എല്ലാപേര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ
കെ.രാജന്‍
റവന്യൂ വകുപ്പ് മന്ത്രി
നവകേരള നിര്‍മ്മിതിയുടെ ഐതിഹാസികമായ ഒരു ചുവടു വയ്‌പാണ് നവകേരള സദസ്സുകള്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ ആശയാഭിലാഷങ്ങള്‍ അറിയുന്നതിനുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ആദ്യമായിട്ടാണ്. തികച്ചും നൂതനമാണ് കാബിനറ്റ് ഓൺ വീല്‍സ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ പരിപാടി.
നവകേരള സദസ്സുകളില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തുന്ന സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകനം കൂടിയായി ഈ ജന സദസ്സുകള്‍ ഫലത്തില്‍ മാറും. അവിടെ ഉയരുന്ന ചിന്തകളെ, നിര്‍ദേശങ്ങളെ ഉള്‍ക്കൊണ്ടായിരിക്കും സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍. ജനമാണ് സര്‍ക്കാര്‍ എന്ന ദര്‍ശനത്തിന്റെ സഫലീകരണമാണ് നവകേരള സദസ്സുകളുടെ ലക്ഷ്യം.
“രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ 1,21,604 പട്ടയങ്ങൾ വിതരണം ചെയ്‌ത് ചരിത്രം കുറിക്കാനായി.
മലയോര ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് രൂപവല്‍ക്കരിച്ച പട്ടയ മിഷന്‍ 19.05.2023-ന് നിലവില്‍ വന്നു. എം.എല്‍.എ-മാരുടെ അധ്യക്ഷതയില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ പട്ടയ അസംബ്ലികൾ വഴി പട്ടയ പ്രശ്‌നങ്ങൾ കണ്ടെത്തി അവയ്ക്ക് പട്ടയ മിഷനിലൂടെ പരിഹാരം കണ്ടു വരികയാണ്. ഇതിനായി മന്ത്രി പങ്കെടുത്ത് ഓൺലൈനായി പട്ടയ അദാലത്തുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തി വരുന്നു.
എല്ലാ ഭുരേഖകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റലായി സര്‍വേ ചെയ്‌ത 89 വില്ലേജുകളും നിലവില്‍ ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുന്ന 27 വില്ലേജുകളും ഒഴികെ ശേഷിക്കുന്ന 1550 വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വേ ചെയ്യുന്നതിനായി 858.42 കോടി രൂപയുടെ ബൃഹത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഒരു പൗരന് ഒരു തണ്ടപ്പേര്‍ എന്ന ലക്ഷ്യത്തോടെ യൂണിക് തണ്ടപ്പേര്‍ സംവിധാനം. 16.05.2022 ന് ഈ പദ്ധതി നിലവില്‍ വന്നു. ഭൂപരിഷ്‌ക്കരണം കഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന മഹത്തായ പദ്ധതിയാണ് യൂണിക് തണ്ടപ്പേര്‍ സംവിധാനം.
പൊതുജനങ്ങള്‍ക്കും റവന്യു ജീവനക്കാര്‍ക്കും റവന്യൂ സംബന്ധമായ വിഷയങ്ങളിലുള്ള സംശയ ദൂരീകരണത്തിനായി റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആരംഭിച്ചു. 1800-425-5255 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ സംശയങ്ങളും പരാതികളും സമർപ്പിക്കുന്നതിനായി കോള്‍ സെന്ററും സ്ഥാപിച്ചു.
ഭൂസംരക്ഷണ കാര്യത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും പൊതു ജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും ലക്ഷ്യമിട്ട് വില്ലേജ് തല ജനകീയ സമിതികള്‍ രൂപീകരിച്ചു.
എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യ സാക്ഷാത്കാരത്തിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്‌മാർട്ടാക്കുന്നതിന്റെ ഭാഗമായി 450 വില്ലേജ് ഓഫീസുകള്‍ സ്‌മാർട്ട് നിലവാരത്തിലേക്കുയർത്തിയിട്ടുണ്ട്.
വിഷന്‍ & മിഷന്‍ 2021-26 ല്‍ നിയമസഭാ സമാജികരെ കൂടി പങ്കാളികളാക്കുക, അവരുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ സ്വരൂപീകരിക്കുക, റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും വേഗത്തില്‍ തീര്‍പ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ റവന്യൂ അസംബ്ലി എന്ന സംവിധാനത്തിന് തുടക്കമിട്ടത്.
നിയമ ഭേദഗതികള്‍
- നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുളള തരംമാറ്റ അപേക്ഷകള്‍ തീർപ്പാക്കുന്നതിനുള്ള അധികാരം ഡെപ്യൂട്ടി കളക്‌ടർമാർക്കു കൂടി നല്‍കി നിയമ ഭേദഗതി നിയമ സഭ പാസാക്കി.
- പതിച്ചു നല്‍കിയ ഭൂമി പതിച്ചു നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ വിനിയോഗിച്ച കേസുകളില്‍ അവ ക്രമീകരിച്ച് നൽകുന്നതിനു ഭൂപതിവ് നിയമത്തില്‍ നിയമ ഭേദഗതി നിയമ സഭ പാസാക്കി.
- ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് നല്‍കി വരുന്ന അന്വിറ്റി വർധിപ്പിക്കുന്നതിനായി ശ്രീ പണ്ടാരവക ഭൂമികള്‍ (നിഷിപ്‌തമാക്കലും ബന്ധ വിമോചനവും) ആക്‌ടിൽ ഭേദഗതി കൊണ്ടു വന്നു.
- കെട്ടിട നികുതി നിയമം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് ഏഴ് ഭേദഗതികള്‍ കൊണ്ടു വന്നു. കേരള കെട്ടിട നികുതി നിയമം ഭേദഗതി നിയമസഭ പാസാക്കി.
- 2002-ലെ കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും (ഭേദഗതി) ബില്‍ കൊണ്ടു വന്നു. 2022-ലെ കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമത്തില്‍ 20, 23 വകുപ്പുകളില്‍ ഭേദഗതികള്‍ കൊണ്ടു വന്നു.