ഉന്നതിയിലേക്ക്

കെ.രാധാകൃഷ്ണന്‍

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി

‘ഉന്നതി’ എന്ന കുടക്കീഴില്‍ പട്ടികജാതി പട്ടികവർഗ്ഗ-പിന്നാക്ക ജന വിഭാഗങ്ങളുടെ സർവ്വതോന്മുഖമായ മുന്നേറ്റത്തിന് സഹായിക്കുന്ന പദ്ധതികളാണ് വിദ്യാഭ്യാസം-തൊഴില്‍- ആരോഗ്യം-അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. അതോടൊപ്പം സുരക്ഷിതവും സുഗമവുമായ തീര്‍ഥാടന കാലമൊരുക്കിയും കോവിഡ് പ്രതിസന്ധികളിലും ക്ഷേത്രങ്ങളെ സംരക്ഷിച്ചു. കേരളത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലും നാടിന്റെ ഭാവി വാഗ്‌ദാനങ്ങളായ യുവജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു.

2026നകം എല്ലാ ഭൂരഹിത, ഭവനരഹിത പട്ടികവിഭാഗക്കാർക്കും ഭൂമിയും വീടും നൽകുന്നതിനുള്ള പദ്ധതികള്‍ ദ്രുത ഗതിയില്‍ മുന്നേറുകയാണ്.

സുരക്ഷിത ഭവന പൂര്‍ത്തീകരണത്തിനായി സേഫ് പദ്ധതിയിലൂടെ 13,000 വീടുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു.

425 പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനാവസരം ഒരുക്കി. ഈ വര്‍ഷം 310 പേര്‍ക്കുകൂടി വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നൽകും. ലോകത്തിന്റെ ഏതു കോണിലുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിനായി വിദേശ വിദ്യാഭ്യാസ പദ്ധതി വഴി പി.ജി. പഠനത്തിന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയും സ്‌കോളര്‍ഷിപ്പ് നൽകുന്നു. പരിവര്‍ത്തിത-ശുപാര്‍ശിത വിഭാഗക്കാര്‍ക്ക് വിദേശ പഠനത്തിന് പെൺകുട്ടികൾക്ക് 3.5%, ആൺകുട്ടികൾക്ക് 4% പലിശ നിരക്കില്‍ വിദേശ പഠനത്തിനായി വായ്‌പ നൽകുന്നു.

വിംഗ്‌സ് പദ്ധതിയിലൂടെ പട്ടിക വിഭാഗങ്ങളിൽപ്പെട്ട 3 എസ്.സി, 2 എസ്.ടി, 1 ഒ.ഇ.സി. കുട്ടികൾക്ക് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സി പഠനത്തിന് ഓരോ വര്‍ഷവും 33 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കി.

പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കി അവ സുരക്ഷിതമാക്കുന്നതിന് ആവിഷ്‌കരിച്ച അക്ഷയ ബിഗ് ക്യാമ്പെയ്ന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (ABCD) പദ്ധതി രാജ്യത്തിനാകെ മാതൃകയായി.

ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പിന്നാക്ക വിഭാഗം കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചതിന് പകരമായി ”കെടാവിളക്ക്’ എന്ന പേരില്‍ പദ്ധതിയാരംഭിച്ച് പ്രതി വര്‍ഷം 1500 രൂപ വീതം നൽകുന്നു.

1284 ഊരുകളില്‍ 1083 ഇടത്തും ഇന്റര്‍നെറ്റ് സൗകര്യമായി. ഇടമലക്കുടിക്ക് മാത്രം ചെലവിട്ടത് 4.31 കോടി രൂപ. അതിവിദൂരമായ ഊരുകളിലും മാര്‍ച്ച് 31നകം ഇന്റര്‍നെറ്റ് സേവനമെത്തിക്കും. തൃശൂര്‍ ജില്ലയിലെ ഉള്‍പ്രദേശമായ വെട്ടിവിട്ടകാട് പട്ടികവർഗ്ഗ ഗ്രാമത്തില്‍ 92.46 ലക്ഷംരൂപ ചെലവില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി.

യുവജനങ്ങളെ ഒരേ സമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കാന്‍ കേരള എംപവര്‍മെന്റ് സൊസൈറ്റി രൂപവല്‍ക്കരിച്ചു, സ്റ്റാർട് അപ്പുകള്‍, നവ സംരംഭങ്ങള്‍, നിര്‍മ്മാണ, സേവന പദ്ധതികള്‍ തുടങ്ങി എല്ലാത്തരം സംരംഭങ്ങളും എംപവര്‍മെന്റ് സൊസൈറ്റിയിലൂടെ ആരംഭിച്ചു വരുന്നു.

പട്ടിക വിഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന്റെ കീഴില്‍ ഹോണറേറിയത്തോടെ തൊഴില്‍ പരിശീലനം നൽകുന്ന നൂതന പദ്ധതിയാണ് ട്രേസ് – (ട്രെയിനിങ്ങ് ഫോര്‍ കരിയര്‍ എക്‌സലന്‍സ് )

എഞ്ചിനീയറിങ്ങ്, എല്‍.എല്‍.ബി., എം.എസ്.ഡബ്ലൂ തുടങ്ങി വിവിധ യോഗ്യതകളുള്ള ആയിരത്തോളം പേര്‍ക്ക് ട്രേസ് വഴി തൊഴില്‍ നൽകി.

സുരക്ഷിതവും സുഗമവുമായ തീര്‍ഥാടന സൗകര്യങ്ങളൊരുക്കി ശബരിമല തീര്‍ഥാടനം ഏറെ മികവുറ്റതാക്കി.

ക്ഷേത്രങ്ങളിലെ വരുമാനം ആതുര സേവന മേഖലയിലേക്കും വിനിയോഗിച്ച് പൊതു സമൂഹത്തിന് ഉപയോഗ പ്രദമാക്കി. കാടാമ്പുഴയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി. ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

Spread the love