ഗാന്ധിജിയുടെ മതവും മതേതരത്വവും
കെ. സച്ചിദാനന്ദന്‍
ഗാന്ധി എന്തായിരുന്നു എന്ന് ഒരു വാചകത്തില്‍ നിര്‍വചിക്കുക അനായാസമായൊരു കാര്യമല്ല. നിരന്തരമായി പരിണമിച്ചു കൊണ്ടിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഗാന്ധിയുടേത്. അദ്ദേഹം സമൂഹത്തിന്റെയും കാലത്തിന്റെയും മാറ്റത്തിനനുസരിച്ച് സ്വയം മാറാന്‍ തയ്യാറാവുകയും എങ്കിലും അപ്പോഴെല്ലാം തനിക്കു ബോധ്യപ്പെട്ട സത്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും, ചെയ്‌ത മഹാത്മാവായിരുന്നു. ഒരുപക്ഷെ നാം കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാത്മാക്കളില്‍ ഒരാള്‍.
ബുദ്ധന്റെയും ക്രിസ്‌തുവിന്റെയും മൂല്യങ്ങള്‍ ഒരാളില്‍ ഒന്നിച്ചു കൂടാമെങ്കില്‍ ഒരു പക്ഷേ നമുക്ക് അതിനുദാഹരണമായി ചൂണ്ടിക്കാട്ടാനാവുക ഗാന്ധിയെ പോലെ ഒരാളെയായിരിക്കും എന്നു ഞാന്‍ കരുതുന്നു. അഹിംസാത്മകമായ പ്രതിരോധത്തിന്റെയും പരിസ്ഥിതി നാശം വരുത്താത്ത വിവേകമുളള വികസനത്തിന്റെയും അടിസ്ഥാന തല ജനാധിപത്യത്തിന്റെയും സര്‍വമത സഹ ഭാവത്തില്‍ അടിയുറച്ച മതേതരത്വത്തിന്റെയും ലോകം വിഴുങ്ങാനുളള മൂലധനത്തിന്റെ അത്യാര്‍ത്തികളെ പ്രതിരോധിക്കുന്ന തൃഷ്‌ണാമദനത്തിന്റെയും വര്‍ഗീയതയുടെ സകല അവതാരങ്ങളെയും നിരാകരിക്കുന്ന ആത്മീയതയുടെയും എല്ലാത്തരം ശ്രേണീകരണങ്ങളെയും അധിനിവേശങ്ങളെയും അധികാരഗര്‍വിനെയും ചെറുക്കുന്ന മാനവ സമത്വത്തിന്റെയും തിളക്കമുറ്റ പ്രതിനിധിയായി ഗാന്ധി ഇന്നു ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രസക്തി വര്‍ധിച്ച ഒരു കാലത്തിരുന്നു കൊണ്ടാണ് നാം സംസാരിക്കുന്നത്. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ, മനുഷ്യ വംശത്തിന്റെ ഭാവി തന്നെ അപകടകരമായ ഒരു കാലത്ത് എത്രമാത്രം പ്രധാനമാണ് അദ്ദേഹത്തിന്റെ സന്ദേശം. അഹിംസയെക്കുറിച്ചുളള സന്ദേശം, പ്രകൃതിയുമായി സഹ ജീവിക്കണം നാം എന്ന സന്ദേശം, പ്രകൃതിയെ കീഴ്‌പ്പെടുത്തുകയല്ല വേണ്ടത് എന്ന അദ്ദേഹത്തിന്റെ ഉപദേശം, അത്യാഗ്രഹത്തെ നിയന്ത്രിക്കുക എന്ന അദ്ദേഹത്തിന്റെ തത്ത്വം.
അഹിംസ എന്ന മൂല്യം
ഇവയെല്ലാം തന്നെ കൂടുതല്‍ പ്രധാനമായി വരുന്ന കാലത്താണ് നാം. കാരണം യുദ്ധങ്ങളുടെയും ലഹളകളുടെയും ഒരു കാലം കൂടിയാണിതെന്ന് നമുക്കറിയാം. അത് മണിപ്പൂരിലെ കലാപമായാലും ശരി, ഉക്രെയ്‌നില്‍ നടക്കുന്ന യുദ്ധമായാലും ശരി, ഇത്തരത്തില്‍ അനേകം പ്രദേശങ്ങളില്‍ ചെറിയതും വലിയതുമായ കലാപങ്ങള്‍ അരങ്ങേറുകയും അതില്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ ആഹുതി ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കാലത്താണ് നാം. അത്തരം ഒരു കാലം ആവശ്യപ്പെടുന്ന ഏറ്റവും വലിയ മൂല്യങ്ങളിലൊന്ന് നിശ്ചയമായും അഹിംസയാണ്. ഏതൊരു വലിയ പ്രക്ഷോഭത്തിന്റെയും സമരത്തിന്റെയും അടിസ്ഥാന മൂല്യമായി വര്‍ത്തിക്കേണ്ട ഒന്ന് അഹിംസയാണ് എന്ന്, ആ അഹിംസയുടെ ശക്തി തെളിയിക്കുന്ന സമരങ്ങളിലൂടെ തന്നെ അദ്ദേഹം ധാരാളമായി നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.
കേരളത്തില്‍ തന്നെ നമുക്കറിയാം, എങ്ങനെയാണ് വൈക്കം സത്യാഗ്രഹം പോലുളള ഒരു വലിയ സംഭവത്തില്‍ ഗാന്ധിയുടെ പങ്കാളിത്തം ഒരു വലിയ വഴിത്തിരിവായത് എന്ന്. അല്‌പം പോലും ഹിംസാത്മകമല്ലാതെ അതുവരെ അടിച്ചമർത്തപ്പെട്ടിരുന്ന മനുഷ്യര്‍ വൈക്കം ക്ഷേത്രത്തിനു ചുറ്റുമുളള വഴികളിലൂടെ നടക്കാനുളള അവകാശം നേടിയെടുത്ത, അയിത്തത്തിനും ആ രീതിയിലുളള എല്ലാ അസമത്വങ്ങള്‍ക്കും എതിരായ അനേകം സമരങ്ങള്‍ക്ക് തുടക്കം കുറിച്ച നീക്കമായിരുന്നു അതെന്ന് നമുക്കറിയാം. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷിക്കുകയാണല്ലോ.
ഇതുപോലെയുളള അനേകം സമരങ്ങള്‍-വിഭജനത്തിന് എതിരായ സമരം, വിഭജനത്തിനു ശേഷം പാകിസ്ഥാന് ഇന്ത്യ കൊടുക്കാമെന്നു പറഞ്ഞ തുക വാഗ്‌ദാനം ചെയ്യണം എന്നു പറഞ്ഞ, അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്കു വരെ നയിച്ച സത്യഗ്രഹ സമരം, പല ഘട്ടങ്ങളിലായി അദ്ദേഹം നടത്തിയ അനേകം അഹിംസാത്മക പ്രക്ഷോഭങ്ങള്‍- ഇതെല്ലാം തന്നെ ഒരു യഥാര്‍ഥ ജനകീയ പ്രക്ഷോഭം എന്തായിരിക്കണം എന്നതിനു വലിയ മാതൃകകളാണ്. അത് ആയുധം കൊണ്ടല്ല, ഒരുപക്ഷേ ശത്രുവിന്റെ മനസ്സ് മാറ്റുന്നതിലൂടെയാണ്, നമ്മുടെ തന്നെ സഹനത്തിലൂടെയും അഹിംസാത്മകമായ എതിര്‍പ്പിലൂടെയുമാണ് ഏതു നേട്ടവും നേടേണ്ടത് എന്ന് തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും കാണിച്ചു തന്ന മഹാത്മാവായിരുന്നു ഗാന്ധി.
വര്‍ഗീയതയെ നിരാകരിക്കു ആത്മീയത
ഗാന്ധിയുടെ മതേതരത്വം പലപ്പോഴും നാം സാധാരണ മനസ്സിലാക്കുന്നതു പോലെ മതമില്ലായ്‌മയല്ല. നേരെ മറിച്ച് എല്ലാ മത വിശ്വാസങ്ങളുടെയും, ഒപ്പം തന്നെ തങ്ങളില്‍ വിശ്വസിക്കാത്തവരുടെയും ഒരു മൈത്രിയുടെ പേരാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം. എല്ലാ മതങ്ങള്‍ക്കും നില നില്‍ക്കാന്‍ അവകാശമുണ്ടെന്നും ആ മതങ്ങളെ ചോദ്യം ചെയ്യാന്‍ മറ്റുളളവര്‍ക്ക് അവകാശമുണ്ടെന്നും ഒരേ സമയം വിശ്വസിക്കുന്നു. മതങ്ങള്‍ക്കതീതമായി ജനതയെ സ്‌നേഹിക്കാന്‍, ദേശത്തെ സ്‌നേഹിക്കാന്‍ നമ്മെയെല്ലാം പഠിപ്പിക്കുന്ന ഒരു മഹാ തത്ത്വമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം. വാസ്‌തവത്തിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന വാക്ക് സര്‍വമത സഹഭാവം എന്നായിരുന്നു. എല്ലാ മതങ്ങളുടെയും സഹഭാവം. എല്ലാ മതങ്ങളുടെയും ആത്യന്തികമായ മൂല്യങ്ങള്‍ ഒന്നു തന്നെയാണെന്നും ആത്യന്തികമായി അവയെല്ലാം ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നുമുള്ള വിശ്വാസത്തില്‍ നിന്നു വരുന്ന ആ മൈത്രിയെയാണ് അദ്ദേഹം സര്‍വമത സഹഭാവം എന്ന വാക്കു കൊണ്ട് വിശേഷിപ്പിക്കാന്‍ ആഗ്രഹിച്ചത്. അതു കൊണ്ടു തന്നെ ഗാന്ധി എല്ലാ തരത്തിലുമുളള വര്‍ഗീയതകള്‍ക്ക് എതിരായിരുന്നു. വര്‍ഗീയത മതത്തിനു തന്നെ എതിരാണ് എന്നദ്ദേഹം വിശ്വസിച്ചു. കാരണം വര്‍ഗീയത മതത്തിൽ നിന്ന് അതിന്റെ ആത്മീയത പൂർണ്ണമായും ചോര്‍ത്തിക്കളയുകയും മതത്തെ ഒരു രാഷ്ട്രീയ ആയുധമായോ സാമ്പത്തിക ആയുധമായോ ഒക്കെ ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാ മതങ്ങള്‍ക്കും അടിസ്ഥാനമായ ആധ്യാത്മിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു നിലപാടാണ് ഗാന്ധി സ്വീകരിച്ചു പോന്നത്.
നെടുമങ്ങാട് മഞ്ച ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റേഡിയോ ബ്ളോഗിനു വേണ്ടി നൽകിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.