ജീവിതത്തില്‍ നിന്ന് ചീന്തിയ ഏടുകള്‍
സി. റഹിം
രാഷ്ട്രിയ പ്രവര്‍ത്തകന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍, ചലച്ചിത്ര നടന്‍, കേരളത്തിലെ ആദ്യ നിയമ സഭയില്‍ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗം തുടങ്ങിയ വിവിധ രംഗങ്ങളില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു തോപ്പില്‍ഭാസിയുടേത്. ഒരു ബഹുമുഖ പ്രതിഭയെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
മധ്യ തിരുവിതാംകൂറിലെ ഓണാട്ടുകരയുടെ ഭാഗമായ വള്ളിക്കുന്നത്തെ തോപ്പില്‍ വീട്ടിൽ പരമേശ്വര പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1924 ഏപ്രില്‍ എട്ടിനാണ് തോപ്പില്‍ ഭാസ്‌കരപിള്ള എന്ന തോപ്പില്‍ ഭാസി ജനിച്ചത്. വള്ളികുന്നം എസ്.എന്‍.ഡി.പി. സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ചങ്ങന്‍കുളങ്ങര സംസ്‌കൃത സ്‌കൂളില്‍ നിന്ന് ശാസ്ത്രി പരീക്ഷ പാസായി. തിരുവനന്തപുരം ആയൂര്‍വേദ കോളേജില്‍ നിന്ന് വൈദ്യകലാ നിധി പരീക്ഷ പാസ്സായി. തിരുവനന്തപുരത്തെ പഠന കാലത്ത് വിദ്യാര്‍ഥി കോൺഗ്രസിലൂടെയാണ് രാഷ്ട്രിയ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടിലെത്തി കോൺഗ്രസ് പ്രവര്‍ത്തകനായി. അക്കാലത്തെ കോൺഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദഹത്തിന് നിരാശത്തോന്നി തുടങ്ങിയതോടെ അവരിൽ നിന്ന് അകന്നു. തോപ്പില്‍ ഭാസിയുടെ ബന്ധുവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പുതുപ്പള്ളി രാഘവന്റെയും ശങ്കരനാരായണന്‍ തമ്പിയുടെയും ശ്രമഫലമായി കര്‍ഷകത്തൊഴിലാളികളെയും മറ്റും സംഘടിപ്പിച്ച് വള്ളിക്കുന്നത്ത് കമ്മ്യൂണിസ്റ്റാ പാർട്ടി ഘടകം അപ്പോഴേക്കും രൂപവൽക്കരിച്ചിരുന്നു. 1940-മുതലാണ് തോപ്പില്‍ഭാസി സജീവമായി രാഷ്ട്രിയ പ്രവര്‍ത്തകനായത്.
കേരളത്തെ പിടിച്ചു കുലുക്കിയ ശൂരനാട് സംഭവം നടക്കുന്നത് 1949 ഡിസംബര്‍ 31 നാണ്. ജന്മിത്തത്തിനെതിരെയുള്ള തിരുവിതാംകൂറിലെ പ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്. പോലീസിന്റെ ക്രൂരമര്‍ദനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ട ശൂരനാട് സംഭവത്തിൽ 26 പേരെയാണ് പ്രതി ചേര്‍ത്തത്. അതിലൊരാളായിരുന്നു തോപ്പില്‍ഭാസി. തോപ്പില്‍ഭാസി ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പലരും ഒളിവില്‍പ്പോയി. തോപ്പില്‍ ഭാസിയെ പിടിച്ചു കൊടുക്കുന്നവർക്ക് സര്‍ക്കാര്‍ 1000രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 1952-ല്‍ എണ്ണക്കാട്ടു നിന്ന് അദ്ദേഹം പോലീസ് പിടിയിലായി. അപ്പോഴേക്കും സോമന്‍ എന്ന പേരില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമെഴുതി അദ്ദേഹം പ്രശസ്‌തനായിരുന്നു. തെളിവില്ലെന്നു കണ്ട് പിന്നീട് 1959-ല്‍ കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.
നിയമ സഭാംഗവും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മാവേലിക്കര താലൂക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അപ്പോള്‍ ഭാസി. 1954-ല്‍ തിരുകൊച്ചി നിയമസഭയിലേക്ക് ഭരണിക്കാവില്‍ നിന്നും 1957ലെ ആദ്യ നിയമസഭയില്‍ പത്തനംതിട്ട ജില്ലയിൽ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
സാമൂഹിക കാഴ്‌ചപ്പാടുള്ള രചനകള്‍
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനമനസ്സുകളില്‍ ആഴത്തില്‍ വേരോട്ടമുണ്ടായതിന് തോപ്പില്‍ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും ഒരു ഘടകമായിട്ടുണ്ട്. കേരള നവോഥാന പാരമ്പര്യത്തിന്റെ സ്വഭാവികമായ തുടർച്ചയായിരുന്നു ആ നാടകമെന്ന് പറയാം. കായംകുളത്തെ കേരള പീപ്പിള്‍സ് ആർട്‌സ് ക്ലബ് (കെ.പി.എ.സി) 4000 വേദികളിലാണ് ഈ നാടകം അവതരിപ്പിച്ചത്. മലയാള നാടക ചരിത്രത്തില്‍ ഇങ്ങനെയൊരു വരവേല്‍പ്പ് മറ്റൊരു നാടകത്തിനും ലഭിച്ചിട്ടില്ല. വ്യക്തമായ സാമൂഹിക കാഴ്‌ചപ്പാടുള്ള നാടകങ്ങളും സിനിമകളുമായിരുന്നു തോപ്പില്‍ ഭാസി എഴുതിയവയിലേറെയും.
തോപ്പില്‍ ഭാസിയുടെ ജന്മനാടായ വള്ളികുന്നം ഞാന്‍ ജനിച്ച നൂറനാടിനടുത്തു തന്നെയാണ്. തോപ്പില്‍ ഭാസിയുടെ രാഷട്രീയ തട്ടകവും നാടകങ്ങളും സിനിമകളും രൂപപ്പെട്ടതും ഈ ഭൂമികയിലാണ്. എന്റെ കൗമാര കാലത്ത് തോപ്പില്‍ ഭാസിയെ പല തവണ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനും എനിക്കവസരം ഉണ്ടായിട്ടുണ്ട്. ഞാന്‍ പഠിച്ച എരുന്നുമക്കുഴി എല്‍.പി.എസില്‍ ഒരു കാല്‍ മുറിച്ച നിലയില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ അദ്ദേഹം പങ്കെടുത്ത് സംസാരിക്കുന്നത് ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു നിൽക്കുന്നുണ്ട്.
കുഷ്‌ഠ രോഗത്തെക്കുറിച്ച് പലവിധ അന്ധ വിശ്വാസങ്ങളും ഭീതിയും നിലനിന്നിരുന്ന കാലത്ത് തോപ്പില്‍ ഭാസി എഴുതിയ നാടകമാണ് അശ്വമേധം. കുഷ്‌ഠ രോഗത്തിന് ഫലപ്രദമായ മരുന്ന് ശാസ്ത്രം കണ്ടെത്തിയിരുന്നുവെങ്കിലും ജനങ്ങള്‍ക്കതേക്കുറിച്ചുള്ള അറിവ് കുറവായിരുന്നു. ചികിത്സക്കുള്ള സാനിട്ടോറിയങ്ങളും നിലവിൽ വന്നുവെങ്കിലും ജനങ്ങളുടെ ഭീതിയും അന്ധവിശ്വാസങ്ങളും മാറിയിരുന്നില്ല. ജന മനസ്സുകളിൽ നിന്ന് കുഷ്‌ഠ രോഗികളോടു കാണിക്കുന്ന വിവേചനത്തിനെതിരെയുള്ള അവബോധമെന്ന നിലയിൽക്കൂടിയാണ് തോപ്പില്‍ ഭാസി അശ്വമേധം എഴുതുന്നത്. നാടകത്തിലെ ‘രോഗം ഒരു കുറ്റമാണോ ഡോക്‌ടർ’ എന്ന കുഷ്‌ഠ രോഗിയായ സരോജത്തിന്റെ ചോദ്യം ഇന്നും സമൂഹത്തില്‍ മുഴങ്ങുന്നുണ്ട്.
മധ്യ തിരുവിതാംകൂര്‍ ജീവിതത്തിന്റെ പരിച്ഛേദം
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ ആദ്യ അവതരണം കണ്ട അനുഭവം കവി ഒ.എന്‍.വി.കുറുപ്പ് വിവരിക്കുന്നതിങ്ങനെ: ‘1952-ലെ മഞ്ഞണിഞ്ഞ ഒരു ഡിസംബര്‍ രാത്രിയില്‍ എന്റെ ഗ്രാമത്തിലെ തട്ടാശ്ശേരി മൈതാനത്തെ സുദര്‍ശന്‍ ടാക്കീസ് നിന്നിരുന്നിടത്ത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെന്ന നാടകം ആദ്യമായി അരങ്ങേറി. കാമ്പിശ്ശേരി കരുണാകരന്‍ എം.എല്‍.എ. എന്ന ചെറുപ്പക്കാരന്‍ മധ്യതിരുവിതാംകൂറിലെ ഒരു തകർന്ന തറവാട്ടിലെ വയസ്സന്‍ കാരണവരെ പുനഃസൃഷ്‌ടിച്ചു. വിശ്വസ്‌ത സേവകനായ പപ്പുവായി ഒ.മാധവന്‍ സൂക്ഷ്‌മാഭിനയം കൊണ്ട് ശ്രദ്ധേയനായി. സുധര്‍മ്മയുടെ നീലക്കുരുവി.. പാടിക്കൊണ്ടും ഒരു പച്ച മരച്ചീനി കൊത്തിയരിഞ്ഞു കൊണ്ടുമുള്ള ആ വരവും തോപ്പില്‍ കൃഷ്‌ണപിള്ളയുടെ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന തലയപ്പുലയന്റെ അതുല്യാഭിനയവും കെ.എസ്.ജോര്‍ജിന്റെയും സുലോചനയുടെയും ശക്തിയും മാധുര്യവുമുള്ള ഗാനാലാപനവുമൊക്കെക്കൂടി കാണികള്‍ പ്രതീക്ഷിച്ചതിനപ്പുറത്തുള്ള നിലവാരത്തിലേക്ക് ആ നാടകമുയർന്നു.
യവനിക ഉയരുമ്പോഴുള്ള ദീപങ്ങള്‍ മങ്ങി മുതല്‍ അവസാനത്തെ പാട്ട് വരെ അത്യപൂര്‍വമായ ശ്രദ്ധകൊണ്ട് ജനങ്ങളാദരിച്ചു. എതിര്‍ക്കാനും കൊട്ടക തന്നെ പൊളിക്കാനുമായി വന്നവർ നാടകത്തില്‍ മുഴുകിയിരുന്നു. മദ്ധ്യ തിരുവിതാംകൂറിലെ ജീവിതത്തിന്റെ ഒരു പരിച്‌ഛേദമായിരുന്നു ആ നാടകം. തകർന്ന തറവാടുകളുടെ ദാരുണ ചിത്രങ്ങളും അനന്ത ദുരിതങ്ങളില്‍ നിന്നുള്ള കീഴാളരുടെ നവോത്ഥാനത്തിന്റെ മുഴക്കങ്ങളും അതിലുണ്ടായിരുന്നു. തിരികെ എന്റെ വീട്ടിലേക്ക് ദേവരാജനും ഞാനും നടന്നു പോകുമ്പോൾ നിലാവിന് തെളിച്ചമേറുന്നതായി തോന്നി.
വള്ളിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി വളര്‍ത്താനായി പ്രവർത്തിച്ചിരുന്ന സികെ.കുഞ്ഞുരാമന്‍ കുടുംബത്തോടൊപ്പം ശൂരനാട് സംഭവത്തെ തുടർന്ന് ഒളിവില്‍പ്പോയി. ഭാര്യയും ആറു മക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഈ കുടുംബം അനുഭവിച്ച കൊടും യാതനയുടെ കഥയാണ് തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിന്റെ ഇതിവൃത്തം. ഇങ്ങനെ ഏതെങ്കിലുമൊക്കെ തരത്തില്‍ സമൂഹത്തില്‍ നിന്ന് കണ്ടെടുത്ത ജീവിതത്തെയാണ് തോപ്പില്‍ ഭാസി നാടകവും സിനിമയുമൊക്കെയാക്കിയത്.
നിരവധി ശ്രദ്ധേയമായ നാടകങ്ങള്‍ അദ്ദേഹം എഴുതി. ഇവയില്‍ പലതും പിന്നീട് സിനിമയായി. നൂറിലേറെ ചിത്രങ്ങള്‍ക്ക് തോപ്പില്‍ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. പതിനാറു സിനിമ സംവിധാനം ചെയ്‌തു.
മുൻ സ്‌പീക്കർ ശങ്കര നാരായണന്‍ തമ്പിയുടെ അനന്തരവള്‍ അമ്മിണിയമ്മയാണ് തോപ്പില്‍ ഭാസിയുടെ ഭാര്യ. ചലച്ചിത്ര സംവിധായകനായിരുന്ന അജയന്‍, സോമന്‍, രാജന്‍, സുരേഷ്, മാല എന്നിവർ മക്കള്‍. 1992 ഡിസംബര്‍ എട്ടിന് അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, പ്രൊഫ.എന്‍.കൃഷ്‌ണപിള്ള അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഏറ്റവും നല്ല കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ജനതയെ ഒരാധുനിക സമൂഹമായി വളർത്തിയെടുക്കുന്നതിൽ സര്‍ഗധനനായ തോപ്പില്‍ഭാസി വഹിച്ച പങ്ക് വളരെ വലുതാണ്.