ഭരണഭാഷാ നയവും സാക്ഷാല്‍ക്കാരവും
കൃഷ്‌ണകുമാർ
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുമായുള്ള ആശയ വിനിമയം മാതൃഭാഷയിലായിരിക്കണം. അതുകൊണ്ടു തന്നെ കേരളത്തിലെ ഭരണ നടപടികള്‍ മലയാളത്തിലായിരിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഭരണ രംഗത്ത് മലയാളത്തിന്റെ പദവിയും പ്രാധാന്യവും ഉറപ്പു വരുത്താന്‍ ശക്തമായ നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതിനു വേണ്ടി വേണ്ടി ആദ്യം യത്നിച്ചത് ഇ.എം.എസ് സര്‍ക്കാരാണ്. ഭരണഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച പഠനം നടത്തുന്നതിനു വേണ്ടി ഇ.എം.എസ് സര്‍ക്കാര്‍ 1957-ല്‍ കോമാട്ടിൽ അച്യുതമേനോന്റെ അധ്യക്ഷതയിലുള്ള ഒരു കമ്മറ്റിയെ നിയോഗിച്ചു. ”ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണം ഏതു വിഷയം അധികരിച്ചുള്ളതായാലും ജനങ്ങളുടെ ഭാഷയിൽ തന്നെ വേണമെന്നുള്ളത് നിര്‍വിവാദമായ സംഗതിയാണ്’ എന്നാണ് കോമാട്ടിൽ അച്യുത മേനോന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്. ആ കമ്മിറ്റി 1958-ല്‍ സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഭരണ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
1969 ജനുവരി 10 നാണ് കേരള ഔദ്യോഗിക ഭാഷകള്‍ ആക്റ്റ് നിലവില്‍ വന്നത്. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഭാഷകള്‍ മലയാളവും ഇംഗ്ലീഷുമാണ്. ഒരു വകുപ്പില്‍ മലയാളം ഭരണഭാഷയാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് സര്‍ക്കാരിന് അധികാരം നൽകുന്ന വകുപ്പ് കൂട്ടിച്ചേർത്തുകൊണ്ട് പ്രസ്‌തുത ആക്റ്റ് 1973 ല്‍ ഭേദഗതി ചെയ്‌തു. 2014 ഡിസംബര്‍ 31 വരെ 77 വകുപ്പുകളിലും സെക്രട്ടേറിയറ്റിലെ അവയുടെ ഭരണ വകുപ്പുകളിലും 96 അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ എന്നിവയും ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്‌തിട്ടുള്ള സംഗതികളിലൊഴികെ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം മാത്രം ഉപയോഗിക്കണം എന്ന് വ്യവസ്ഥ ചെയ്‌തു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. തുടർന്ന് നാളിതുവരെ മലയാളം ഭരണഭാഷയാക്കിയിട്ടില്ലാത്ത വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇനി രൂപവൽക്കരിക്കുന്ന വകുപ്പുകളിലും സ്ഥാപനങ്ങളിലും കൂടി മേല്‍പ്പറഞ്ഞ വ്യവസ്ഥ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇംഗ്ലീഷിന്റെ ഉപയോഗവും ഇംഗ്ലീഷിലുള്ള കത്തിടപാടുകളും അനിവാര്യമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ സാഹചര്യങ്ങളില്‍ ഇംഗ്ലീഷ് ഉപയോഗിക്കാമെന്ന് വ്യക്തത വരുത്തി 2015-ല്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രധാനപ്പെട്ട ഉത്തരവുകള്‍
ഭരണരംഗത്ത് മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ വകുപ്പിലെ ചട്ടങ്ങൾ, കോഡുകള്‍, മാന്വലുകള്‍, ഫോറങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ട വകുപ്പുകള്‍ തന്നെ പരിഭാഷപ്പെടുത്തി ഔദ്യോഗികഭാഷാ വകുപ്പിന്റെ പരിശോധനയ്ക്ക് നല്‍കണം. ഭാഷാമാറ്റ പുരോഗതി വിലയിരുത്തുന്നതിനായി വിവിധ തലങ്ങളില്‍ ഔദ്യോഗികഭാഷാ സമിതികള്‍ രൂപവല്‍ക്കരിക്കണം, മന്ത്രിസഭാ യോഗത്തിലേക്കുള്ള കുറിപ്പുകളും മന്ത്രിസഭാ തീരുമാനങ്ങളും മലയാളത്തിലായിരിക്കണം, സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന ഫോറങ്ങള്‍ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം നിലനിര്‍ത്തി ദ്വിഭാഷയില്‍ അച്ചടിക്കണം തുടങ്ങി നിര്‍ദേശങ്ങള്‍ നിരവധിയുണ്ട്.
കേരള പബ്ലിക് കമ്മിഷന്‍ നടത്തുന്ന എല്ലാ എഴുത്തു പരീക്ഷകളിലും ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് നിലവിലെ അവകാശം നിലനിറുത്തി ഒരു പേപ്പര്‍ മലയാളത്തിൽ തന്നെ ആയിരിക്കേണ്ടതാണ്. സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വെബ്സൈറ്റുകളിലെ വിവരങ്ങള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കേണ്ടതാണ്. ഔദ്യോഗികഭാഷ സംബന്ധിച്ച ഉത്തരവുകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിന് സ്‌കൂളുകളില്‍ മലയാളഭാഷാ പ്രതിജ്ഞയും ഓഫീസുകളില്‍ ഭരണഭാഷാ പ്രതിജ്ഞയും എടുക്കേണ്ടതാണ്
സാങ്കേതിക യോഗ്യതകള്‍ ആവശ്യമില്ലാത്ത ബിരുദതലം വരെയുള്ള എല്ലാ പരീക്ഷകളും മലയാള മാധ്യമത്തില്‍ നടത്തുന്നതിനും എഴുത്തു പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മലയാള മാധ്യമത്തില്‍ക്കൂടി പരീക്ഷ എഴുതാന്‍ അനുവാദം നൽകുന്നതിനും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തീരുമാനിച്ചത് ഔദ്യോഗികഭാഷാ വകുപ്പിന്റെ നിതാന്ത പരിശ്രമത്തിനൊടുവിലാണ്. കേരള സര്‍ക്കാരിനായി ഔദ്യോഗികഭാഷാ വകുപ്പ് ‘ഭരണ മലയാളം’ എന്ന പേരില്‍ ഒരു ഓൺലൈൻ നിഘണ്ടു തയ്യാറാക്കിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിധ്യയിലധിഷ്‌ഠിതമായ മലയാളത്തിന്റെ ഉപയോഗം ഭരണതലത്തിലുള്‍പ്പെടെ എല്ലാ മേഖലകളിലും സാര്‍വത്രികമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കോടതിഭാഷ
ഹൈക്കോടതി ഉള്‍പ്പെടെയുള്ള എല്ലാ കോടതികളിലെയും വ്യവഹാരഭാഷയും ഭരണഭാഷയും മലയാളമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചത് 1987-ലാണ്.
മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതികളിലെ നടപടികളും ജില്ലാക്കോടതികളിലേക്ക് അപ്പീല്‍/റിവിഷന്‍ അധികാരം ഉള്ളതുമായ കേസുകളിലെ വിധി ന്യായങ്ങള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കുക, ജഡ്‌ജിമാർക്ക് വിധി ന്യായങ്ങള്‍ മലയാളത്തില്‍ എഴുതുന്നതിനുള്ള പരിശീലനം നല്‍കുക, കോടതികളില്‍ ആവശ്യമായ പരിഭാഷകരുടെ തസ്‌തിക സൃഷ്‌ടിക്കുക തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഭാഷാഭിവൃദ്ധിയെ സ്വാധീനിക്കു ഘടകങ്ങളില്‍ ലിപികള്‍ക്കും ഏകീകൃത എഴുത്തു രീതിക്കും മുഖ്യപങ്കുണ്ട്. മലയാള ഭാഷയുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് നമ്മുടെ സമൂഹത്തില്‍ ഭരണം, വിദ്യഭ്യാസം, അച്ചടി-ദൃശ്യമാധ്യമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഒരേ വിധത്തിലുള്ള എഴുത്തു രീതിയും അച്ചടി രീതിയും പിന്തുടരേണ്ടത് അനിവാര്യമാണ്. മലയാള ഭാഷയില്‍ ഏകീകൃത ഭാഷാരചനാ സമ്പ്രദായം രൂപപ്പെടുത്തുന്നതിനും 1971 ലിപിപരിഷ്‌കരണ ഉത്തരവ് പുനഃപരിശോധിക്കുന്നതിനും മലയാള ഭാഷയില്‍ പുതിയ വാക്കുകള്‍ കണ്ടെത്തി അംഗീകരിക്കുന്നതിനുമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഭാഷാമാര്‍ഗ നിര്‍ദേശക വിദഗ്‌ധ സമിതി 2021 ല്‍ രൂപവല്‍ക്കരിച്ചു. ഈ സമിതി സമര്‍പ്പിച്ച റിപ്പോർട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും തുടർന്ന് മാനകീകരിച്ച ലിപിയും ഭാഷാപ്രയോഗ രീതിയും എല്ലാ മേഖലകളിലും പ്രാബല്യത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്.