ഉറപ്പാക്കി ഉണര്‍വും ഉന്നതിയും

ഏഴര വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം പട്ടികജാതി-പട്ടികവർഗ്ഗ മേഖലയ്ക്ക് നല്‍കിയ വികസനത്തിന്റെയും കരുതലിന്റെയും അടയാളപ്പെടുത്തലുകള്‍ സമസ്‌ത മേഖലയിലും കാണാം. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ഇടപെടലുകള്‍ക്കൊപ്പം ക്ഷേമ-വികസന-തൊഴില്‍ പദ്ധതികളും എല്ലാവര്‍ക്കും മികച്ച നിലയില്‍ ലഭ്യമാക്കി.

2026 നുള്ളില്‍ എല്ലാവര്‍ക്കും ഭൂമിയും വീടും

2026 നുള്ളില്‍ എല്ലാ ഭൂരഹിത ഭവന രഹിത പട്ടിക വിഭാഗക്കാർക്കും ഭൂമിയും വീടും നൽകുന്നതിനുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ 99.34 കോടി രൂപ ചെലവഴിച്ച് 28,010 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ കഴിഞ്ഞു.

രണ്ടര വര്‍ഷത്തിനുള്ളില്‍ 10,830 പട്ടികജാതിക്കാർക്ക് ഭൂമി ലഭ്യമാക്കി. 8278 പട്ടികവർഗ കുടുംബങ്ങള്‍ക്കായി ഏഴര വര്‍ഷം കൊണ്ട് 4138 ഏക്കര്‍ ഭൂമി വിതരണം ചെയ്‌തു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 2697 കുടുംബങ്ങള്‍ക്കായി 3248 ഏക്കര്‍ ഭൂമി. എല്ലാ പട്ടിക വർഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയുള്ള രാജ്യത്തെ ആദ്യ ജില്ലയായി തിരുവനന്തപുരം മാറി.

തിരുവനന്തപുരം ചെറ്റച്ചലില്‍ 20 വര്‍ഷത്തിലധികമായി നടന്നു വരുന്ന ഭൂ സമരം അവസാനിപ്പിച്ചു. ചെങ്ങറ, ഇടുക്കിയിലെ ചിന്നക്കനാൽ, പാലക്കാട് മുതലമട, വയനാട്ടിലെ മരിയനാട്, മല്ലികപ്പാറ എന്നിവിടങ്ങളിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ്, റവന്യൂ-വനം വകുപ്പുകളുമായി ചേർന്നുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പട്ടിക വിഭാഗക്കാരുടെ ഭവന നിര്‍മ്മാണത്തിനായി 418 കോടി രൂപ 2021-22ല്‍ ലൈഫ് മിഷന് കൈമാറി. 2022-23 ല്‍ പട്ടികജാതി വികസന വകുപ്പ് 300 കോടിരൂപയും പട്ടിക വർഗ്ഗ വികസന വകുപ്പ് 140 കോടി രൂപയും കൈമാറി.

സ്‌കോളര്‍ഷിപ്പും ഫ്രീഷിപ്പും

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട്  നിരവധി നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

മുൻകൂട്ടി ഫീസ് അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് ഫ്രീ ഷിപ്പ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. വിദൂര ഓൺലൈൻ/പാർട് ടൈം/ഈവനിങ്ങ് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍-പരീക്ഷ-സ്പെഷ്യല്‍ ഫീസ്, പി.എച്ച്.ഡി, എം.ഫില്‍, എം.ടെക്, എം.ലിറ്റ് കോഴ്‌സുകളില്‍ യുജിസി-ഗേറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തവര്‍ക്ക് ഫെലോഷിപ്പിന്റെ 75% തുക സ്കോളര്‍ഷിപ്പ്, കണ്ടിജന്റ് ഗ്രാന്റ്, ആധാര്‍ അധിഷ്‌ഠിത അറ്റന്‍ഡന്‍സ് സ്‌കോളര്‍ഷിപ്പ് പോർട്ടലുമായി ലിങ്ക് ചെയ്യല്‍ തുടങ്ങിയവ നടപ്പിലാക്കി.

രണ്ടര ലക്ഷത്തിന് മേല്‍ വരുമാനമുള്ള പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചപ്പോള്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി വരുമാന ഭേദമില്ലാതെ എല്ലാ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുവാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.

ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പിന്നാക്ക വിഭാഗം കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചതിന് പകരമായി കെടാവിളക്ക് പദ്ധതി നടപ്പാക്കി സ്‌കോളര്‍ഷിപ്പ് നൽകുന്നു.

വിദേശപഠനത്തിന് പിന്തുണ

വിദേശ വിദ്യാഭ്യാസ പദ്ധതി വഴി പിജി പഠനത്തിന് പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയും ഗ്രാന്റ് നല്‍കും. 523 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും 39 പട്ടികവർഗ്ഗ വിദ്യാര്‍ഥികള്‍ക്കും 35 പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ 597 കുട്ടികൾക്ക് രണ്ടര വര്‍ഷത്തിനിടെ വിദേശ സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനാവസരം ഒരുക്കി. ഈ വര്‍ഷം 310 പേര്‍ക്കു കൂടി വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നൽകും. ഇതില്‍ 97 പേര്‍ക്ക് ഒഡെപെക് വഴി പ്രവേശനം ലഭിച്ചിട്ടുണ്ട്.

ഒബിസി വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് 10 ലക്ഷം രൂപയും പിജി കോഴ്‌സുകള്‍ വിദേശത്ത് പഠിക്കാന്‍ 10 ലക്ഷം രൂപ വരെയും അനുവദിക്കും. മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്ന മാതാവോ പിതാവോ ഇരുവരുമോ നഷ്‌ടപ്പെട്ട ഒബിസി പെൺകുട്ടികൾക്ക് 50000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു.

വിംഗ്‌സ് പദ്ധതിയിലൂടെ പട്ടിക വിഭാഗങ്ങളിൽപ്പെട്ട 3 എസ്.സി., 2 എസ്.ടി., 1 ഒ.ഇ.സി. കുട്ടികൾക്ക് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സി പഠനത്തിന് ഓരോ വര്‍ഷവും 33 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കി.

പട്ടികവർഗ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസിലേക്ക് എത്തിക്കുന്നതിനായുള്ള പ്രത്യേക പദ്ധതി രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്തുവാന്‍ സാധിക്കുന്ന രീതിയില്‍ പുനഃ ക്രമീകരിക്കുതിനുള്ള നടപടിയാരംഭിച്ചു.

സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം

യുവ ജനങ്ങളെ ഒരേ സമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കാന്‍ കേരള എംപവര്‍മെന്റ് സൊസൈറ്റി രൂപീകരിച്ചു.

പട്ടിക വിഭാഗത്തിലെ യുവാക്കളെ സ്റ്റാർട് അപ് രംഗത്ത് സജീവമാക്കുന്നതിന് തിരുവനന്തപുരം മണ്ണന്തലയില്‍ 10 ഏക്കറില്‍ 5000 ചതുരശ്രയടിയില്‍ ഉന്നതി സ്റ്റാർട് അപ് സിറ്റി സ്ഥാപിക്കുന്നു.

പട്ടിക വിഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ ഓണറേറിയത്തോടെ തൊഴില്‍ പരിശീലനം നൽകുന്ന നൂതന പദ്ധതിയാണ് ട്രേസ് – എഞ്ചിനീയറിംഗ്, എല്‍.എല്‍.ബി., എം.എസ്.ഡബ്ലൂ തുടങ്ങി വിവിധ യോഗ്യതകളുള്ള ആയിരത്തോളം പേര്‍ക്ക് ട്രേസ് വഴി തൊഴില്‍ നല്‍കി.

പട്ടികവർഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ റോഡ് നിർമ്മിക്കുന്നതിന് 13.70 കോടി രൂപയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് 4.31 കോടി രൂപയും നല്‍കി. ബിഎസ്എന്‍എല്‍ സഹായത്തോടെ കണക്റ്റിവിറ്റി ലഭ്യമായി. തൃശൂര്‍ ജില്ലയിലെ ഉള്‍ പ്രദേശമായ വെട്ടിവിട്ടകാട് പട്ടികവർഗ ഗ്രാമത്തിൽ 92.46 ലക്ഷം രൂപ ചെലവില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. അരേക്കാപ്പില്‍ കമ്മ്യൂണിറ്റി ഹാള്‍ പൂർത്തിയാകുന്നു.

വൈദ്യുതിയെത്താത്ത 19 പട്ടികവർഗ കോളനികളില്‍ എത്തിച്ചു. ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ഇല്ലാത്ത 1284 കോളനികളില്‍ 1137 എണ്ണത്തിലും കണക്‌ടിവിറ്റി ലഭ്യമാക്കി. അതി വിദൂരമായ 147 കോളനികളില്‍ കണക്‌ടിവിറ്റി എത്തിക്കാനും നടപടി തുടങ്ങി.

‘സേഫ്’ പദ്ധതിയിലൂടെ ഇതുവരെ 15,000 വീടുകള്‍ സുരക്ഷിത ഭവനങ്ങളാക്കി. പട്ടികജാതിക്കാർക്ക് രണ്ട് ലക്ഷവും പട്ടികവർഗക്കാർക്ക് 2.5 ലക്ഷം രൂപയും അനുവദിക്കും.

അംബേദ്‌കർ  ഗ്രാമ/ഊര് വികസന പദ്ധതികളിലായി 90% പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്.

പട്ടികവർഗ വിഭാഗത്തിലുള്ള വനാശ്രിതരായ 500 പേര്‍ക്ക് പ്രത്യേക നിയമന നടപടികള്‍ സ്വീകരിച്ച് പി എസ് സി വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നടത്തി. ഇവരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 പേര്‍ (372 പുരുഷന്മാര്‍, 88 വനിതകള്‍) 2024 ഫെബ്രുവരി 11 ന് പാസിങ്ങ് ഔട്ടിംഗ് നടത്തി.

പട്ടികജാതി പട്ടികവർഗക്കാരുടെ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന എ ബി സി ഡി പദ്ധതി. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ പൂര്‍ത്തിയാക്കി. മറ്റു ജില്ലകളില്‍ ദ്രുത ഗതിയില്‍ തുടരുന്നു.

നിലവില്‍ 8-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സു വരെയുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നല്‍കി വന്നിരുന്ന പഠന മുറികള്‍ അഞ്ചാം ക്ലാസ് മുതലാക്കി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരെയും ഉള്‍പ്പെടുത്തി.

ഡിജിറ്റലി കണക്‌ടഡ് ട്രൈബല്‍ ഏരിയ-വയനാട്ടിൽ പദ്ധതി നടന്നു വരുന്നു.

53.234 കോടി രൂപ ചെലവില്‍ ആറളം ഫാമിലെ ആന പ്രതിരോധ മതില്‍ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.

പാലക്കാട് മെഡിക്കല്‍ കോളേജ് പൂര്‍ത്തീകരണത്തോട് അടുക്കുന്നു.

വയനാട് വൈത്തിരി സുഗന്ധ ഗിരിയില്‍ പട്ടിക വർഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം. 20 ഏക്കര്‍ ഭൂമിയില്‍ 16.66 കോടി രൂപ ചെലവിലാണ് മ്യൂസിയം ഒരുക്കുന്നത്.

പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കാവിലിയ ഗൗണ്ടര്‍, കുരുക്കള്‍/ഗുരുക്കള്‍, ചെട്ടിയാർ, ഹിന്ദു ചെട്ടിയാർ,  പപ്പട ചെട്ടി, കുമാര ക്ഷത്രിയ വിഭാഗങ്ങളെ സംസ്ഥാന ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

Spread the love