അവധിക്കാലം ഡിജിറ്റല്‍ ലോകത്ത് തളച്ചിടേണ്ട
ഡോ അരു ബി നായര്‍
അവധിക്കാലം വരവായതോടെ കുട്ടികൾ ആഘോഷത്തിമിര്‍പ്പിലാണ്. ഒരു വര്‍ഷം നീണ്ടു നിന്ന പഠനവും പരീക്ഷയുമൊക്കെ കഴിഞ്ഞ് സ്വതന്ത്രമായി ജീവിക്കാന്‍ അവര്‍ക്ക് അവസരം കിട്ടുന്ന രണ്ടു മാസം. പലപ്പോഴും പുറത്തിറങ്ങിപ്പോയി കൂട്ടുകാരോട് കളിക്കുന്ന ബാല്യ കാലത്തിൽ നിന്നും കൂടുതല്‍ സമയം വീട്ടിനുള്ളിൽ ഇരുന്ന് മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഓൺലൈൻ കളികളില്‍ അഭിരമിക്കുന്ന ബാല്യമാണ് ഇന്ന് ഒട്ടേറെ വീടുകളില്‍ കാണാന്‍ കഴിയുന്നത്. ദീര്‍ഘ നേരം മൊബൈല്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഈ കാലഘട്ടത്തിലെ മാതാപിതാക്കള്‍ക്ക് ഉണ്ടാകേണ്ടത് അനിവാര്യമാണ്.
കോവിഡുമായി ബന്ധപ്പെട്ട ലോക്‌ഡൗൺ കാലം കുട്ടികളുടെ ജീവിതത്തില്‍ വല്ലാത്ത മാറ്റങ്ങളാണ് സൃഷ്‌ടിച്ചത്. മൊബൈല്‍ ഫോൺ എല്ലാ വീടുകളിലെയും കുട്ടികളുടെ ദിനചര്യയുടെ ഭാഗമായി മാറി. ലോക്‌ഡൗൺ കഴിഞ്ഞിട്ടും മൊബൈൽ ഫോൺ പൂർണമായി ഉപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതി കുട്ടികളുടെ ജീവിതത്തിലുണ്ടായി. വിജ്ഞാന ശേഖരണത്തിനും വിജ്ഞാന വിനിമയത്തിനും ഏറ്റവും നല്ല മാര്‍ഗമാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍. എങ്കിലും ഒട്ടേറെ പാര്‍ശ്വ ഫലങ്ങളും അവയുടെ ദുരുപയോഗം സൃഷ്‌ടിക്കും.
അക്ഷമയേറി; എടുത്തു ചാട്ടവും
ഈ ഡിജിറ്റല്‍ ഉപകരണങ്ങളുടെ കടന്നു വരവ്, മനുഷ്യ സ്വഭാവത്തില്‍ ഉണ്ടാക്കിയ അടിസ്ഥാനപരമായ വ്യത്യാസം മനുഷ്യന്‍ എടുത്തുചാട്ടവും അക്ഷമയും കൂടുതലുള്ള ഒരു ജീവിയായി മാറി എന്നതാണ്. 30 വര്‍ഷത്തിന് മുന്‍പ് ഒരു കൗമാര പ്രായക്കാരന് സിനിമ കാണണമന്ന് മോഹം ഉദിച്ചാല്‍ അയാള്‍ തിയേറ്ററില്‍ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുക്കുകയോ റിസര്‍വ് ചെയ്യുകയോ ചെയ്യേണ്ടിയിരുന്നു. ഇഷ്‌ടമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ ആ ഹോട്ടലിൽ പോയി കാത്തു നിന്ന് സീറ്റ് പിടിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടിയിരുന്നു. ആരോടെങ്കിലും പ്രണയം തോന്നിയാൽ പോലും ഏതെങ്കിലും ദൂതന്‍ മുഖേന ഒരു കത്ത് കൊടുത്തിട്ട് മറുപടിക്ക് കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. സ്വാഭാവികമായും ഒരു ആഗ്രഹം തോന്നുന്നതിനും അത് സഫലമാകുന്നതിനും തമ്മില്‍ ഒരു ഇടവേള ഉണ്ടായിരുന്നു. ഈ ഇടവേള കൊണ്ട് ആഗ്രഹം സഫലമാകാനോ സഫലമാകാതിരിക്കാനോ ഉള്ള സാധ്യതയുണ്ട് എന്ന യാഥാര്‍ഥ്യവുമായി പാകപ്പെടാന്‍ നമ്മുടെ മനസ്സിന് കഴിഞ്ഞിരുന്നു. ആഗ്രഹം സഫലമാകാതെ വന്നാൽ പോലും എടുത്തു ചാടിയുള്ള പ്രതികരണങ്ങള്‍ താരതമ്യേന കുറവായിരുന്നു. എന്നാൽ ഇന്ന് മേല്‍ സൂചിപ്പിച്ച സകല ആഗ്രഹങ്ങളും ഒരു മൊബൈല്‍ ഫോണില്‍ ഏതാനും ക്ലിക്കുകള്‍ നിര്‍വഹിച്ചാല്‍ ഉടനടി സാധ്യമാകുന്ന അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ തന്നെ ഒരു ആഗ്രഹം തോന്നുന്നതും അത് പൂർത്തീകരിക്കപ്പെടുന്നതും തമ്മില്‍ ഇടവേള ഇല്ലാതായിരിക്കുന്നു. ആഗ്രഹം സഫലമാകാതിരിക്കാന്‍ സാധ്യതയുണ്ട് എന്ന് ന്യായമായ സാധ്യത മനസ്സില്‍ ആലോചിക്കാനുള്ള സമയം ഇല്ലാതെയാവുന്നു. ആഗ്രഹം സഫലമാകാതെ വരുമ്പോള്‍ എടുത്തു ചാടിയുള്ള പ്രതികരണങ്ങള്‍ വ്യാപകമാവുന്നു. മൊബൈൽ ഫോൺ കളിക്കാന്‍ കൊടുക്കാത്തതു കൊണ്ട് കൗമാര പ്രായക്കാരന്‍ ആത്മഹത്യ ചെയ്‌തു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പുതുമയല്ല. പ്രണയം നിഷേധിക്കപ്പെട്ട പ്രണയിനിയെ ആസിഡ് ഒഴിക്കുന്നതും കുത്തിക്കൊല്ലുന്നതും ഒന്നും ഞെട്ടൽ ഉളവാക്കാത്ത സംഗതിയായി മാറിക്കഴിഞ്ഞു.
മൊബൈല്‍ അടിമത്തം അമിതമാവുമ്പോള്‍
മൊബൈലിന്റെ അമിത ഉപയോഗം പലപ്പോഴും സ്വഭാവ സംബന്ധമായ അടിമത്തം എന്ന പ്രശ്‌നത്തിലേക്ക് നീങ്ങാറുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കാന്‍ പറ്റാതെ വരുന്ന സാഹചര്യത്തില്‍ അമിത ദേഷ്യം, ഉറക്കമില്ലായ്‌മ, ആത്മഹത്യാ പ്രവണത, അക്രമവാസന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുന്ന സാഹചര്യമാണ് ഇത്. മൊബൈലിലെ ഓൺലൈൻ ഗെയിമുകളും ചാറ്റുകളും വീഡിയോകളും ഒക്കെ ഇതേപോലെ അടിമത്തം സൃഷ്‌ടിക്കാൻ പ്രാപ്‌തമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബന്ധങ്ങളും ചിലപ്പോഴെങ്കിലും കുട്ടികളെ അപകട വഴികളിലേക്ക് നയിക്കുന്നതായി കണ്ടു വരുന്നു. മൊബൈല്‍ ദീര്‍ഘ നേരം ഉപയോഗിക്കുന്ന കുട്ടികൾക്ക് ഉറക്കം നഷ്‌ടപ്പെടുന്നതും സാധാരണയാണ്. രാത്രിയില്‍ ഉറങ്ങാതെ ദീര്‍ഘ നേരം മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികൾക്ക് പകൽ സമയം മാന്ദ്യം, ക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. രാത്രിയില്‍ ആറു മണിക്കൂര്‍ നേരമെങ്കിലും തുടര്‍ച്ചയായി ഉറക്കം കിട്ടിയാൽ മാത്രമേ പകല്‍ സമയത്ത് വായിക്കുകയോ പഠിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ തലച്ചോറില്‍ കൃത്യമായി അടുക്കി വയ്‌ക്കപ്പെടുന്നുള്ളൂ. രാത്രിയില്‍ ആറുമണിക്കൂറെങ്കിലും തുടര്‍ച്ചയായി ഉറക്കം ഉണ്ടായാല്‍ മാത്രമേ പകല്‍ സമയത്ത് തലച്ചോറിലെ കോശങ്ങളില്‍ നടക്കുന്ന ചയാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ തലച്ചോറില്‍ നിന്ന് പുറന്തള്ളപ്പെടുന്നൂ. ആറു മണിക്കൂര്‍ ഉറക്കം കിട്ടാതെ വരുന്ന സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രവൃത്തികള്‍ നടക്കാത്തത് മൂലം ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, തളര്‍ച്ച, മാന്ദ്യം തുടങ്ങിയവ സര്‍വ സാധാരണമാണ്. ഇത്തരത്തില്‍ ദീര്‍ഘനേരം മൊബൈല്‍ ഉപയോഗിക്കുന്നതു മൂലം ഉറക്കം നഷ്‌ടപ്പെടുന്ന കുട്ടികളിൽ വിഷാദ രോഗം, അമിത ഉത്‌കണ്‌ഠ, അക്രമ വാസന, ആത്മഹത്യാ പ്രവണത എന്നിവയും കൂടുതലായി കണ്ടു വരുന്നു. പലപ്പോഴും ദീര്‍ഘ നേരം ചടുലമായ ദൃശ്യങ്ങളാല്‍ സമൃദ്ധമായ വീഡിയോ ഗെയിമുകള്‍ കളിക്കുന്ന കുട്ടികളുടെ പെരുമാറ്റത്തില്‍ വല്ലാത്ത വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതായി കാണാറുണ്ട്. ഇത്തരം കുട്ടികളിൽ അമിത വികൃതി, എടുത്തുചാട്ട സ്വഭാവം, അക്രമം, അമിത ദേഷ്യം, ശ്രദ്ധക്കുറവ് എന്നിവ വളരെ വ്യാപകമാണ്. പലപ്പോഴും മുതിർന്നവരുടെ നിരീക്ഷണം ഇല്ലാതെ ഓൺലൈനിൽ വ്യാപരിക്കുന്ന കുട്ടികൾ ലഹരി വസ്‌തുക്കൾ വാങ്ങാനും ഉപയോഗിക്കപ്പെടുന്നുണ്ട്. മാതാപിതാക്കള്‍ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോൺ കുട്ടികളുമായി പങ്കു വയ്‌ക്കുന്നത് കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. മുതിർന്നവർ മാത്രം കാണാൻ സാധ്യതയുള്ള രംഗങ്ങളുള്ള വീഡിയോകളും മറ്റും കുട്ടികൾ ഉപയോഗിക്കാനും അത് അവരുടെ സ്വഭാവത്തില്‍ വ്യത്യാസങ്ങള്‍ സൃഷ്‌ടിക്കാനും ഇതു കാരണമായേക്കാം.
കളിക്കാം നേടാം നിപുണതകള്‍
അവധിക്കാലം ഡിജിറ്റല്‍ മായാ ലോകത്ത് പാഴാക്കി കളയാതെ എന്തെങ്കിലുമൊക്കെ പുതിയ നിപുണതകള്‍ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കാം. രാവിലെ ഉണർന്ന ഉടൻ തന്നെ രണ്ടു മണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ടുള്ള കായിക വ്യായാമം ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കാം അവര്‍ക്ക് ഇഷ്‌ടമുള്ള കായിക വ്യായാമം തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരം നല്‍കാം. അത് സ്വന്തം നിലയ്ക്ക് കൂട്ടുകാരോടൊപ്പം കളിക്കുകയാണോ ഏതെങ്കിലും പരിശീലന കേന്ദ്രത്തില്‍ ചെലവഴിക്കലാണോ എന്നത് അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കാം. വീട്ടിൽ മടങ്ങിയെത്തിയ ശേഷം അന്നത്തെ ദിനപത്രങ്ങള്‍ വായിക്കുക വഴി ലോകത്ത് നടക്കുന്ന പ്രധാന സംഭവ വികാസങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടികൾക്ക് അവസരം ഒരുക്കാം. ആഴ്‌ചയിൽ ഒരു പുസ്‌തകം എങ്കിലും വായിച്ചു തീര്‍ക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാം. ദിവസേന മൂന്ന് പുതിയ വാക്കുകള്‍ എങ്കിലും പഠിക്കാനും അവയുടെ അര്‍ഥവും പ്രയോഗവും മനസ്സിലാക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാം ഒരു ദിവസം എന്തൊക്കെ കാര്യങ്ങള്‍ പഠിച്ചു, മനസ്സിലാക്കി, വായിച്ചു, അനുഭവിച്ചു എന്നത് ചര്‍ച്ച ചെയ്യാനായി ദിവസേന വൈകുന്നേരം അര മണിക്കൂര്‍ നീക്കി വയ്ക്കാം. ഈ സമയത്ത് കുട്ടികൾക്ക് ഉണ്ടായ അനുഭവങ്ങള്‍ ഒരു നല്ല ശ്രോതാവായി കേള്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. ഇതുവഴി കുട്ടികളുടെ ആശയ വിനിമ ശേഷി മെച്ചപ്പെടുക മാത്രമല്ല കുട്ടികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അനാരോഗ്യകരമായ എന്തെങ്കിലും പ്രവണതകള്‍ തുടക്കത്തില്‍ തന്നെ മനസ്സിലാക്കാനും ഫലപ്രദമായി ഇടപെടാനും മാതാപിതാക്കള്‍ക്ക് സാധിക്കുന്നു. വ്യായാമം കൃത്യമായി ചെയ്യുക വഴി തലച്ചോറിലെ ഡോപ്പമിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ രാസവസ്‌തുക്കളുടെ അളവ് കൂടും, ഏകാഗ്രതയും ഊര്‍ജവും വര്‍ധിക്കും. സൂര്യ പ്രകാശം നിരന്തരം കൊള്ളുന്നത് രക്തത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ് കൂട്ടുകയും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തിരുവനന്തപുരം, മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസറും ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഓണററി കൺസൾട്ടൻസ് സൈക്യാട്രിസ്റ്റുമാണ് ലേഖകന്‍
arunb.nair@yahoo.com