തീരമേഖലയുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം
സജി ചെറിയാന്‍
ഫിഷറീസ്, സാംസ്‌കാരികവകുപ്പ് മന്ത്രി
മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനും മേഖലയുടെ ത്വരിത വളര്‍ച്ചയ്ക്ക് നെടുംതൂണമായി നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനും മുതൽക്കൂട്ടാകുന്ന ഒട്ടനവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. തീര ദേശത്തെ സാമൂഹിക വികസനത്തിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേര്‍ത്തു പിടിക്കുന്നതിലും കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി (ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ മുതല്‍) പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. 11000 കോടിയോളം രൂപയാണ് വിവിധ പദ്ധതികളിലായി തീരദേശ വികസനത്തിന് നീക്കി വെച്ചത്. വിവിധ പുനരധിവാസ പദ്ധതികളിലും ഭവന നിര്‍മ്മാണ പദ്ധതികളിലും ഉള്‍പ്പെടുത്തി 2016 മുതല്‍ നാളിതുവരെ 12558 പേര്‍ക്ക് ഭവന നിര്‍മ്മാണ ആനുകൂല്യം അനുവദിച്ചു.
ഭൂമിയുള്ള ഭവന രഹിതരായ 5985 പേർക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും 3650 ഗുണഭോക്താക്കള്‍ ഈ സർക്കാരിന്റെ കാലത്തും ലൈഫ് പദ്ധതി വഴി ഭവന നിര്‍മ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്‌തരാക്കുന്നതിന്റെ ഭാഗമായി 156 ലക്ഷം രൂപ വീതം വില വരുന്ന 10 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകൾ വിതരണം ചെയ്യുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ബലവത്തായ എഫ്.ആര്‍. പി. യാനങ്ങളിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇതിനകം 320 എഫ്. ആര്‍. പി. മത്സ്യബന്ധന യൂണിറ്റുകള്‍ വിതരണം ചെയ്‌തു.
കാലാവസ്ഥാ മുന്നറിയിപ്പ്, കോവിഡ് എന്നിവമൂലം തൊഴില്‍ ദിനങ്ങള്‍ നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലായി ആകെ 180 കോടി രൂപയുടെ ധന സഹായം.
കൂടുതല്‍ സുലഭവും ആദായകരവുമായ പെട്രോള്‍, ഡീസല്‍, എല്‍.പി. ജി. തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള എഞ്ചിനുകളിലേക്ക് മാറുന്നതിന് മാറുന്നതിന് ധന സഹായം നല്‍കും. എട്ട് കോടി രൂപ ഇതിനായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കി. പ്രീമിയം തുകയുടെ 90%വും സര്‍ക്കാര്‍ ധന സഹായമാണ്.
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി മത്സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം കൊണ്ടു വന്നു.
മത്സ്യത്തൊഴിലാളികള്‍ക്കുളള അപകട ഇന്‍ഷ്വറന്‍സ് 20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 2700 രൂപയില്‍ നിന്നും 4500 രൂപയായി വര്‍ധിപ്പിച്ചു.
വിദ്യാതീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍/സിവില്‍ സര്‍വിസ്/ബാങ്ക്ടെസ്റ്റ് പരീക്ഷാ പരിശീലനം നൽകി വരുന്നു. ഈ പദ്ധതിയിലൂടെ തീരമേഖലയില്‍ ഇതിനകം 75 ഡോക്‌ടർമാരെ സൃഷ്‌ടിച്ചു.