ചേര്‍ത്തു നിർത്തുന്നു ഓരോ ചുവടിലും
സാമൂഹിക പിന്തുണ അർഹിക്കുന്ന വിഭാഗങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് നിതാന്ത പരിശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് കൈത്താങ്ങാകുന്ന നിരവധി സേവനങ്ങളും പദ്ധതികളും ഈ കാലയളവില്‍ വിഭാവനം ചെയ്‌ത് നടപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞു.
2018-ല്‍ ഭിന്നശേഷി സംബന്ധിച്ച സംസ്ഥാന ഉപദേശക ബോര്‍ഡ് സ്ഥാപിച്ചു കൊണ്ട് സര്‍ക്കാരിന്റെ ഭിന്നശേഷി നയത്തിന് അടിസ്ഥാന ശില പാകി. തുടർന്ന് 2023-ല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഭിന്നശേഷിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി ജില്ലാ തല കമ്മിറ്റികള്‍ രൂപീകരിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷി വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതിനും അവരെ എല്ലാ തരം ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും അടിസ്ഥാനപരമായി വേണ്ട സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനായി.
ഇതിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുകയും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുകയും ചെയ്‌തു. കൂടാതെ സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് 4% സംവരണം അനുവദിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതു പ്രകാരം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എയ്‌ഡഡ് ആയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് 5% സംവരണം ലഭ്യമാക്കി. കൂടാതെ ഭിന്നശേഷിക്കാർക്ക് പ്രത്യേക യുണീക്ക് ഐഡി (യുഡിഐഡി) നടപ്പാക്കിയതു വഴി എല്ലാ ഭിന്നശേഷിക്കാർക്കും മെഡിക്കല്‍ ബോര്‍ഡ് സർട്ടിഫിക്കറ്റുകൾ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇപ്പോൾ അതിവേഗം ലഭ്യമാകുന്നു. 2024 ഫെബ്രുവരി ആദ്യ വാരം വരെ, 4,84,223 അപേക്ഷകരില്‍ അര്‍ഹരായ 3,11,287 ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാര്‍ഡുകള്‍ നൽകിയിട്ടുണ്ട്.
ആരോഗ്യ മേഖലയില്‍ കരുതലിന്റെ കാല്‍വയ്പ്പ്
ഭിന്നശേഷിയിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങള്‍ മുൻകൂട്ടി കണ്ടെത്തി അവ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് ‘സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റി’ എന്ന പദ്ധതി ആരംഭിച്ചു. ഇതിനായി ഒരു ജീവിതചക്ര സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. ഭിന്നശേഷി പ്രതിരോധം മുതല്‍ അവരുടെ സുസ്ഥിര പുനരധിവാസം വരെയുള്ള കാര്യങ്ങള്‍ ‘അനുയാത്ര’ എന്ന ഈ പദ്ധതിയിലൂടെ അഭിസംബോധന ചെയ്‌തു. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന കുട്ടികൾക്ക് ഇത് സൗജന്യമായി നൽകുന്ന പദ്ധതിയും ശ്രവണ പരിമിതി ഉള്ള കുട്ടികളെ നേരത്തെ കണ്ടെത്തുന്നതിനുള്ള ‘കാതോരം’ സ്‌ക്രീനിംഗ് പ്രോഗ്രാമും ആരോഗ്യ വകുപ്പിന്റെ അധികാര പരിധിയിലേക്ക് മാറ്റി. ഇത് കൂടാതെ ‘നിരാമയ’ പദ്ധതി പ്രകാരം 75000 ഓളം ഭിന്നശേഷിയുള്ളവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാനും സാധിച്ചു.
അതിരുകളില്ലാത്ത സമത്വം
എല്ലാ പൊതുവിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷിക്കാർക്ക് പ്രാപ്യമാക്കുന്നതിനുള്ള ‘ബാരിയര്‍ ഫ്രീ കേരള’ സംരംഭത്തിന് കീഴില്‍, 2000-ലധികം പൊതു കെട്ടിങ്ങൾ തടസ്സ രഹിതമാക്കി. 2023 സെപ്റ്റംബര്‍ വരെ 170-ലധികം വെബ്‌സൈറ്റുകള്‍ ഭിന്നശേഷി പ്രാപ്യമാക്കി. കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബാരിയര്‍ ഫ്രീ കാംപസ് ഒരുക്കിയതും അഭിമാനിക്കാവുന്ന നേട്ടമാണ്.
ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികൾക്ക് നൽകുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്, എട്ടാം ക്ലാസ് കഴിഞ്ഞ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ യൂണിഫോമും പഠന സാമഗ്രികളും നൽകുന്ന ‘വിദ്യാജ്യോതി’ പദ്ധതി, ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ നൽകുന്ന പദ്ധതിയായ ‘സ്വാശ്രയ’, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ഉണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീമുകള്‍ക്ക് ക്യാഷ് അവാര്‍ഡ് നൽകുന്ന സഹചാരി പദ്ധതി, പരീക്ഷകളില്‍ മികച്ച വിജയം നേടിന്നവർക്ക് മികച്ച പരിശീലനം നേടുന്നതിന് ധന സഹായം നൽകുന്ന ‘ശ്രേഷ്‌ഠം’, ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യ വൈദ്യുത ഓട്ടോ നൽകുന്ന ‘സ്നേഹയാനം’, നൈപുണ്യ വികസനത്തിനായി ‘അതിജീവനം’ എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി.
അന്ധതയും കാഴ്‌ച പരിമിതിയുമുള്ള ഭിന്നശേഷിക്കാർക്ക് പ്രത്യേകം തയ്യാറാക്കിയ സ്‌മാർട് ഫോണുകളും ലാപ്‌ടോപ്പുകളും വിതരണം ‘കാഴ്‌ച’ , സഹായ ഉപകരണങ്ങളുടെ വിതരണത്തിന് ‘ശുഭയാത്ര’, സ്വയം തൊഴിലിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ‘ആശ്വാസം’ എന്നിവ ഭിന്നശേഷി സൗഹൃദ കേരളം യാഥാർഥ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടു വയ്‌പുകളാണ്.
ഭിന്നശേഷിക്കാർക്കായി ഒരു സ്‌പോര്‍ട്‌സ് അക്കാദമിയും സഹ ജീവനം സഹായ കേന്ദ്രങ്ങള്‍ എന്ന പേരില്‍ സ്പെഷ്യല്‍ സ്‌കൂളുകളും വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകളും ആരംഭിക്കും.
കരുതലായ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
ഭിന്നശേഷി ശാക്തീകരണത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വിപുലമായ രീതിയില്‍ പദ്ധതികളും പരിപാടികളും ഏറ്റെടുത്തിട്ടുള്ള ഏക സംസ്ഥാനമാണ് കേരളം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക സംസ്ഥാന പദ്ധതി വികസന ഫണ്ടിന്റെ 5% നിര്‍ബന്ധമായും ഭിന്നശേഷിക്കാരായ കുട്ടികൾക്കായും ട്രാന്‍സ് സമൂഹത്തിനുമായി നീക്കി വയ്ക്കണം എന്നതാണ് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ ശാക്തീകരണത്തിനായി ബ്ലോക്ക് തലത്തില്‍ തൊഴില്‍ പരിശീലനവും നൈപുണ്യ വികസനവും ആരംഭിക്കുന്നതിലേയ്‌ക്കായി പ്രചോദനം പദ്ധതി, കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കല്‍, അവര്‍ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക ഔട്ട്ലെറ്റുകൾ എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നു.
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്ത് സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ സ്ഥാപിക്കും. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിത കാലയളവില്‍ ആവശ്യമായ എല്ലാ സേവനങ്ങളും പുനരധിവാസ ഗ്രാമത്തിലൂടെ നൽകുകയാണ് ലക്ഷ്യം.
വികലാംഗക്ഷേമ പെന്‍ഷന്‍
വികലാംഗ പെന്‍ഷനായി പ്രതിമാസം 1600 രൂപ സംസ്ഥാനത്തെ 4,19,678 ഗുണഭോക്താക്കള്‍ക്ക് നൽകുന്നു. 50% ഗുണഭോക്താക്കള്‍ക്കും DBT മോഡ് വഴി (Direct Benefits Transfer) നേരിട്ട് പെന്‍ഷന്‍ ലഭിക്കുന്നു.
സമത്വം സാങ്കേതിക വിദ്യയിലൂടെ
ഭിന്നശേഷിയുള്ളവർ സമൂഹത്തോട് ഇണങ്ങിച്ചേരാനും അവരുടേതായ സംഭാവനകള്‍ സമൂഹത്തിന് നല്‍കാന്‍ കരുത്ത് പകരുന്നതുമാണ് അസിസ്റ്റീവ് സാങ്കേതിക വിദ്യകള്‍. ഭിന്നശേഷി വിദ്യാര്‍ഥികളെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യവും ഇത്തരം സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സര്‍ക്കാരിനുണ്ട്.
ശ്രവണ പരിമിതിക്ക് പ്രത്യേക ഊന്നൽ നല്‍കി സ്ഥാപിതമായ നിഷ്, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്‍ഡ് കോഗ്നിറ്റീവ് ന്യൂറോ സയന്‍സസ് എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ ഭിന്നശേഷിയുള്ളവരുടെ നേരത്തെയുള്ള തിരിച്ചറിയല്‍, ഇടപെടല്‍, പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സെന്‍സറി പാര്‍ക്ക്, സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ ഡെവലപ്‌മെന്റ്, ശ്രവണ സംസാര ഭിന്നശേഷിക്കാർക്കായി കംപ്യൂട്ടർ സെന്റര്‍, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ്, ഡിസെബിലിറ്റി സയന്റിഫിക് റിസര്‍ച്ച് സെല്‍, ടെലി റിഹാബിലിറ്റേഷന്‍ യൂണിറ്റ് എന്നിങ്ങനെ പുതിയ സംരംഭങ്ങള്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഭിന്നശേഷിയുള്ളവരുടെ വിഷമതകള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
അസിസ്റ്റീവ് ടെക്നോളജിയില്‍ കൂടുതല്‍ സംരംഭങ്ങളെയും സാങ്കേതിക വിദഗ്‌ധരെയും സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇവിടെ ആരംഭിച്ചത്. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള നാല് വര്‍ഷ അക്കാദമിക് കോഴ്‌സായ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി പ്രോഗ്രാം, ശ്രവണ സംസാര ഭിന്നശേഷിക്കാർക്കായി കേരളത്തിലെ ആദ്യ ഹയര്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം, എംഎസ്സി ഓഡിയോളജി, എം എസ്‌സി സ്‌പീച്ച് ലാംഗ്വേജ് പാത്തോളജി പ്രോഗ്രാമുകള്‍, ഡിപ്ലോമ ഇന്‍ ടീച്ചിംഗ് ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്, ഡിപ്ലോമാ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്, ശ്രവണ സംസാര ഭിന്നശേഷിക്കാർക്കായി കേരളത്തിലെ ആദ്യ ഹയര്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം, ഏര്‍ലി ഇന്റന്‍വെന്‍ഷന്‍ വിഭാഗത്തില്‍ ദ്വിഭാഷാ പഠന പ്രോഗ്രാം എന്നിവ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ നൽകുന്ന കോഴ്‌സുകളിൽ ചിലത് മാത്രമാണ്.