സുഭദ്രമാണ് സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികപ്പെരുമയുടെ ചാരുതയും തനിമയും സംരക്ഷിച്ചും കൂടുതല്‍ വിശാല ലോകങ്ങളിലേക്കു അതിന്റെ പടര്‍ച്ച ഉറപ്പു വരുത്തിയും കൂടുതല്‍ മിഴിവുറ്റതാക്കുകയാണ് സര്‍ക്കാര്‍. ഓരോ രംഗത്തും സമഗ്രമായ മാറ്റമാണ് സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളിലുമായി നവോത്ഥാന നായകരുടെ നാമധേയത്തിലുള്ള സാംസ്‌കാരിക സമുച്ചയത്തിന് തുടക്കമായി. ആദ്യ സമുച്ചയം കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആരംഭിച്ചു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുവിടങ്ങള്‍ കണ്ടെത്തുന്ന നാട്ടരങ്ങ് പദ്ധതി ശ്രദ്ധേയമായി. ആദ്യ നാട്ടരങ്ങ് പാലക്കാട് വടക്കഞ്ചേരിയിലാണ്. ചെങ്ങന്നൂർ, അന്നമനട, വള്ളിക്കുന്ന് എന്നിവിടങ്ങളിലെ നാട്ടരങ്ങ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനുള്ള തുറന്ന വേദി തിരുവനന്തപുരത്ത് മാനവീയം വീദി എന്ന പേരിൽ ആരംഭിച്ചു.
കലാ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക ഭദ്രത സൃഷ്‌ടിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിരുദം നേടിയ ആയിരത്തോളം യുവകലാകാരന്മാർക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ് നൽകി വരുന്നു. പ്രതി മാസം 10,000 രൂപയും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ വിഹിതമായ 7500/ രൂപയുമാണ് ലഭിക്കുക. എഴുത്തുകാര്‍ക്കും കലാ പ്രവര്‍ത്തകര്‍ക്കും ധന സഹായം, പെന്‍ഷന്‍, വിധവകള്‍ക്കും ആശ്രിതര്‍ക്കും ധന സഹായം, അവശത അനുഭവിക്കുന്നവർക്ക് ചികിത്സാ ധന സഹായം. കലാ/സാഹിത്യ മേഖലയിലെ ഉൽക്കൃഷ്‌ടരായ വ്യക്തികള്‍ക്ക് സ്‌മാരകം, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ നിര്‍മ്മിക്കാനുള്ള സഹായവും നൽകുന്നുണ്ട്.
കേരള കലാമണ്ഡലം
കേരള കലാണ്ഡലത്തില്‍ കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുളളല്‍, പഞ്ചവാദ്യം തുടങ്ങിയ രംഗ കലകളും ചോയ്‌സ് ബേസ്‌ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളും 14 കലാ വിഷയങ്ങളില്‍ ആർട് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ് എംഫില്‍, പി.എച്ച്.ഡി, ഡയറക്‌ട് പി.എ ച്ച്.ഡി. എന്നീ കോഴ്‌സുകളും നടത്തി വരുന്നു.
14 ജില്ലകളിലും നങ്ങ്യാര്‍കൂത്ത് പ്രോത്സാഹിപ്പിക്കുന്നതിന് സെന്റര്‍ ഫോര്‍ നങ്ങ്യാര്‍കൂത്ത് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കലാമണ്ഡലത്തിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച സ്‌പെഷ്യല്‍ റൂളിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കലാമണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള ഭോജന ശാലയും 10 കളരിയുമടങ്ങുന്ന കെട്ടിട സമുച്ചയം നിർമ്മിച്ചു. നാലു കോടി രൂപ ചെലവില്‍ ജീവനക്കാര്‍ക്കായി 12 ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു. 21 ലക്ഷം ചെലവില്‍ വള്ളത്തോള്‍ മ്യൂസിയം നവീകരിച്ചു.
ചലച്ചിത്ര അക്കാദമി
സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ ഫിലിം റിസര്‍ച്ച് സെന്റര്‍ ആന്‍ഡ് ആര്‍ക്ക് എന്ന പേരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചലച്ചിത്ര ഗവേഷണ കേന്ദ്രവും ഡിജിറ്റല്‍ ആര്‍ക്കൈവ്സും സ്ഥാപിച്ചു. മലയാളത്തിലെ ആറ് ക്ലാസിക് സിനിമകളുടെ ഡിജിറ്റലൈസേഷനും റെസ്റ്ററേഷനും പൂര്‍ത്തിയാക്കി. ഐ.എഫ്. എഫ്.കെ.യുടെ 28 ാം പതിപ്പ് മികച്ച രീതിയില്‍ സംഘടിപ്പിച്ചു.
ചലച്ചിത്ര അവാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ് വുമണായ നേഹ എസ്. അവാര്‍ഡിന് അര്‍ഹയായി; ചിത്രം അന്തരം.
കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അക്കാദമിയുടെ ആസ്ഥാനത്തോട് ചേർന്ന് മലയാള സിനിമ മ്യൂസിയം നിർമ്മിക്കുന്നു. ചലച്ചിത്ര മേഖലകളില്‍ സ്‌ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാനായി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
കലകളെ പ്രോത്സാഹിപ്പിക്കാന്‍ അക്കാദമികള്‍
നാടന്‍ കലകളെ കുറിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍/കോളേജുകളില്‍ ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തില്‍ ഫോക്‌ലോർ ക്ലബ്ബുകള്‍ രൂപീകരിച്ചു. കൂടാതെ, അക്കാദമിയുടെ നേതൃത്വത്തില്‍ ജില്ലാ നാടന്‍ കലോത്സവം, മൺസൂൺ ഫെസ്റ്റ്, സിറ്റി ഫെസ്റ്റ്, ഫോക്‌ലോർ ഫിലിം ഫെസ്റ്റ്, ചെങ്ങന്നൂരാതി പരിപാടി, മാപ്പിള കലോത്സവം, കോല്‍ക്കളി മഹോത്സവം, ചെങ്ങന്നൂർ പെരുമ, നാട്ടുത്സവം, തീര സദസ് എന്നിവ സംഘടിപ്പിച്ചു.
കേരള ലളിത കലാ അക്കാദമിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയില്‍ അശരീരവാണി-സൗണ്ട് വിത്തൗട്ട് ബോഡി ഇന്‍ഡോ-ജപ്പാന്‍ പെര്‍ഫോമന്‍സ് നടത്തി. കേരള കലാ ചരിത്രത്തില്‍ ആദ്യമായി കാലിഗ്രാഫി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. മഹാ പ്രതിഭകളായ സാഹിത്യനായകര്‍ മുതല്‍ പുതുതായി എഴുതി തുടങ്ങുന്നതു വരെ വിവിധ വേദികളില്‍ അണി നിരത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരള സാഹിത്യ അക്കാദമി നടത്തി വരുന്നത്. അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്ക് കേരള സംഗീത നാടക അക്കാദമി വര്‍ഷങ്ങളായി നടത്തി വരുന്നു.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പടിപ്പുരയില്‍ പല്ലാവൂര്‍ അപ്പുമാരാര്‍ മ്യൂസിയം പുതുതായി സജ്ജീകരിച്ചു. വിജ്ഞാന വേനല്‍-കൗമാരത്തിന്റെ സമഗ്ര മധ്യ വേനല്‍ ക്യാമ്പുകള്‍, ഉയരും ഞാന്‍ നാടാകെ-ഗോത്ര വര്‍ഗ കലാകാരര്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ്, യവനിക- അമച്വര്‍, പ്രൊഫഷണല്‍ കാമ്പസ് നാടകോത്സവങ്ങള്‍, ഉണര്‍വ്- വയോജനങ്ങള്‍ക്ക് സാംസ്‌കാരിക വിനിമയ വേദികള്‍, മതിലുകള്‍പ്പുറം-കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികളുടെ അവതരണം തുടങ്ങിയവ നടത്തി വരുന്നു.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
തികച്ചും ശിശു സൗഹൃദവും മികച്ച വായനാനുഭവവും നൽകുന്നതുമായ വൈവിധ്യ പൂര്‍ണ്ണമായ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു വരുന്നു. കുട്ടികൾക്കായുള്ള ബാല മാസിക ‘തളിര്‍’ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തളിര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ വിതരണം ചെയ്‌തത് 68 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഐസിഫോസുമായി സഹകരിച്ച് തയാറാക്കിയ ഓൺലൈൻ മലയാളം നിഘണ്ടു കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ പുറത്തിറക്കി. ടോക്കിയോ സര്‍വകലാശാലയുടെ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും അന്താരാഷ്ട്ര ഗവേഷണ പഠന കേന്ദ്രവുമായി ചേർന്ന് ജാപ്പനീസ്- മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചു. ഒരു ലക്ഷം രൂപ വീതം ലഭിക്കുന്ന എന്‍.വി.കൃഷ്‌ണവാരിയർ സ്‌മാരക വൈജ്ഞാനിക പുരസ്‌കാരം, ഡോ.കെ.എം. ജോര്‍ജ് സ്‌മാരക ഗവേഷണ പുരസ്‌കാരം, എം.പി. കുമാരന്‍ സ്‌മാരക വിവര്‍ത്തന പുരസ്‌കാരം എന്നിവ നല്‍കി.
ഭാരത് ഭവന്‍
10 സംസ്ഥാനങ്ങളിലെ കലാ രൂപങ്ങള്‍ കോര്‍ത്തിണക്കി ഭാരതീയ രംഗോത്സവം സംഘടിപ്പിച്ചു. സാംസ്‌കാരിക പഠന യാത്ര, ഗ്രാമോത്സവങ്ങള്‍, ഇന്ത്യന്‍ ട്രൈബല്‍ ഫെസ്റ്റ്, വില്ലേജ് ഫെസ്റ്റ്, ഫോക്ക് ഫെസ്റ്റ്, മൺസൂൺ ഫെസ്റ്റ്, മലബാര്‍ പൈതൃകോത്സവം തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡോ. കപില വാല്‍സ്യായന്‍ പ്രഥമ ഇന്ത്യന്‍ ക്ലാസിക്കല്‍ ദേശീയ നൃത്തോത്സവം സംഘടിപ്പിച്ചു.
മാര്‍ഗ്ഗി
സ്‌പാനിഷ് എഴുത്തുകാരനായ സെര്‍വാന്റീസിന്റെ വിശ്വകൃതിയായ ഡോ കി ഹോത്തോ എന്ന നോവല്‍ ആട്ടക്കഥയാക്കി; സ്‌പെയിന്‍, മെക്‌സിക്കോ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ അവതരിപ്പിച്ചു.
വാസ്‌തു വിദ്യാ ഗുരുകുലം
സംസ്ഥാന പുരാരേഖ വകുപ്പിന് വേണ്ടി പ്രധാന ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചുമര്‍ ചിത്ര രചന പ്രോജക്‌ടിന് പ്രാരംഭം കുറിച്ചു.
ഒ.വി. വിജയന്‍ സ്‌മാരക സമിതി
ഖസാക്ക് ശിൽപവനമെന്ന പേരില്‍ മനോഹരമായ 108 ശിൽപങ്ങൾ ഒരുക്കി. ഒ.വി. വിജയനെ ദൃശ്യാനുഭവങ്ങളിലൂടെ പരിചയപ്പെടുത്തുന്ന വീഡിയോ ഓൺ ഡിമാന്‍ഡ് തീയറ്റര്‍ എന്ന ലൈവ് തിയേറ്ററിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഒ.വി.വിജയന്റെ പ്രശസ്‌തമായ 40 കാർട്ടൂണുകളുടെ ശേഖരരമായ ഒ.വി. വിജയന്‍ കാർട്ടൂൺ ഗാലറി ഞാറ്റുപുരയില്‍ സ്ഥാപിച്ചു.
ശ്രീ നാരായണ അന്തര്‍ ദേശീയ പഠന തീര്‍ത്ഥാടന കേന്ദ്രം
ജാതിമത വര്‍ഗീയ ശക്തികള്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ മതാതീതവും മാനവികവുമായ ഗുരു ദര്‍ശനം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി പ്രത്യേകം കോഴ്‌സുകള്‍ ആരംഭിച്ചു. ശ്രീ നാരായണ ദര്‍ശനത്തെ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ഒരു സന്ദേശം എല്ലാ ദിവസവും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; പ്രചാരണം മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍.
തകഴി സ്മാരകം
തകഴിയുടെ പേരില്‍ ലോകോത്തര നിലവാരത്തിലുള്ള ഒരു മ്യൂസിയം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.
സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍
എറണാകുളം പറവൂരിലും പാലക്കാട് ചിറ്റൂരിലും കോഴിക്കോടും തിരുവനന്തപുരത്തും കൈരളി/ശ്രീ തിയറ്ററുകള്‍ നവീകരിച്ചു. തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി ലെനിന്‍ സിനിമാസ് യാഥാര്‍ത്ഥ്യമാക്കി.
സ്ത്രീ ശാക്തികരണ കാഴ്‌ചപ്പാടിന്റെ ഭാഗമായി വനിതാ സംവിധായകര്‍ സംവിധാനം ചെയ്‌ത നിഷിദ്ധോ, ഡിവോഴ്‌സ്, ബി 32 മുതല്‍ 44 വരെ, നിള എന്നീ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്‌തു.
ഗുരു ഗോപിനാഥ് നടന ഗ്രാമം
11 നൃത്ത,സംഗീത വാദ്യ കലകളില്‍ പരിശീലനം നൽകുന്നു. 18 വയസ്സിനു മുകളില്‍ പ്രായമുള്ള നര്‍ത്തകര്‍ക്ക് അവരുടെ സ്വന്തം നൃത്താവിഷ്‌ക്കാരം അവതരിപ്പിക്കുവാനുള്ള അവസരവും ഒരുക്കുന്നു.
മലയാളം മിഷന്‍
ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും 60 വിദേശ രാജ്യങ്ങളിലും മലയാളം മിഷന്‍ പ്രവർത്തിക്കുന്നു. 88 ചാപ്റ്ററുകളിലായി 2023-ല്‍ 2463 പഠന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 100 ചാപ്റ്ററുകളായി വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു. മികച്ച ചാപ്റ്ററിന് കണിക്കൊന്ന പുരസ്‌കാരം. മികച്ച പ്രവാസി സംഘടനയ്ക്ക് സുഗതാഞ്ജലി പുരസ്‌കാരം എന്നിവ നല്‍കി വരുന്നു.