വൃത്തിയുള്ള നവകേരളത്തിലേക്ക്
സുഹാന ആര്‍. എച്ച്
ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് കേരളം വളരെ മുന്നേറിയെന്നതിൽ സംശയമില്ല. വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ ”മാലിന്യമുക്ത കേരളം” എന്ന ലക്ഷ്യം കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ 2024 മാര്‍ച്ചോടുകൂടി കൈവരിക്കുകയാണ്.
നഗരവത്കരണത്തിന്റെയും, ആധുനികവത്കരണത്തിന്റെയും ഭാഗമായി ഉപഭോഗ സംസ്‌കാരം വളരുന്ന സാഹചര്യത്തില്‍ മനുഷ്യരാശിക്ക് ദുരന്ത സൂചനമായി പ്രതിദിനം ഉത്‌പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവും തോതും വര്‍ധിച്ചു വരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 850 ദശലക്ഷം ടണ്ണിലധികം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ മാത്രം ഒരു വര്‍ഷം ഉപയോഗിക്കുന്ന 15 ദശലക്ഷം ടൺ പ്ലാസ്റ്റിക്കില്‍ ഏകദേശം 58%വും വര്‍ഷാവസാനത്തോടെ പുറത്തു വരികയാണ്.
ഈ ഒരു സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് തന്നെ മാതൃകയായി 2016-ല്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്ന ആശയം മുന്നോട്ട് കൊണ്ടു വരുന്നത്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന് തുടക്കം കുറിച്ചു. ശുചിത്വ മിഷന്‍ അതിന്റെ ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ സംവിധാനമായി നിശ്ചയിച്ചതിലൂടെ കേരളത്തിലെ മാലിന്യ സംസ്‌കരണ മേഖലയില്‍ വ്യക്തമായ ദിശ തെളിയുകയായിരുന്നു.
മാലിന്യ ശേഖരണവും സംസ്‌കരണവും
കേരളം സമയബന്ധിതമായി മാലിന്യമുക്തം ആവുക, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതിയില്‍ ഊന്നിയുള്ള അടിസ്ഥാന സൗകര്യ വികസനം, മാലിന്യം വലിച്ചെറിയല്‍ മുക്ത സംസ്ഥാനം എന്നീ മൂന്ന് പൊതു ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് മാലിന്യ മുക്തം നവകേരളം സാധ്യമാക്കുന്നത്.
ദിവസേന ഉൽപാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യവും വീടുകളിലും സ്ഥാപനങ്ങളിലും, കമ്മ്യൂണിറ്റി തലങ്ങളിലുമായി സംസ്‌കരിക്കുന്ന നാടാണ് കേരളം. നിലവില്‍ ജൈവമാലിന്യ സംസ്‌കരണത്തിനായി സംസ്ഥാനത്തെ 20,50,975 വീടുകളില്‍ കമ്പോസ്റ്റ് പിറ്റ് സംവിധാനവും, 24,52,315 വീടുകളില്‍ ഉറവിട കമ്പോസ്റ്റിങ് സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ പൊതുതലങ്ങളില്‍ 65,535 കമ്പോസ്റ്റ് പിറ്റുകളും, 634 കമ്മ്യൂണിറ്റിതല ബയോഗ്യാസ് സംവിധാനവും, 488 മണ്ണിര കമ്പോസ്റ്റ് പ്ലാന്റുകളും 144 വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റുകളും, 1412 തുമ്പൂര്‍മൊഴി പ്ലാന്റുകളും ഉണ്ട്.
അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണത്തിനായി സംസ്ഥാനത്ത് 35,554 ഹരിതകര്‍മ്മസേന അംഗങ്ങള്‍ പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ്മസേന. ശേഖരിക്കുന്ന മാലിന്യം തരംതിരിക്കുന്നതിനായി MCF (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) കളിലേയ്ക്ക് കൊണ്ടു പോകുന്നു. നിലവില്‍ സംസ്ഥാനത്താകെ 1217 എം സി എഫുകള്‍ ഉണ്ട്. ഇവിടെ മാലിന്യം തരം തിരിച്ചതിന് ശേഷം പുന:ചക്രമണം സാധ്യമായ പ്ലാസ്റ്റിക്ക് ബെയിലിങ് ചെയ്യുന്നതിനും, പറ്റാത്തവ ഷ്റെഡ്ഡ് ചെയ്യുന്നതിനായി ആര്‍.ആര്‍.എഫുകളിലേയ്ക്ക് കൊണ്ടു വരുന്നു. നിലവില്‍ സംസ്ഥാനത്താകെ 167 ആര്‍ ആര്‍ എഫുകള്‍ പ്രവർത്തിക്കുന്നു. എട്ട് ജില്ലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ആദ്യ ഘട്ടത്തിൽ തന്നെ യുവജന-വിദ്യാര്‍ഥി സംഘടനകളുടെയും മറ്റ് വ്യാപാര വ്യവസായ-സര്‍വീസ് സംഘടനകളുടെയും പങ്കാളിത്തം വളരെ കാര്യക്ഷമമായി നടന്നിരുന്നു. ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ഓരോ വീടുകളിലും മാലിന്യം കൃത്യമായി തരംതിരിക്കുന്നതിന്റെയും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന്റെയും ആവശ്യകത ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനുമെല്ലാം സംഘചനകളുടെ നേതൃത്വത്തില്‍ നിരവധി വിവര-വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ നടന്നിരുന്നു.
ക്ലീന്‍ കേരള കമ്പനി
അജൈവ മാലിന്യ ശേഖരണ രംഗത്ത് പ്രാദേശിക സര്‍ക്കാരുകളുടെ പിന്തുണാസംവിധാനമായി പ്രവൃത്തിക്കു ക്ലീന്‍ കേരള കമ്പനിയുടെ പിന്തുണയോടെ 708 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഫലപ്രദമായി അജൈവ മാലിന്യ ശേഖരണവും റീസൈക്ലിങ്ങ് യൂണിറ്റുകളിലേക്കുള്ള ഫോര്‍വേഡ് ലിങ്കേജും നടന്നു വരുന്നു. 2022-ല്‍ ആകെ 7657 മെട്രിക് ടൺ മാലിന്യം ശേഖരിച്ച കമ്പനി ഈ വര്‍ഷം അത് നാലിരട്ടിയോളം വർധിച്ചിരിക്കുന്നു. 2023 ഡിസംബറില്‍ മാത്രം 13,184 ടൺ മാലിന്യമാണ് ക്ലീന്‍ കേരള കമ്പനി ശേഖരിച്ച് നീക്കം ചെയ്‌തത്.
തൊഴില്‍ മേഖല
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നിരവധി തൊഴില്‍ അവസരങ്ങളാണ് സംസ്ഥാനത്ത് ലഭ്യമായിട്ടുള്ളത്. മാലിന്യ സംസ്‌കരണ രംഗത്ത് അവസരങ്ങള്‍ ഉണ്ടെന്ന് സമൂഹം മനസ്സിലാക്കി കഴിഞ്ഞു. അതിനാൽത്തന്നെ നിരവധി വ്യവസായ സ്ഥാപനങ്ങളാണ് ഈ രംഗത്ത് ഇന്ന് കേരളത്തില്‍ ഉള്ളത്. സര്‍ക്കാര്‍ തലത്തിലാകട്ടെ ഹരിതകര്‍മ്മസേന മുതല്‍ ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി, CKCL എന്നീ സ്ഥാപനങ്ങളിലൂടെയെല്ലാം യുവജനങ്ങള്‍ക്ക് കൂടി തൊഴിലവസരങ്ങള്‍ ലഭ്യമാണ്. സ്വകാര്യമേഖലയില്‍ നിലവില്‍ സംസ്ഥാനത്ത് അജൈവ മാലിന്യ ശേഖരണത്തില്‍ അന്‍പതോളം ഏജന്‍സികള്‍ പ്രവർത്തിച്ചു വരുന്നു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളെ മാലിന്യ സംസ്‌കരണത്തില്‍ സഹായിക്കുന്നതിന് അന്‍പതോളം ഹരിത സഹായ സ്ഥാപനങ്ങളുമുണ്ട്. പുന: ചക്രമണം, പുനരുപയോഗ യോഗ്യമായ സാധനങ്ങളുടെ വിപണനം, സീറോ വേസ്റ്റ് ഷോപ്പ് ഇങ്ങനെ നീളുന്ന സംസ്ഥാനത്തെ സംരംഭങ്ങളുടെ ശൃംഖല. ഹരിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതനായുള്ള രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ആരംഭിച്ച് കഴിഞ്ഞു.
മൂന്നാം ഘട്ടം
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നതിനാവശ്യമായ സ്ഥിരം സംവിധാനങ്ങള്‍, ഹരിതമിത്രം ആപ്പ് മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തന ക്ഷമമാക്കല്‍, ലെഗസി മാലിന്യം പൂര്‍ണമായി ഒഴിവാക്കലും ഭൂമി വീണ്ടെടുക്കലും, ഗാര്‍ഹിക ആപല്‍ക്കര മാലിന്യം, സാനിറ്ററി മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം, കെട്ടിട നിർമ്മാണം, പൊളിക്കല്‍ മാലിന്യങ്ങളുടെ മാനേജ്മെന്റ് സംവിധാനം ഉറപ്പാക്കല്‍ എന്നിവയാണ് മൂന്നാം ഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങ്, സീറോ വേസ്റ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹരിത കര്‍മ്മസേന ബ്രാൻഡിങ്ങ്, ഹരിത സംരംഭങ്ങളെ മുന്നോട്ടു കൊണ്ടു വരൽ, യുവജന- വിദ്യാര്‍ഥി സംഘടനകളെയും മറ്റ് സ്ഥാപനങ്ങളെയും ഭാഗമാക്കി ക്യാമ്പയിന്‍ കൂടുതല്‍ ജനകീയമാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.