കേരളം തൊഴിലാളി ക്ഷേമത്തിന്റെ മാതൃകാ സ്ഥാനം
തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്ന കേരളത്തിന്റെ തൊഴില്‍ നയം രാജ്യത്തിനു തന്നെ മാതൃകയാണ്. വിവിധ മേഖലകളിലെ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് സ്ഥിരോത്സാഹത്തോടു കൂടി പദ്ധതികളും നയങ്ങളും നടപ്പാക്കി പുരോഗമനപരമായ മാറ്റങ്ങള്‍ സൃഷ്‌ടിക്കാൻ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
തൊഴിലിന് അന്തര്‍ ദേശീയ മാനം കൽപിക്കുന്ന ജനതയാണ് കേരളീയര്‍. 2023 മെയ് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ലേബര്‍ കോൺക്ലേവ് കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ പുതിയ ദിശാ ബോധം നൽകുന്നതിന് സഹായകമായി. കേരള സര്‍ക്കാരും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും സംയുക്തമായി നടത്തിയ കോൺക്ലേവിൽ തൊഴിലാളികളുടെ അവകാശം, സാമൂഹിക സുരക്ഷ, നൈപുണ്യ വികസനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു.
തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞു. പുതുക്കിയ ഭേദഗതി പ്രകാരം പുരുഷന്‍മാര്‍ക്ക് പരമാവധി ചുമട് ഭാരം 55 കിലോയും സ്ത്രീകള്‍ക്കും കൗമാരക്കാര്‍ക്കും ചുമട് ഭാരം 35 കിലോയും ആക്കി കുറച്ചു. കയറ്റിറക്ക് തൊഴിലാളി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ‘തൊഴില്‍ സേവ’ ആപ്പ് പുറത്തിറക്കി. നോക്കുകൂലി, ചുമട്ടു തൊഴിൽ തര്‍ക്കങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനാണ് ലേബര്‍ കമ്മീഷണറുടെ മേൽ നോട്ടത്തിൽ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപീകരിച്ചത്.
നിലവില്‍ കേരളത്തിലെ 16 ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഓൺലൈനായി നടക്കുന്നു. അഡ്വാൻസ്‌ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം നടപ്പാക്കിയതിലൂടെ അര്‍ഹരായവര്‍ക്ക് വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനും പെന്‍ഷന്‍ ഇരട്ടിപ്പ് തടയുന്നതിനും സാധിക്കുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഒന്‍പത് നിയമ ഭേദഗതികള്‍ കൊണ്ടുവന്നും ക്ഷേമനിധി ബോര്‍ഡുകളെ ശാക്തീകരിച്ചും തൊഴിലാളികള്‍ക്ക് കൃത്യമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയും സര്‍ക്കാര്‍ തൊഴിലാളി സൗഹൃദ നയം വ്യക്തമാക്കി. തൊഴില്‍ സംബന്ധമായ പരാതികള്‍ കാര്യക്ഷമമായി പരിഹരിക്കാന്‍ ഓൺലൈൻ സംവിധാനം ഏര്‍പ്പെടുത്തി. ലേബര്‍ കമ്മിഷണറുടെ വെബ്സൈറ്റിലൂടെയാണ് പരാതികള്‍ നല്‍കേണ്ടത്.
അസംഘടിത തൊഴിലാളികളുടെ ക്ഷേമം
അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. മിനിമം വേതനം ഉറപ്പാക്കാന്‍ ‘വേതന സുരക്ഷാ പദ്ധതിയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നല്‍കാനും കഴിഞ്ഞു. ഇവര്‍ക്ക് റിട്ടയർമെന്റ്, വിവാഹം, പ്രസവം, ചികിത്സ, മരണം തുടങ്ങിയ ആനുകൂല്യങ്ങള്‍, ക്ഷേമ പെന്‍ഷന്‍, 10,000 രൂപ വരെ ചികിത്സാ സഹായം എന്നിവ ഏര്‍പ്പെടുത്തി.
തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്തി. തൊഴില്‍ സ്ഥലത്തോ സമീപത്തോ വീട് വച്ചു നൽകുന്ന പദ്ധതി ഏര്‍പ്പെടുത്തി. കൂടാതെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ ബോര്‍ഡിന് ഗ്രാന്റ്, പരമ്പരാഗത തൊഴിലാളികള്‍ക്കായി സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതികള്‍ എന്നിവയും നിലവിലുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2023 നവംബര്‍ വരെ 5544 സ്ഥിരം നിയമനങ്ങളും 21,860 താല്‍ക്കാലിക നിയമനങ്ങളും നടത്തി. സ്വയം തൊഴില്‍ ഗുണഭോക്താക്കള്‍ക്ക് 49.2 കോടി രൂപയുടെ ധന സഹായവും 25918 പേര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 958 തൊഴില്‍ മേളകള്‍ സംഘടിപ്പിച്ച് 14,881 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി.
കൊട്ടാരക്കര, തിരുവനന്തപുരത്തെ കരമന എന്നിവിടങ്ങളിൽ പുതിയ കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ ആരംഭിച്ചു. ആറ് ഇ.എസ്.ഐ ആശുപത്രികളില്‍ പുതിയ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവും പാലക്കാട് ആലത്തൂര്‍, ഇടുക്കി മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് എന്നിവിടങ്ങളിൽ പുതിയ ഇ.എസ്.ഐ ഡിസ്പെന്‍സറികള്‍ തുടങ്ങാനും 24 പുതിയ നഴ്‌സിംഗ് ഓഫീസര്‍മാരുടെ തസ്‌തിക സൃഷ്‌ടിക്കാനും സാധിച്ചു.
തൊഴിലാളികള്‍ക്കായി പാര്‍പ്പിട പദ്ധതികള്‍
സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി വിവിധ പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കി. നഗരങ്ങളിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് സ്റ്റുഡിയോ അപ്പാർട്മെന്റുകൾ ലഭ്യമാക്കി. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ജനനി പാര്‍പ്പിട പദ്ധതി, അതിഥിത്തൊഴിലാളികള്‍ക്ക് 6.5 ചതുരശ്ര മീറ്റര്‍ വിസ്‌തീർണ്ണമുള്ള ഫ്ളോര്‍ ഏരിയയും അടുക്കളയും പൊതുവരാന്തയും പൊതു ടോയ്‌ലറ്റും ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട താമസ സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുന്ന ‘ആലയ്’ പദ്ധതി എന്നിവ ഈ മേഖലയിലെ പ്രധാന ചുവടു വയ്പ്പുകളാണ്.
അതിഥിത്തൊഴിലാളികള്‍ക്കായി ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകള്‍ എല്ലാ ജില്ലകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ ജോലി, ബാങ്കിംഗ്, ആരോഗ്യം, അപകട ധന സഹായം തുടങ്ങിയ കാര്യങ്ങളില്‍ സഹായം ലഭ്യമാക്കുന്നു. അതിഥിത്തൊഴിലാളികള്‍ക്ക് ‘ആവാസ് ആരോഗ്യ ഇന്‍ഷ്വറന്‍സ്’ ഏര്‍പ്പെടുത്തിയതിലൂടെ രാജ്യത്ത് ആദ്യമായി അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏർപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറി. അതിഥി തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചും അതിഥി പോർട്ടൽ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയും പരാതിപ്പെടാനും കൂലി നിരക്ക് അറിയാനും സഹായിക്കുന്ന ‘അതിഥി ആപ്പ്’ പുറത്തിറക്കിയും സര്‍ക്കാര്‍ ഈ മേഖലയില്‍ സജീവമാണ്.
വിദേശതൊഴിലുകള്‍ക്ക് ഒഡെപെക്
വിദേശ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിൽ കേരളത്തിലെ യുവ തലമുറയെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഒഡെപെക് സ്ഥാപിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ 3409 പേരെ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഒഡെപെക്കിന് കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍, മാലി ദ്വീപ്, യു.കെ., അയർലൻഡ്, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് നേഴ്‌സ്, ഡോക്‌ടർ, എഞ്ചിനീയർ, അധ്യാപകര്‍ തുടങ്ങി വിവിധ തസ്‌തികകളിലാണ് നിയമനം നടന്നത്. കൂടാതെ റിയാദ്, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ എംപ്ലോയര്‍ മീറ്റ് സംഘടിപ്പിക്കാനും കഴിഞ്ഞു.
IELTS/OET പരീക്ഷകള്‍, ജര്‍മ്മന്‍ ഭാഷ എന്നിവയിൽ പരിശീലനവും ഒഡെപെക് ലഭ്യമാക്കുന്നുണ്ട്. അങ്കമാലിയില്‍ പ്രവർത്തിക്കുന്ന ഒഡെപെക്കിന്റെ പരീക്ഷാ കേന്ദ്രം ഏഷ്യയിലെ തന്നെ ഏറ്റവും വലിയതാണ്.
ഒഡെപെക് മുഖേന 28 കുട്ടികൾക്ക് വിദേശ പഠനം ലഭ്യമാക്കി. ഉന്നതി സ്‌കോളര്‍ഷിപ്പ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പ്രകാരം 310 പട്ടികജാതി-പട്ടിക വർഗ്ഗ വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിക്കും.
വിര്‍ച്വല്‍ പ്രവാസി പോർട്ടൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ കാര്യക്ഷമവും സുതാര്യവും ആക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മോഡല്‍ ജില്ലാ എക്സ്ചേഞ്ച് ആയി ഉയര്‍ത്തി ടച്ച് സ്‌ക്രീൻ കിയോസ്‌ക്, സ്‌മാർട് കാര്‍ഡ് സൗകര്യം, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവ ഏർപ്പെടുത്തി. പ്രവാസികള്‍ക്കായി വിര്‍ച്വല്‍ പ്രവാസി പോർട്ടൽ ആരംഭിക്കാനും സാധിച്ചു. സര്‍ക്കാരിന്റെ ഇത്തരം നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഒരു യഥാര്‍ഥ തൊഴിലാളി സൗഹൃദ സംസ്ഥാനമായി കേരളം നില കൊള്ളുന്നത്.