നവകേരളത്തിനായി ഒരുമിച്ചു മുന്നേറാം

പിണറായി വിജയന്‍

മുഖ്യമന്ത്രി

മാനവിക സൂചികകളിലും ക്ഷേമരംഗത്തും കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെങ്ങും വലിയ ശ്രദ്ധ നേടിയതാണ്. ഈ പുരോഗതിയെ കുറേക്കൂടി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാനും ഒരു വികസിത നവകേരളത്തെ വാര്‍ത്തെടുക്കാനും സാധിക്കേണ്ടതുണ്ട്. കേരളത്തിന്റെ വിവിധ തുറകളിലുള്ളവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ആശങ്കകളും അറിഞ്ഞു കൊണ്ട് മാത്രമേ ഈ വികസന മുന്നേറ്റം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനാകൂ.

അതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി നടന്നു വരുന്ന ‘നവകേരള കാഴ്‌ചപ്പാടുകൾ’ മുഖാമുഖം പരിപാടി അവസാനിച്ചിരിക്കുന്നു. മാര്‍ച്ച് മൂന്നിന് എറണാകുളത്തെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായിട്ടായിരുന്നു അവസാന മുഖാമുഖം നടന്നത്. ഏറെ ആവേശകരമായ ഒരനുഭവമായിരുന്നു ഈ സംവാദം. പൊതുജന പങ്കാളിത്തത്തോടെയുള്ള കേരളത്തിന്റെ സുസ്ഥിര വികസനത്തെ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടു പോകാനാവശ്യമായ കാര്യങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.

ഫെബ്രുവരി 18 ന് കോഴിക്കോട് വിദ്യാര്‍ഥികളുമായുള്ള സംവാദത്തോടെയാണ് മുഖാമുഖം പരിപാടി ആരംഭിച്ചത്. മുഖാമുഖം പരിപാടിയുടെ ഭാഗമായി 10 വ്യത്യസ്‌ത മേഖലകളില്‍ നിന്നുള്ളവരുമായി സംവദിക്കാനായി. വിദ്യാര്‍ഥികളും റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളും കൂടാതെ യുവജനങ്ങള്‍, സ്ത്രീകള്‍, വയോജനങ്ങള്‍, കര്‍ഷകര്‍, ഭിന്നശേഷിക്കാർ, സാംസ്‌കാരിക രംഗത്തുള്ളവര്‍, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, തൊഴിലാളികള്‍ എന്നിങ്ങനെ കേരളീയ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായിട്ടാണ് മുഖാമുഖം സംഘടിപ്പിച്ചത്.

നവകേരള നിര്‍മ്മിതിയെ ബൃഹത്തായ പ്രക്രിയയില്‍ ഉള്‍ച്ചേര്‍ക്കേണ്ട പല നിര്‍ദേശങ്ങളും ആശയങ്ങളും ഹൃദ്യമായ ഈ ചര്‍ച്ചകളില്‍ നിന്നുയർന്നു വന്നു. ജനകീയ വികസനമെന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്‌ചപ്പാടിനെ കുറേക്കൂടി സമ്പുഷ്‌ടമാക്കുന്നതായിരുന്നു ഈ ചര്‍ച്ചകള്‍.

ഈ മുഖാമുഖം പരിപാടിയില്‍ പങ്കു ചേർന്നു കൊണ്ട് ആഴമുള്ള സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയ എല്ലാ പ്രതിനിധികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ മുഖാമുഖം പരിപാടി നല്‍കിയ ഉൾക്കാഴ്‌ചയിലൂന്നിക്കൊണ്ട് ഒരു നവകേരളം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം.

Spread the love