വൈജ്ഞാനിക മേഖലയില്‍ അവസരങ്ങള്‍

ഡോ.ആര്‍. ബിന്ദു

ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി

നവകേരള നിര്‍മ്മിതി ലക്ഷ്യമിട്ട്, ദൗത്യ സ്വഭാവത്തിലുള്ള പദ്ധതികളടക്കം നാനാമുഖമായ പ്രവര്‍ത്തന പരിപാടികളിലാണ് സംസ്ഥാന സര്‍ക്കാര്‍. നമ്മുടെ മര്‍മ്മ പ്രധാന മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും വിധം ഉല്‍പങ്ങളും പ്രക്രിയകളും സേവനങ്ങളും വികസിപ്പിക്കാന്‍ കെൽപുള്ള അറിവുകളാണ് നമുക്ക് വേണ്ടത്. അത്തരം അറിവുകള്‍ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളായി നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റലാണ് നവകേരള നിര്‍മ്മിതിയിലെ പ്രധാന ഉത്തരവാദിത്വമായി ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. പുതിയ വൈജ്ഞാനിക മേഖലകളെ നമ്മുടെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കി, അവര്‍ക്കായി ഉയര്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചു കൊണ്ടാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിച്ചു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താന്‍ നൈപുണ്യ വികസന പദ്ധതികള്‍ വ്യാപകമായി നടപ്പാക്കുന്നു.

  • ബിരുദ-ബിരുദാനന്തര പ്രവേശനവും ഫല പ്രഖ്യാപനവും ഏകീകരിച്ചു. ബിരുദ പരീക്ഷകളുടെ ഫലം ഏപ്രില്‍ 30നു മുന്‍പും ബിരുദാനന്തര പരീക്ഷകളുടെ ഫലം മെയ് 31നു മുന്‍പും പ്രഖ്യാപിക്കണമെന്ന നിര്‍ദേശം നടപ്പിലാക്കി.

  • സര്‍ക്കാര്‍ കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കിഫ്ബി പദ്ധതിയില്‍ 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.

  • തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സർവ്വകലാശാലയ്‌ക്ക് തിരൂരിലും എപിജെ അബ്‌ദുൽ കലാം സാങ്കേതി കശാസ്ത്ര സര്‍വകലാശാലയ്ക്ക് വിളപ്പില്‍ശാലയിലും ഭൂമി ഏറ്റെടുത്തു. സ്ഥിരം കാമ്പസും ആസ്ഥാന മന്ദിരവും നിർമ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

  • കോളേജ് ക്ലാസ് മുറികള്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചു.

  • വിദൂര വിദ്യാഭ്യാസം ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തിനായി സംസ്ഥാനത്ത് ആദ്യത്തെ ഓപ്പൺ യൂണിവേഴ്‌സിറ്റി-ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്ത് പുതുതായി മൂന്ന് സര്‍ക്കാര്‍, അഞ്ച് എയ്‌ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍ ആരംഭിച്ചു.
  • ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഡിസൈന്‍ എന്‍ജിനീയറിങ്ങ്, മെഷീന്‍ ലേണിങ്ങ്, ഡേറ്റ സയന്‍സ്, അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രാമുകള്‍, നാനോ സയന്‍സ്, ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ സര്‍വെയിങ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിങ്ങ് തുടങ്ങിയ പുതു തലമുറ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകള്‍ അനുവദിച്ചു.

  • എയ്‌ഡഡ് കോളേജ് അധ്യാപക നിയമനത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് 4% സംവരണം ഏര്‍പ്പെടുത്തി. ഭിന്ന ലിംഗക്കാരായ അപേക്ഷകര്‍ക്ക് ബിരുദ-ബിരുദാനന്തര തല കോഴ്‌സുകൾക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്തി.

  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച NRF റാങ്കിങ്ങ്/NAAC/NBA അക്രഡിറ്റേഷനുകളില്‍ സംസ്ഥാനത്തെ കോളേജുകളും സര്‍വകലാശാലകളും വലിയ മുന്നേറ്റം നടത്തി.

  • അസാപിനു കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒന്‍പത് നൈപുണ്യ പരിശീലന സമുച്ചയങ്ങള്‍, കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

  • CM@ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി വിവിധ സര്‍വകലാശാലകളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളുമായി സംവദിച്ചു. നവകേരള നിര്‍മ്മിതിക്ക് മുതൽക്കൂട്ടാവുന്ന വികസന കാഴ്‌ചപ്പാടുകളും സര്‍ഗാത്മകവും പുരോഗമനപരവുമായ നിര്‍ദേശങ്ങളും ഇതുവഴി സമാഹരിച്ചു.

സാമൂഹികനീതി വകുപ്പ്

  • ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിനുള്ളിൽ കഴിയുന്നവരുമായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവർക്ക് 1700/ രൂപയും ലഭിക്കാത്തവര്‍ക്ക് 2200/ രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റുള്ളവര്‍ക്ക് 1200/ രൂപ വീതവും പ്രതിമാസ ധനസഹായം അനുവദിക്കുന്നു. (സ്‌നേഹസാന്ത്വനം)

  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന  കുട്ടികൾക്ക് ഒറ്റത്തവണ വിദ്യാഭ്യാസ ധന സഹായം. ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്നവർക്കും 1 മുതല്‍ 7 വരെയുള്ള ക്ലാസുവരെയുള്ള കുട്ടികൾക്കും 2000/ രൂപ, 8 മുതല്‍ 10 ക്ലാസുവരെയുള്ളവര്‍ക്ക് 3000/ രൂപ, 11,12 ക്ലാസ്സുകളിലുള്ളവര്‍ക്ക് 4000/ രൂപ വീതവുമാണ് ധനസഹായം.

  • ഭിന്നശേഷി ക്ഷേമത്തിനായി അഞ്ച് മാതൃകാ പദ്ധതികള്‍ ഉള്‍പ്പെടുത്തി ‘അതിജീവനം’ സമഗ്ര പദ്ധതി ആരംഭിച്ചു.

  • എല്ലാ ഭിന്നശേഷി വ്യക്തികളെയും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി

  • ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നു. വിദ്യാകിരണം പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6079 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭ്യമാക്കി.

  • കേരളാ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ ബധിരര്‍ക്കും ശ്രവണ പരിമിതര്‍ക്കുമായി NSH- ല്‍ ഡിഗ്രി കോഴ്‌സുകള്‍.

  • തദ്ദേശ സ്ഥാപനങ്ങള്‍/കുടുംബശ്രീകള്‍ മുഖേന രജിസ്റ്റര്‍ ചെയ്‌ത് പ്രവർത്തിപ്പിക്കുന്നു, ഭിന്ന ശേഷി സ്വയം സഹായ സംഘങ്ങള്‍ക്ക് മൈക്രോ പ്രോജക്‌ടുകൾ ആരംഭിക്കുന്നതിനായി 20,000/ രൂപ ധനസഹായം.

  • നിലവില്‍ സ്‌കൂളുകളില്‍/ കോളേജുകളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചു.

  • ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി സ്ത്രീ/പുരുഷന്‍ ആയി മാറിയ, നിയമപരമായി വിവാഹം ചെയ്‌ത, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 30.000 രൂപ വിവാഹ ധനസഹായം.

  • മുതിർന്ന പൗരന്മാരുടെ പരാതികള്‍ പരിഹരിക്കാന്‍ എല്‍ഡര്‍ ലൈന്‍ (14567 ടോള്‍ഫ്രീ നമ്പര്‍).

Spread the love