ചൂടേറുന്ന കേരളം
ഡോ. മനോജ് പി. സാമുവല്‍, ഡോ. നവീന കെ, ഡോ. അരുൺ പി.ആര്‍.
ഹോ! എന്തൊരു ചൂട്! എന്ന് കേരളീയര്‍ പറയുന്ന കാലമാണിത്. ഒപ്പം വരള്‍ച്ചയെയും ജല ദൗര്‍ലഭ്യത്തെയും കുറിച്ചുള്ള ഭയാശങ്കകളും കര്‍ഷകര്‍ക്ക് ഉള്‍പ്പെടെയുണ്ടാകാം.
ജല ക്ഷാമത്തിലേക്ക് നയിക്കുന്ന അഥവാ ജല ലഭ്യത ഇല്ലാതെ ആയേക്കാവുന്ന വിധത്തില്‍, കുറഞ്ഞ മഴ ലഭ്യതയുടെ അസാധാരണമാം വിധം നീണ്ട കാലഘട്ടമാണ് വരൾച്ച എന്ന് നാം പൊതുവായി വിവക്ഷിക്കുന്നത്. കൃഷി, ജല വിതരണം, പരിസ്ഥിതി വ്യവസ്ഥകള്‍, ജന സമൂഹം, വിനോദ സഞ്ചാരം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എല്‍ നിനോ, ആഗോള താപനം മുതലായ പ്രതിഭാസങ്ങള്‍ മൂലമോ വന നശീകരണം, ജല സ്രോതസ്സുകളുടെ അമിതോപയോഗം എന്നിവ പോലുള്ള മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ സൃഷ്‌ടിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണമോ വരള്‍ച്ച ഉണ്ടാകാം.
ദീര്‍ഘകാലം ശരാശരി ലഭിക്കുന്ന മഴയില്‍ 26 ശതമാനം വരെ കുറവ് വരുന്നതിന് വരള്‍ച്ച എന്നും 26 മുതല്‍ 50 ശതമാനം വരെ കുറവ് വരുന്നതിന് ഇടത്തരം വരള്‍ച്ച എന്നും 50 ശതമാനത്തില്‍ കൂടുതല്‍ കുറവ് വരുന്നത് രൂക്ഷമായ വരള്‍ച്ച എന്നുമാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍വചനം. രാജ്യത്തിന്റെ ആകെ വിസ്‌തൃതിയുടെ 10% ത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലും മഴയില്‍ ഗണ്യമായ കുറവുണ്ടായാല്‍ അത് വരള്‍ച്ചയുടെ നിര്‍വചനത്തില്‍ വരും എന്നാണ് ദേശീയ കാര്‍ഷിക കമ്മിഷന്റെ അഭിപ്രായം.
ചൂട് കൂടും എന്ന പ്രവചനം
ഈയിടെ, ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ കുറിപ്പില്‍ സാധാരണയിലും ഉയർന്ന താപനില ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ അനുഭവപ്പെടുവാനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ചൂടുള്ള കാലാവസ്ഥ (2024 മാര്‍ച്ച് മുതല്‍ മെയ് വരെ), അതിന്റെ തോത് എന്നിവ പുതുതായി വികസിപ്പിച്ച മൾട്ടി മോഡല്‍ എന്‍സെംബിള്‍ (NME) അടിസ്ഥാനമാക്കിയുള്ള പ്രവചന സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍, പസഫിക്ക് ഭൂമധ്യ രേഖാ പ്രദേശങ്ങളില്‍ ഉഷ്‌ണവാത പ്രവാഹം പ്രബലമായി നിൽക്കുന്നതും ഭൂരിഭാഗം മേഖലകളിലും സമുദ്ര ഉപരിതല ഊഷ്‌മാവ് സാധാരണയേക്കാള്‍ കൂടുതലായി നിലനിൽക്കുന്നതും ആകാം ഉയർന്ന താപ നിലയ്ക്കുള്ള കാരണം എന്നാണ് ഈ പ്രവചനം സൂചിപ്പിക്കുന്നത്. കൂടുതല്‍ കാലം ഉയർന്ന ഈഷ്‌മാവ് നിലനിൽക്കുന്നത് സ്വാഭാവികമായും ഉയർന്ന തോതിലുള്ള ജലനഷ്‌ടത്തിനും ജല ശോഷണത്തിനും കാരണമാവും.
വരള്‍ച്ച കേരളത്തില്‍
സംസ്ഥാനത്ത് ഒരു വര്‍ഷം ലഭിക്കുന്ന മഴ ഏകദേശം നമ്മുടെ ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയോളം വരും. 1200-ല്‍ പരം മില്ലിമീറ്റര്‍ മഴയാണ് ഇന്ത്യയിലെ ശരാശരി മഴ ലഭ്യത. നമ്മുടെ ശുദ്ധ ജലത്തിന്റെ പ്രധാന സ്രോതസ്സ് മഴ തന്നെയാണ്. പ്രധാനമായും കാല വര്‍ഷം, തുലാവര്‍ഷം, വേനല്‍ മഴ എന്നിവയിലൂടെയാണ് കേരളത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നത്. ഇപ്രകാരം ലഭിക്കുന്ന മഴയുടെ ലഭ്യതയിലും തോതിലും ഈ അടുത്ത കാലയളവില്‍ കാര്യമായ വ്യതിയാനം നമുക്ക് കാണാന്‍ കഴിയും. വര്‍ഷം തോറും ശരാശരി 3000 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കേണ്ട കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്നത് ഏതാണ്ട് രണ്ടായിരത്തില്‍ പരം മില്ലിമീറ്റര്‍ മാത്രമാണ്. കാലവര്‍ഷം- തുലാവര്‍ഷം എന്ന് നാം വിളിക്കുന്ന തെക്കു പടിഞ്ഞാറന്‍-വടക്കു കിഴക്കന്‍ മൺസൂൺ കാലഘട്ടത്തിൽ ഇവിടെ ലഭിക്കേണ്ട ശരാശരി മഴ 2600 മില്ലിമീറ്റര്‍ ആണ്. പക്ഷേ ഈ കഴിഞ്ഞ കാല വര്‍ഷത്തില്‍ നമുക്ക് ലഭിച്ചത് ഇതിന്റെ പകുതി മാത്രമാണ്.
ഇക്കഴിഞ്ഞ തുലാ വര്‍ഷ കാലയളവില്‍ മഴ ലഭ്യമായ പ്രദേശങ്ങള്‍ കേരളത്തില്‍ തുലോം കുറവായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം വേനല്‍ മഴയില്‍ വന്ന ന്യൂനത കൂടി ഇപ്പോഴത്തെ രൂക്ഷമായ ജല ലഭ്യതക്കുറവിന് കാരണമായി നമുക്ക് പറയാം.
ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആസ്ഥാനമായ കോഴിക്കോടും ഉപ കേന്ദ്രങ്ങളിലും വിന്യസിച്ചിരിക്കുന്ന കാലാവസ്ഥ മാപിനി സംവിധാനങ്ങളില്‍ രേഖപ്പെടുത്തിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു വിശകലനം നടത്തുകയുണ്ടായി. 2023 ജൂൺ മുതലുള്ള മഴയുടെ അളവും വിതരണവും വിശകലനം ചെയ്‌തതിൽ നിന്നും നാളിതുവരെ വാര്‍ഷിക ശരാശരിയില്‍ നിന്നും കുറഞ്ഞ മഴയാണ് ലഭ്യമായിട്ടുള്ളത് എന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഓരോ മാസവും കോഴിക്കോട് ആസ്ഥാനത്ത് ലഭിച്ച മഴയും അതിന്റെ ശരാശരിയില്‍ നിന്നുള്ള വ്യതിയാനവും താഴെ കൊടുക്കുന്നു.
മാസം | ലഭിച്ച മഴ | സാധാരണ ലഭിക്കാറുള്ളത് | വ്യതിയാനം (%) |
ജൂൺ 2023 | 293.1 | 765.16 | -61.6943 |
ജൂലൈ 2023 | 802.7 | 741.36 | 8.273983 |
ആഗസ്റ്റ് 2023 | 52.2 | 449.48 | -88.3866 |
സെപ്‌റ്റംബർ 2023 | 740.4 | 304.07 | 143.4966 |
ഒക്‌ടോബർ 2023 | 232.6 | 296.60 | -21.5779 |
നവംബർ 2023 | 163.2 | 148.59 | 9.83245 |
ഡിസംബർ 2023 | 26.5 | 34.01 | -22.0817 |
ജനുവരി 2024 | 53.8 | 6.45 | 734.1085 |
ഫെബ്രുവരി 2024 | 0 | 2.35 | -100 |
ആകെ | 2364.5 | 2748.07 | -14.04 |
ഇതിന്റെ തുടര്‍ച്ചയായി, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (CWRDM) ലഭ്യമായ സ്ഥിതി വിവരക്കണക്കുകളും കേരളത്തിന്റെ കാലാവസ്ഥാ മാതൃക രൂപപ്പെടുത്തുവാന്‍ ഉതകുന്ന രീതിയില്‍ മഴയുടെയും അതോടൊപ്പം മറ്റു കാലാവസ്ഥ ഘടകങ്ങളുടെയും ദൈനംദിന വിവരങ്ങളും കണക്കുകളും വിശകലനം ചെയ്‌തു വരികയാണ്. വിവിധ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി, 1987-2023 (37 വര്‍ഷം) കാലയളവിലെ കാലാവസ്ഥ ഘടകങ്ങളുടെ സംഗ്രഹ സ്ഥിതി വിവരക്കണക്കുകള്‍ ഉപയോഗിച്ച്, വിവിധ തീവ്രത സൂചികകള്‍, പല രീതിയിലുള്ള കാലാവസ്ഥ ഘടകങ്ങളുടെ പ്രവണതകള്‍, സമയ ശ്രേണി വിശകലനം മുതലായ പഠനങ്ങള്‍ നടക്കുകയുണ്ടായി. ഈ പഠന ഫലങ്ങള്‍ കേരളത്തില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ശക്തമായ സൂചനകള്‍ നൽകുന്നു.
ഉയർന്ന ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. സാധാരണയില്‍ ഉയർന്ന താപ നിലയും കാണപ്പെട്ടു വരുന്നു. ദൈനംദിന പരമാവധി താപ നിലയും കുറഞ്ഞ താപ നിലയും തമ്മിലുള്ള വ്യത്യാസങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ വര്‍ധനവ് കാണിക്കുന്നു. തുടർന്ന് മെയ് മാസത്തില്‍ താപനിലയില്‍ കുറവുണ്ടാകുന്നതായി കാണപ്പെട്ടു. ഏറ്റവുമധികം ചൂടുള്ള ദിവസങ്ങളുമായി ഏപ്രില്‍ വേറിട്ടു നിൽക്കുന്നു. ഈ സാഹചര്യം ജല സേചനത്തിനും വ്യാവസായിക ആവശ്യത്തിനും മറ്റുമായി ലഭ്യമായ ജല സ്രോതസ്സുകളുടെ അധിക ഉപയോഗത്തിന് കാരണമാകും. ചൂട് കാലത്ത് ഉയരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ ആത്യന്തികമായി ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭ ജലത്തിന്റെയും അളവ് കുറയുന്നതിലേക്ക് നയിക്കുന്നു.
അതുപോലെ തന്നെ വരള്‍ച്ച പോലുള്ള സാഹചര്യങ്ങള്‍ വരും മാസങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് പ്രെസിപിറ്റേഷന്‍ എവാപോട്രാൻസ്‌പിരേഷൻ ഇൻഡക്‌സ് (SPEI) ഉപയോഗപ്പെടുത്തി പ്രവചിക്കാനുള്ള ശ്രമവും നടത്തുകയുണ്ടായി. പഠന പ്രകാരമുള്ള പ്രവചന ഫലങ്ങള്‍ കാണിക്കുന്നത് 2024 മാര്‍ച്ചില്‍ -0.31 എന്ന SPEI മൂല്യത്തോടെ നേരിയ വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ്. 2024 ഏപ്രിലില്‍ 0.3 ഉം 2024 മെയില്‍ 0.28 ഉം ഉള്ള SPEI മൂല്യങ്ങള്‍ വരള്‍ച്ച ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നുള്ള ആശ്വാസമേകുന്ന അനുകൂല സൂചനകള്‍ നൽകുന്നു. വരാനിരിക്കുന്ന സീസണില്‍ ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (IMD) പ്രവചിച്ച വേനല്‍ മഴയുടെ സാന്നിധ്യം ഈ കണ്ടെത്തലിന് ബലമേകുന്നു.
ജല സംഭരണികളിലെ ജല നിരപ്പ്
2024 മാര്‍ച്ച് വരെയുള്ള കേരളത്തിലെ ജലസേചന പദ്ധതികളുടെ ജല സംഭരണത്തിന്റെ അളവ് വിലയിരുത്തുമ്പോള്‍, മംഗലം ജലസേചന പദ്ധതിയില്‍ മാത്രമേ ഗണ്യമായ തോതിലുള്ള കുറവ് കാണപ്പെടുന്നുള്ളൂ. 2023-നെ അപേക്ഷിച്ച് 2024-ല്‍ അണക്കെട്ടുകളിലെ ജല വ്യാപ്‌തത്തിലെ മാറ്റം വളരെ കുറവാണ്, ഇത് ഏകദേശം 10% പരിധിയില്‍ തന്നെ നിലനിൽക്കുന്നുണ്ട്. വേനല്‍ മഴ പെയ്‌താൽ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ല.
ഉയരുന്ന താപ നിലയും കൃഷിക്കാരും
പ്രധാന വിളകളായ നെല്ല്, ചീര, പയര്‍ എന്നിവയിൽ ഉയർന്ന താപനില എന്തൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നു എന്ന പഠനം ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടത്തുകയുണ്ടായി. ഈ ഗവേഷണങ്ങള്‍ ഉയരുന്ന താപനിലയുടെ ആഴത്തിലുള്ള പ്രത്യാഘാതങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് താപനില കൂടുന്നതോടൊപ്പം വിള നഷ്‌ടം ഉയരാന്‍ സാധ്യത ഉണ്ടെന്നാണ്. അതിന്റെ തോത് വിവിധ വിളകള്‍, വിള ഇനങ്ങള്‍ എന്നിവയ്‌ക്ക് അനുസൃതമായി വ്യത്യാസപ്പെടാം. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കിടയില്‍ കാര്‍ഷിക സുസ്ഥിരത സംരക്ഷിക്കുന്നതിനുള്ള സജീവമായ തന്ത്രങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ അടിയന്തര ആവശ്യം ഈ പഠനങ്ങള്‍ ഉയർത്തിക്കാട്ടുന്നു.
വെളളത്തിന്റെ ഗുണനിലവാരം
വേനല്‍ക്കാലത്ത്, ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം കൂടുതലും ജലാപോഷണം കുറവും ആയതിനാല്‍, മൂലകങ്ങളുടെ സാന്ദ്രത കൂടുതലായി കാണപ്പെടുന്നു. എന്നിരുന്നാലും, ഭൂരിഭാഗം ജല ഗുണ നിലവാര മാനകങ്ങളും കുടി വെള്ളത്തിനുള്ള ബിഐഎസ് (BIS) മാനദണ്ഡങ്ങളുടെ നിശ്ചിത പരിധിക്കുള്ളിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പൊതുവേ, കലക്കല്‍ വർധിക്കുന്നതിനൊപ്പം ജലത്തിലെ ഇരുമ്പിന്റെ അളവ് ഉയർന്നു കാണപ്പെടുന്നുണ്ട്. കടല്‍ത്തീരത്തെ ചില സ്ഥലങ്ങളില്‍, ഉപ്പുവെള്ളം കയറുന്നത് കാരണം, പ്രധാന മൂലകങ്ങളുടെ വര്‍ധനവ് ഉണ്ടാവുകയും ജലത്തെ കുടിവെള്ളമായി ഉപയോഗിക്കാന്‍ കഴിയാതെ വരികയും ചെയ്യും. തുറന്ന കിണറുകളില്‍ ഭൂരിഭാഗവും വെട്ടുകല്ല് മേഖലയിലായതിനാല്‍, പൊതുവെ അമ്ലത ശ്രേണിയിലാണ് കാണപ്പെടുക. പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ ഫ്ളൂറൈഡിന്റെ സാന്ദ്രത കൂടിയ അളവില്‍ കണ്ടെത്തിയിട്ടുണ്ട്. ഇ.കോളിയുടെ ബാക്‌ടീരിയ മലിനീകരണം വേനല്‍ക്കാലത്തും മഴക്കാലത്തും വ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദിവാസി കോളനികളിലും മറ്റ് സമൂഹ വാസ സ്ഥലങ്ങളിലും അനുചിതമായ ശുചിത്വ പാലന രീതികള്‍ കാരണം കോളറ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ കാണപ്പെടാറുണ്ട്. ശരിയായ ശുചിത്വപാലന സമ്പ്രദായങ്ങളും ജല ശുദ്ധീകരണ രീതികളും സ്വീകരിക്കുന്നതിലൂടെ, ജലത്തിന്റെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മറി കടക്കാം.
ശാസ്ത്രീയമായി ആസൂത്രണം ചെയ്‌ത, ക്രിയാത്മകമായ ജല സംരക്ഷണ തന്ത്രങ്ങള്‍ നടപ്പിലാക്കുന്നത് മഴയുടെ കുറവും താപ നിലയും മൂലമുള്ള പശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ കേരളത്തെ സഹായിക്കും. ഒപ്പം, ജല സംരക്ഷണ നടപടികളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കേണ്ടതും കേരളത്തിന്റെ സുസ്ഥിര ജല സ്രോതസ്സുകള്‍ സംരക്ഷിക്കുക എന്ന പൊതു ലക്ഷ്യത്തിന് വ്യക്തികള്‍, സമൂഹങ്ങള്‍, സംഘടനകള്‍ എന്നിവയിൽ നിന്നുള്ള സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിേക്കണ്ടതും അത്യാവശ്യമാണ്.