ബാലറ്റില്‍ നിന്ന് ഇവിഎമ്മിലേക്ക്‌

അഞ്ജലി വിമല്‍

സ്വാതന്ത്ര ലബ്‌ധിയ്‌ക്കു ശേഷം 1952-ലെ ആദ്യ ലോക് സഭ തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് ശക്തമായ ജനാധിപത്യ അടിത്തറ പാകുന്നതിലെ നാഴികക്കല്ലായിരുന്നു. 21 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം നൽകുന്ന ആദ്യത്തെ സ്വതന്ത്ര രാജ്യമായി ഇന്ത്യ മാറി. ഭരണ ഘടനയുടെ അനുച്ഛേദം 326 പ്രായമായവര്‍ക്കുള്ള സാര്‍വത്രിക വോട്ടവകാശം നൽകുന്നു. 1951-52 ലും 1957 ലും നടന്ന ഒന്നും രണ്ടും പൊതു തെരഞ്ഞെടുപ്പുകള്‍ക്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റ് സമ്പ്രദായമാണ് നടപ്പിലാക്കിയത്. ഓരോ സ്ഥാനാര്‍ഥിക്കും പോളിംഗ് സ്റ്റേഷനിലെ മറ തീര്‍ത്ത ഇടത്തില്‍ പ്രത്യേക ബാലറ്റ് പെട്ടി അനുവദിച്ചു. അച്ചടിച്ച ബാലറ്റ് പേപ്പറുകള്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ ബാലറ്റ് ബോക്‌സില്‍ വോട്ടർ നിക്ഷേപിക്കുന്നതായിരുന്നു രീതി.

1962-ലെ മൂന്നാം പൊതു തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘മാർക്കിങ്ങ്’ സമ്പ്രദായത്തിലേക്ക് മാറി. ഈ സമ്പ്രദായത്തിന് കീഴില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും പേരുകളും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും അടങ്ങുന്ന ഒരു പൊതു ബാലറ്റ് പേപ്പറില്‍, വോട്ടർ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനടുത്ത് അടയാളം രേഖപ്പെടുത്തി ബാലറ്റ് ബോക്‌സില്‍ നിക്ഷേപിക്കുന്നതായിരുന്നു രീതി.

മാതൃകാ പെരുമാറ്റച്ചട്ടം വരുന്നു

1957 – 1967 കാലഘട്ടം പരിശോധിച്ചാല്‍ ലോക് സഭയിലേക്കുള്ള മത്സരാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായതായി വ്യക്തമാകും. 1970-കളില്‍ തെരഞ്ഞെടുപ്പിലെ അപാകതകള്‍ തടയുന്നതിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം (മോഡല്‍ കോഡ് ഓഫ് കണ്ടക്‌ട്, എം സി സി) രൂപവല്‍ക്കരിച്ചു, രാജ്യത്ത് സമാധാനപരവും ചിട്ടയുള്ളതുമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നതാണ് എം സി സി യുടെ ലക്ഷ്യം.

1974 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഷ്‌കരിച്ച മാതൃകാ പെരുമാറ്റച്ചട്ടം  പുറത്തിറക്കി. കോഡ് ലംഘന കേസുകള്‍ നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്‌ടർമാരുടെ അധ്യക്ഷതയില്‍ അംഗീകൃതവും രജിസ്റ്റര്‍ ചെയ്‌തതുമായ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികള്‍ ഉൾപ്പെടുന്ന ജില്ലാ തല സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികള്‍ രൂപവല്‍ക്കരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്‌ടറൽ ഓഫീസര്‍മാരോട് നിര്‍ദേശിച്ചു.

പറവൂരിലെ ചരിത്രം
1980-കള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സാങ്കേതിക വിദ്യയുടെ പുരോഗതി കൈവരിച്ചു. 1982-ല്‍ കേരളത്തില്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിനായി പരീക്ഷണാടിസ്ഥാനത്തില്‍ 70 ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ ആദ്യമായി പരീക്ഷിച്ചു. 1988-ല്‍, ഭരണ ഘടനാ ഭേദഗതിയിലൂടെ വോട്ടിങ്ങ് പ്രായം 21-ല്‍ നിന്ന് 18 ആക്കി കുറച്ചതും ചരിത്രമായി.

1990 കാലത്ത് മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പിലാക്കി, 1991-ന് ശേഷം കൂടുതല്‍ സുതാര്യവും നീതി യുക്തവുമായ തെരഞ്ഞെടുപ്പിലേക്ക് അത് വഴി തെളിച്ചു. വോട്ടറെ തിരിച്ചറിയാനും ആൾമാറാട്ടം തടയാനും 1993-ല്‍ ഇലക്‌ടേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇ പി ഐ സി) നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

2000 മുതല്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ (ഇവിഎം) തെരഞ്ഞെടുപ്പിലെ സ്ഥിരം ഘടകമായി മാറി. 2004-ലെ പൊതു തെരഞ്ഞെടുപ്പിലാണ് രാജ്യം മുഴുവന്‍ ഇ വി എം ഉപയോഗിച്ച് ജനപ്രതിനിധികളെ തെരഞ്ഞെടുത്തത്. ഇത് വോട്ടെണ്ണൽ പ്രക്രിയ വേഗത്തിലാക്കാനും തെരഞ്ഞെടുപ്പിലെ അപാകതകള്‍ കുറയ്‌ക്കുന്നതിനും സഹായകമായി. 2009-ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഫോട്ടോ ഇലക്‌ടറൽ റോള്‍ രാജ്യ വ്യാപകമായി തയ്യാറാക്കിയിരുന്നു.

വിവി പാറ്റ്, നോട്ട

2013 ഓഗസ്റ്റ് 14-ന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് ഭേദഗതി വരുത്തി ഇവിഎമ്മുകള്‍ക്കൊപ്പം വിവി പാറ്റ് ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്‍കി ഇന്ത്യാ ഗവൺമെന്റ് വിജ്ഞാപനം ചെയ്‌തു. നാഗാലാന്‍ഡിലെ 51-നോക്സെന്‍ (എസ് ടി) നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഉപ തെരഞ്ഞെടുപ്പിലാണ് കമ്മീഷന്‍ ആദ്യമായി ഇവിഎമ്മുകള്‍ക്കൊപ്പം വിവി പാറ്റ് ഉപയോഗിച്ചത്. അതിനു ശേഷം, നിയമസഭകളിലേക്കുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുത്ത നിയോജക മണ്ഡലങ്ങളിലും 2014-ലെ ലോക് സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ എട്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലും വിവി പാറ്റുകൾ ഉപയോഗിച്ചു.

2017 ജൂൺ മുതല്‍, ലോക് സഭ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിഎമ്മുകള്‍ക്കൊപ്പം വിവിപാറ്റ് ഉറപ്പു വരുത്തി. 2014-ലെ തെരഞ്ഞെടുപ്പ് മുതല്‍ ആദ്യമായി വോട്ടിങ്ങ് മെഷീനില്‍ ”നൺ ഓഫ് ദ എബൗ’ (NOTA) ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങി.

Spread the love