വിസാറ്റ് ആകാശത്ത് എഴുതിയ പെൺ ചരിത്രം

സുനീഷ് ജോ
മാധ്യമപ്രവര്‍ത്തകന്‍

രാജ്യത്ത് ആദ്യമായി പെൺകുട്ടികൾ ഉപഗ്രഹമുണ്ടാക്കി. കേരളത്തിന്റെ മിടുക്കികള്‍. വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. തിരുവനന്തപുരം പൂജപ്പുര എല്‍ ബി എസ് വനിത എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക് ഇത് അഭിമാന ദിനങ്ങള്‍. ഒരാഗ്രഹത്തിന് പിറകെപ്പോയി അത് നേടി എടുത്ത മൂന്ന് അധ്യാപികമാരുടെയും 150 വിദ്യാര്‍ഥികളുടെയും കഥ കൂടിയാണ് വി സാറ്റ്.

കോളേജിന് മുന്നിലെ സെല്‍ഫി പോയിന്റ് ആ അഭിമാനത്തിന് ഒപ്പം നില്‍ക്കാനുള്ളതാണ്. വി സാറ്റ് പേലോഡിന്റെ മോഡലും വിക്ഷേപിച്ച പിഎസ്എല്‍വി സി-58 മോഡലും ചേര്‍ത്താണ് സെല്‍ഫി പോയിന്റ് സ്ഥാപിച്ചത്.

ഉപഗ്രഹത്തില്‍ നിന്ന് പ്രാഥമികമായി ലഭിച്ച ടെലിമെട്രി ഡാറ്റയില്‍ നിന്നും ബഹിരാകാശത്തു രേഖപ്പെടുത്തിയ പരമാവധി അള്‍ട്രാ വയലെറ്റ് റേഡിയേഷന്‍ ഇൻഡക്‌സ് 23 ആണ്. അന്തരീക്ഷോപരിതലത്തില്‍ കേരളത്തില്‍ പരമാവധി റിപ്പോർട്ട് ചെയ്യപ്പെട്ടത് 12 ആണ്. കൂടുതല്‍ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായി അല്‍ഗോരിതം വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം വി സാറ്റ്.

വി സാറ്റിന് വെബ്സൈറ്റുണ്ട്. ഉപഗ്രഹം നൽകുന്ന തിരുവനന്തപുരം നഗരത്തിലെ അള്‍ട്രാ വയലറ്റ് വികിരണ തോത്, അന്തരീക്ഷ ഊഷ്‌മാവ് തുടങ്ങിയ വിവരങ്ങളുടെ ലൈവ് അപ്‌ഡേഷൻ വെബ്‌സൈറ്റ് വഴി വി സാറ്റ് ടീം നല്‍കി തുടങ്ങി. ഭൗമോപരിതലത്തില്‍ നിന്ന് 350 കിലോമീറ്റര്‍ ഉയരത്തിലാണ് ഉപഗ്രഹമുള്ളത്. ഒന്നരക്കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ആറുമാസം വി സാറ്റ് ബഹിരാകാശത്ത് ഉണ്ടാകും.

ഒരു സ്വപ്‌നവും അഞ്ചു വര്‍ഷവും

2018-ല്‍ കേരളത്തിലുണ്ടായ മഹാപ്രളയമാണ് അള്‍ട്രാ വയലറ്റ് രശ്‌മികളെക്കുറിച്ച് പഠിക്കാന്‍ ഒരു ഉപഗ്രഹമെന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് ഉപഗ്രഹ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ അസി. പ്രൊഫസര്‍ ലിസി എബ്രഹാം പറഞ്ഞു. ഡോ. ആര്‍ രശ്‌മി, ഡോ. എം ഡി സുമിത്ര എന്നിവരും അധ്യാപക കോര്‍ഡിനേറ്റര്‍മാരാണ്. നിലവില്‍ ഡി കെ ദേവിക, സൂര്യ ജയകുമാര്‍, ഷെറില്‍ മറിയം ജോസ് എന്നിവരാണ് വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍മാര്‍. ഇന്റര്‍നെറ്റിലൂടെയും പുസ്‌തകങ്ങളിലൂടെയും കിട്ടിയ വിവരങ്ങള്‍ അനുസരിച്ചാണ് ഉപഗ്രഹത്തിന്റെ രൂപരേഖ തയാറാക്കിയത്. ഗോപിക, ഗ്രെയിസ്, അജ്‌ന എന്നിവരായിരുന്നു ആദ്യ സ്റ്റുഡന്റ്സ് കോര്‍ഡിനേറ്റര്‍മാര്‍.

വിക്ഷേപണം

2024 ജനുവരി ഒന്നിന് ശ്രീഹരിക്കോട്ടയിൽ നിന്നും പി എസ് എൽ വി സി-58ന്റെ വിക്ഷേപണത്തിനൊപ്പമായിരുന്നു വി സാറ്റും. ഐ എസ് ആർ ഒ രൂപീകൃതമായി അറുപതാം വര്‍ഷത്തില്‍. വനിതകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ രാജ്യത്തെ ആദ്യത്തെ ഉപഗ്രഹമെന്ന വിശേഷണവും ഇനി വി സാറ്റിനൊപ്പമുണ്ട്. അള്‍ട്രാ വയലറ്റ് വികിരണ തോത് കേരളത്തിന്റെ കാലാവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കുന്നതാണ് വിക്ഷേപണം ദൗത്യം. പൂജപ്പുര എല്‍ ബി എസി ലെ നാലു ബാച്ചുകളിലായുള്ള 150 വിദ്യാര്‍ഥിനികളാണ് വി സാറ്റിന് പിന്നിൽ പ്രവര്‍ത്തിച്ചത്. കോളേജ് അധികൃതരും സര്‍ക്കാരും കൂടെ നിന്നു. 2016-20 വര്‍ഷത്തെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിനികള്‍ പ്രാഥമിക ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പിന്നാലെ മൂന്നു ബാച്ചുകളിലെ മുഴുവന്‍ ഡിപ്പാർട്‌മെന്റുകളിൽ നിന്നും താല്‍പര്യവും കഴിവുമുള്ള വിദ്യാര്‍ഥിനികളെ കണ്ടെത്തി. ഓരോ പ്രവര്‍ത്തനങ്ങളായി മുന്നോട്ട്. ഓരോ ബാച്ചിലും മൂന്നുപേർ സ്റ്റുഡന്റ്സ് കോ ഓര്‍ഡിനേറ്റര്‍മാരായി. അവസാന ഘട്ടത്തിൽ 42 പേരടങ്ങുന്ന സംഘം പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്.

വി സാറ്റിന്റെ പിന്നിലെ പരിശ്രമങ്ങളെക്കുറിച്ച് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷെറില്‍ മറിയം ജോസിന്റെ ഡയറിയില്‍ നിന്ന് 

15 മാർച്ച് – എല്‍ ബി എസ് വനിതാ എഞ്ചിനീയറിങ്ങ് കോളേജിന്റെ മൂന്നാമത്തെ നിലയിയുള്ള ലിറ്റാ ഹാളില്‍ ലിസി മാമിന്റെ വരവിനായി കാത്തിരുന്നു. സ്പേസ് ക്ലബ്ബ് മീറ്റിങ്ങിനാണ് ഞങ്ങളൊക്കെ എത്തിയത്. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥികളായ ഞങ്ങളില്‍ പലരും ആദ്യമായാണ് അന്ന് സ്പേസ് ക്ലബ്ബിനെക്കുറിച്ച് അറിയുന്നത്. വി സാറ്റ് എന്ന കോളേജിന്റെ സ്വപ്‌ന പദ്ധതിയെയുംക്കുറിച്ചും. സ്വപ്‌ന പദ്ധതി, സ്ത്രീകളുടെ അഭിമാനം എന്നീ വാക്കുകള്‍ മനസ്സില്‍ തറച്ചു. ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നിനും കെടുത്താനാകാത്ത പ്രതീക്ഷയുടെ, സ്വപ്‌നത്തിന്റെ തിരി തെളിയിക്കാന്‍ ലിസി എബ്രഹാം എന്ന കോളേജിലെ അസി. പ്രൊഫസര്‍ക്ക് സാധിച്ചു. ഇപ്പോള്‍ വി സാറ്റ് ഞങ്ങളുടേതുമാണ്.

25 ജൂൺ – യു വി ഇന്‍ഡെക്‌സ് എന്ന പദം എല്ലാവര്‍ക്കും സുപരിചിതം. എങ്കിലും ഇന്ത്യയില്‍ പല പ്രദേശങ്ങളുടെയും കൃത്യമായ ഡേറ്റ ഈ ആധുനിക യുഗത്തിലും ലഭ്യമല്ല എന്ന വിവരം ഗവേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. കേരളത്തില്‍ കാലാവസ്ഥയുടെ താളം തകിടം മറിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ യു വി ഡേറ്റയുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്. അങ്ങനെ സ്വപ്‌ന പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യപടിയായി കോളേജിന്റെ മേല്‍ക്കൂരയില്‍ പ്രൗഢിയോടെ ഗ്രൗണ്ട് മോണിറ്ററിങ് സ്റ്റേഷന്‍ സജ്ജമായി. വൈകാതെ അകലെയുള്ള സൂര്യനില്‍ നിന്നും അന്തരീക്ഷം തുളച്ചെത്തുന്ന വികിരണത്തിന്റെ അളവ് നമ്മുടെ കുഞ്ഞന്‍ സെന്‍സറുകള്‍ കൃത്യമായി പകര്‍ത്താന്‍ ആരംഭിച്ചു. തത്സമയ ഡേറ്റ ഉള്ളം കൈയില്‍ ഭദ്രം.

13 ജൂലൈ – അഭിമാനനേട്ടം. വി സാറ്റ് വിക്ഷേപണത്തിന് വിഎസ്എസ്സി, ഇന്‍സ്‌പേസ്, ഡിപ്പാർട്‌മെന്റ് ഓഫ് സ്പേസ്, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. സ്വപ്‌ന സാക്ഷാത്‌കാരത്തിന്റെ രണ്ടാമത്തെ വലിയ പടി കടന്നിരിക്കുന്നു. ഇനി സ്വപ്‌നം വിദൂരമല്ല. പക്ഷേ ഇടിവെട്ടിയ പോലെ സമയം വെല്ലുവിളിയായി. രണ്ടു മാസത്തിനകം ഉപഗ്രഹം തയ്യാറാക്കണം. 30 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഇനി എന്ത്? ഇനി തിരിഞ്ഞു നോക്കാന്‍ പറ്റില്ല. മുന്നോട്ടു വച്ച കാൽ മുന്നോട്ടു തന്നെ.

2 സെപ്‌തംബർ –  സ്പേസ് ക്ലബ്ബിലേക്ക് കൂടുതല്‍പേരെ എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്വപ്‌ന പദ്ധതിയുടെ സാക്ഷാത്കാരത്തിലേക്ക് ഞങ്ങള്‍ കൂടുതല്‍ അടുത്തു. പുതിയ അംഗങ്ങളെ സ്‌പേസ് ക്ലബ്ബിലേക്ക് തെരഞ്ഞെടുക്കേണ്ടത് അനിവാര്യതയായി. സാധാരണയായി നാലുവര്‍ഷം കഴിഞ്ഞു ബിടെക് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പകരമായാണ് പുതിയ അംഗങ്ങളെ ക്ലബ്ബിലേക്ക് തെരഞ്ഞെടുക്കുത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ലിസി മാമിന്റെയും ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍മാരായ സുമിത്ര മാമിന്റെയും രശ്‌മി മാമിന്റെയും നേതൃത്വത്തില്‍ സജ്ജമാക്കും. ഒപ്പം പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന അംഗങ്ങള്‍ വി സാറ്റ് പദ്ധതിയുടെ അഭ്യുദയകാംക്ഷികളായി നിലനിന്നു.

10 സെപ്‌തംബർ – വി സാറ്റ് എന്ന ഞങ്ങളുടെ പേലോഡിന്റെ നിർമ്മാണത്തിന് 30 ലക്ഷം രൂപ ആവശ്യമുണ്ട്. ഫണ്ടിനായി നിരവധി സ്‌പോൺസർമാരെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. അന്നുവരെ ചെയ്‌തിരുന്നതുപോലെ പിടിഎയുടെയും കോളേജിന്റെയും ഫണ്ടില്‍ നിന്നും, ഒടുവില്‍ സ്വന്തം ചെലവിലും കുറച്ചു നാള്‍ കൂടി പിടിച്ചു നില്‍ക്കാന്‍ നോക്കി. രക്ഷയില്ല. പുറം രാജ്യങ്ങളില്‍ ചെയ്യുന്നതു പോലെ ക്രൗഡ് ഫണ്ടിങ്ങിന് എല്ലാവരും ചേർന്ന് തീരുമാനിച്ചു. അതിനായി രാവും പകലും കുത്തി ഇരുന്ന് പോസ്റ്ററും ബ്രോഷറും ഉണ്ടാക്കുന്ന തിരക്കില്‍ എല്ലാവരും ഏർപ്പെട്ടു.

14 സെപ്‌തംബർ –  വി സാറ്റ് ലോഞ്ച് ആകും എ് ഉറപ്പായതോടുകൂടി മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ തുടങ്ങി. വനിതകള്‍ വികസിപ്പിച്ച് എടുത്ത ആദ്യത്തെ ഉപഗ്രഹത്തിന്റെ ഉപജ്ഞാതാക്കളായ ഞങ്ങളെ കാണാനും അന്വേഷിച്ചും റിപ്പോർട്ടർമാരും സോഷ്യല്‍ മീഡിയയില്‍ നിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയിരിക്കുന്നു. ആറ്റുനോറ്റ് കിട്ടിയ അവധിക്കിടയിലുടെയും സ്‌പേസ് ക്ലബ്ബ് അംഗങ്ങളായ ഞങ്ങള്‍ അവരെ വരവേല്‍ക്കാനായി കോളേജില്‍ വരുന്നത് പതിവായി. കോളേജില്‍ സജജമാക്കിയ ഗ്രൗണ്ട് മോണിറ്ററിങ് സ്റ്റേഷനെ കുറിച്ച് പറയാന്‍ ഞങ്ങള്‍ക്കും ആവേശമായി. പ്രവൃത്തി ദിനങ്ങളിലും ഈ പതിവ് തുടരുന്നു. ഇതിനിടെ ധനസഹായ വാഗ്‌ദാനങ്ങളും വന്നു തുടങ്ങി.

2 ഒക്‌ടോബർ –  പുതിയ ടീം രൂപപ്പെട്ടതു മുതൽ ക്രൗഡ് ഫണ്ടിങ് വരെ വി സാറ്റിന്റെ ബാഹ്യമായ കർമ പദ്ധതികളായിരുന്നു നടപ്പാക്കി കൊണ്ടിരുന്നത്. ഈ ദിവസം ടീമില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ വി സാറ്റിന്റെ അതത് ഘടകങ്ങളുടെ പ്രോജക്‌ട് ഗ്രൂപ്പുകളായി തരംതിരിച്ചു. ഒപ്പം രണ്ടും മൂന്നും വര്‍ഷക്കാരായ ഞങ്ങളെ അവരുടെ അസിസ്റ്റന്റ് ടീമുകളായും നിയോഗിച്ചു. അതോടൊപ്പം മീഡിയ ടീം, കണ്ടന്റ് ടീം, ഡോക്യുമെന്റ് ടീം , ഡിസൈന്‍ ടീം എന്നിങ്ങനെ ടീമുകളെ രൂപീകരിച്ചു. തങ്ങളുടെ മുന്‍ഗാമികളെപ്പോലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ടീമംഗങ്ങള്‍ വി സാറ്റ് തങ്ങളുടെ ഫൈനല്‍ ഇയര്‍ പ്രോജക്‌ട് ആയി ഏറ്റെടുത്തു. ഇങ്ങനെ നാല് പ്രൊജക്റ്റ് ബാച്ചുകളുണ്ടായി.

12 ഒക്‌ടോബർ –  ധന സമാഹരണത്തിനുള്ള പരിശ്രമം ഫലം കണ്ടു. തികച്ചും യാദൃശ്ചികമായി വി സാറ്റ് എന്ന ഞങ്ങളുടെ സ്വപ്‌ന പദ്ധതിക്ക് സര്‍ക്കാര്‍ ധന സഹായം നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഡിപ്പാർട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വഴി നൽകിയ 10 ലക്ഷം രൂപയും കേരള സര്‍ക്കാര്‍ സ്റ്റാർട്ടപ്പ് മിഷന്‍ വഴി നൽകിയ 14.4 ലക്ഷം രൂപയും സി ഇ ടിയില്‍ നടന്ന ഐ ഇ ഡി സി സമ്മിറ്റില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു കൈമാറി.

7 നവംബർ – ഞങ്ങള്‍ വിഎസ്എസ് സിയുടെ ടെക്‌നിക്കല്‍ സഹായത്തോടെ വി സാറ്റ് ഫാബ്രിക്കേഷനും നിര്‍മ്മാണവും യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്‌തു തീര്‍ത്തു. കോളേജ് ക്ലാസുകള്‍ കഴിഞ്ഞ് ഞങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞു രാത്രി വരെയും പല ദിവസങ്ങളിലും പിറ്റേന്ന് രാവിലെ വരെയും ഇരുന്നാണ് ഞങ്ങള്‍ അത് ചെയ്‌തു തീര്‍ത്തത്. ഞങ്ങളതിനെ ‘ഹാക്കത്തോൺ’ എന്ന് ഓമനപ്പേരിട്ടു. അവസാന നാളുകളില്‍ ക്ലാസ്സില്‍പ്പോലും കയറാതെ വി സാറ്റിന്റെ പുറകെയാണ്.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കടമ്പ. – ഞങ്ങള്‍ നിര്‍മ്മിച്ച വി സാറ്റ് ഉപഗ്രഹം സ്‌പേസ് ക്വാളിഫൈഡ് ആണെന്ന് അംഗീകരിച്ചു കിട്ടണം. അതിന് ഐഎസ്ആര്‍ഒ നിർദേശിക്കുന്ന കഠിനമായ ടെസ്റ്റുകള്‍ ഞങ്ങളുടെ സാറ്റലൈറ്റ് പാസാകണം. വിഎസ്എസ്സിയില്‍ വി സാറ്റിന്റെ ടെസ്റ്റിനായി ലിസി മാമും കോര്‍ഡിനേറ്റര്‍മാരും പോയി. ഞങ്ങള്‍ മൂന്നാഴ്‌ചയോളം അതിനു വേണ്ടി വിഎസ്എസ്സിയില്‍ ഉണ്ടായിരുന്നു. അടുത്ത പിഎസ്എല്‍വി വിക്ഷേപണത്തിന് തയ്യാറാകുന്ന എല്ലാ പേലോഡുകളും ഒരുമിച്ചുള്ളതായിരുന്നു അവസാന ദിവസങ്ങളിലെ ടെസ്റ്റുകള്‍. മറ്റു ഒമ്പത് പേലോഡുകള്‍ വടക്കേ ഇന്ത്യക്കാരായിരുന്നു. അതില്‍ എട്ടെണ്ണം ഇന്ത്യയിലെ വമ്പന്‍ സ്റ്റാർട്ട് അപ്പുകളുടേതുമാണ്. ഒരു കോളേജില്‍ നിന്നുള്ള പേലോഡ് ഞങ്ങളുടേത് മാത്രം. ഞങ്ങളെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് എല്ലാം വല്ലാത്തൊരാവേശം. എല്ലാ സ്‌പേസ് ക്വാളിറ്റി ടെസ്റ്റുകളും ഞങ്ങളുടെ വി സാറ്റ് വിജയകരമായി പൂര്‍ത്തിയാക്കി. അങ്ങനെ ഞങ്ങളുടെ വി സാറ്റ് സ്‌പേസ് ക്വാളിഫൈഡ് ആയി! ആ നിമിഷം തോന്നിയ ആഹ്ളാദത്തിന് അതിരില്ല.

4 ഡിസംബർ – ഇന്ത്യയില്‍ ആദ്യമായി ഒരു സംഘം വനിതാ എന്‍ജിനീയര്‍മാര്‍ ചേർന്ന് നിർമ്മിച്ച ഞങ്ങളുടെ വി സാറ്റ് ഐഎസ്ആര്‍ഒ നിഷ്‌കര്‍ഷിച്ച എല്ലാവിധ സ്‌പേസ് ക്വാളിറ്റി ടെസ്റ്റുകളും പൂര്‍ത്തിയാക്കി. ഇന്ന് വൈകിട്ട് നാലിന് മനോഹര സായാഹ്നത്തില്‍ വിഎസ്എസ്സി ഡയറക്‌ടർ ഡോ. എസ് ഉണ്ണികൃഷ്‌ണൻ സാറും പിഎസ്എല്‍വി മിഷന്‍ ഡയറക്‌ടർ ഡോ. എം ജയകുമാര്‍ സാറും ചേർന്ന് പേലോഡ് പൊതുജനങ്ങളെ കാണിച്ചു. സാധാരണ പേലോഡുകളെ അപേക്ഷിച്ചു വ്യത്യസ്‌തമായൊരു ഡിസൈന്‍ ആണ് ഞങ്ങള്‍ വി സാറ്റിന് നല്‍കിയത്. ഈ മനോഹര നിമിഷത്തിനു മിഴിവേകാന്‍ പ്രമുഖ വ്യക്തിത്വങ്ങളുടെ ഒരു നിര തന്നെയുണ്ടായിരുന്നു.

21 ഡിസംബർ – ഇനിയാണ് അടുത്ത കടമ്പ.- 15 നിലയോളം വലിപ്പമുള്ള അടുത്ത വിക്ഷേപണത്തിന് തയ്യാറെടുക്കുന്ന യഥാര്‍ഥ പിഎസ്എല്‍വി സി -58 റോക്കറ്റില്‍ ഞങ്ങളുടെ വി സാറ്റ് ഇന്റഗ്രേറ്റ് ചെയ്യണം. അത് ആന്ധ്രാ പ്രദേശിലുള്ള ശ്രീഹരിക്കോട്ടയിൽവച്ചാണ്.

ശ്രീഹരിക്കോട്ടയിലേക്ക് ലിസി മാമിന്റെ നേതൃത്വത്തില്‍ ഞങ്ങളുടെ പെൺപട യാത്ര തിരിച്ചു. സ്റ്റുഡന്റ്‌സ് കോര്‍ഡിനേറ്റര്‍മാരായ ദേവികയും സുര്യയുമാണ് ഒപ്പമുണ്ടായത്. കാറില്‍ ആയിരം കിലോമീറ്ററോളം സ്വയം ഡ്രൈവ് ചെയ്‌താണ് വി സാറ്റ് പേലോഡുമായി മാമിന്റെ ശ്രീഹരിക്കോട്ടയിലേക്കുള്ള യാത്ര. മറ്റ് ഒമ്പത് പേലോഡിനെ പ്രതിനിധീകരിച്ച് എത്തിയ സ്റ്റാർട്ട് അപ്പുകളുടെയും മറ്റു സയന്റിസ്റ്റുകളുടെയും എഞ്ചിനീയർമാരുടെയും ഇടയില്‍ വി സാറ്റ് വേറിട്ട് നിന്നു. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മിഷന്‍ കൺട്രോൾ സെന്ററില്‍ നിന്നും നമ്മുടെ സാറ്റലൈറ്റിന്റെ ടെലിമെട്രി ഡേറ്റ അക്‌സസ് ചെയ്യല്‍ ഞങ്ങളുടെ ടീമിന്റെ ഭാഗ്യമാണ്.

1 ജനുവരി – ഞങ്ങള്‍ എല്ലാവരും കാത്തിരുന്ന ദിവസം. ഐഎസ്ആര്‍ഒയുടെ 60-ാം വാര്‍ഷിക പി എസ് എല്‍ വി സി-58 മിഷന്‍ വിക്ഷേപണത്തില്‍ ഞങ്ങളുടെ വി സാറ്റ് ഉപഗ്രഹ പേലോഡ് ശ്രീഹരിക്കോട്ടയിൽ നിന്നും ബഹിരാകാശത്തിലേയ്‌ക്ക് കുതിച്ചുയർന്ന് ചരിത്രം രചിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് സാറും പിഎസ്എല്‍വി മിഷന്‍ ഡയറക്‌ടർ ജയകുമാര്‍ സാറും വിജകരമായ വിക്ഷേപണത്തിന് ശേഷമുള്ള സന്ദേശത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി വി സാറ്റിനെ പ്രത്യേകം പരാമര്‍ശിച്ചത് ഞങ്ങളില്‍ രോമാഞ്ചമുണ്ടാക്കി. കോളേജ് ക്യാമ്പസില്‍ വിക്ഷേപണം തത്സമയം ബിഗ് സ്‌ക്രീനില്‍ കാണിച്ചു. ക്യാമ്പസില്‍ ഉത്സവ പ്രതീതിയായിരുന്നു. ബഹിരാകാശത്ത് ഭ്രമണം ചെയ്‌തു തുടങ്ങി. ഞങ്ങളെല്ലാം ഇനി ചരിത്രത്തിന്റെ ഭാഗം!

Spread the love