നവകേരളത്തിന്റെ വഴികാട്ടി

ഡോ. ശിവദാസന്‍. പി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തിന്റെ പങ്ക് വേറിട്ടതും ആഴമേറിയതുമാണ്. നൂറ് ആണ്ടുകള്‍ പൂർത്തിയാക്കുന്ന വൈക്കം സത്യഗ്രഹം മാത്രം മതി ഇത് തെളിയിക്കുവാന്‍. സാമ്പ്രദായിക ചരിത്ര രചനകളില്‍ സ്ഥാനം പിടിക്കാതെ പോയ നിരവധി മനുഷ്യരുടെ കൂടി ഐതിഹാസിക മുന്നേറ്റമായിരുന്നു ഈ സമരം. പുരോഗമന മൂല്യങ്ങള്‍ക്കായുള്ള ഈ പ്രക്ഷോഭത്തെ തുടർന്ന് നിരവധി പേര്‍ തുറുങ്കിലടയ്‌ക്കപ്പെട്ടു. വഴി തടസ്സപ്പെടുത്തുന്നു, അനാവശ്യമായി ശബ്‌ദ കോലാഹലമുണ്ടാക്കുന്നു തുടങ്ങിയവയായിരുന്നു പോലീസ് സമരത്തിനെതിരെ ഉയിച്ച ആദ്യ ആരോപണങ്ങള്‍. ഇതു തന്നെയായിരുന്നു വൈക്കം പ്രക്ഷോഭത്തിന്റെ ശക്തിയും. സമരത്തെ സംരക്ഷിച്ചും പിന്തുണച്ചും വൈക്കത്തെത്തിയ ജന സാഗരം നില കൊണ്ടതോടെ നൂറ്റാണ്ടുകളായി വേരു പിടിച്ചിറങ്ങിയ ജാതിമത വിശ്വാസങ്ങള്‍ നവസമൂഹത്തിനായി വഴിമാറിക്കൊടുക്കേണ്ടി വന്നു.

വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡില്‍ക്കൂടി വഴി നടക്കുവാന്‍ ഇതര മതസ്ഥര്‍ക്കും നാല്‍ക്കാലികള്‍ക്കും സാധ്യമായിരുന്നപ്പോൾ ഹിന്ദു സമുദായത്തിലെ അവർണ്ണരെന്നു മുദ്രകുത്തപ്പെട്ടവർക്കു മാത്രം നിരോധനമുണ്ടായിരുന്നു. അക്കാലംവരെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപഥത്തില്‍ കേട്ടുകേൾവിയില്ലാത്ത പാർഷ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു ഈ സമരം. 1865-ലെ തിരുവിതാംകൂര്‍ നിയമ പ്രകാരം പൊതു റോഡുകള്‍ എല്ലാ മനുഷ്യര്‍ക്കും തുറന്നു കൊടുത്തിരുന്നുവെങ്കിലും കോട്ടയത്തെ ദിവാന്‍ പേഷ്‌കാര്‍ 1924-ല്‍ വൈക്കം ക്ഷേത്ര റോഡില്‍ പ്രവേശന നിരോധനം സംബന്ധിച്ച ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സമരത്തിനു കളമൊരുങ്ങിയത്.

മനുഷ്യരെ ജാതീയമായും മതപരമായും വേര്‍തിരിക്കലുകള്‍ക്ക് വിധേയമാക്കുന്ന സ്ഥിതി കൊടി കുത്തി വാഴുന്ന ഘട്ടത്തിലാണ് വൈക്കത്ത് പുതിയ പോരാട്ടത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ നാഷണല്‍ കോഗ്രസിന്റെ അനുമതിയോടെ പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യുവാക്കളും പൊതു ജനങ്ങളും നവ സമൂഹം സൃഷ്‌ടിച്ചെടുക്കുന്നതിനു മുന്നിട്ടിറങ്ങിയാണ് സമരം വിജയിപ്പിച്ചെടുത്ത്. ഈ സമരമാണ് കേരളത്തിലെ ജാതിഭ്രാന്തിനെ പിടിച്ചു കെട്ടാമെന്നു തെളിയിച്ചത്. മഹാത്മാ ഗാന്ധിയുടെ അനുഗ്രഹത്തോടെ ടി കെ മാധവനും കെ. കേളപ്പനും കെ പി കേശവ മേനോനും നയിച്ച വൈക്കം സമരത്തില്‍ പുരോഗമന ചിന്താഗതിക്കാരായ എല്ലാവരും അണി ചേർന്നു. അറുനൂറ് ദിവസത്തിലധികം നീണ്ട ഈ പോരാട്ടത്തിൽ ഇ വി രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ പുരോഗമന വാദികളും പഞ്ചാബിലെ അകാലികളും പങ്കെടുത്തു. വൈക്കം വിരറെന്നറിയപ്പെട്ട  രാമസ്വാമി നായ്ക്കരെ തിരുവിതാംകൂറില്‍ പ്രവേശിക്കുന്നതിനു മുമ്പേ തന്നെ ഭരണകൂടം ജയിലിലടച്ചു. ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനവും ഇതര സംഘടനകളും വൈക്കം സമരത്തെ അനുകൂലിച്ചു പ്രമേയങ്ങള്‍ പാസ്സാക്കി. ഇതോടെ ഇന്ത്യയാകെ അറിയപ്പെട്ട സുപ്രധാന സമരമായി വൈക്കത്തെ പ്രക്ഷോഭം.

ജാതിക്കോട്ടയെ വിറപ്പിച്ച ജനക്കൂട്ടം

പ്രശസ്‌ത ചരിത്രകാരന്‍ ജോര്‍ജ് റൂഡ് ഫ്രഞ്ച് വിപ്ലവത്തെ യാഥാര്‍ഥ്യമാക്കിയ ജനക്കൂട്ടത്തെക്കുറിച്ചു പറയുന്നുണ്ട്. 1905-മുതല്‍ ഇന്ത്യയില്‍ നടന്ന വിവിധ പോരാട്ടങ്ങളിൽ ജനക്കൂട്ടം ഒരു നിര്‍ണ്ണായക ഘടകമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു, മലബാറില്‍ നട ജില്ലാ സമ്മേളനങ്ങളും മലബാര്‍ കലാപവും ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലും ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലും പിന്തുണയിലുമാണ് ശ്രദ്ധേയമായത്. വൈക്കം സമരം വിജയിപ്പിച്ചതും ഈ ജനക്കൂട്ടം തന്നെയാണ്.

തിരുവിതാംകൂറിലെ സര്‍ക്കാരിനെ ഞെട്ടിച്ചത് വൈക്കം സമരത്തിന്റെ വര്‍ധിച്ചു വരുന്ന ജന പിന്തുണയായിരുന്നുവെന്നു പോലീസ് രേഖകള്‍ പറയുന്നുണ്ട്.

പി കേശവദേവ്, പി കൃഷ്‌ണപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെല്ലാം ഈ സമരത്തെ പിന്തുണച്ച ജനക്കൂട്ടത്തിൽപ്പെട്ടവരായിരുന്നു. സമരത്തിന്റെ പ്രചാരണം നടത്തിയിരുന്നവർ ചെണ്ടകൊട്ടി നാട് നീളെ സഞ്ചരിച്ച് വീടു വീടാന്തരം കയറിയിറങ്ങി. ചെണ്ടകൊട്ടി ഗ്രാമക്കവലകളിലെത്തിയ സത്യഗ്രഹികള്‍ക്ക് ഉൽപന്നങ്ങൾ നല്‍കിയും പിടിയരി നല്‍കിയും ജനങ്ങള്‍ പിന്തുണ നല്‍കി. ഈ പിന്തുണ അന്ധ വിശ്വാസങ്ങള്‍ക്കും അയിത്തത്തിനുമെതിരായ ജനസമ്മതിയായിരുന്നു. അവരെ അക്രമിക്കുകയെന്നത് ജാതിവെറിയന്മാരുടെ പതിവ് ശൈലിയായിരുന്നുവെന്ന് വി ടി ഇന്ദുചൂഡന്‍ പി കൃഷ്‌ണപിള്ളയെക്കുറിച്ചുള്ള സ്‌മരണയിൽ പറഞ്ഞിട്ടുണ്ട്. ചെണ്ട കുത്തിക്കീറുകയും സമര സേനാനിയെ ആക്രമിക്കുകയും ചെയ്‌ത സംഭവവും ഉണ്ടായി. വൈക്കത്ത് എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ നാട്ടിൻ പുറങ്ങളിൽ ഭജന സംഘങ്ങള്‍ വഴി സമര പ്രചാരണം നടത്തിയെന്ന് പി എസ് വേലായുധന്‍ അദ്ദേഹത്തിന്റെ ആത്മ കഥയില്‍ പറയുന്നു. ദേശീയ പതാകയുമേന്തി വൈക്കത്തേക്കു തീര്‍ഥ യാത്ര പോയി സ്വാതന്ത്ര്യ സമര രംഗത്തേക്കിറങ്ങിയ നിരവധി പേര്‍ കേരളത്തിലുണ്ടായിരുന്നു പോലീസ് മര്‍ദനത്തെ വിലകൽപിക്കാതെ ജയിലില്‍ പോകാന്‍ തയ്യാറായി മുന്നിട്ടിറങ്ങിയ ഈ സമര നേതാക്കളിലെ ധൈര്യമാണ് പില്‍ക്കാല പോരാട്ടങ്ങൾക്കു വഴികാട്ടിയായത്.

സംഘടിത ജനം ഒന്നിച്ചു പാടിയ സമര ഗാനങ്ങള്‍

സത്യഗ്രഹത്തെ ജനകീയമാക്കിയത് പുതിയ സമരതന്ത്രമായ സമര ഗാനങ്ങളാണ്. കുറത്തിപ്പാട്ടുകൾ രൂപത്തിലും ഭക്തി ഗാനങ്ങളുടെ മാതൃകയിലും നിരവധി മുദ്രാ ഗീതങ്ങള്‍ സമരപ്പന്തലില്‍ ജനങ്ങള്‍ ഒന്നിച്ചു പാടി. പുരോഗമന കേരളത്തെ വാഴ്ത്തിയും, ജാതിപ്പിശാചിനെ കുറ്റപ്പെടുത്തിയും വെള്ളക്കാരന്റെ ഭരണത്തെയും സവര്‍ണ്ണ ക്രൂരതകളെയും വിമര്‍ശിച്ചും നിരവധി ഗാനങ്ങള്‍ പൊതുമണ്ഡലത്തില്‍ പ്രവേശിച്ചത് ഇക്കാലത്താണ്. തമിഴ് സഹോദരന്‍മാര്‍ തമിഴ് പാട്ടുകളുമായി സമര രംഗത്ത് നിറഞ്ഞു നിന്നു. വീട്ടിലുള്ള അനുജന്‍മാര്‍ക്ക് മച്ചിനകം കടന്നുകൂടാ എന്നു ജാതി സമ്പ്രദായത്തെ കടന്നാക്രമിച്ചും നാട്ടിലുള്ള അന്യന്‍മാര്‍ക്ക് മച്ചിൽ തന്നെ വസിച്ചീടാമോ വസിച്ചീടാമോ എന്ന് വിദേശ ഭരണത്തെ വിമര്‍ശിച്ചും സമര ഗീതങ്ങള്‍ വൈക്കത്തെ ആവേശ ഭരിതമാക്കി.

ജനങ്ങള്‍ നാള്‍ക്കുനാള്‍ സമരത്തിനു പിന്തുണ വർധിപ്പിക്കുന്നതിന് പ്രധാന കാരണം ആവേശം പകരുന്ന സത്യഗ്രഹികള്‍ പാടുന്ന മുദാഗീതങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പുരോഗമന സമൂഹം നിര്‍മ്മിച്ചെടുക്കുവാനും രാജ്യത്തെ ജാതിക്കോമരങ്ങളില്‍ നിന്നും ബ്രിട്ടീഷ് വാഴ്‌ചയിൽ നിന്നും മോചിപ്പിക്കുവാനും സമര രംഗത്തിറങ്ങുവാന്‍ ആഹ്വാനം ചെയ്യുന്ന തമിഴ് മലയാളം സമര ഗാനങ്ങളായിരുന്നു ഇവ. വെള്ളക്കാരന്റെ ഭരണവും ബ്രാഹ്‌മണ അയ്യരുടെ വാഴ്‌ചയും ഇന്ത്യയെ ദരിദ്രമാക്കി എന്നും ദാദാബായിയും തിലകനും ഗോഖലേയും ആലി സഹോദരന്മാരും നെഹ്റുവും ഗാന്ധിയും രാജ്യത്തെ സ്വതന്ത്രമാക്കുമെന്നും ജനങ്ങള്‍ ഏറ്റുപാടി. ‘ഞങ്ങളുടെ സാമീപ്യം അങ്ങയെ അശുദ്ധനാക്കുമോ തമ്പുരാനേ’ എന്നു പാടിയ ജനക്കൂട്ടം അന്നേവരെ കണ്ടിട്ടില്ലാത്ത നവകേരളത്തെയാണ് സൃഷ്‌ടിച്ചത്. എഴുതിയതും ചൊല്ലിക്കൊടുത്തതുമായ സമര ഗാനങ്ങള്‍ പ്രക്ഷോഭ വേദിയെ ഊര്‍ജ സ്വലമാക്കി. സുബ്രഹ്‌മണ്യ ഭാരതിയുടെ രചനകളും ഇക്കൂട്ടത്തിൽ നിറഞ്ഞു നിന്നു. ഗാന്ധിയെയും നൂല്‍നൂല്‍പ്പിനെയും ചര്‍ക്കയെയും വാഴ്ത്തി തമിഴ്‌നാട്ടികാരായ സത്യഗ്രഹികള്‍ പാടിയ ‘ആടുറാട്ടേ ചുഴന്റിടു റാട്ടേ’ എന്നു തുടങ്ങുന്ന ഗാനം ഏവരെയും ആവേശത്തിമിർപ്പിലാക്കിയെന്ന് പോലീസ് റിപ്പോർട്ട് ചെയ്‌തിരുന്നു. സമര ഗാനങ്ങള്‍ രചിക്കുവാന്‍ പ്രത്യേക നേതൃത്വം നല്‍കിയ ശിവശൈലം എന്ന സത്യഗ്രഹിയെ പോലീസ് ജയിലലടച്ചു. അയിത്തത്തോടുള്ള എതിര്‍പ്പു മാത്രമല്ല സാമ്രാജ്യത്വ വിരോധവും ഈ മുദ്രാഗീതങ്ങളില്‍ കാണാന്‍ കഴിയും. നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റിമറിക്കണമെന്നും മാനവരെല്ലാം ഒരുമയോടെയും ഐക്യത്തോടെയും കഴിയേണ്ട കാലം വന്നടുത്തിരിക്കുന്നുവെന്നും സമര ഭടന്‍മാരും ജനങ്ങളും ഒന്നിച്ചു പാടി.

പോലീസിനെ പ്രകോപിപ്പിച്ച ചര്‍ക്കയും നൂല്‍നൂല്‍പ്പും

വൈക്കത്തെ പ്രധാന സമരായുധം ദേശീയതയുടെ അടയാളമായ ചർക്കയായിരുന്നു. ആദ്യമായാണ് ചര്‍ക്കയും നൂല്‍നൂല്‍പ്പും സമരായുധമായി കേരളത്തില്‍ പ്രയോഗിക്കപ്പെടുന്നത്. ചര്‍ക്ക സമര വേദിയില്‍ സ്ഥാപിച്ചത് പോലീസിനെ പ്രകോപിപ്പിച്ചു. ‘ഗാന്ധി ദേവന്‍ നല്‍കിയ പുത്തന്‍ സമരായുധം’ എന്ന് സമര ഭടന്‍മാര്‍ പാടിയ ചര്‍ക്ക നിരവധി തവണ പോലീസ് പിടിച്ചെടുക്കുകയും അത് സമരത്തിനു പകരുന്ന ഊര്‍ജത്തെ രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ വിശദീകരിക്കുകയും ചെയ്‌തു. ഒത്തു തീർപ്പിനെ തുടർന്ന് ഒരു ചര്‍ക്ക മാത്രമേ പ്രദര്‍ശിപ്പിക്കൂ എന്നു സത്യഗ്രഹികള്‍ ഉറപ്പു നല്‍കി. അതേ സമയം തന്നെ ദേശീയ സമരത്തിന്റെ നിസ്വാര്‍ഥ സേവനത്തിന്റെ അടയാളമായി ഖദര്‍ വസ്ത്രം മാറി. ദേശീയ വസ്ത്രമായ ഖദര്‍ ധരിച്ച് നിരവധി പേര്‍ ഗ്രാമങ്ങളില്‍ പ്രചരണം നയിച്ചു. അത്തരം വസ്ത്ര സാരികളെ സവര്‍ണ്ണര്‍ ശത്രുക്കളായി കൈയ്യേറ്റം ചെയ്‌തു. സ്വാതന്ത്ര്യ സമരത്തിന്റെ അടയാളമായി ഖദര്‍ മാറിയത് വൈക്കം സത്യഗ്രഹ കാലത്താണ്.

പത്രമാധ്യമങ്ങളുടെ പിന്തുണ

വൈക്കം സത്യഗ്രഹകാലത്തെ പുതിയ മുറ്റേത്തിന് തുടക്കം കുറിച്ചത് പത്രമാധ്യമങ്ങളാണ്. സമരത്തെ അനുകൂലിക്കു നിലപാടാണ് എല്ലാ പത്രങ്ങളും കൈക്കൊണ്ടത്. സവര്‍ണ്ണപ്രതിഷേധങ്ങള്‍ക്ക് ചെവികൊടുക്കുവാന്‍ പത്രങ്ങള്‍ തയ്യാറായില്ല. സമരവാര്‍ത്തകള്‍ക്കും സത്യഗ്രഹനേതാക്കളുടെ മൊഴികള്‍ക്കും അതീവ പ്രാധാന്യമാണ് പത്രങ്ങള്‍ നല്‍കിയത്. പത്രങ്ങള്‍ സവര്‍ണ്ണ വിരോധം പ്രോത്സാഹിപ്പിക്കുകയാണെന്നും മത വിശ്വാസങ്ങള്‍ തകര്‍ക്കുവാന്‍ കൂട്ടു നിൽക്കുകയാണെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതിനെ എതിർക്കുന്നതിന് സര്‍ക്കാര്‍ മേൽ നോട്ടത്തിൽ മേൽജാതിക്കാരെന്നു പറയുന്നവർ ഒത്തു ചേർന്ന് എല്ലാ ബുധനാഴ്‌ചയും ശനിയാഴ്‌ചയും പ്രസിദ്ധീകരിക്കുന്ന ‘ധര്‍മ്മ പ്രസ്ഥാനം’ എന്ന പത്രം തുടങ്ങുകയുണ്ടായി. ദേശീയ പ്രസ്ഥാനത്തിന് അയിത്തോച്ചാടന സമരം തുടങ്ങുവാന്‍ കഴിയില്ലെന്നും അനാദി കാലം മുതലുള്ള ആചാരങ്ങള്‍ ആര്‍ക്കും ഇല്ലാതാക്കുവാൻ സാധിക്കില്ലെന്നുമാണ് ഈ പത്രം വാദിച്ചത്. നാട്ടിലെ തലതെറിച്ച ബിഎക്കാരുടെ സൃഷ്‌ടിയാണ് വൈക്കം സമരമെന്നായിരുന്നു ഈ പത്രത്തിന്റെ വാദം.

വൈക്കത്തെത്തിയ ഐക്യ കേരളം

വൈക്കം സത്യഗ്രഹം ഐക്യ കേരളത്തിന്റെ സമരമായിരുന്നു. ഹിന്ദു സമുദായത്തിലുള്ളവര്‍ മാത്രമല്ല യഹൂദരടക്കമുള്ള നാനാജാതി മതസ്ഥര്‍ ഈ പ്രക്ഷോഭത്തില്‍ അണി ചേർന്നു. മൂന്നായിക്കിടന്നിരുന്ന അക്കാലത്തെ കേരളം സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്കായി ഒന്നായിച്ചേർന്നു തുടങ്ങിയത് വൈക്കം സമരത്തിലൂടെയാണ്. 1916 മുതല്‍ നടന്ന മലബാര്‍ ജില്ലാ രാഷ്ട്രീയ സമ്മേളനങ്ങളിലും ശ്രീനാരായണ മുന്നേറ്റത്തിലും ഈ പ്രവണത പ്രത്യക്ഷപ്പെട്ടിരുന്നു. മലബാറില്‍ നിന്നെത്തിയ കെ പി കേശവ മേനോന്‍ വൈക്കം സമര വേദിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മന്നത്തു പത്മനാഭന്‍, ശ്രീ നാരായണ ഗുരുദേവന്‍ തുടങ്ങിയവര്‍ ഈ സമരത്തിന് നേതൃത്വം നല്‍കിയതോടെ കേരളമാകമാനം പ്രചരിച്ച സമരമായി വൈക്കത്തെ പ്രക്ഷോഭം.

വൈക്കം സത്യഗ്രഹത്തെ ശക്തമാക്കിയത് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വവും ആശയങ്ങളുമായിരുന്നു. വിപ്ലവാത്മക നിര്‍ദേശങ്ങളുമായാണ് ജനമുന്നേറ്റത്തിനെ നയിക്കുവാന്‍ ഗുരുദേവന്‍ സമര ഭൂമികയിലെത്തിയത്. ക്ഷേത്ര റോഡിലെ നിരോധനം ലംഘിച്ചാല്‍ മാത്രം പോരായെന്നും ജാതിക്കോട്ടകൾ തകര്‍ക്കാന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിക്കേണ്ടതാണെന്നും ഗുരുദേവന്‍ ഉപദേശിച്ചു.

ആധുനിക ഭാരതത്തിന് വഴികാട്ടി

വൈക്കം സത്യഗ്രഹം പ്രതിനിധാനം ചെയ്‌തത് സ്വാതന്ത്ര്യ സമരത്തിന്റെ അകക്കാമ്പിനെയാണ്. ജാതീയതയും മതാന്ധതയുമില്ലാത്ത നവ സമൂഹത്തിനായാണ് പ്രക്ഷോഭമെന്ന് സമരം വിളിച്ചു പറഞ്ഞു. ഇത് കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെ വിശേഷ സ്വഭാവത്തെയാണ് വെളിപ്പെടുത്തിയത്. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന് സ്വാതന്ത്ര്യം അനുഭവവേദ്യമാകാതെ നാമെങ്ങനെ സ്വതന്ത്രരാകും എന്ന ഉയർന്ന ചിന്തയും ഈ സമരം മുന്നോട്ടുവച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര നേതാക്കളെ കണ്ണ് തുറപ്പിച്ച സമരമായി മാറി വൈക്കം സമരം.

വൈക്കം ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളിലുള്ള റോഡുകള്‍ നാനാജാതി മതസ്ഥര്‍ക്കു തുറന്നു കൊടുക്കുവാൻ സര്‍ക്കാര്‍ സമ്മതിച്ചതോടെ സമരം അവസാനിക്കുകയുണ്ടായി. അക്കാലത്തെ പരിതസ്ഥിതിയില്‍ ഇത് ഏറെ പ്രാധാന്യമുള്ള പുരോഗമന മാറ്റമായിരുന്നു. ഭയം വിതച്ച നിരോധനപ്പലകകള്‍ പിഴുതെറിയപ്പെടേണ്ടത് അയിത്തം വേരറ്റു പോകുവാനും രാജ്യം സ്വതന്ത്രമാകുവാനും ആവശ്യമാണെു കരുതിയ പുതിയ തലമുറയുടെ ദൃഢ നിശ്ചയമാണ് ഈ സമരം വിജയിപ്പിച്ചത്. നവകേരളം പിറക്കുവാന്‍ വഴിയൊരുങ്ങിയത് ഈ നിലപാടും അതിനു ലഭിച്ച ജനപിന്തുണയുമാണ്.

Spread the love