ധന യാഥാസ്ഥിതികത്വം സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍

സന്തോഷ് ടി വര്‍ഗീസ്
സാമ്പത്തികശാസ്ത്ര വിഭാഗം അധ്യക്ഷന്‍, മഹാരാജാസ് കോളേജ്, എറണാകുളം

സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ധന ഉത്തരവാദിത്വ നിയമ പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 3% (32,400 കോടി) കടം എടുക്കാന്‍ കഴിയും. അതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരിയില്‍ ഭരണഘടനാനുസൃതമായി പാസാക്കിയ ബജറ്റിന്റെ നടത്തിപ്പുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്. എന്നാൽ മെയില്‍ യൂണിയന്‍ സര്‍ക്കാര്‍ നല്‍കിയ കത്തിനെ തുടർന്ന് ഒറ്റയടിക്ക് ഈ തുക 17,000 കോടി രൂപ കണ്ട് വെട്ടിക്കുറച്ചു. ഈ നടപടി യഥാര്‍ഥത്തില്‍ ഭരണഘടനാ വകുപ്പുകളുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നവയാണ്.

ഭരണഘടനയുടെ വകുപ്പ് 202 പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വരവ് ചെലവ് കണക്കുകളുടെ എസ്റ്റിമേറ്റ് നിയമസഭയില്‍ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്യേണ്ടതുണ്ട്. അതുപ്രകാരം ഭരണഘടനാ വകുപ്പുകള്‍ അനുശാസിക്കുന്ന ആന്വവല്‍ ഫൈനാന്‍സ് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കി നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി മുന്നോട്ടു പോയതിനു ശേഷം അതനുസരിച്ചുള്ള സാമ്പത്തിക ചെലവു ചെയ്യലിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നിബന്ധനകളോ നിയന്ത്രണങ്ങളോ വേറെ കൊണ്ടുവരുവാന്‍ യൂണിയന്‍ സര്‍ക്കാരിന് അധികാരം നൽകുന്ന ഭരണഘടനാ വ്യവസ്ഥ ഏതെന്നതാണ് പ്രസക്തമായ ചോദ്യം. അത്തരമൊരു വ്യവസ്ഥയുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ അടിസ്ഥാനപരമായ നിലനില്‍പ്പിനെ തന്നെ അതിലംഘിക്കുന്നതാണ് എന്ന  കാര്യം ശ്രദ്ധിക്കേണ്ടതായി വരും.

സാമ്പത്തികപരമായ ചെലവ് ചെയ്യലാണ് ഏതൊരു സര്‍ക്കാരിന്റെയും ഏതൊരു കാലത്തെയും നിലനില്‍പ്പിന് ആധാരം. ചെലവ് ചെയ്യല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ അപ്രത്യക്ഷമാകും എന്നതാണ് ലളിതമായ യാഥാര്‍ഥ്യം. അതു കൊണ്ടു തന്നെ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ചെലവ് ചെയ്യലുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ വ്യവസ്ഥ എന്നുപറയുന്നത് വരവു ചെലവു കണക്കുകള്‍ നിയമ സഭയില്‍ അവതരിപ്പിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ അനുമതി നൽകുന്ന 202 എന്ന ഭരണഘടനാ വകുപ്പാണ്. പ്രസ്‌തുത വകുപ്പിന്റെ പ്രാഥമികമായ പ്രവര്‍ത്തനങ്ങളെ തടയാന്‍ കഴിയുന്ന യാതൊരു ഭരണഘടനാപരമായ വ്യവസ്ഥയ്ക്കും സാമ്പത്തികശാസ്ത്രപരമായി യാതൊരു അടിസ്ഥാനവും ഉണ്ടായിരിക്കില്ല.

സംസ്ഥാന സര്‍ക്കാര്‍ കടം എടുക്കുമ്പോള്‍ നിയമാനുസൃതമായ കടപരിധിക്കുള്ളിലാണെങ്കില്‍ അനുമതി നല്‍കാനും അനുയോജ്യമെന്ന് തോന്നുന്ന വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കാനും ഒക്കെയുള്ള ഭരണഘടനാപരമായ അവകാശം യൂണിയന്‍ സര്‍ക്കാരിനുണ്ട്. അതെല്ലാം ഉള്ളപ്പോള്‍ തന്നെ അവയൊക്കെ പരമ പ്രധാനമായ വകുപ്പ് 202 പ്രകാരമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു ശേഷം അവയെ തടയുന്ന തരത്തില്‍ നടപ്പിലാക്കാന്‍ യൂണിയന്‍ സര്‍ക്കാരിനെ അനുവദിക്കുന്നുണ്ടോ എന്നതാണ്. അത്തരം വകുപ്പുകള്‍ ഒന്നും ഭരണഘടനയില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ് വാസ്‌തവം.

സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് ചെയ്യാനുള്ള തീരുമാനം ആന്വവല്‍ ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് വഴി പ്രഖ്യാപിച്ച് പാസാക്കിയതിനു ശേഷം പ്രസ്‌തുത കടപരിധി നിയമാനുസൃതമല്ല എന്ന് പറഞ്ഞ് നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നുള്ളത്. സാമ്പത്തിക ശാസ്ത്രപരമായി അഭിലഷണീയമായ കാര്യമല്ല. തെരഞ്ഞെടുക്കപ്പെട്ട നിയമസഭ അംഗീകരിച്ച ബജറ്റിനു മേല്‍ അതിനു ശേഷം നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നുള്ളത് ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയ്ക്ക് അനുഗുണവുമല്ല. വാസ്‌തവത്തിൽ ഓരോ വര്‍ഷവും നിയമാനുസൃതമായി അനുവദിക്കാന്‍ കഴിയുന്ന കടപരിധി ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളെ അറിയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ആവശ്യമായി വരുന്നുണ്ട്. എന്നാൽ അത്തരം ഒരു വ്യവസ്ഥയും ഇല്ലാത്തിടത്തോളം ബജറ്റ് പാസാക്കിയതിനു ശേഷം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനുമേല്‍ അപ്രതീക്ഷിതമായ കടപരിധി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ.

യാഥാസ്ഥിതിക ധനശാസ്ത്ര സ്വാധീനം

യൂണിയന്‍ സര്‍ക്കാര്‍ ധന ഉത്തരവാദിത്വ നിയമം 2003-ല്‍ പാസാക്കിയതിനെ തുടർന്നാണ് രാജ്യത്ത് ധനകമ്മിയുടെ 3% എന്ന പരിധി നടപ്പിലാക്കിയത്. ഇതിനെ തുടർന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം നിലയ്ക്ക് ധന ഉത്തരവാദിത്വ നിയമം പാസാക്കാന്‍ നിർബന്ധിക്കപ്പെടുന്ന സാഹചര്യം സൃഷ്‌ടിക്കപ്പെടുന്ന വഴിവിട്ട അത്തരം നീക്കങ്ങളോടുള്ള വിയോജിപ്പ് എന്ന നിലയിലാണ് പതിനൊന്നാം ധനകാര്യ കമ്മിഷനില്‍ അംഗമായ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ. അമറേഷ് ബാഗ്‌ചി തന്റെ ശ്രദ്ധേയമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

യൂണിയന്‍ സര്‍ക്കാര്‍ പാസാക്കിയ ധന ഉത്തരവാദിത്വ നിയമത്തില്‍ ധനകമ്മിയുടെ പരിധി മൂന്ന് ശതമാനം എന്ന് പറയുന്നുണ്ടെങ്കിലും അഭിലഷണീയമായ ഒരു പരിധി (റൂള്‍) എന്ന നിലയില്‍ മാത്രമാണ് ഉൾച്ചേർത്തിട്ടുള്ളത്. നിയമപരമായ ബാധ്യത എന്ന രീതിയില്‍ 3% എന്ന പരിധി യൂണിയന്‍ സര്‍ക്കാര്‍ നിയമത്തില്‍ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ധനകമ്മിയുടെ പരിധി മൂന്ന് ശതമാനം എന്നത് നിയമപരമായ ബാധ്യതയായിട്ടാണ് ഉൾച്ചേർത്തിരിക്കുന്നത്. അഭിലഷണീയമായ പരിധി എന്നു പറഞ്ഞാൽ വേണ്ട സാഹചര്യങ്ങളില്‍ പരിധി ലംഘിക്കാന്‍ കഴിയുമെന്നുള്ളതാണ് അര്‍ത്ഥം. എന്നാൽ സംസ്ഥാന തലത്തിലുള്ള ധന ഉത്തരവാദിത്വ നിയമപ്രകാരം ധനകമ്മിയുടെ 3% എന്ന പരിധി നിയമപരമായ വ്യവസ്ഥയാണ്. അതുകൊണ്ടു തന്നെ ഒരു സാഹചര്യത്തിലും അനുമതിയില്ലാതെ അത് ലംഘിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുകയില്ല.

ഇത്തരമൊരു ഉദാരമായ സമീപനം യൂണിയന്‍ സര്‍ക്കാരിന്റെ നിയമത്തില്‍ ഉള്‍പ്പെടുത്തിയതിന് സാമ്പത്തിക ശാസ്ത്രപരമായ കാരണം ഉണ്ട്. കൗണ്ടര്‍ സൈക്ലിക്കല്‍ ഫിസ്‌കല്‍ പോളിസി നടപ്പിലാക്കേണ്ട സാഹചര്യങ്ങളില്‍ മൂന്ന് ശതമാനം എന്ന ധനകമ്മിയുടെ പരിധി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. ഉദാഹരണത്തിന് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണു പോകുന്ന സാഹചര്യങ്ങളില്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പൊതു ചെലവ് വര്‍ധിപ്പിക്കേണ്ടി വരും. സ്വാഭാവികമായും ധനകമ്മി പരിധി വിട്ട് ഉയരും. സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചാ നിരക്ക് കുറയുമ്പോള്‍ പൊതു ചെലവ് വര്‍ധിപ്പിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സാമ്പത്തിക ശാസ്ത്ര തന്ത്രത്തിന്റെ പേരാണ് കൗണ്ടര്‍ സൈക്ലിക്കല്‍ ഫിസ്‌കല്‍ പോളിസി. സാമ്പത്തിക ശാസ്ത്ര രംഗത്ത് പൊതുവേ അംഗീകരിക്കപ്പെട്ട സമീപനമാണ് ഇത്. കെയിനീഷ്യന്‍ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിത്തറയിലാണ് ഈ ആശയം ഉറപ്പിച്ചിട്ടുള്ളത്. അനിഷേധ്യമായ ഈ സാമ്പത്തികശാസ്ത്ര യുക്തി നിലനിൽക്കുന്നതു കൊണ്ടാണ് യൂണിയന്‍ സര്‍ക്കാര്‍ ധന ഉത്തരവാദിത്വ നിയമത്തില്‍ ധനകമ്മി മൂന്ന് ശതമാനം അഭിലഷണീയമായ പരിധിയായി ഉൾച്ചേർത്തിരിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇത്തരം വിവേചനപരമായ വ്യവസ്ഥകള്‍ക്കോ മൂന്ന് ശതമാനമെന്ന പരിധിക്കോ സാമ്പത്തിക ശാസ്ത്രപരമായി യാതൊരു അടിസ്ഥാനവുമില്ല. യൂണിയന്‍ സര്‍ക്കാരിന് കൗണ്ടര്‍ സൈക്ലിക്കല്‍ ഫിസ്‌കല്‍ പോളിസി നടപ്പിലാക്കുന്നതിനു വേണ്ടി ധനകമ്മി പരിധി വിട്ട് അനുവദിക്കാമെങ്കില്‍ കൗണ്ടര്‍ സൈക്ലിക്കല്‍ ഫിസ്‌കല്‍ പോളിസി ആവശ്യമായി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും അതിനുള്ള അവകാശം അനുവദിച്ച് നൽകേണ്ടതായിട്ടുണ്ട്. തൊഴിലില്ലായ്‌മയും സാമ്പത്തിക വളര്‍ച്ചയുടെ നിരക്കും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്‌തമായ രീതിയിലാണ് എന്ന ലളിതമായ വസ്‌തുത സംസ്ഥാന തലങ്ങളിലും കൗണ്ടര്‍ സൈക്ലിക്കല്‍ ഫിസ്‌കല്‍ പോളിസി ആവശ്യമാണ് എന്നതിനുള്ള സാധൂകരണമാണ് മുന്നോട്ടു വയ്‌ക്കുന്നത്.

അങ്ങനെ വരുമ്പോള്‍ ധനകമ്മിയുടെ 3% എന്ന നിയമപരമായ പരിധി കൗണ്ടര്‍ സൈക്ലിക്കല്‍ ഫിസ്‌കല്‍ പോളിസി നടപ്പാക്കുന്നതിൽ നിന്നും സംസ്ഥാന സര്‍ക്കാരുകളെ തടയുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. യൂണിയന്‍ സര്‍ക്കാരിന് ഉദാരമായ വ്യവസ്ഥയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശനമായ വ്യവസ്ഥയും നിഷ്‌കർഷിക്കുന്ന ഇത്തരം സമീപനം യഥാര്‍ഥത്തില്‍ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായ സംഗതിയാണ്. വാസ്‌തവത്തിൽ ഇത്തരം വിവേചനപരമായ സമീപനം സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വലിപ്പവും സമ്പദ് വ്യവസ്ഥയിലെ സാന്നിധ്യവും കുറയ്ക്കുക എന്ന് ന്യൂ ക്ലാസിക്കല്‍ മാക്രോ ഇക്കണോമിക്‌സിന്റെ സ്വാധീനത്താല്‍ സ്വീകരിക്കപ്പെടുന്ന തീരുമാനങ്ങളാണ്. ഇത്തരം സമീപനങ്ങളെയാണ് യാഥാസ്ഥിതിക ധനശാസ്ത്ര സമീപനമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നത്. വിവേചനപരമായ വ്യവസ്ഥകള്‍ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് എതിരാണെന്ന് മാത്രമല്ല ജനാധിപത്യ പ്രക്രിയയെ കൂടി ദുര്‍ബലപ്പെടുത്തുകയാണ്.

പൊതു ചെലവ് ചെയ്യലും സര്‍ക്കാരുകളുടെ നയ സമീപനങ്ങളും

കൂടാതെ യാതൊരു സാമ്പത്തിക ശാസ്ത്ര അടിത്തറയും ഇല്ലാത്ത ധന ഉത്തരവാദിത്വ നിയമത്തിലുള്ള ധനകമ്മിയുടെ പരിധി അടിസ്ഥാനപരമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്. യാഥാസ്ഥിതിക ധനശാസ്ത്ര സമീപനത്തിന്റെ സ്വാധീനത്താല്‍ നടപ്പാക്കിയിരിക്കുന്നത് മാത്രമാണ് 3% എന്ന പരിധി. വ്യാപകമായ വിമര്‍ശനം ഉയർന്നു വന്നപ്പോൾ ഡോ. സി രംഗരാജന്‍ അധ്യക്ഷനായുള്ള പന്ത്രണ്ടാം ധനകാര്യ കമ്മിഷന്‍ തങ്ങളുടെ റിപ്പോർട്ടിൽ ഒരു വിശദീകരണം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 28% എന്ന നിലയില്‍ സ്ഥിരപ്പെട്ട് നില്‍ക്കാന്‍ (സസ്‌റ്റൈനബിലിറ്റി) മൂന്ന് ശതമാനമെന്ന കടപരിധി ആവശ്യമുണ്ടെന്നതായിരുന്നു വാദം. എന്നാൽ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം അത്തരമൊരു നിലയില്‍ സുസ്ഥിരത പ്രാപിക്കുമെന്ന വിലയിരുത്തലിനു വേണ്ടി തികച്ചും അയഥാര്‍ഥമായ അനുമാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. പ്രശസ്‌തമായ ജനീവ ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ചാള്‍സ് വൈപ് ലോസ് 2007-ല്‍ എഴുതിയ ലേഖനത്തില്‍ പൊതു കടത്തിന്റെ സുസ്ഥിരതാ പഠനങ്ങളുടെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്‌തിട്ടുണ്ട്. ഭൂതകാല ഡേറ്റ ഉപയോഗിച്ച് ഭാവിയില്‍ ഉണ്ടാകുന്ന കട ബാധ്യതയുടെ വിലയിരുത്തല്‍ നടത്തുന്നതിന്റെ പൊള്ളത്തരമാണ് അദ്ദേഹം ഉന്നയിക്കുന്നത്. അതിനാല്‍ തന്നെ രംഗരാജന്‍ കമ്മിഷന്‍ നടത്തിയിട്ടുള്ള വിശകലനം സൈദ്ധാന്തികമായി തികച്ചും ദുർബലമാണെന്ന് മാത്രമേ പറയാന്‍ കഴിയൂ. അടിസ്ഥാനമൊന്നുമില്ലാത്ത ഇത്തരം ആശയങ്ങളുടെ തണലില്‍ നടപ്പാക്കിയിട്ടുള്ള കട പരിധിയാണ് സംസ്ഥാനത്തിന് ഇപ്പോള്‍ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത് എന്നത് കാണാതിരിക്കാനാവില്ല.

ഒരു സംസ്ഥാനത്ത് ഏത് അളവിലുള്ള പൊതുചെലവ് ചെയ്യലാണ് ഉണ്ടാവേണ്ടത് എന്നുള്ളത് ആത്യന്തികമായി തീരുമാനിക്കപ്പെടേണ്ടത് ആ സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ നയ സമീപനം അനുസരിച്ചാണ്. സമ്പദ് വ്യവസ്ഥയിലെ വ്യക്തികളുടെ വികസനവുമായി ബന്ധപ്പെട്ട താല്‍പര്യങ്ങളെ (പ്രിഫറന്‍സ്) മൊത്തമായി (അഗ്രഗേറ്റ്) ചേര്‍ത്തെടുക്കാനുള്ള സംവിധാനം അവിടെ നടക്കേണ്ട രാഷ്ട്രീയ പ്രക്രിയയാണ് എന്നാണ് സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികസനപരമായ താല്‍പര്യങ്ങളെ അഗ്രഗേറ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ പ്രക്രിയയുടെ ഫലമായി അധികാരത്തിലെത്തുന്ന തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ഏത് അളവിലുള്ള പൊതുചെലവ് ചെയ്യലാണോ ഒരു സമ്പദ് വ്യവസ്ഥയില്‍ വിഭാവനം ചെയ്യുന്നത് അതിനു മുകളില്‍ നിയന്ത്രണം വയ്ക്കുവാന്‍ യാതൊരു ശക്തിക്കും സാമ്പത്തിക ശാസ്ത്രപരമായി അവകാശമില്ല എന്ന സൈദ്ധാന്തിക നിലപാട് ശക്തമായി തന്നെ ഉന്നയിക്കേണ്ടതുണ്ട്. അത്തരം വാദങ്ങള്‍ ദേശീയ തലത്തിലും രാജ്യത്തെ നീതിന്യായ സംവിധാനങ്ങളുടെ മുമ്പിലും ഉന്നയിച്ചാൽ മാത്രമേ ജനതയുടെ വികസന സ്വപ്‌നങ്ങളുടെ പരമാധികാര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയപഥത്തില്‍ എത്തുകയുള്ളൂ.

Spread the love