പെൺ കരുത്താണ് നവ കേരളം
കേരളത്തിന്റെ സ്‌ത്രീ മുന്നേറ്റത്തിന് അഭിമാന പാരമ്പര്യമുണ്ട്. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് കടന്നുവന്ന ആ മുന്നേറ്റം ഇന്ന് നാടിന്റെ സമസ്‌ത മേഖലകളിലും തിളക്കമുള്ള കാഴ്‌ചയായി മാറിക്കഴിഞ്ഞു. അതിനെ കൂടുതല്‍ പുരോഗതിയിലേക്കു നയിക്കാനും സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്താനുമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.
വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ സ്റ്റേറ്റ് നിര്‍ഭയ സെല്‍ മുഖേന സ്ത്രീകള്‍ക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ നയമാണ് നിര്‍ഭയ. ലൈംഗിക പീഡനം, ലൈംഗികാതിക്രമം, ലൈംഗിക വൃത്തിക്കു വേണ്ടിയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയ്‌ക്കെതിരെയുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍ഭയ നയം മുന്‍ തൂക്കം നൽകുന്നത്. സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ പോക്സോ അതിജീവിതരായ പെൺകുട്ടികളെ താമസിപ്പിക്കുന്നതിലേക്കായി വിവിധ ജില്ലകളിലായി 19 ഹോമുകള്‍ പ്രവർത്തിക്കുന്നു.
കാവലൊരുക്കി സര്‍ക്കാര്‍
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും ലൈംഗികാതിക്രമം അതിജീവിച്ച കുട്ടികൾക്കുമായി കാവല്‍ പ്ലസ് എന്ന പേരില്‍ സാമൂഹികാധിഷ്‌ഠിത പുനരധിവാസ പദ്ധതി. കുട്ടികൾക്ക് മാനസികവും സാമൂഹികവുമായ പരി രക്ഷ ലഭ്യമാക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലൈംഗികാതിക്രമത്തെ അതിജീവിച്ച കുട്ടികൾക്ക് ആവശ്യമായ അടിയന്തര മാനസിക-ശാരീരിക ആരോഗ്യ പിന്തുണ സാധ്യമാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതാണ് പ്രിലിമിനറി അസസ്മെന്റ് പദ്ധതി.
സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അതി ക്രമങ്ങള്‍ അതി ജീവിച്ചവര്‍ക്ക് ആവശ്യമായ കൗൺസിലിങ്ങ്, വൈദ്യ സഹായം, ചികിത്സ, നിയമ സഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി നടപ്പാക്കി വരുന്ന പദ്ധതിയാണ് വൺ സ്റ്റോപ്പ് സെന്റര്‍.
മഴവില്ല്
വിവിധ ഹോമുകളിലെ അംഗങ്ങള്‍ക്ക് മധ്യവേനലവധിക്കാലത്ത് മാനസികോല്ലാസത്തിനും വിജ്ഞാനത്തിനും ഉതകുന്ന സമ്മര്‍ ക്യാമ്പുകള്‍, മത്സരങ്ങള്‍ എന്നിവ മഴവില്ല് എന്ന പേരില്‍ സംഘടിപ്പിച്ചു. 14 ദിവസം വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ക്യാമ്പും 15- ാം ദിവസം കുട്ടികളുടെ കലാ-കായിക മത്സരങ്ങളും ഉള്‍പ്പെടുത്തി.
ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. ആദ്യ പ്രസവത്തിന് രണ്ട് ഗഡുക്കളായി 5000/ രൂപ. രണ്ടാമത്തെ പ്രസവത്തില്‍ പെൺകുട്ടിയാണെങ്കിൽ 6000 രൂപ ധന സഹായം.
സ്ത്രീകളെ കേള്‍ക്കാന്‍ കാതോര്‍ത്ത്
സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി കാതോര്‍ത്ത് എന്ന പേരില്‍ ഒരു ഓൺലൈൻ കൺസൾട്ടൻസി വിജയകരമായി നടപ്പിലാക്കി വരുന്നു.
kathorthu.wcd.kerla.gov.in എന്ന വെബ് പോർട്ടൽ മുഖേന സ്ത്രീകള്‍ക്ക് പരാതി സമർപ്പിക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് സ്വന്തം വീട്ടിലിരുന്നു കൊണ്ട് പ്രശ്‌ന പരിഹാരം തേടാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
ബാല്യ കാലത്തില്‍ തന്നെ പെൺകുട്ടികളിൽ ആത്മ വിശ്വാസവും ധൈര്യവും വളർത്തുന്ന പദ്ധതിയാണ് ധീര. മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക, സ്വയ രക്ഷ സാധ്യമാക്കുക എന്നിവയും ലക്ഷ്യം. അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് പാഠ പുസ്‌തകം അങ്കണവാടി കുട്ടികളിൽ ചെറു പ്രായം മുതല്‍ തന്നെ ലിംഗ സമത്വത്തിന്റെ പ്രാധാന്യവും അവബോധവും നല്‍കാന്‍ ലക്ഷ്യം വയ്‌ക്കുന്നതാണ്. നിര്‍ഭയ സെല്‍ മുഖാന്തരം 10 മുതല്‍ 15 വയസ് വരെയുള്ള പെൺകുട്ടികൾക്ക് ആയോധന കലകള്‍ അഭ്യസിപ്പിക്കുന്നു.
ഗാര്‍ഹിക പീഡനത്തില്‍ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനായി തപാല്‍ വകുപ്പും വനിതാ ശിശു വികസന വകുപ്പും സഹകരിച്ചു ആരംഭിച്ച പദ്ധതിയാണ് രക്ഷാദൂത്. അതിക്രമത്തിനിരയായ വ്യക്തിയോ അവരുടെ പ്രതിനിധിയോ പോസ്റ്റ് ഓഫീസിലെത്തി തപാല്‍ എന്ന കോഡ് പറയുകയും അവര്‍ക്ക് പോസ്റ്റ് മാസ്റ്റര്‍/മിസ്ട്രസിന്റെ സഹായത്തോടെ ഒരു സീല്‍ ചെയ്‌ത പേപ്പറില്‍ പരാതി സ്വന്തം മേല്‍വിലാസമെഴുതി ലെറ്റര്‍ ബോക്‌സിൽ നിക്ഷേപിക്കാവുന്നതാണ്.
ഗാര്‍ഹിക പീഡനം, പൊതു സ്ഥലത്തെ ശല്യം ചെയ്യല്‍, ഫോൺ വഴിയുള്ള അശ്ലീല സംഭാഷണം, പരസ്യ മദ്യപാനം, കുട്ടികളെ പീഡിപ്പിക്കല്‍, സ്ത്രീകളെ കാണാതാകല്‍ തുടങ്ങിയ ആവശ്യ ഘട്ടങ്ങളിൽ സ്ത്രീകളെ സഹായിക്കുന്നതിനായി രൂപീകരിച്ചതാണ് മിത്ര 181 കോള്‍ സെന്റര്‍. സുരക്ഷയും അന്തസ്സും ചോദ്യം ചെയ്യപ്പെടുന്ന ഏതു ഘട്ടത്തിലും സ്ത്രീകള്‍ക്ക് മിത്രയെ ആശ്രയിക്കാം.
സഹായ ഹസ്‌തവുമായി കൂടെയുണ്ട്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ഒറ്റത്തവണ സഹായം നൽകുന്ന പദ്ധതിയാണ് സഹായ ഹസ്‌തം- – 30,000 രൂപയാണ് ധനസഹായം. ഒരു വര്‍ഷം ഒരു ജില്ലയില്‍ 10 പേര്‍ക്കെ നിലയില്‍ ധനസഹായം നല്‍കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. സംരംഭം ഒറ്റയ്ക്കോ സംഘമായോ (വനിതാ കൂട്ടായ്‌മ, കുടുംബ ശ്രീ, വിധവ സംഘം) നടത്താം.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിധവകള്‍, നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ. വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലൂടെ 25000 രൂപ ധന സഹായം നല്‍കും. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി പടവുകള്‍ എന്ന ഉന്നത വിദ്യാഭ്യാസ ധന സഹായ പദ്ധതിയിലൂടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്‌ക്ക് ധന സഹായം നൽകുന്നു.
ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. 24 മണിക്കൂര്‍ സേവനങ്ങള്‍ ലഭ്യമാകുന്നു.
ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികൾക്കും സൗജന്യ നിയമ സഹായം, വൈദ്യ സഹായം, ഷെൽട്ടർ ഹോമുകളിലേക്കുള്ള റഫറന്‍സ്, പോലീസ് സഹായം എന്നിവ നൽകുന്ന കേന്ദ്രങ്ങളാണ് സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍. നിയമ സഹായം ലഭ്യമാക്കാനായി ആഴ്‌ചയിൽ മൂന്നു ദിവസം വനിതാ കൗൺസിലർമാരുടെ സേവനവും കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നൽകുന്ന പദ്ധതിയാണ് അഭയ കിരണം. സ്വന്തമായി താമസിക്കാന്‍ നിവൃത്തിയില്ലാത്ത, ബന്ധുക്കളുടെ ആശ്രയത്തില്‍ ജീവിക്കുന്ന വിധവകളെ സംരക്ഷിക്കുന്നവർക്കാണ് അഭയ കിരണത്തിലൂടെ സഹായം ലഭിക്കുന്നത്. സാധുക്കളായ വിധവകള്‍ക്ക് അഭയ സ്ഥാനം നൽകുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കുന്നു.
ജെന്‍ഡര്‍ പാര്‍ക്ക്
ലിംഗ വിവേചനം പൂര്‍ണ്ണമായി അവസാനിപ്പിക്കുക, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അസമത്വം അവസാനിപ്പിക്കുക, സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നിൽ കണ്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ജെന്‍ഡര്‍ പാര്‍ക്ക്. ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രാധാന്യവും മൂല്യവും കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ യു.എന്‍ വിമൺ തുല്യ പങ്കാളിത്ത വ്യവസ്ഥയില്‍ ജെന്‍ഡര്‍ പാര്‍ക്കുമായി ധാരണാപത്രം ഒപ്പിട്ടു കൊണ്ട് സഹകരിക്കുന്നു.
പെൺട്രിക കൂട്ട
അട്ടപ്പാടിയിലെ ആദിവാസി ജന വിഭാഗങ്ങളുടെ ഇടയിലുള്ള പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയര്‍ത്താനും നടപടി. ഇതിനായി അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് പെട്രിക കൂട്ട ഗ്രൂപ്പുകള്‍. ഗോത്ര വര്‍ഗ വനിതകള്‍ക്ക് ഭക്ഷ്യ ഭദ്രത നിയമ പ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പു വരുത്താനായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ഭാസുര പദ്ധതി.
കരുതലിന്റെ തണല്‍
ഭൂരിപക്ഷ ജില്ലകളിലും വനിത വികസന കോര്‍പറേഷന്‍ ഹോസ്റ്റലുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ നാല് പ്രധാന സിറ്റികളിലും എന്റെ കൂട് പദ്ധതി നടപ്പിലാക്കി. തൃശൂര്‍ രാമവര്‍മപുരത്ത് സ്ഥാപിച്ച പെൺകുട്ടികൾക്കുള്ള അത്യാധുനിക മോഡല്‍ ഹോം പ്രവര്‍ത്തന സജ്ജമാക്കി. സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ചു. വിദേശത്ത് പോകുന്ന നഴ്‌സുമാർക്ക് വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രാപ്‌തരാക്കുന്ന ഡിജിറ്റല്‍ പാഠശാല പദ്ധതിക്ക് രൂപം നല്‍കി.
ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി വനമിത്ര വനിതാ ശാക്തീകരണ പദ്ധതി നടപ്പാക്കി. തൊഴിലിടങ്ങളില്‍ ശിശു പരിപാലനത്തിന് ക്രഷ് പദ്ധതി. അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികൾക്ക് പാലും മുട്ടയും നല്‍കി. എല്ലാ അങ്കണവാടികളിലുമുള്ള കുമാരി ക്ലബ്ബുകള്‍, വര്‍ണക്കൂട് എന്ന് പുനര്‍ നാമകരണം ചെയ്‌തു. ബാല സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ട്രെയിനിംഗ് മൊഡ്യൂളുകളും അടങ്ങുന്ന ഇ-ലേണിംഗ് പോർട്ടൽ ആരംഭിച്ചു.
സാമ്പത്തികപിന്തുണയേകി കേരള ബാങ്കും
സ്വയം തൊഴില്‍ കണ്ടെത്താനും സൂക്ഷ്‌മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി മഹിളാ ശക്തി സ്വയം തൊഴില്‍ സഹായ വായ്‌പാ പദ്ധതിയില്‍ ആറ് പ്രധാന വായ്‌പകൾ ലഭ്യമാക്കി.
ഫുഡ് കാറ്ററിങ്ങ് ബിസിനസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ വരെ നൽകുന്ന അപൂര്‍ണ്ണ വായ്‌പ, ബിസിനസ് ആവശ്യങ്ങള്‍ക്ക് അഞ്ച് ലക്ഷം വരെ നൽകുന്ന ബിസിനസ് വനിതാ വായ്‌പ, ബ്യൂട്ടി പാർലർ, തയ്യല്‍ തുടങ്ങി ചെറുകിട സംരംഭങ്ങള്‍ക്ക് രണ്ട് ലക്ഷം വരെ നൽകുന്ന വനിത മുദ്ര വായ്‌പ, സര്‍ക്കാര്‍ സംരംഭങ്ങളുടെ ഭാഗമായുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ 50 ശതമാനം വരെ വായ്‌പ അനുവദിക്കുന്ന വനിതാ വികസന വായ്‌പ. 45,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപ ലഭിക്കുന്ന ഉദ്യോഗിനി വായ്‌പ, ഗ്രാമീണ വനിതകള്‍ക്ക് ലഭിക്കുന്ന 50,000 രൂപയുടെ വനിതാ ശക്തികേന്ദ്ര പദ്ധതി.