നാം തകരുകയല്ല മുന്നോട്ട് കുതിക്കുകയാണ്

പിണറായി വിജയന്‍,
മുഖ്യമന്ത്രി

നമ്മുടെ നാട് പല കാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്ന ഒരു നാടാണ്. ഇവിടെ ആ മുന്നോട്ടു പോക്കിന് വല്ലാത്തൊരു തടസ്സം നമുക്ക് അനുഭവപ്പെട്ടു. അതിന്റെ ഭാഗമായി കേരളമാകെ കടുത്ത നിരാശയില്‍ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു.

2016 ന് മുമ്പ് എല്ലാ മേഖലയിലും കേരളീയര്‍ കടുത്ത നിരാശയിലായിരുന്നു. നിങ്ങള്‍ നമ്മുടെ അയല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ജീവിക്കുന്നവരാണ്. തൊട്ടപ്പുറത്ത് നല്ല മനോഹരമായ റോഡ്. ഇപ്പുറത്ത് ഇടുങ്ങിയ സഞ്ചരിക്കാന്‍ കഴിയാത്ത ദേശീയ പാത എന്ന് വിളിക്കാന്‍ പോലും പറ്റാത്ത റോഡ്. ഇതിന് ഇനി ഇവിടെ മാറ്റം ഉണ്ടാകില്ലായെന്ന് വിശ്വസിക്കുന്നതിന് നിർബന്ധിക്കപ്പെട്ട ജനങ്ങള്‍. ഇവിടെ നിന്ന് ചെങ്കള വരെയുള്ള ദേശീയപാതയുടെ ആദ്യ റീച്ച് നല്ല വേഗതയിലാണ് പൂർത്തീകരിക്കപ്പെടുന്നത്. അത് കണ്ണിന് നല്ല കുളിര്‍മ നൽകുന്ന കാഴ്‌ചയായിരുന്നു. ഇത് ഈ റീച്ചില്‍ മാത്രമുള്ളതല്ല. കേരളത്തിലെ ദേശീയപാത വികസനം ഇനി നടക്കില്ല എന്ന് കരുതിയവരെല്ലാം ഇപ്പോള്‍ ആ വിശ്വാസത്തിലല്ല. സമയബന്ധിതമായി പൂര്‍ത്തിയാകും എന്ന ഉറച്ച വിശ്വാസത്തിലാണ്.

ഈ പരിപാടി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. നിങ്ങളുടെ കൺമുന്നിലാണ് നടന്നത്. ചീഫ് സെക്രട്ടറിയാണ് സ്വാഗതം പറഞ്ഞത്. ഇത് തീര്‍ത്തും ഒരു സര്‍ക്കാര്‍ പരിപാടിയാണ്, ഇത് നാടിനു വേണ്ടിയാണ്. നാടിന്റെ പരിപാടിയാണ്, നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് എന്ന തിരിച്ചറിവ് എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഉള്ള ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ഉണ്ട് എന്നതാണ് ഈ മഹാജന പങ്കാളിത്തം വ്യക്തമാക്കുന്നത്.

നമ്മുടെ രാജ്യം വല്ലാത്തൊരു ദശാസന്ധിയില്‍ നിൽക്കുന്ന ഒരു ഘട്ടമാണിത്. ഏറ്റവും പ്രധാനം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ സ്വഭാവം വെല്ലുവിളിക്കപ്പെടുന്നു എന്നുള്ളതാണ്. ഇതൊരു ചെറിയ കാര്യം മാത്രമാണ് എന്ന് തോന്നുന്നില്ല. ചെറിയൊരു വൃത്തത്തില്‍ തുടങ്ങുന്നത് അല്ല. നമ്മുടെ രാജ്യത്തെ ആകെ ബാധിക്കുന്നതാണ്. നമ്മുടെ രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുന്നതാണ്.

അതേ സമയം രാജ്യത്ത് ഒരുപാട് തെറ്റായ നടപടികള്‍, മുദ്രാവാക്യങ്ങള്‍ ഉയരുന്നത് എല്ലാം നാം കാണുന്നുണ്ട്. നമ്മുടെ ഏറ്റവും വലിയ പ്രത്യേകത ധാരാളം വൈവിധ്യങ്ങള്‍ ഉള്ള ഒരു രാഷ്ട്രമാണ് നമ്മുടേത് എന്നുള്ളതാണ്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് നാം എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുള്ളത്.

കേരളം അതിദരിദ്രരെ സംരക്ഷിക്കാനും അതിദരിദ്രാവസ്ഥയില്‍ നിന്നും അവരെ മോചിപ്പിക്കാനും നടപടികള്‍ സ്വീകരിക്കുകയാണ്. ഇവിടെ അതിദരിദ്രരായി കണ്ടെത്തിയത്. 0.7 ശതമാനം ആണ്. ഒരു ശതമാനത്തില്‍ താഴെ. ഏതൊരു സര്‍ക്കാരിനും അവഗണിക്കാവുന്ന ഒരു നമ്പറാണ്. പക്ഷേ ഒരാളായാലും അവഗണിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് നാം സ്വീകരിച്ചത്. അതില്‍ നല്ലൊരു ഭാഗം ഏകദേശം 50 ശതമാനത്തോളം ഈ നവംബര്‍ 1 ന് അതിദരിദ്രാവസ്ഥയില്‍ നിന്ന് മുക്തരായി എന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാവങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന് മാത്രമേ ഇതിന് കഴിയൂ. അവിടെയാണ് നാം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്നത്.

ഈ സാമ്പത്തിക ഞെരുക്കത്തിലടക്കം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് വിവിധ മേഖലകളില്‍ കേരളം നടപ്പിലാക്കുന്നത്. നമ്മളാലാകാവുന്ന വിധം സംസ്ഥാനത്തിന്റെ പൊതുമേഖലയെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നു. കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത രീതിയില്‍ നിയമനങ്ങള്‍ നടത്തുന്നു. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളും മറ്റു ആനുകൂല്യങ്ങളും സേവന മേഖലയും എല്ലാം മുന്നോട്ടു കൊണ്ടു പോകാനുള്ള നടപടികള്‍ നല്ല രീതിയില്‍ തുടരുന്നു. വലിയ പ്രയാസം അനുഭവിക്കുന്ന ചില കാര്യങ്ങളില്‍ നാം സാമ്പത്തിക സഹായം നൽകുന്നുണ്ട്. അത് ദുരിതാശ്വാസ നിധിയില്‍ നിന്ന് നൽകുന്ന സഹായമാണ്. ആ ദുരിതാശ്വാസ നിധിയില്‍ നിന്ന് നൽകുന്ന സഹായം 2016-നു മുന്‍പ് 808 കോടി രൂപ ആയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷം എടുത്താല്‍ 7600 കോടി രൂപയാണ്.

ക്ഷേമ പെന്‍ഷന്‍ 2016-ല്‍ 600 രൂപ വീതം ആയിരുന്നു. രണ്ടു വര്‍ഷം വരെ കുടിശ്ശികയായി കിടക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ 60 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം ക്ഷേമപെന്‍ഷന്‍ നൽകുകയാണ്. പരമ്പരാഗത തൊഴില്‍ മേഖലയില്‍ നടപ്പിലാക്കിയ ഇന്‍കം സപ്പോർട്ട് സ്‌കീം ഏഴ് വര്‍ഷക്കാലം എടുത്താല്‍ 493 കോടി രൂപ നൽകിക്കഴിഞ്ഞിട്ടുണ്ട്. ഖാദി മേഖലയ്ക്ക് 2011 മുതല്‍ 2016 വരെ 260 കോടി രൂപ ആയിരുന്നു ലഭിച്ചതെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷം അത് 426 കോടി രൂപയാണ്. കയര്‍ മേഖലയ്ക്ക് 599 കോടി രൂപ കൊടുത്ത സ്ഥാനത്ത് കഴിഞ്ഞ ഏഴ് വര്‍ഷം 1455 കോടി രൂപയാണ് കൊടുത്തത്. കശുവണ്ടി മേഖല നേരത്തെ 236 കോടി രൂപയായിരുന്നു. അത് ഏഴുവര്‍ഷം 840 കോടി രൂപ നൽകുന്ന സ്ഥിതിയായി.

കെ എസ് ആർ ടി സി ക്ക് 2011-16 കാലം 1543 കോടി രൂപയായിരുന്നു കൊടുത്തിരുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷം ഈ സര്‍ക്കാര്‍ 9700 കോടി രൂപയാണ് നല്‍കിയത്. ഈ സാമ്പത്തിക പ്രയാസത്തിനിടയിലാണ് എല്ലാം നിർവഹിച്ചത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നാല് ലക്ഷത്തോളം ഭവനങ്ങളാണ് പൂര്‍ത്തിയാക്കിയത്. ആ വീടിന്റെ മുന്നിൽ ‘ഇത് ലൈഫ് വക’ എന്ന് നാം എഴുതി വയ്‌ക്കുന്നില്ല.

പട്ടയത്തിന്റെ കാര്യത്തില്‍ 2011 മുതല്‍ 16 വരെ കൊടുത്തത് 1,15,000 പട്ടയമായിരുന്നു. ഇപ്പോള്‍ ഏഴ് വര്‍ഷം കൊണ്ട് മൂന്നു ലക്ഷം പട്ടയം കൊടുക്കാന്‍ കഴിഞ്ഞു. ബാക്കി പട്ടയങ്ങൾ വേഗത്തില്‍ കൊടുക്കാനുള്ള നടപടികള്‍ പൂർത്തിയാക്കിയിട്ടുണ്ട്. പി എസ് സി നിയമനം മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിലാണ്. നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വര്‍ഷം 2,22,000 പിഎസ് സി നിയമനമാണ് നടന്നത്.

ആരോഗ്യ മേഖലയില്‍ നാം ചെലവിട്ടത് ബജറ്റ് വിഹിതമായിത്തന്നെ 500 കോടി രൂപയാണ്. കാരുണ്യ സുരക്ഷാ പദ്ധതി പ്രകാരം 43 ലക്ഷം കുടുംബങ്ങളിലെ 73 ലക്ഷം പേര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ 612 ആശുപത്രികളിലായി 20,762 കോടി രൂപയുടെ സഹായമാണ് നല്‍കിയത്. ഇരുപത്തിയേഴര ലക്ഷം ആളുകള്‍ക്കാണ് പ്രയോജനമായത്.

അതേപോലെ വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റം. നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ 4300 കോടി രൂപയുടെ നിക്ഷേപമാണ്. കിഫ്ബി ഇതില്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്. 2870 കോടി രൂപ കിഫ്ബി മുഖേനയാണ് കണ്ടെത്തിയത്. 2300 ഓളം സ്‌കൂളുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. വിദ്യാഭ്യാസ മേഖലയില്‍ 44,705 ക്ലാസ് റൂമുകളും 11,755 സ്‌കൂള്‍ ലാബുകളും ഹൈടെക് നിലവാരത്തില്‍ ആക്കി. 860 സ്‌കൂള്‍ കെട്ടിടങ്ങളാണ് ഇപ്പോള്‍ നിര്‍മ്മാണത്തില്‍. 268 എണ്ണം പൂര്‍ത്തിയായി.

കാര്‍ഷിക മേഖലയുടെ വളര്‍ച്ച നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.64% ആണ്. 2016-ല്‍ അത് രണ്ട് ശതമാനം മാത്രമായിരുന്നു. ഇരട്ടിയിലധികം നമുക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. നെല്‍ക്കൃഷിയുടെ വിസ്‌തൃതി എടുത്താല്‍ 2016-ല്‍ കൃഷി ചെയ്‌തതിനേക്കാൾ എത്രയോ കൂടുതലാണ് ഇപ്പോള്‍ വിസ്‌തൃതി വര്‍ധിച്ചത്. നെല്ലിന്റെ ഉല്‍പാദന ക്ഷമത ഹെക്‌ടറിന് 4.56 ടൺ ആയി വര്‍ധിപ്പിക്കാനായി. ഇനിയും വര്‍ധിപ്പിക്കാനുള്ള നടപടിയുമായാണ് നാം നീങ്ങുന്നത്. പച്ചക്കറി ഉല്‍പാദനം 2016-ലെ ഏഴ് ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2022-ല്‍ 16 ലക്ഷം മെട്രിക് ടൺ ആയി വര്‍ധിച്ചു. കാര്‍ഷിക മൂല്യവര്‍ധന ലക്ഷ്യം വച്ചിട്ടുള്ള ഒട്ടേറെ പാര്‍ക്കുകള്‍-കോഫി പാർക്ക്, സ്‌പൈസസ് പാർക്ക്, ഫുഡ് പാര്‍ക്ക് വിവിധ മേഖലയിലായി കൊണ്ടു വരികയാണ്.

ഐടി മേഖലയില്‍ വലിയ പുരോഗതിയാണ് നമുക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. 2016-ല്‍ ഐടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9753 കോടി രൂപ മാത്രമായിരുന്നു. ഇപ്പോഴത് 17,536 കോടി രൂപയെന്ന നിലയിൽ ഇരട്ടിയായി. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം വർധിച്ചിരിക്കുന്നു. തൊഴില്‍ എടുക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷം 62,000 തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കപ്പെട്ടത്.

വൈദ്യുതി മേഖലയില്‍ സാരമായ അഭിവൃദ്ധി ഉണ്ടായി. 400 മെഗാവാട്ട് വൈദ്യുതി 2016- 2021 കാലത്ത് ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞു. പ്രസരണ രംഗത്ത് സാരമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രസരണ വിതരണ സംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനായി 5200 കോടി രൂപ ചെലവഴിക്കുകയാണ്. ഇടമൺ കൊച്ചി പവര്‍ ഹൈവേയും തൃശ്ശൂര്‍ അരീക്കോട് ലൈനും 400 കെ വി ലൈനും നമുക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

ഇതിനു പുറമേയാണ് വന്‍കിട പദ്ധതികള്‍. അതിനു നമ്മെ സഹായിക്കുന്നത് കിഫ്ബിയാണ്. കിഫ്ബി മുഖേന ഏഴു വര്‍ഷംകൊണ്ട് ഭരണാനുമതി കൊടുത്തത് 62,324 കോടി രൂപയ്ക്കാണ്. ആകെ പദ്ധതി 83,000 കോടി രൂപയുടേതാണ്. 20,000 കോടി രൂപ ചെലവഴിച്ചാണ് ഏഴ് വന്‍കിട പദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കുന്നത്. ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 5580 കോടി രൂപയാണ് കിഫ്‌ബി വഴി കൊടുത്തത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കേന്ദ്ര ഗവൺമെന്റ് കൈയൊഴിഞ്ഞപ്പോള്‍ അത് ഏറ്റെടുക്കുന്നതിന് 201 കോടി രൂപ കിഫ്ബി സഹായം നാം സ്വീകരിച്ചു. ഇതിനു പുറമേയുള്ള മൂന്ന് വ്യവസായ പാര്‍ക്കുകള്‍, കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി, ഗിഫ്റ്റ് സിറ്റി ഇതിനെല്ലാം ഉള്ള ഭൂമി ഏറ്റെടുത്തു. നമ്മുടെ സംസ്ഥാനത്തെ 223 റോഡുകള്‍, 91 പാലങ്ങള്‍, 57 റെയില്‍വേ പാലങ്ങള്‍, 15 ഫ്ളൈ ഓവറുകള്‍, ഒരു അടിപ്പാത ഇതിനെല്ലാം കൂടി 18,445 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

മലയോര ഹൈവേ. 3500 കോടി രൂപ ചെലവഴിച്ചു. തീരദേശ ഹൈവേ 2506 കോടി രൂപ ചെലവഴിച്ചു. വലിയ പദ്ധതിയായ വയനാട് തുരങ്ക പാതയ്ക്ക് 20,135 കോടി രൂപ. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സംവിധാനം നിലവില്‍ വന്നു. 1515 കോടി രൂപയാണ് അതിന് ചെലവിടുന്നത്. അതോടൊപ്പം ഇന്ത്യയില്‍ ആദ്യത്തെ ഗ്രാഫീൻ സെന്റര്‍. ഇത് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ സാധ്യതയാണ്. 86 കോടി രൂപയാണ് അതിന് ചെലവിടുന്നത്. ഫില്‍റ്റര്‍ മോഡല്‍ ഫെസിലിറ്റി 237 കോടി രൂപയാണ് ചെലവഴിക്കുന്നത്. 1611 കോടി രൂപയാണ് കെ ഫോൺ പദ്ധതിക്കായി ചെലവഴിച്ചത്. വിഴിഞ്ഞം തുറമുഖത്തിന് 4600 കോടി രൂപ ചെലവഴിച്ചു. 8000 കോടി രൂപ ചെലവഴിച്ചു കൊണ്ടുള്ള തിരുവനന്തപുരം ഔട്ടർ റിങ്ങ് റോഡ്. അതില്‍ സംസ്ഥാനത്തിന്റെ ബാധ്യത അത്രത്തോളം വരും. രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടർ മെട്രോ നാം യാഥാര്‍ഥ്യമാക്കി. 1065 കോടി രൂപയാണ് ഇതിന്റെ ചെലവ്.

ഇതെല്ലാം വലിയ തോതിലുള്ള സാമ്പത്തിക ഞെരുക്കത്തിന്റ ഇടയിലാണ്. ഒരു ഭാഗത്ത് ദുരന്തങ്ങള്‍. മറ്റൊരു ഭാഗത്ത് ഓഖി, നിപ്പ, 2018-ലെ പ്രളയം, നൂറ്റാണ്ടിലെ മഹാപ്രളയം, തൊട്ടു പിന്നാലെ വന്ന അതിരൂക്ഷമായ കാലവര്‍ഷക്കെടുതി, രണ്ടു വര്‍ഷത്തെ വ്യാപകമായ കോവിഡ് മഹാമാരി, ഇതിന്റെ എല്ലാം മുന്നിൽ നാം തകർന്നു വീണു പോകേണ്ടതാണ്. പക്ഷേ നാം തകർന്നില്ല. നാം വീണു പോയില്ല. മാത്രമല്ല നല്ല രീതിയില്‍ നമുക്ക് വളരാന്‍ കഴിഞ്ഞു. ആ വളര്‍ച്ച നമ്മുടെ കണമുന്നിലുള്ള യാഥാർഥ്യമാണ്.

കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ച നിരക്ക് 2016-ല്‍ 9.6 ശതമാനം ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 17.6% ആണ്. 8% ത്തിന്റെ വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2016-ലെ കേരളത്തിന്റെ തനത് വരുമാനം 26 ശതമാനം മാത്രമായിരുന്നു. നമ്മള്‍ തകർന്നു പോകുന്നു എന്ന് കണക്കാക്കുന്നവരുടെ മുന്നിലാണ് ഈ കണക്ക് വരുന്നത്. ഇപ്പോഴത് 67 ശതമാനം. 26ല്‍ നിന്ന് 67 ലേക്ക് ഉയർന്നിരിക്കുന്നു നമ്മുടെ തനത് വരുമാനം. മൊത്തം ആഭ്യന്തര ഉല്‍പാദനം കേരളത്തിന്റേത് 2016-ല്‍ 5,60,000 കോടി രൂപ ആയിരുന്നു. ഇപ്പോഴത്തെ കണക്ക് പ്രകാരം അത് 10,17,000 കോടി രൂപയില്‍ എത്തി നിൽക്കുകയാണ്.

കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 2016-ലെ 1,48,000 രൂപയായിരുന്നു. ഇന്നത് 2,28,000 രൂപയാണ്. നമ്മുടെ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങള്‍ എടുത്താല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറ്റവും മുന്നിലുള്ളത് അഞ്ച് സംസ്ഥാനങ്ങളാണ്. അതിലൊന്ന് കേരളമാണ്. കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനം 2021-22 ല്‍ 12.1 ശതമാനമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കെടുത്താല്‍ നികുതി വരുമാനത്തില്‍ 23,000 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആകെ റവന്യൂ വരുമാനത്തിന്റെ 67 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനം ആയിരുന്നു.

ഈ സാമ്പത്തിക വര്‍ഷം എടുത്താല്‍ ചെലവുകളുടെ 71 ശതമാനമാണ് സംസ്ഥാനത്തിന് വഹിക്കേണ്ടി വരുന്നത്. അപ്പോള്‍ കേന്ദ്ര വിഹിതം 29 ശതമാനം മാത്രമാണ്. അതാണ് ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകാന്‍ പോകുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വിഹിതത്തിന്റെ ദേശീയ ശരാശരി എടുത്താല്‍ 45% മാത്രമാണ്. സംസ്ഥാനത്തിന്റെ ആകെ കടമെടുത്താല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനത്തിന്റെ 35% ആണ്. കേന്ദ്രസര്‍ക്കാരിന്റെ കടം വാര്‍ഷികവരുമാനത്തിന്റെ 51% ആണ്. ഇതാണ് കേരളത്തിന്റെ അവസ്ഥ. നാം തകരുകയല്ല. നാം മുന്നോട്ടു കുതിക്കുകയാണ്. നമ്മുടെ സാമ്പത്തികരംഗം മെച്ചപ്പെടുകയാണ്.

വരുന്ന 25 വര്‍ഷം കൊണ്ട് ലോകത്തെ വികസിത രാഷ്ട്രങ്ങളില്‍, മധ്യവരുമാന രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് , നവകേരള യാത്രയ്ക്ക്, ഈ നവ കേരള സൃഷ്‌ടിക്ക് നിങ്ങളുടെ എല്ലാവരുടെയും സഹായങ്ങളും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കാനാണ് പ്രധാനമായും ഈ യാത്ര സംഘടിപ്പിച്ചത്. ആ പിന്തുണ ഉണ്ടാകണമെന്ന് ഒരിക്കല്‍ കൂടി അഭ്യർത്ഥിക്കുന്നു.

Spread the love