ധനകാര്യത്തിലെ ഫെഡറലിസം
സിദ്ധിക്ക് റാബിയത്ത്
അസിസ്റ്റന്റ് പ്രൊഫസര്‍, സാമ്പത്തിക ശാസ്ത്ര വിഭാഗം
കേരള സര്‍വകലാശാല
ഭരണഘടനാപരമായി വിവിധങ്ങളായ തലത്തില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ വർഗീകരിച്ചിട്ടുണ്ട്. അതില്‍ സുപ്രധാനമായിട്ടുള്ള അധികാരങ്ങള്‍ രാഷ്ട്രീയവും ഭരണപരവും ധനപരവുമായ അധികാരങ്ങളാണ്. ഫെഡറലിസത്തിന്റെ മാതൃക പിൻപറ്റിയിട്ടുള്ള രാജ്യം എന്ന നിലയില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അനുച്ഛേദം 245 മുതല്‍ 300 എ വരെ വിശദീകരിക്കുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ സുപ്രധാനമായ ഒന്നാണ് സാമ്പത്തിക ബന്ധം. സാമ്പത്തിക ബന്ധം നിർണയിക്കുന്നതിൽ ഭരണ ഘടന തന്നെ വ്യവസ്ഥാപിതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഭരണ ഘടനയിലെ പന്ത്രണ്ടാം ഭാഗത്തില്‍ ഒന്നാം അധ്യായമാണ് വിശദമായ സാമ്പത്തിക ഫെഡറലിസത്തെക്കുറിച്ച് പരാമർശിക്കുന്നത്. കേന്ദ്ര സംസ്ഥാനങ്ങളുടെ നികുതി അവകാശങ്ങളും പിരിച്ചെടുക്കാനുള്ള അവകാശങ്ങളും എത്ര ലഭിക്കണമെന്നുള്ള അവകാശങ്ങളുമെല്ലാം വിശദീകരിക്കുന്നത് ഇവിടെയാണ്. കൂടാതെ അനുച്ഛേദം 275, 282 എന്നിവ സംസ്ഥാനങ്ങള്‍ക്ക് നൽകുന്ന സഹായവുമായിട്ട് ബന്ധപ്പെട്ടിട്ടുള്ളതാണ്. അതില്‍ തന്നെ പ്രമുഖമായത് 275 പ്രകാരം നിയമബദ്ധമായ ഗ്രാന്‍ഡ് ഇന്‍ എയ്‌ഡുകളെ കുറിച്ചാണ്. എന്നാൽ 282 ലക്ഷ്യം വെക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിവേചനാധികാരങ്ങള്‍ ഉപയോഗിച്ചു കൊണ്ട് തങ്ങൾക്കിഷ്‌ടമുള്ളവർക്ക് സഹായം നല്‍കാനുള്ള സാധ്യതയാണ്. സമീപ കാലത്ത് ഇതിന്റെ സാധ്യതകള്‍ ലഭിച്ചത് അസം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ്. അതുപോലെ തന്നെ വിഭവ സമാഹരണവുമായും അതിന്റെ വീതിച്ചു നല്‍കലുമായും ബന്ധപ്പെട്ട അനുച്ഛേദമാണ് 280. ധനകാര്യ കമ്മീഷന്റെ സാധുതയെയും കമ്മീഷന്‍ നൽകുന്ന ശിപാര്‍ശകള്‍ നടപ്പാക്കുന്നത് ഉറപ്പു വരുത്തുന്ന അനുച്ഛേദം 281ഉം കേന്ദ്ര സംസ്ഥാന ധന ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രധാന സംവിധാനമാണ്. പുതിയ ധനകാര്യ കമ്മിഷനെ നിയമിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍ ധനകാര്യ കമ്മിഷനുകള്‍ എപ്രകാരമാണ് കേരളത്തെയും മറ്റു സംസ്ഥാനങ്ങളെയും പരിഗണിച്ചത് എന്നതുകൂടി പരിശോധിച്ചാല്‍ ധനകാര്യ വിഭവ വിനിയോഗത്തില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങള്‍ വ്യക്തമാകും.
സംസ്ഥാനങ്ങളും കേന്ദ്രവും പിരിച്ചെടുക്കുന്ന പൊതു നികുതി വരുമാനത്തില്‍ നിന്നും പുനര്‍ വിതരണത്തിലൂടെ, 2015-20 കാലയളവില്‍ 14-ാം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ വഴി സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്‌തത് 42% ആണ്. എന്നാൽ ഇത് 15-ാം ധനകാര്യ കമ്മിഷന്റെ കാലഘട്ടത്തിൽ (2021 26) 41 ശതമാനമായി ചുരുങ്ങി. സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്ന നികുതി ഭാഗം മാത്രമല്ല പല കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും ചെലവുകളുടെ ഘടന ഈ കാലയളവില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. ഉദാഹരണത്തിന് കേന്ദ്രം 60% വും സംസ്ഥാനം 40% വും ചെലവ് വഹിക്കുന്ന പദ്ധതികള്‍ പുതിയ കാലഘട്ടത്തിൽ 50:50 അനുപാതത്തിലോ സംസ്ഥാനങ്ങള്‍ 60% കേന്ദ്രം 40% എന്ന തരത്തിലോ മാറിയിട്ടുണ്ട്. ആവിഷ്‌കരിക്കുപ്പെടുന്ന പദ്ധതികള്‍ കൃത്യമായും നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് പലപ്പോഴും ഈ മാറ്റങ്ങള്‍ വര്‍ധിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നത്. കേരളം ഉള്‍പ്പെടെയുള്ള മിക്കവാറും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള സാമ്പത്തിക ബാധ്യതകളില്‍ ഉഴറുന്ന സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ
മൊത്തം നികുതി വരുമാനത്തിലെ ഇടിവ് മാത്രമല്ല മറിച്ച് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിഹിതങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കുറവ് ഉണ്ടായി എന്നതാണ് വസ്‌തുത. ഉദാഹരണത്തിന് കേന്ദ്രം 100 രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ 14-ാം പതിനാലാം ധനകാര്യ കമ്മിഷന്‍ അനുസരിച്ച് 2.50 രൂപ കേരളത്തിന് ലഭിച്ചിരുന്നത്. 15-ാം ധനകാര്യ കമ്മീിഷന്‍ ശിപാര്‍ശ പ്രകാരം 1.89 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. കര്‍ണാടകത്തിന് ആകട്ടെ 14-ാം ധനകാര്യ കമ്മിഷന്‍ കാലഘട്ടത്തിൽ 4.71 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 3. 64 രൂപ മാത്രമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തെലങ്കാനയില്‍ 2.43ല്‍ നിന്നും 2.10 രൂപയായി ചുരുങ്ങി എന്ന വസ്‌തുതയാണ്. ആന്ധ്രയിലും സ്ഥിതി വ്യത്യസ്‌തമല്ല- 4.30 രൂപയില്‍ നിന്നും 4.04 ആയി ചുരുങ്ങി. തമിഴ്‌നാട്ടിൽ മാത്രമാണ് പതിനാലും പതിനഞ്ചും ധനകാര്യ കമ്മിഷന്‍ കാര്യമായി നഷ്‌ടം വരുത്താത്തത്. എങ്കിലും അത് 4.02 രൂപയില്‍ നിന്നും 4.07 എന്ന കേവല വളര്‍ച്ച മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന 15-ാം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരമുള്ള ധനം വീതിക്കല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഒട്ടാകെ വിശേഷിച്ചും കേരളത്തെയും കര്‍ണാടകത്തെയും തെലങ്കാനയെയും കഷ്‌ടത്തിലാക്കുന്നതാണ് കാണാന്‍ കഴിയുന്നത്. വലിയ തോതിലുള്ള റവന്യൂ ചെലവുള്ള സംസ്ഥാനമായ കേരളത്തെ ഇത് വല്ലാതെ ഞെരുക്കുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. കേരളത്തില്‍ ലഭ്യമാക്കുന്ന നികുതി വരുമാനം കഴിഞ്ഞ നാല് ധനകാര്യ കമ്മിഷനുകളുടെ കാലത്തായി മൂന്നര ശതമാനത്തില്‍ നിന്നും 1.89% ആയി കൂപ്പു കുത്തുന്നത് കേരളത്തിന്റെ ധനസ്ഥിതിയെ ചെറുതായിട്ടൊന്നുമല്ല ബാധിക്കുന്നു എന്നത് കണക്കുകള്‍ കൊണ്ടു മാത്രം ബോധ്യപ്പെടുന്നതാണ്.
15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം മറ്റിനങ്ങളില്‍ ലഭ്യമാകുന്ന ഗ്രാന്‍ഡിലും കേരളത്തിന് വലിയ തോതില്‍ മെച്ചം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വിവേചന പൂര്‍വ്വം യൂണിയന്‍ ഗവൺമെന്റിന് വിനിയോഗിക്കാനാകുന്ന പല ഗ്രാന്റുകളുടെ തുച്ഛമായ വിഹിതമാണ് കേരളത്തിന് ലഭിക്കുന്നത്. ഉദാഹരണത്തിന് ദുരന്ത നിവാരണം. പൊതു കടവും ധനക്കമ്മി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഗ്രാന്‍ഡ്, വൈദ്യുത മേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഗ്രാന്‍ഡുകള്‍ എന്നിവയിൽ നമുക്ക് ലഭിച്ചിരിക്കുന്ന തുക പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്.
കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തില്‍ പ്രധാനപ്പെട്ട സംഭാവന നൽകുന്ന വിദ്യാഭ്യാസവും ആരോഗ്യവും മറ്റു സേവന മേഖലകളും അടങ്ങുന്ന സെക്‌ടറിൽ കേരളത്തിന്റെ വാഗ്‌ദാനം ചെയ്‌ത റവന്യു ചെലവ് ഒരു കാരണവശാലും കുറയ്ക്കാനാവില്ല. ഈ സാഹചര്യത്തില്‍ കേരളത്തെ സംബന്ധിച്ച് ഏതു തരം വികസന ചെലവുകളും ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് സാധ്യമാക്കുക അങ്ങേയറ്റം ദുഷ്‌കരമാണ്. പ്രത്യേകിച്ചും എഫ് ആര്‍ ബി എമ്മിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് ഇപ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള വിജ്ഞാന സമ്പദ്ഘടനയെ ഉദ്‌ഘോഷിക്കുന്ന തരത്തിലുള്ള വികസന പ്രക്രിയകള്‍ നടത്താന്‍ സമീപ കാലത്തു പോലും സാധിക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സംസ്ഥാനം ബജറ്റിന് പുറത്ത് വിഭവ സമാഹരണം നടത്താന്‍ ശ്രമിച്ചത്. കേരളത്തില്‍ അഭൂതപൂര്‍വം ആയ അടിസ്ഥാന സൗകര്യ വികസനം ഇതിലൂടെ സാധ്യമായതും. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, പാതകള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളിലാണ് ഈ വിപ്ലവകരമായ മാറ്റം എന്നത് ചാരിതാര്‍ഥ്യം നൽകുന്നതാണ്. എന്നാൽ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ബജറ്റിന് പുറത്തുള്ള വിഭവ സമാഹരണ സാധ്യതകളെ വിവേചനപരമായി കട പരിധിക്കകത്തു കൊണ്ടു വന്നതു സാമ്പത്തിക ഫെഡറലിസത്തിനു ചെറിയ ഭീഷണിയല്ല ഉയർത്തുന്നത്.