ജനാധിപത്യത്തിന്റെ പരമോന്നത വേദി ലോക്‌സഭയെ അടുത്തറിയാം
ടി ഷാഹുല്‍ ഹമീദ്
ലോക്‌സഭ, രാജ്യസഭ, രാഷ്ട്രപതി എന്നിവ അടങ്ങുന്ന പരമോന്നത നിയമ നിര്‍മ്മാണ സ്ഥാപനമാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. ലോക്‌സഭയിൽ ജനങ്ങള്‍ നേരിട്ട് അവരുടെ പ്രതിനിധികളായ എം പി മാരെ തെരഞ്ഞെടുക്കുമ്പോള്‍ എം എല്‍ എമാരുടെ പ്രാതിനിധ്യത്തിനനുസരിച്ചുള്ള അംഗങ്ങളെയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
ഇന്ത്യന്‍ ഭരണ ഘടനയുടെ അനുച്ഛേദം 79-ലാണ് ലോക്‌സഭയെക്കുറിച്ച് പറയുന്നത്. 1946 ഡിസംബര്‍ 9-ന് ആരംഭിച്ച് രണ്ടു വര്‍ഷം 11 മാസം 18 ദിവസം കൊണ്ട് ഭരണ ഘടന തയ്യാറാക്കിയ ഇന്ത്യന്‍ ഭരണ ഘടനാ സഭയുടെ തുടര്‍ച്ചയാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രവർത്തിക്കുന്നത്. 1949-ല്‍ ഭരണ ഘടന അസംബ്ലി പിരിച്ചു വിട്ടു. 1950 ജനുവരി 26ന് ഭരണ ഘടന നിലവില്‍ വന്നതോടെ നമ്മുടെ പാര്‍ലമെന്റ് സ്ഥാപിതമായി. 1951/52 വര്‍ഷത്തിലാണ് ലോക് സഭയിലേക്ക് ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടന്നത്. 1952 ഏപ്രില്‍ 17ന് 489 അംഗങ്ങളുമായി ഒന്നാം ലോക് സഭ നിലവില്‍ വന്നു. 1957-ല്‍ 503 മെമ്പര്‍മാരുമായി രണ്ടാം ലോക് സഭയും. തുടർന്ന് സംഭവ ബഹുലമായ 17 ലോക് സഭകൾ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോള്‍ പതിനൊന്നാം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
അംഗബലം
ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിൾ 81 പ്രകാരമാണ് ലോക് സഭ അംഗ സംഖ്യ നിശ്ചയിക്കുന്നത്. നിലവില്‍ പരമാവധി എണ്ണം 550 ആയാണ് നിശ്ചയിച്ചത്. സംസ്ഥാനങ്ങളിലെ പ്രാദേശിക മണ്ഡലങ്ങളില്‍ നിന്നും 530 അംഗങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് 20 അംഗങ്ങളുമാണ് ലോക് സഭയിൽ പരമാവധി ഉണ്ടാവുക. 2020 ജനുവരി മുതല്‍ ഭരണ ഘടനയുടെ 126-ാം ഭേദഗ തിക്ക് ശേഷം രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ രാഷ്ട്രപതി നിശ്ചയിക്കുന്നത് ഒഴിവായതോടെയാണ് പരമാവധി എണ്ണം 550 ആയി നിശ്ചയിക്കപ്പെട്ടത്. 1996 മെയ് മുതല്‍ ലോക് സഭയിലെ അംഗങ്ങളുടെ എണ്ണം 543 ആണ്. ഒന്നാമത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ 17.3 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, നിലവില്‍ പതിനൊന്നാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ 96.7 കോടി വോട്ടർമാരാണുള്ളത്. ഭരണ ഘടനയുടെ അനുച്ഛേദം 81( 2) വകുപ്പ് പ്രകാരം ജനസംഖ്യാനുപാതികമായാണ് ലോക് സഭയിലെ അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇതിനായി മുന്‍ സെന്‍സസില്‍ കണ്ടെത്തിയ ജനസംഖ്യ കണക്കുകള്‍ പരിശോധിച്ച്, ഉയർന്ന അധികാര സ്ഥാപനമായ ഡിലിമിറ്റേഷന്‍ കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.
തെരഞ്ഞെടുപ്പ് രീതി
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. 1988 വരെ വോട്ടിങ്ങ് പ്രായം 21 വയസ്സ് ആയിരുന്നു. 61-ാം ഭരണ ഘടന ഭേദഗതിയോടെ വോട്ടിങ്ങ് പ്രായം 21ല്‍ നിന്ന് 18 ആയി കുറച്ചു.
എംപി ആകുവാനുള്ള യോഗ്യതകള്‍
- ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം
- 25 വയസ്സ് പൂര്‍ത്തീകരിക്കണം
- വോട്ടർ പട്ടികയിൽ പേരുണ്ടാകണം
- സംവരണ മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുന്നതെങ്കിൽ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം
- ഇലക്ഷന്‍ കമ്മീഷന്‍ നിർദ്ദേശിക്കുന്ന രീതിയില്‍ സത്യ പ്രസ്‌താവന ചെയ്യണം
- കെട്ടി വെക്കാനുള്ള നിയമാനുസൃതമുള്ള പണം അടക്കണം
എംപിമാരുടെ ഉത്തരവാദിത്വങ്ങള്‍
- നിയമ നിര്‍മ്മാണം നടത്തല്‍
- ഭരണ ഘടന ഭേദഗതി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ചെയ്യല്‍
- കേന്ദ്ര, സംസ്ഥാന പരിധിയില്‍ പെടാത്ത കാര്യത്തില്‍ നിയമ നിര്‍മ്മാണം Residuary അധികാരം ഉപയോഗിക്കല്‍
- നിയന്ത്രണാധികാരം ഉപയോഗിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ നടത്തല്‍.
- നിയമ പ്രകാരം ഏല്‍പ്പിച്ച ജോലി എക്‌സിക്യുട്ടീവ് ചെയ്യുന്നുണ്ടോ എന്നുള്ള പരിശോധന.
- സര്‍ക്കാരിന്റെ നിർദിഷ്‌ട വരവുകളും ചെലവുകളും അംഗീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമള്ള അധികാരം.
- ജനങ്ങളുടെ അഭിപ്രായങ്ങളും അഭിലാഷങ്ങളും സഭയില്‍ അവതരിപ്പിക്കുക, ജനങ്ങളെ നിയമാനുസൃതം പ്രതിനിധീകരിക്കുക.
എംപി മാര്‍ക്കുള്ള പ്രത്യേക പരിഗണന
ലോക് സഭ എംപിമാരുടെ ചില അധികാരങ്ങള്‍ നിയമ പ്രകാരം ഉള്ളതും ചിലത് കീഴ്വഴക്ക പ്രകാരമുള്ളതുമാകുന്നു. ഭരണ ഘടനയുടെ അനുച്ഛേദം 105-ലാണ് എംപിമാരുടെ അധികാരങ്ങള്‍, പദവി എന്നിവ സംബന്ധിച്ച് വ്യക്തമാക്കുന്നത്. വ്യക്തിപരമായി അനുഭവിക്കുന്ന ചില അവകാശങ്ങളെയും പ്രതിരോധങ്ങളെയും സൂചിപ്പിക്കുന്നതാണ് പാര്‍ലമെന്റ് പ്രീവിലേജ്. പാര്‍ലമെന്റിന്റെ സ്വാതന്ത്ര്യവും, അധികാരവും, അന്തസ്സും സംരക്ഷിക്കുവാന്‍ അംഗങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
- പാര്‍ലമെന്റില്‍ വച്ച് സംസാരിച്ചതിന് എവിടെയും ഉത്തരം പറയേണ്ടതില്ല, എല്ലാ പ്രസംഗങ്ങളും മറ്റൊരു അധികാര സ്ഥാപനത്തിലും ചോദ്യം ചെയ്യാന്‍ സാധിക്കുകയില്ല.
- പാര്‍ലമെന്റില്‍ വോട്ട് ചെയ്‌തതിന്റെ പേരില്‍ ഏതെങ്കിലും കോടതിയില്‍ കേസ് നല്‍കിയാല്‍ അത് നിലനില്‍ക്കില്ല.
- പാര്‍ലമെന്റിലെ സംസാരം സംബന്ധിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയാല്‍, വാര്‍ത്ത നല്‍കിയവര്‍ ശിക്ഷിക്കപ്പെടും
- പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെ പേരില്‍ ക്രമക്കേടുകള്‍ ആരോപിക്കുവാന്‍ സാധിക്കുകയില്ല.
- സഭ ചേരുന്നതിന്റെ 40 ദിവസം മുമ്പും സഭ ചേർന്നതിന്റെ 40 ദിവസം കഴിയുന്നതിന്റെ ഇടയിലും എംപിമാരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല.
- പാര്‍ലമെന്റ് അംഗങ്ങളെ ക്രിമിനല്‍ നിയമ പ്രകാരം അറസ്റ്റ് ചെയ്‌താൽ ഉടൻ തന്നെ സ്‌പീക്കറെ വിവരം അറിയിക്കണം.
- സഭ സമ്മേളിക്കുമ്പോള്‍ ഉള്ള നിയമപരമായ നടപടി ക്രമങ്ങള്‍ സ്‌പീക്കറെ അറിയിച്ചതിനു ശേഷം മാത്രമേ നടത്താന്‍ പാടുള്ളൂ
- പാര്‍ലമെന്റിലെ പ്രസംഗത്തിന്റെ പേരില്‍ സാക്ഷി പറയുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ല.
- പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെയോ വോട്ട് ചെയ്‌തതിന്റെ പേരില്‍ നിയമ സഭകളില്‍ ഹാജരായി വിശദീകരണം നല്‍കേണ്ടതില്ല.
- പാര്‍ലമെന്ററി കമ്മിറ്റികളുടെ മുമ്പാകെ നല്‍കിയ മൊഴിയിലും എംപിമാര്‍ക്ക് സംരക്ഷണം ഉണ്ട്.
സഭാ സമ്മേളനങ്ങള്‍
രാവിലെ 11 മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെയും ആണ് സാധാരണ സമ്മേളിക്കുക.. ആദ്യ യോഗത്തിനായി നിശ്ചയിച്ച തീയതി മുതല്‍ അഞ്ചു വര്‍ഷമാണ് ലോക് സഭയുടെ കാലാവധി. ക്വാറം പത്തില്‍ ഒന്ന്. ലോക് സഭയ്‌ക്ക് ഒരു വര്‍ഷത്തില്‍ മൂന്ന് സമ്മേളനങ്ങള്‍ ആണ് ഉണ്ടാക്കുക.
- ബഡ്‌ജറ്റ് സമ്മേളനം- ഫെബ്രുവരി- മെയ്
- മൺസൂൺ കാല സമ്മേളനം -ജൂലൈ- സെപ്റ്റംബര്‍
- ശീതകാല സമ്മേളനം നവംബര്‍-ഡിസംബര്‍.
കൂടാതെ പ്രത്യേക സെഷനുകളും വിളിച്ചു ചേർക്കാവുന്നതാണ്.
എംപിമാരുടെ അയോഗ്യതകള്‍
ഇന്ത്യന്‍ ഭരണ ഘടനയുടെ 102-ാം വകുപ്പിലാണ് അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് പറയുന്നത്.
- ഇന്ത്യന്‍ പൗരത്വം നഷ്‌ടപ്പെട്ടാൽ
- ജനങ്ങള്‍ക്കിടയില്‍ വെറുപ്പ്, സ്‌പർധ ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടെന്ന് ഏതെങ്കിലും കോടതി വിധിച്ചാല്‍.
- വരുമാനം ലഭിക്കുന്ന ഏതെങ്കിലും ജോലി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സ്വീകരിച്ചാല്‍.
- സ്ഥിര ബുദ്ധിയില്ല എന്ന് കോടതി പ്രഖ്യാപിച്ചാല്‍.
- പാപ്പരാണ് എന്ന് കോടതി പ്രഖ്യാപിച്ചാല്‍.
- രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിച്ചാല്‍.
- തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി നല്‍കിയ വിപ്പിന് വിപരീതമായി വോട്ട് ചെയ്‌താൽ.
- അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാൽ.
പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍
റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സ് ആന്‍ഡ് കോണ്ടക്‌ട് ഓഫ് ബിസിനസ് ഇന്‍ ലോക് സഭ എന്ന നിയമ പ്രകാരമാണ് ലോക് സഭാ പ്രവർത്തനങ്ങൾ നടക്കുന്നത്.
ചോദ്യോത്തര വേള
പാര്‍ലമെന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത് ചോദ്യോത്തര വേളയോടെയാണ് ആദ്യത്തെ ഒരു മണിക്കൂര്‍ ചോദ്യോത്തര വേളയ്ക്ക് വേണ്ടിയാണ് ലോക് സഭ മാറ്റി വയ്‌ക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുക എന്നത് അംഗങ്ങളുടെ അവകാശമാണ്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരോടാണ് ചോദ്യങ്ങള്‍ ചോദിക്കുക. മൂന്നു തരത്തിലാണ് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുക
- നക്ഷത്രമുള്ള ചോദ്യങ്ങള്‍ : വാക്കാല്‍ മറുപടി ലഭിക്കുന്നതും ഉപചോദ്യം ചോദിക്കാന്‍ അവസരം ഉണ്ടാകുന്നതുമാണ്.
- നക്ഷത്രം ഇടാത്ത ചോദ്യങ്ങള്‍ : ഉത്തരം രേഖ പ്രകാരം ലഭിക്കും, ഉപ ചോദ്യം ചോദിക്കാന്‍ കഴിയില്ല
- ഷോർട് നോട്ട് ചോദ്യങ്ങള്‍ : അടിയന്തരമായ വിഷയങ്ങളില്‍ പെട്ടെന്ന് മറുപടി ലഭിക്കേണ്ട വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്കുള്ളതാണ് ഷോർട് നോട്ട് ചോദ്യങ്ങള്‍.
10 ദിവസം മുമ്പ് ചോദ്യങ്ങള്‍ നല്‍കണം. സ്‌പീക്കർ അംഗീകരിച്ചാല്‍ പ്രിന്റ് ചെയ്‌ത് ഏതു മന്ത്രിയാണ് ഏതു ദിവസമാണ് ഉത്തരം പറയുന്നത് എന്ന് അംഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും
ശൂന്യവേള
ഇന്ത്യന്‍ പാര്‍ലമെന്റില്‍ 1962 മുതലാണ് സീറോ അവര്‍ ആരംഭിച്ചത്. ചോദ്യോത്തരം കഴിഞ്ഞ് തൊട്ടു പിന്നാലെ ലിസ്റ്റ് ചെയ്‌ത ഏതെങ്കിലും ബിസിനസ് സഭയില്‍ ഏറ്റെടുക്കുന്നതിന് മുമ്പുള്ള സമയം സാധാരണ ഉച്ചയ്ക്ക് 12 മണി, പരമാവധി 30 മിനിറ്റ് മുൻകൂട്ടി സ്‌പീക്കർക്ക് നോട്ടീസ് നല്‍കി പ്രധാനപ്പെട്ട കാര്യങ്ങള്‍ സഭയുടെ മുമ്പാകെ അംഗങ്ങള്‍ക്ക് ഉന്നയിക്കാൻ കഴിയുന്നതാണ്. രാവിലെ 8.30 മുതല്‍ 9 മണിക്ക് ഇടയില്‍ സ്‌പീക്കർക്ക് നോട്ടീസ് നല്‍കണം പരമാവധി ഒരു ദിവസം ഇരുപതെണ്ണം മാത്രം.
മറ്റ് പ്രവര്‍ത്തനങ്ങള്‍
ശൂന്യവേളയിലെ അടിയന്തര പ്രമേയങ്ങള്‍ കഴിഞ്ഞതിനു ശേഷം, പ്രിവിലേജ് വിഷയങ്ങള്‍, വല്ല രേഖകളും ലോക് സഭയിൽ സമർപ്പിക്കുന്നുണ്ടെങ്കിൽ അത് നടക്കും രാജ്യ സഭയില്‍ നിന്നുള്ള വല്ല വിവരങ്ങളും പങ്കു വയ്‌ക്കാൻ ഉണ്ടെങ്കില്‍ അത് ലോക് സഭയുടെ മുമ്പാകെ അവതരിപ്പിക്കും പ്രസിഡന്റിന്റെ സമ്മതം കിട്ടിയ ബില്ലുകള്‍ ഉണ്ടെങ്കില്‍ അതിന്റെ അവതരണം, മെമ്പര്‍മാര്‍ക്ക് ശ്രദ്ധ തിരിക്കല്‍ പ്രമേയം അവതരിപ്പിക്കാനുള്ള അവസരം, പാര്‍ലമെന്ററി കമ്മിറ്റികളുടെ റിപ്പോർട്ടുകളുടെ അവതരണം, വിവിധ പരാതികള്‍ സംബന്ധിച്ചിട്ടുള്ള റിപ്പോർട്ടുകൾ, വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരുടെ റിപ്പോർട്ടുകൾ, മുമ്പ് സഭയുടെ മുമ്പാകെ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിക്കണമെങ്കില്‍ അതിനുള്ള അവസരം, സ്‌പീക്കറുടെ അനുമതിയോടു കൂടിയുള്ള മറ്റ് നിയമ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും.
ലോക് സഭയിൽ മന്ത്രിമാര്‍ക്കും അംഗങ്ങള്‍ക്കും ബില്ല് കൊണ്ടു വരാന്‍ സാധിക്കും. മന്ത്രിമാര്‍ കൊണ്ടു വരുന്ന ബില്ല് ആണെങ്കില്‍ അത് സര്‍ക്കാര്‍ ബില്ലുകളും അംഗങ്ങള്‍ കൊണ്ടു വരുന്ന ബില്ലുകള്‍ ആണെങ്കില്‍ അതിനെ പ്രൈവറ്റ് ബില്ലുകളും എന്നാണ് അറിയപ്പെടുക, ഒരു ബില്ല് മൂന്ന് ഘട്ടങ്ങളിലൂടൊണ് പാസാക്കുക. മൂന്ന് വായനകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ലോക് സഭ പാസാക്കിയതിനു ശേഷം രാജ്യ സഭയും പാസാക്കി കഴിഞ്ഞ് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയതിനു ശേഷം മാത്രമേ ബില്ലുകള്‍ നിയമമാവുകയുള്ളൂ. എല്ലാ വെള്ളിയാഴ്‌ചയും അവസാനത്തെ രണ്ടര മണിക്കൂര്‍ അംഗങ്ങള്‍ക്ക് സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള അവസരം ഉണ്ടാവും. ചോദ്യങ്ങള്‍ ചോദിച്ചതിനു ശേഷം അര മണിക്കൂര്‍ ചര്‍ച്ച. തിങ്കള്‍ മുതല്‍ വെള്ളി ദിവസങ്ങളില്‍ സ്‌പീക്കറുടെ അനുമതിയോട് ചോദ്യങ്ങളില്‍ ചര്‍ച്ച അനുവദിക്കും.
പോയിന്റ് ഓഫ് ഓര്‍ഡര്‍ (ക്രമപ്രശ്‌നം)
ലോക് സഭാ നടപടിയില്‍ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗത്തിന് ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ഉന്നയിക്കാൻ കഴിയുന്നതിനാണ് പോയിന്റ് ഓഫ് ഓര്‍ഡര്‍ എന്നു പറയുന്നത്, തുടര്‍ ചര്‍ച്ച ഉണ്ടാകില്ല, സ്‌പീക്കറുടെ റൂളിങ്ങ് ഈ കാര്യത്തില്‍ അന്തിമമായിരിക്കും.
മറ്റു പ്രധാനപ്പെട്ട റൂളുകള്‍
റൂള്‍ 193 :- വോട്ടിങ്ങ് ഇല്ലാത്ത ചര്‍ച്ച. മന്ത്രിമാരുടെ പ്രസ്‌താവന ചര്‍ച്ചയ്ക്ക് ശേഷം ഉണ്ടാകും.
റൂള്‍ 183- സഭയില്‍ വോട്ടിങ്ങ് ഉള്ള ചര്‍ച്ച നടത്തണമെങ്കില്‍ ഈ റുള്‍ പ്രകാരമുള്ള നടപടി ക്രമം പാലിക്കണം
റൂള്‍ 374 A :സഭയില്‍ അപമര്യാദയായി പെരുമാറിയാല്‍ ഓട്ടോമാറ്റിക് സസ്പെന്‍ഷന്‍ ആവുന്ന റൂള്‍.
റൂള്‍ 222:- ബ്രീച്ച് ഓഫ് പ്രിവിലേജ് ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവസരം,
റൂള്‍ 233A : മെമ്പര്‍മാരില്‍ ആരെങ്കിലും ഒരാള്‍ അധാര്‍മ്മികമായ കാര്യങ്ങള്‍ നടത്തിയാല്‍ അത് ചൂണ്ടിക്കാണിക്കുവാനുള്ള റുളാണ് ഇത്.
റൂള്‍ 240 :- ലോക് സഭാ മെമ്പര്‍മാര്‍ക്ക് രാജി വെക്കാനുള്ള നടപടിക്രമം.
സഭയില്‍ തീരുമാനം ഉണ്ടാകുന്നതിന് വേണ്ടിയാണ് പ്രമേയം അവതരിപ്പിക്കുന്നത്. പൊതു അടിയന്തര വിഷയം ഉന്നയിച്ച് അംഗങ്ങള്‍ക്ക് പ്രമേയം അവതരിപ്പിക്കുവാന്‍ സാധിക്കും. സഭയുടെ അനുമതിയില്ലാതെ ഒരു അംഗം തുടര്‍ച്ചയായി 60 ദിവസം സഭയില്‍ നിന്ന് വിട്ടു നിന്നാൽ ആ സീറ്റ് ഒഴിവായതായി കണക്കാക്കും(101(4) ഭരണഘടനാ അനുച്ഛേദം).
പാര്‍ലമെന്ററി കമ്മിറ്റികള്‍
പ്രധാനപ്പെട്ട നിയമങ്ങള്‍ ലോക് സഭയിൽ അവതരിപ്പിച്ചാല്‍ പാര്‍ലമെന്ററി കമ്മിറ്റികളിലേക്ക് ചര്‍ച്ചയ്ക്കായി നല്‍കും. ബില്ലുകള്‍ ഇഴകീറി പരിശോധിക്കുന്നത് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ആണ്. നിയമ നിര്‍മ്മാണ പ്രക്രിയയിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമാണ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍. രണ്ടു തരം പാര്‍ലമെന്ററി കമ്മിറ്റികളാണ് നിലവിലുള്ളത്
- സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികള്‍ : സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരവും റെഗുലര്‍ സ്വഭാവമുള്ളതുമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ തന്നെ മൂന്നു തരത്തിലുണ്ട്
1)സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കമ്മിറ്റി
2) വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍
3) മറ്റു സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍. സാമ്പത്തിക സ്റ്റാൻഡിങ്ങ് കമ്മിറ്റിയിലെ പ്രധാനപ്പെട്ട ഒരു കമ്മിറ്റിയാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി). വിവിധ ചെലവുകള്‍ സംബന്ധിച്ചുള്ള പരിശോധനയായിരിക്കും ഈ കമ്മിറ്റി നടത്തുന്നത്. മിക്കവാറും പ്രതിപക്ഷ നിരയിലെ ഒരു അംഗമായിരിക്കും ഇതിന്റെ ചെയർ പേഴ്‌സൺ. ലോക് സഭയിൽ ഏറ്റവും വലിയ കമ്മിറ്റി എസ്റ്റേറ്റ് കമ്മിറ്റിയാണ്. 30 അംഗങ്ങളാണ് കമ്മിറ്റിയില്‍ ഉള്ളത്. പബ്ലിക് അണ്ടര്‍ ടേക്കിങ്ങ് കമ്മിറ്റിയും പ്രധാനപ്പെട്ടതാണ്. രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക എന്നതാണ് ഉത്തരവാദിത്വം. - അഡ്ഹോക്ക് കമ്മിറ്റി:- ഒരു പ്രത്യേകമായ കാര്യത്തിന് വേണ്ടി ഉണ്ടാക്കുന്ന കമ്മിറ്റി. ആ പ്രത്യേക കാര്യം, ചുമതല നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിരിച്ചു വിടപ്പെടും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നിലവില്‍ 24 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളുണ്ട്. 21 ലോക് സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളും അംഗങ്ങളായി ഉണ്ടാകും, മറ്റു സ്റ്റാൻഡിങ്ങ് കമ്മിറ്റികള്‍ 16. രാഷ്‌ട്രീയ പാർട്ടികളുടെ അംഗബലത്തിനനുസരിച്ച് ഓരോ കമ്മിറ്റിയിലും അംഗങ്ങളെയും ചെയര്‍മാന്‍മാരെയും തെരഞ്ഞെടുക്കുന്നതാണ്.