വയസ്സിവിടെ വിലങ്ങല്ല

കേരളം ഒരു ജനസംഖ്യാ മാറ്റത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. കുടുംബാസൂത്രണം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനന നിരക്ക് ഇവിടെയാണ്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവില്‍ ആയുര്‍ ദൈര്‍ഘ്യത്തിലും നമ്മള്‍ വളരെ മുന്നിലാണ്. ഈ കാരണങ്ങള്‍ കൊണ്ട് മുതിർന്ന പൗരന്മാരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടാകുന്നത്. യു എന്‍ ജനസംഖ്യാ റിപ്പോർട് അനുസരിച്ച് 2036 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 22.8% വയോധികരായിരിക്കും. പ്രതീക്ഷിക്കുന്ന ദേശീയ ശരാശരിയായ 15% നേക്കാള്‍ ഏറെ ഉയർന്ന നിലയിലായിരിക്കും നമ്മള്‍.

ഈ സാഹചര്യത്തില്‍ മുതിർന്ന പൗരന്മാര്‍ക്ക് അനുയോജ്യമായ തരത്തില്‍ കേരള സമൂഹത്തെ പരിവര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ കാലവിളംബമില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. 2021-ല്‍ കേരളം കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ വയോശ്രേഷ്‌ഠ സമ്മാന്‍ പുരസ്‌കാരം നേടിയിരുന്നു. മുതിര്‍ പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം ഫലപ്രദമായി നടപ്പാക്കിയതിന്, 2020-ലും കേരളത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച സാമൂഹിക സുരക്ഷയും സേവനങ്ങളും നല്‍കി മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കി പ്രവർത്തിക്കുന്ന സര്‍ക്കാരാണ് നമുക്കുള്ളത് എന്ന കാര്യം ഈ പുരസ്‌കാരം സാക്ഷ്യപ്പെടുത്തുന്നു.

കൂട്ടു കുടുംബങ്ങളിൽ നിന്ന് അണു കുടുംബങ്ങളിലേക്ക് കേരളം വളരെ വേഗത്തില്‍ മാറിയത് വയോജനങ്ങളെ പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ സംജാതമാക്കി.

2018 മുതല്‍ കേരള സര്‍ക്കാര്‍ വയോജനങ്ങള്‍ക്കായി വിപുലമായി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. വൃദ്ധ സദനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വയോജന പരിപാലന കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്ന സായംപ്രഭ ഹോം പദ്ധതി, അടിയന്തര സാഹചര്യങ്ങളില്‍ സഹായം നൽകുന്നതിന് വയോരക്ഷ പദ്ധതി, പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നൽകുന്ന വയോമധുരം പദ്ധതി, നഗര പ്രദേശത്തെ വയോജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയും മാനസികോന്മേഷവും നൽകുന്നതിന് തുടങ്ങിയ വയോമിത്രം പദ്ധതി, വയോജനങ്ങള്‍ക്ക് നൂട്രീഷണല്‍ സപ്പോർട്ടിനായി വയോപോഷണം, കൃത്രിമ പല്ല് വെയ്‌ക്കുന്നതിന് ‘മന്ദഹാസം പദ്ധതി’ എന്നിവ ഇവയില്‍ ചിലത് മാത്രം.

സാമൂഹ്യക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വൃദ്ധ സദനങ്ങളിലെ അന്തേവാസികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനാണ് വയോ അമൃതം പദ്ധതി ആവിഷ്‌കരിച്ചത്. ജീവിത സായാഹ്നത്തില്‍ വയോജനങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍, മാനസിക സമ്മര്‍ദ്ദം, ആരോഗ്യ പ്രശ്‌നങ്ങൾ, രോഗങ്ങള്‍ എന്നിവയ്‌ക്ക് ആയുര്‍വേദ വിധി പ്രകാരം സൗജന്യമായി ചികിത്സയും സാന്ത്വന പരിചരണവും നൽകി വരുന്നു. ഇത് കൂടാതെ നിംഹാന്‍സുമായി സഹകരിച്ച് മാനസിക സാമൂഹിക പരിചരണ (Psychoosocial Care) പദ്ധതി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വൃദ്ധസദനങ്ങളിലെ താമസക്കാര്‍ക്കായി നടപ്പാക്കി വരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വയോ ക്ലബ്ബുകള്‍ എന്ന പേരിൽ പകല്‍ സമയത്ത് പ്രവർത്തിക്കുന്ന വിശ്രമ-വിനോദ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു വരുന്നു. വാര്‍ധക്യ സഹജമായ അൽഷിമേഴ്‌സ്, ഡിമെന്‍ഷ്യ എന്നീ മറവി രോഗങ്ങള്‍ ബാധിച്ചവരെ ശാസ്ത്രീയമായി പരിചരിക്കേണ്ടത് ഒരു വയോജന സൗഹൃദ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. അൽഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന പദ്ധതിയാണ് കേരള സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിമെന്‍ഷ്യ. കൂടാതെ ഹര്‍ഷം വയോജന പരിപാലന പദ്ധതിയിലൂടെ പഞ്ചായത്ത് തലങ്ങളില്‍ രോഗീപരിചരണവും സാധ്യമാക്കിയിട്ടുണ്ട്.

ആശുപത്രികളെ വയോജന സൗഹൃദമാക്കുതിന്റെ ഭാഗമായി സംസ്ഥാനത്തെ 16 പ്രധാന ആശുപത്രികളില്‍ 10 കിടക്കകളോടു കൂടിയ ജെറിയാട്രിക് വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ വയോജ ക്ലിനിക്കുകളും ഫിസിയോതെറാപ്പി യൂണിറ്റുകളും ഉടന്‍ ആരംഭിക്കും. വിലപിടിപ്പുള്ള പല മെഡിക്കല്‍ ഉപകരണങ്ങളും വയോജനങ്ങള്‍ക്ക് സൗജന്യമായി നൽകി വരുന്നു. സര്‍ക്കാര്‍ അംഗീകൃതമായ 716 വൃദ്ധസദനങ്ങളില്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ വര്‍ഷത്തില്‍ മൂന്നു തവണ നടത്താറുണ്ട്.

നമ്മുടെ മികച്ച സാമൂഹ്യ സുരക്ഷാവലയവും വികേന്ദ്രീകൃത ഭരണ സംവിധാനവും സര്‍ക്കാര്‍ മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ്.

അര്‍ഹരായവരുടെ പടിവാതില്‍ക്കല്‍ തന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് വാതില്‍പ്പടി സേവനം. ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വോളണ്ടിയര്‍മാര്‍ എന്നിവരുടെ സഹായത്തോടെ ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംങ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകൾ എന്നിവയ്‌ക്ക് ഈ  സേവനം ലഭ്യമാണ്. 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാർ, കിടപ്പു രോഗികള്‍, ചലന പരിമിതി അനുഭവിക്കുന്നവർ എന്നിവർക്കും ഗുണഭോക്താക്കളാകാം.

സംസ്ഥാനം ഹൃദയപൂര്‍വം ഏറ്റെടുത്തു നടപ്പാക്കിയ സാന്ത്വന പരിചരണ പദ്ധതി പ്രകാരവും ഗൃഹ കേന്ദ്രീകൃതമായി ഉയർന്ന ഗുണ നിലവാരത്തിലുള്ള സാന്ത്വന പരിചരണം നൽകുന്നു. ഇതിനായി ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ സൗകര്യമൊരുക്കിയിരിക്കുന്നു. വയോജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വയോജന ജാഗ്രത സമിതിയും പ്രവര്‍ത്തിച്ചു വരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമ്പൂര്‍ണ്ണ വയോജന സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യം പ്രാപ്യമാക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.

Spread the love