ഏത് ഉപരോധത്തെയും നാം മറികടക്കും
പ്രൊഫ. കെ എന്‍ ഗംഗാധരന്‍
സാമ്പത്തിക വിദഗ്‌ധൻ
ഒരു ഫെഡറല്‍ സംവിധാനത്തില്‍ സാമ്പത്തിക വികസനം കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി നിര്‍വഹിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വികസനം സാധ്യമാകൂ. സംസ്ഥാനങ്ങളെ ആശ്രിത ഘടകങ്ങളായി തരം താഴ്ത്തുക മാതൃകാപരമായ കേന്ദ്ര-സംസ്ഥാന സമ്പര്‍ക്കങ്ങള്‍ക്ക് അനുചിതമല്ല. സഹകരണ ഫെഡറലിസത്തിന്റെ ആരോഗ്യകരമായ അടിസ്ഥാനം നീതിയുക്തമായ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളാണ്. വികസന പരിഗണനകളേക്കാള്‍ രാഷ്ട്രീയ പരിഗണനകള്‍ മേല്‍ക്കൈ നേടുന്നത് ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ക്ക് വിലങ്ങു തടിയാണ്. വിഭവങ്ങളുടെയും വായ്‌പകളുടെയും നീതിയുക്തമായ പങ്കുവയ്‌പ്പ് അനിവാര്യമാണ്.
2023-24 സംസ്ഥാന ബജറ്റ് അനുസരിച്ചു ആകെ റവന്യു വരുമാനം 1,35,418.67 കോടിയും തനതു നികുതി വരുമാനം 98,847.35 കോടിയും നികുതിയിതര വരുമാനം 72.52 ശതമാനവും കേന്ദ്രനികുതി വിഹിതവും ഗ്രാന്റും 27.53 ശതമാനവുമാണ്. ഏഴിനം നിര്‍ബന്ധ ചെലവുകള്‍ ഉള്ളതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശ, സ്വകാര്യ സ്‌കൂള്‍, കോളേജുകള്‍ക്കുള്ള ഗ്രാന്റ്, ക്ഷേമ പെന്‍ഷനുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, സ്‌റ്റൈപ്പന്റുകള്‍ ഇവയ്ക്ക് മാത്രമായി 1.01,644 കോടിരൂപ വേണം. ഇവകൂടി ഉൾപ്പെടുന്നതാണ് മൊത്തം ചെലവുകള്‍. 1,76,089 കോടി രൂപ കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളും ഉപയോഗപ്പെടുത്തിയാല്‍ പോലും പിന്നെയും അവശേഷിക്കും കമ്മി. നികുതി വിഹിതവും ഗ്രാന്റുകളും വെട്ടിക്കുറച്ചാലോ സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാവും. വായ്‌പ വാങ്ങിയേ കമ്മി നികത്താന്‍ കഴിയൂ. വികസന ചെലവുകള്‍ നിര്‍വഹിക്കാനും കഴിയൂ. വായ്‌പയുടെ കടിഞ്ഞാൺ കേന്ദ്രസര്‍ക്കാരിന്റെ കൈകളിലാണ്. അതായത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വായ്‌പ സ്വീകരിക്കാന്‍ കഴിയൂ. യഥേഷ്‌ഠം വായ്‌പ വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ആശാസ്യമല്ല. ആവശ്യാധിഷ്‌ഠിതവും നീതിയുക്തവുമായ നിയന്ത്രണം ആവശ്യമാണ്. എന്നാൽ കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ നിയന്ത്രണങ്ങള്‍ വികസന വിരുദ്ധവും സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരുമാണ്.
വിവേചനം ഇങ്ങനെ
സംസ്ഥാനവുമായി ധനവിഭവങ്ങള്‍ പങ്കിടുന്നതിന് ശിപാര്‍ശ നല്‍കാന്‍ ബാധ്യതപ്പെട്ട ഭരണഘടന സംവിധാനമാണ് ധനകാര്യ കമ്മീഷന്‍. കമ്മീഷന്‍ ശിപാര്‍ശകള്‍ നീതിയുക്തമല്ല എന്ന് കണ്ടാല്‍ തിരുത്താനുള്ള ചുമതല കേന്ദ്രസര്‍ക്കാരിനുണ്ട്. ഏറെ വിമർശിക്കപ്പെടുന്നതാണ് 15-ാം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശകള്‍. കമ്മീഷന്‍ കേരളത്തോട് കടുത്ത വിവേചനമാണ് കാണിച്ചത്. പത്താം ധനകാര്യ കമ്മിഷന്‍ കേരളത്തിന് 3.88% വിഹിതം അനുവദിച്ചപ്പോള്‍ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ അത് 1.9 4% ആയി വെട്ടിച്ചുരുക്കി.
പത്താം കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തത്ര തന്നെ കേരളത്തിന് അനുവദിച്ചിരുന്നുവെങ്കിൽ ലഭ്യമായിരുന്നതിന്റെ 49.61% കുറച്ചു മാത്രമാണ് 15-ാം കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതും. കേരളത്തിന്റെ സാമ്പത്തിക പ്രയാസങ്ങളുടെ മൂല കാരണങ്ങളില്‍ ഒന്ന് ഇതാണ്. 19,662.87 കോടി രൂപ ലഭിക്കാന്‍ അര്‍ഹതയുള്ളപ്പോള്‍ 2022- 23ല്‍ ലഭിച്ചത് 17784.12 കോടി മാത്രം എന്നത് മറ്റൊരു വൈചിത്ര്യം.
നികുതി വരുമാനം
കേന്ദ്രനികുതി വരുമാനം മുഴുവനും സംസ്ഥാനങ്ങളുമായി പങ്കിടുന്നതിന് പരിഗണിക്കുന്നില്ല. നികുതി വരുമാനത്തിന്റെ 29 ശതമാനം ലെവിയും സര്‍ച്ചാര്‍ജുകളുമായി കേന്ദ്രം കയ്യടക്കുകയാണ്. അതായത് 7,87,721.49 കോടി രൂപ. അത്രയും തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മുതൽ കൂട്ടുന്നു. അവ കൂടി പരിഗണിച്ചിരുന്നെങ്കിൽ 1.925% നിരക്കില്‍ പോലും കേരളത്തിന് 15163.64 കോടി രൂപ അധികമായി ലഭിക്കുമായിരുന്നു.
2017 ജൂലായ് ഒന്നിന് ചരക്ക് സേവന നികുതി സമ്പ്രദായം നിലവില്‍ വന്നതോടെ നികുതി നിരക്കില്‍ ഭേദഗതി വരുത്തിയും വിഭവ സമാഹരണത്തിന്മേല്‍ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന അവകാശത്തിന് കൂച്ചുവിലങ്ങു വീണു. സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെയല്ല പരിഷ്‌കാരങ്ങളിലേക്ക് എടുത്തു ചാടിയത്. 2015- 16 അടിസ്ഥാന വര്‍ഷമാക്കി തുടർന്നുള്ള വര്‍ഷങ്ങളില്‍ നികുതി വരുമാനം പ്രതിവര്‍ഷം 14 ശതമാനം വീതം വര്‍ധിച്ചില്ലെങ്കില്‍ കുറവ് കേന്ദ്രം നികത്തുമെന്ന് വ്യവസ്ഥ ചെയ്‌തു. നഷ്‌ട പരിഹാരമായി കേരളത്തിന് 26,501 കോടി രൂപ ലഭിച്ചു. പ്രതിവര്‍ഷം 5300 കോടി രൂപ.
കേരളത്തിന്റെ നികുതി വരുമാനം 14 ശതമാനം നിരക്കില്‍ വര്‍ധിച്ചില്ല. പക്ഷേ 2022 ജൂൺ 22ന് നഷ്‌ട പരിഹാരം നിര്‍ത്തലാക്കി. അഞ്ചു വര്‍ഷം കൂടി നീട്ടണമെന്ന ആവശ്യം കേന്ദ്രം യുക്തി രഹിതമായി നിഷേധിച്ചു. നഷ്‌ടപരിഹാരം നിര്‍ത്തിയെങ്കിലും ആ ഇനത്തില്‍ പിരിക്കുന്ന അധികം സെസ്സ് 2026 മാര്‍ച്ച് വരേക്കും നീട്ടി. നാലു വര്‍ഷത്തെ നഷ്‌ട പരിഹാരത്തുക കേന്ദ്രസര്‍ക്കാര്‍ ഖജനാവിലേക്ക്.
വായ്‌പാ പരിധി
കമ്മി നികത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വായ്‌പ വാങ്ങാത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളില്ല. വിഭവ പരിമിതിയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പ്രത്യേക പരിഗണന അർഹിക്കുന്നു. നിയമാനുസരണം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനം വായ്‌പയ്‌ക്ക് സംസ്ഥാനത്തിന് അര്‍ഹതയുണ്ട്. 2022 -23ലെ ആഭ്യന്തര വരുമാനം 10 ലക്ഷം കോടി രൂപയാണ്.(999643 കോടി) മുന്‍ വര്‍ഷം 901998 കോടി രൂപയായിരുന്നു. 2023- 24 ല്‍ 11 ലക്ഷം കോടി രൂപയാകും എന്ന് ന്യായമായും പ്രതീക്ഷിക്കാം. മൂന്നര ശതമാനം തുകയ്ക്ക് (മൂന്ന് ശതമാനം + അര ശതമാനം വൈദ്യുതി മേഖലയിലുള്ള പരിഷ്‌കാരങ്ങള്‍ക്ക്) അര്‍ഹതയുണ്ട്. അതായത് 38,500 കോടി രൂപ. നിയമപരമായി അർഹതപ്പെട്ട വായ്‌പയിൽ നിരന്തരമെന്നോണം ഏകപക്ഷീയമായി വെട്ടിക്കിഴിവ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. 2023- 24 ല്‍ 17,310 കോടി രൂപയുടെ കുറവ് വരുത്തി. വാങ്ങാന്‍ കഴിയുന്നത് 20690 കോടി രൂപ മാത്രം.
സംസ്ഥാനത്തിന്റെ ധനകമ്മി മൂന്ന് ശതമാനത്തില്‍ ഒതുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്ന് ശതമാനത്തില്‍ കൂടിയാല്‍ അനുവദനീയമായ വായ്‌പ പരിധിയില്‍ വെട്ടിക്കിഴിവ് വരുത്തും. ധനകമ്മി പരിധി മൂന്ന് ശതമാനത്തില്‍ ഒതുക്കുന്നതിന് വേണ്ടി കൂടിയാണ് കേരളം വായ്പോപകരണങ്ങള്‍ ആയ കിഫ്ബിയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡും ആവിഷ്‌കരിച്ചത്. രണ്ടും നിയമം മൂലം നിലവില്‍ വന്നതാണ്. പശ്ചാത്തല സൗകര്യ വികസനമാണ് ആദ്യത്തേതിന്റെ ലക്ഷ്യം. ക്ഷേമ പെന്‍ഷന്‍ നല്‍കുകയാണ് രണ്ടാമത്തെതിന്റെ ലക്ഷ്യം. സംസ്ഥാനത്തെ സംബന്ധിച്ച് അനിവാര്യമായ ചെലവുകളാണ് അവ. പ്രസ്‌തുത വായ്‌പകൾ ബഡ്‌ജറ്റിന്റെ ഭാഗമാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കർഷിക്കുന്നു. വായ്‌പ വാങ്ങാതിരിക്കുക എന്നാൽ ക്ഷേമ പെന്‍ഷന്‍ നല്‍കാതിരിക്കുക എന്നതാണ് അര്‍ഥം. ജനാഭിമുഖ്യമുള്ള ഒരു സര്‍ക്കാരിന് സ്വീകരിക്കാവുന്ന മാര്‍ഗമല്ല അത്. 2023 ജൂൺ വരെയുള്ള കണക്കു പ്രകാരം കിഫ്ബി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സ്വീകരിച്ച വായ്‌പ 19,634 കോടി രൂപയാണ്. ഇക്കാലയളവില്‍ സര്‍ക്കാര്‍ ഗ്രാന്റ് ഇനത്തില്‍ 16,063 കോടി രൂപ കൈമാറിയിട്ടുണ്ട്. കിഫ്ബിയുടെ ഇതര വരുമാന മാര്‍ഗങ്ങളും പരിഗണിക്കുമ്പോള്‍ കിഫ്ബി സംസ്ഥാന ഖജനാവിന് ഒരു ബാധ്യതയും സൃഷ്‌ടിക്കുന്നില്ല.
സംസ്ഥാന ആഭ്യന്തര വരുമാനവും തനത് നികുതി വരുമാനവും വര്‍ഷം തോറും വര്‍ധിക്കുകയാണ്. ഏതു സാമ്പത്തിക ഉപരോധത്തെയും മറികടക്കാനുള്ള ആന്തരികോര്‍ജം സംസ്ഥാനത്തിനുണ്ടെന്ന് അനുഭവങ്ങള്‍ തന്നെ സാക്ഷ്യം.
2023-24 കേന്ദ്ര ബജറ്റില്‍ നിന്ന്
കോടി രൂപ | |
മൊത്തം നികുതി വരുമാനം | 2,71,6281 |
നികുതി സമാഹരണ ചെലവും സെസ്സും സര്‍ചാര്‍ജും ഒഴിവാക്കി സംസ്ഥാനങ്ങളുമായി പങ്കിടാന്‍ ലഭിക്കുന്നത് | 1,86,2874 |
സംസ്ഥാനങ്ങളുമായി യഥാര്‍ഥത്തില്‍ പങ്കിടുന്ന നികുതി വരുമാനം | 1,02,1448 |
പത്താം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരമുള്ള 3.88 ശതമാനം അനുവദിച്ചിരുന്നെങ്കിൽ ലഭിക്കുമായിരുന്നത് | 39,632.1 |
14-ാം കമ്മിഷന്‍ പ്രകാരമുള്ള 2.50 ശിപാര്‍ശ ചെയ്‌തിരുന്നെങ്കിൽ | 25,536.20 |
15-ാം കമ്മിഷന്‍ പ്രകാരമുള്ള 1.92 5% ശിപാര്‍ശ ചെയ്‌തപ്പോൾ | 19,662.87 |
സംസ്ഥാന ആഭ്യന്തര വരുമാനം
വർഷം | ലക്ഷം/കോടി രൂപ ആഭ്യന്തര വരുമാനം |
2019-2020 | 8.76 |
2020-21 | 9.78 |
2021-2022 | 8.76 |
2022-2023 | 9.01 |
2023-2024 | 11.3 |