വര്‍ക്കലയില്‍ ഫ്‌ളോട്ടിങ്ങ് ബ്രിഡ്‌ജ്

കേരളത്തില്‍ ബീച്ച് ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനായി തീരദേശ ജില്ലകളില്‍ ഫ്‌ളോട്ടിങ്ങ് ബ്രിഡ്‌ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്‌ജ് വര്‍ക്കല പാപനാശം ബീച്ചില്‍ ആരംഭിച്ചു.

സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്‌ജാണ് വര്‍ക്കലയിലേത്. കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്‌ളോട്ടിങ്ങ് ബ്രിഡ്‌ജിന്റെ സവിശേഷത. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരു വശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെ നിന്ന് സന്ദര്‍ശകര്‍ക്ക് കടൽക്കാഴ്‌ചകൾ ആസ്വദിക്കാം. ഒരേ സമയം 100 സന്ദര്‍ശകര്‍ക്ക് ബ്രിഡ്‌ജിൽ പ്രവേശിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി ഫ്‌ളോട്ടിങ്ങ്  പോളി എത്തിലീന്‍ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ബീച്ച് ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി കടലിനെ ടൂറിസവുമായി കോര്‍ത്തിണക്കി മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജല കായിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ തീരമാണ് കേരളത്തിന്റേത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ കുറവാണ്. ഇത് ബീച്ചുകളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ ടൂറിസം മേഖലക്ക് മികച്ച വരുമാനം ലഭിക്കും.

കഴിഞ്ഞ മാസം നടന്ന പ്രഥമ ടൂറിസം ഇൻവെസ്റ്റേഴ്‌സ് മീറ്റില്‍ ബീച്ച് ടൂറിസത്തില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ച് നിരവധി നിക്ഷേപകരാണ് മുന്നോട്ടു വന്നത്. ഇത് ഉള്‍ക്കൊണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കൂടുതല്‍ ബീച്ച് ടൂറിസം പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന വിനോദ, തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ വര്‍ക്കലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ 2024 ല്‍ നടപ്പിലാകും. നിലവില്‍ നിരവധി വാട്ടർ സ്‌പോർട്‌സ് ഇനങ്ങളുള്ള വര്‍ക്കലയില്‍ ഫ്‌ളോട്ടിങ്ങ് ബ്രിഡ്‌ജ് പോലുള്ള പുതിയ പദ്ധതികള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും. ഇതിലേക്കായി വര്‍ക്കല ബീച്ചിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.

Spread the love