍ഭങ്ങളെ പ്രഭാതങ്ങളേയും സന്ധ്യകളേയും പുഴകളേയും പൂക്കളേയും വെച്ച് ഭാസ്‌കരന്‍ മാഷ് ആവിഷ്‌കരിച്ചു. മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴ കെട്ടുന്ന മധുമാസ സന്ധ്യകളുടെയും മുരിക്കിന്‍ തൈയുടെ ചുവട്ടിൽ മുറുക്കിത്തുപ്പുന്ന പ്രഭാത സന്ധ്യകളുടെയും ഭംഗി നിറഞ്ഞ മങ്ങൂഴമുണ്ട് ഭാസ്‌കര ഗീതങ്ങളില്‍. രാവു പോയി പുലരി വരും മുന്‍പുള്ള സമയത്തെ എന്തെന്നില്ലാത്ത ഒരു പ്രശാന്തി തോന്നും അഭയത്തിലെ രാവു പോയതറിയാതെ എന്ന പാട്ടു കേള്‍ക്കുമ്പോള്‍. അത് ജി യുടെ രചനാ ശൈലിയെ ഓർമ്മിപ്പിക്കുന്ന ഒരു ഗാനമാണ്.
കാഫ്‌കയുടെ മെറ്റമോര്‍ഫസിസിലെ ആദ്യവരിയെ ഓർമ്മപ്പെടുത്തുന്ന പാട്ടാണ് ‘പുലര്‍കാല സുന്ദര സ്വപ്‌നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി’ എന്ന പാട്ട്. തികച്ചും കേരളീയമായ ബിംബങ്ങള്‍ വരുന്ന പാട്ടുകൾ വേറേയുമുണ്ട്. നല്ലോലപ്പൈങ്കിളീ നാരായണക്കിളീ, കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ, അഞ്ജനക്കണ്ണെഴുതി, തളിരിട്ട കിനാക്കൾ തൻ, കൊട്ടും ഞാൻ കേട്ടില്ല തുടങ്ങിയ ഗാനങ്ങളൊക്കെ അത്തരത്തിലുള്ളവയാണ്.
ജീവിതത്തിന്റെ ഇരുണ്ട മറുപുറങ്ങള്‍
സമൂഹ മനസ്സിന്റെ കൂടെ താദാത്മ്യം പ്രാപിക്കുന്ന മനസ്സായിരുന്നു പി.ഭാസ്‌കരന്റേത് എന്ന് ഡോ.എം. ലീലാവതി പി ഭാസ്‌കരന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന സമാഹാരത്തിന്റെ അവതാരികയില്‍ പറയുന്നുണ്ട്. സാധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ എന്നും ഭാസ്‌കരന്‍ മാഷെ അലട്ടിയിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു പിടി കവിതകളുണ്ട്. അമ്മി കൊത്തു ബാലന്‍ എന്ന കവിതയില്‍ വയറ്റുപ്പിഴപ്പിനായി അമ്മി കൊത്തു ബാലന്റെ ദീനതകള്‍ വരച്ചു കാട്ടുന്നുണ്ട്.
കണ്ടേന്‍ പശിയൊരു ബാലക രൂപം
പൂണ്ടു നടപ്പൂ സവിധത്തില്‍
കീറിമുഷിഞ്ഞൊരു കാക്കിക്കാലുറ
ചേറു പുരണ്ടൊരു കുപ്പായം
ഒരു ചെറു ചാക്കിന്‍ കെട്ടാച്ചുമലിൽ
പരിശൂന്യതയാ മിഴി മുന്നിൽ
കഥയറിയാത്തൊരു പയ്യന്‍ ക്ഷുത്തിന്‍
കനലുകളെരിയും ജഠരവുമായ് കൊട്ടിയടച്ചൊരു
കോവില്‍നടകളില്‍ മുട്ടിവിളിച്ചു നടക്കുന്നൂ:
”അമ്മികള്‍, ഉരലുകള്‍, കൊത്താനുണ്ടോ
അമ്മേ,തായേ ഗുണവതിയേ?”
കാലം മാറുന്നത് ഈ ലളിതമായ കവിതയിലൂടെ വരച്ചു കാട്ടുകയാണ്. കൈപ്പണിയുടെ സ്ഥാനത്ത് യന്ത്രങ്ങള്‍ വരുന്നു. മനുഷ്യര്‍ ഉച്ചപ്പടത്തിനായി ടി വിക്കു മുൻപിലിരിക്കുന്നു. യന്ത്രങ്ങള്‍ പണി ഏറ്റെടുക്കുമ്പോള്‍ മനുഷ്യര്‍ക്ക് വിനോദത്തിന്, വിശ്രമത്തിന് എല്ലാം അധിക സമയം കിട്ടുന്നുണ്ട്. മറുപുറത്ത് ജോലി നഷ്‌ടപ്പെടുന്നവർ.
അവനൊരു ജീവവരമേകാനായ്
അമ്മിക്കല്ലിന്‍ രൂപത്തില്‍
അവതാരങ്ങളിലൊന്നും തന്നെ അവന്റെ മുമ്പിലണഞ്ഞീലാ
മിക്‌സികൾ തിരിയും ബഹളം ടിവിയില്‍
ഉച്ചപ്പടമതിനാരംഭം
നമ്മളധികം പേരും കാണാത്ത ആ ഇരുണ്ട, കേള്‍ക്കാത്ത മറുപുറം കാണുന്നു എന്നതാണ് മാഷുടെ സവിശേഷത.
ഇങ്ങനെ മറുപുറത്തെ പൊരുള്‍ അന്വേഷിക്കാന്‍ ഭാസ്‌കരനെ പ്രേരിപ്പിക്കുന്ന ചേതോ വികാരമെന്താണ്? അത് ‘മനസ്സിന്റെ കടല്‍ വാറ്റിയ പരിപാവന മിഴിനീര് മാത്രം.
കവി സമൂഹവുമായി ഐക്യം പ്രാപിക്കുന്ന മറ്റൊരു കവിതയാണ് ‘സന്തോഷ് ട്രോഫി’. മൈതാനത്ത് ഒരു ഗോള്‍ പിറന്നപ്പോൾ ആഘോഷത്തിമര്‍പ്പില്‍, കപ്പലണ്ടിപ്പൊതി നീട്ടുന്ന ബാലകനെ മറ്റാരും ശ്രദ്ധിക്കുന്നില്ലെങ്കിലും കവി ഗൗനിക്കുന്നു:
അവന്റെ കാൽപന്തായിക്കപ്പലണ്ടി തന്‍ മണി
ഉയർന്നു പൊന്തീടുന്നു ഭൂചക്രവാളങ്ങളില്‍
നക്ഷത്ര വിദ്യുച്ഛക്തി ദീപങ്ങള്‍ ജ്വലിക്കുന്ന
ക്ഷുത്തിന്റെ മൈതാനത്തില്‍ – വ്യര്‍ഥമായ് നിരര്‍ഥമായ്
ചിതറി വീണ ഒരു കപ്പലണ്ടിമണി നക്ഷത്ര ദീപങ്ങള്‍ ജ്വലിക്കുന്ന ഭൂചക്രവാളങ്ങളിലെ വിശപ്പിന്റെ മൈതാനത്തില്‍ ലക്ഷ്യം സാധിക്കാതെ പോകുന്ന ആ ഭാവന എത്ര ഉയർന്നതാണ്! ഇങ്ങിനെ സ്ഥൂലത്തില്‍ നിന്നും സൂക്ഷ്‌മത്തിലേക്ക് ദൃശ്യമാകുന്നതിൽ നിന്നും അദൃശ്യ വിചാരങ്ങളിലേക്ക് സഞ്ചരിക്കുന്ന കവിതകൾ.
‘അന്നും ഇന്നും’ എന്ന കവിതയിലെപോലെ വേറെയും കാണാം.
ഹാസ്യഗാനങ്ങള്‍ എന്ന വിഭാഗത്തിൽപ്പെടുത്തുന്ന മാഷുടെ പല ഗാനങ്ങളിലും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരമായിരുന്നു വിഷയം.
ആരോരുമില്ലാത്ത തെണ്ടി പക്ഷെ ആറടി മണ്ണിന്റെ ജന്മി (ആറടി മണ്ണിന്റെ ജന്മി), നയാ പൈസയില്ല (നീലിസാലി, 1960), വണ്ടീ പുകവണ്ടീ(ഡോക്‌ടർ, 1963) എന്നീ ഗാനങ്ങളൊക്കെ ഇത്തരത്തിലുള്ളവയാണ്.
പുല്ലാങ്കുഴലും തോക്കും
വില്ല് താഴെ വച്ച് വീണ കയ്യിലെടുത്ത ഭാസ്‌കരന്‍ മാഷെക്കുറിച്ച് ആമുഖത്തില്‍ പ്രതിപാദിച്ചിരുന്നു. തന്റെ കവിതകളിലും ഈ രൂപാന്തരണം ദൃശ്യമാണ്.
1945-ല്‍ മാഷ് എഴുതിയ കവിതയാണ് ‘ക്ഷമിക്കുക’ എന്ന കവിത.
പ്രേമഗായകനാകുന്നില്ല
ഞാനോമനേ മാപ്പു നല്‍കണേ
പട്ടിണിയിൽ ജനിച്ചു ജീവിച്ചു
പട്ടടനലകും ജീവിതം
കൈവിലങ്ങുമണിഞ്ഞു, കഷ്‌ടത
കൈവരിച്ചിടും ജീവികള്‍
ഹൃദയമല്ലിവയെങ്കിലും പ്രിയേ
സത്യമാണിവയൊക്കെയും!
മോചനം- ഹാ ഹാ -മോഹനം വന്നു
മോഹനപ്രഭ ചിന്തവേ
വിശ്വമെങ്ങും പരമ ശാന്തിയില്‍
വിശ്രമിക്കാനൊരുങ്ങവേ
ഹര്‍ഷ പൂരിതര്‍ നമ്മൾക്കന്നൊരു
പുഷ്‌പം ചിന്തിയ മെത്തയില്‍
ചുണ്ടിണകള്‍ ചുവക്കുവോളവും
ചുംബനത്തില്‍ ലയിച്ചിടാം
പ്രേമഗായകനല്ല ഞാനിപ്പോ
ളോമനേ മാപ്പു നല്‍കണേ’ –
എന്നെഴുതിയ മാഷ് 1981 ആകുമ്പോള്‍ തോക്കിന്റെ കുഴല്‍ നിങ്ങള്‍ക്കാധാരം-എന്റെ വാക്കിന്റെ പൊരുളെനിക്കാധാരം എന്ന് ആമയും മുയലും എന്ന കവിതയിലെഴുതുന്നുണ്ട്.
സത്രത്തില്‍ ഒരു രാത്രി എന്ന കവിതയില്‍ ഒരു പോരാളിയുടെ മനസ്സും നാട്ടിൻപുറവും കൃഷിയുമെല്ലാം പ്രിയമായി കരുതുന്ന ഒരു കലാകാര മനസ്സും തമ്മിലുള്ള സംഘര്‍ഷമുണ്ട്.
പുല്ലാങ്കുഴലു തലയ്ക്കലിരിപ്പൂ
പുതിയൊരു തോക്കാക്കാല്‍ക്കലുമേ
വച്ച് ആ ഭടന്‍ ഉറങ്ങുകയാണ്. സ്വപ്‌നത്തിൽ നര്‍ത്തകിയുടെ മനോഹര ചലനങ്ങള്‍. പിഞ്ചിക വീശും മാന്ത്രികനായ് പിറ്റേ നാള്‍ പുലരുമ്പോള്‍ പടയാളി യഥാര്‍ഥ ലോകത്തിലേക്ക് മടങ്ങുകയാണ്.
ഈ ആശയത്തിന്റെ തുടര്‍ച്ചയാണ് മൂലധനം (1969) എന്ന സിനിമയിലെ ‘എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു’ എന്ന പാട്ട്. വീണക്കമ്പി ഉരുക്കി തൊഴിലാളികളുടെ കയ്യില്‍ പൂട്ടുവാൻ വിലങ്ങു തീർക്കുന്നവർ.
പ്രസ്ഥാനങ്ങളുടെ പല രീതിയിലുള്ള അപചയങ്ങളും മൂല്യച്യുതിയും മാഷിനെ വേദനിപ്പിച്ചിരുന്നു. അതിനെയെല്ലാം കണ്ടില്ലെന്ന് നടിക്കാതെ അദ്ദേഹം കവിതയിലൂടെ ചോദ്യം ചെയ്‌തു.
ദീര്‍ഘ പ്രതീക്ഷ എന്ന കവിതയില്‍ എഴുതുന്നു:
ഭരണ പീഠങ്ങള്‍ സാമ്രാജ്യ വേദിയില്‍-
ക്കുരുതി ക്കൂട്ടുന്നു മര്‍ത്യ രക്തത്തിനാല്‍
അനവധി ശതമാര്‍ത്തരായ് വീഴിലും
മനുജ നീതികള്‍ നിദ്രയിലാണു പോല്‍!
കവിതയുടെ പേരിനെ അന്വർത്ഥമാക്കുന്ന വരികളാണ് അവസാനം വരുന്നത്.
നിലപിഴച്ച സമുദായ നീതി തന്‍
വലയില്‍ വീണു വലയും സഖാക്കളേ,
വരുവതുണ്ട് വിമുക്തിയരുളുവാ-
നൊരു മനോഹര വാസന്ത വാസരം
നേരത്തെ പറഞ്ഞ ‘എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു’ എന്ന പാട്ട് അവസാനിക്കുന്നതും ഈ ശുഭ പ്രതീക്ഷയിലാണ്.
‘എന്‍ കിനാവിന്‍ മകുടിലില്‍ ഇരിക്കുന്നു ഞാനാ
പൊന്‍പുലരി വരുന്നതും നോക്കി നോക്കി
എന്റെ ഗാന ശേഖരത്തിന്‍ പൂക്കണി കാണാന്‍
പൊന്നുഷസ്സേ പോന്നുഷസ്സേ വന്നു ചേർന്നാലും’
സിനിമ പോലെ ഒരു പകിട്ടാർന്ന മേഖലയിലെത്തിയിട്ടും സമൂഹത്തിലെ കഠിനാധ്വാനം ചെയ്യുന്ന കഷ്‌ടപ്പാടും ദാരിദ്ര്യവും അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ കൂടെയായിരുന്നു പി ഭാസ്‌കരന്‍. സിനിമ എന്ന മാധ്യമത്തിലൂടെ സമൂഹത്തിലെ അധ:കൃതരുടെ ശബ്‌ദമാകുന്നുണ്ടദ്ദേഹം.
നാടന്‍ ഭാഷാ പ്രയോഗങ്ങളുടെ കലവറ
മനുഷ്യരുടെ അടിസ്ഥാന വികാരങ്ങളിലൊന്നായ പ്രണയം, ഒരു സ്ഥലത്തെ ഭൂപ്രകൃതിയുമായുള്ള വൈകാരിക ബന്ധം, അത് വിട്ടു പോകുമ്പോഴുണ്ടാകുന്ന ഗൃഹാതുരത എല്ലാം പരസ്‌പരബന്ധിതങ്ങളാണ്. ഭാസ്‌കരന്റെ കവിതകളിലും പാട്ടിലുമെല്ലാം ഈ ഘടകങ്ങള്‍ കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. സംഘ സാഹിത്യത്തിലെ തിണൈകള്‍ ഓരോന്നും പ്രത്യേക ഭൂ പ്രകൃതിയില്‍ വിതാനിച്ചിരിക്കുന്നതു പോലെ അദ്ദേഹത്തിന്റെ പ്രണയിതാക്കള്‍ കണ്ടുമുന്നിടം പോലും നാടനിടങ്ങളാണ്. കല്ലുവെട്ടാംകുഴിയെയും ഇടവഴിയെയും വേലിയരുകിനെയും അദ്ദേഹം കാൽപനികതയിൽ പ്രതിഷ്‌ഠിച്ചു.
വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കിലെ വേലിയിലും കല്ലുവെട്ടാംക്കുഴിക്കക്കരെയും ഇലഞ്ഞിമരച്ചോട്ടിലും അദ്ദേഹത്തിന്റെ കാമുകീ കാമുകന്മാര്‍ കണ്ടുമുട്ടി. എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍ എന്ന് കാമുകന്‍ കാമുകിയോടും നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാൻ എന്ന് കാമുകി കാമുകനോടും ചോദിച്ചു. ഭാസ്‌കരന്‍ മാഷുടെ ഗാനങ്ങളില്‍ ഗന്ധര്‍വന്മാരോ ചക്രവര്‍ത്തിനിമാരോ അല്ല, മറിച്ച് മണ്ണടുപ്പമുള്ള മനുഷ്യരായിരുന്നു. വിരുന്നുകാരനും കളിത്തോഴിമാരും സുറുമക്കാരനും മണിവേണു ഗായകനും അജപാല ബാലികയും ആയിരുന്നു ഉണ്ടായിരുന്നത്. 100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണമെന്നല്ല, പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോള്‍ ഒരു നറുക്കിന് ചേർക്കണേയെന്നും വീട്ടുകാരിയായി വന്നിട്ട് എന്റെ മൺപുരയിൽ അന്തിക്ക് തിരി കൊളുത്തണമെന്നും പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരണമെന്നുമാണ് മാഷുടെ പാട്ടിലെ ചെറുപ്പക്കാരന്റെ ആഗ്രഹം. ഉറുമാല്‍ മാഷുടെ ഒരു പ്രിയ പ്രേമ ബിംബമായിരുന്നു. മന്ദഹാസത്തൂവാലയാല്‍ തുടച്ചെടുക്കാം (കാര്‍ത്തിക രാത്രിയിലെ മഞ്ഞുതുള്ളിയോ) എന്നും വെൺമുകിൽ തൂവാല തുന്നിയിരിക്കുന്നു കണ്ണില്‍ കവിതയുമായി (പാതിരാവായില്ല) എന്നും മറ്റു ചില പാട്ടുകളിൽ വരുന്നത് ഓർക്കുന്നു.
നാടന്‍ഭാഷാ പ്രയോഗങ്ങളുടെ കലവറ തന്നെയാണ് പി ഭാസ്‌കര രചനകള്‍. ഹാസ്യ ഗാനങ്ങളില്‍ ഇത്തരം ദൈനദിന സംസാരശൈലി ഉപയോഗിക്കുന്നത് സാധാരണം. എന്നാൽ ഭാസ്‌കരന്‍ മാഷ് പ്രണയ ഗാനങ്ങളിലും ധൈര്യമായി അത്തരം പ്രയോഗങ്ങള്‍ നടത്താറുണ്ട്.
പ്രേമ കൗമുദി മലര്‍ മഴ ചൊരിഞ്ഞു എന്ന അതി സുന്ദരമായ ഗാനത്തിന്റെ ചരണത്തില്‍ വരുന്ന ഒരു വാക്കുണ്ട്: കരുമന- കുറുമ്പ് എന്നോ കുസൃതി എന്നൊക്കെ അര്‍ഥം വരുന്ന ഒരു വാക്ക്.
ഇന്ദ്രജാലക്കാരന്‍ സ്നേഹം ഇന്നു കാട്ടും കരുമനയാലേ (2)
നമ്മളേതോ മാസ്‌മര നിദ്രയിൽ
നമ്മെത്തന്നെ മറന്നു നടപ്പൂ
അലയാം… നമുക്കലയാം ഈ
അനുഭൂതി തന്‍ മൂക വിജനതയില്‍
തൊന്തരവ് എന്ന വാക്കൊക്കെ ഒരു പാട്ടിന്റെ പല്ലവിയില്‍ ഉപയോഗിക്കുന്നത് വളരെ അപൂര്‍വമാണ്.
എന്തൊരു തൊന്തരവ് – അയ്യയ്യോ
എന്തൊരു തൊന്തരവ്
ഒരു സുന്ദരിപ്പെണ്ണിനെ സ്വന്തമായ് കിട്ടാൻ
എന്തൊരു തൊന്തരവ്
വെളുത്ത പെണ്ണേ (നായരു പിടിച്ച പുലിവാല്) എന്ന പാട്ടിൽ കാമുകി തിരിച്ചു വിളിക്കുന്നത് കസര്‍ത്തുകാരാ കസര്‍ത്തുകാരാ എന്നാണ്. നായകന്‍ സര്‍ക്കസിലെ ട്രപ്പീസ് കളിക്കാരനാണ്.
പ്രണയബന്ധത്തിനിടെ
ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം
പോത്തുപോലെ വളർന്നല്ലോ വളര്‍ല്ലോ – ഞാന്‍
കാത്തുകാത്തു കുഴഞ്ഞല്ലോ
എന്ന് പാടുന്ന കാമുകന്‍,
ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകൾ പോലുമിന്നു മറന്നല്ലോ എന്ന് വിലപിക്കുന്ന കാമുകി, കടക്കണ്ണിന്‍ മുന കൊണ്ട് കത്തെഴുതി പോസ്റ്റ് ചെയ്യുന്ന കാമുകി ഒക്കെ ഭാസ്‌കരന്‍ മാഷുടെ പാട്ടുകളിലൂടെ നമ്മുടെ മനസ്സില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.
1993-ല്‍ ഇറങ്ങിയ ഭരതന്‍ ചിത്രം വെങ്കലത്തിലുള്ള പത്തുവെളുപ്പിന് എന്ന പാട്ടിൽ ഒരു വരി ഇങ്ങനെയാണ്. ചെക്കന്റെ മോറ് ചെന്താമര. വല്ലാത്ത ഒരു ധൈര്യം വേണം മോറ് എന്നൊക്കെ പാട്ടിലുപയോഗിക്കാൻ.
കള്ളിച്ചെല്ലമ്മയിലെ അത്രതന്നെ പ്രസിദ്ധമല്ലാത്ത ഒരു പാട്ടുണ്ട്. (അതിലെ കരിമുകിൽക്കാട്ടിലെ, മാനത്തെ കായലില്‍ എന്നീ പാട്ടുകൾ വളരെ ജനപ്രിയമാണ്)
കാലമെന്ന കാരണവര്‍ക്ക് കേരളത്തില്‍ സംബന്ധം
കേരളത്തില്‍ സംബന്ധത്തില്‍ കന്യകമാര്‍ നാലാണ്.
എന്ന് ഓണക്കാലത്തെ വസന്തത്തെ ആവണിപ്പൂക്കള്‍ ചാര്‍ത്തി ആടിപ്പാടി നടക്കുന്ന കന്യകയായും മഞ്ഞുകാലത്തെ വൃശ്ചികത്തില്‍ പിറന്നവളായും വേനലിനെ കുംഭത്തിലെ വേനല്‍- ചെമ്പഴുക്കാ നിറമുള്ള തമ്പുരാട്ടി എന്നും മഴക്കാലത്തെ കവിളത്ത് കണ്ണീരുള്ള, കരിമുകില്‍ മുടിയുള്ള കാലവര്‍ഷപ്പെണ്ണ് എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. എന്തൊരു മനോഹരമായ ഭാവന!
കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട പാട്ടുകളുമുണ്ട് മാഷുടേതായി
വട്ടൻ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും, പുത്തരി കൊയ്‌തപ്പോൾ എന്തു കിട്ടി, മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും, മാമ്പഴക്കൂട്ടത്തിൽ അങ്ങനെയങ്ങനെ. ‘മാമ്പഴക്കൂട്ടത്തിൽ’ ഹാസ്യ ഗാനമാണെങ്കിലും അതില്‍ കേരളത്തനിമയുള്ള കരിവീട്ടി, പമ്പ, ഉപ്പുമാങ്ങ, കൈതപ്പുഴ, തൃശ്ശൂര്‍ പൂരം, പലകപ്പയ്യാനി ഒക്കെ വരുന്നുണ്ട്. ചൂടാത്ത നവരത്ന മണിയോ മണി തംബുരുവോ കൽപകത്തരുവോ ആയിട്ടോന്നുമല്ല അദ്ദേഹം കാമുകിയെ കാണുന്നത്. കേരളീയര്‍ക്ക് സുപരിചിതങ്ങളായ കരിവീട്ടി, പമ്പയാറ്, തൃശൂര്‍ പൂരം തുടങ്ങിയ പെരുമയുള്ള ഏറ്റവും മുന്തിയ സംഗതികളുമായാണ് പ്രണയിനിയെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.
വയറു നിറയണമെങ്കില്‍ മണ്ണിലിറങ്ങി പണിയെടുക്കുക തന്നെ വേണമെന്ന് ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ എന്ന പാട്ടിലൂടെ പറയുന്നുണ്ട് രചയിതാവ്. ഭൂമിദേവിയെ മറന്നു കൊണ്ട് തങ്ക സ്വപ്‌ന ശരങ്ങളാൽ തന്ത്രികള്‍ കെട്ടി രാവും പകലും വീണ വായിക്കുന്ന ആട്ടിടയൻ പശി കൊണ്ട് പാട്ട് നിറുത്തുകയാണ്. കലപ്പ കൊണ്ടുഴുത് വേര്‍പ്പ് വിതച്ച് അവന്‍ മണ്ണിന്‍ മകനായി മാറുകയാണ്.
പി ഭാസ്‌കരന്‍ എന്ന കലാകാരന്റെ, നവോഥാന പ്രവര്‍കന്റെ സംഭാവനകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്.