സിനിമയിലെ പല മലയാളങ്ങള്‍

ഡോ. രാജേഷ് എം.ആര്‍.

ആധുനികതയുടെ അച്ചടി കേന്ദ്രിതമായ മാനക മലയാളത്തില്‍ നിന്ന് ആധുനികാനന്തര ഡിജിറ്റല്‍ കാലഘട്ടത്തിന്റെ ദൃശ്യാധിഷ്‌ഠിത പല മലയാളങ്ങളിലേക്ക് സംസ്‌കാരം പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മലയാള സിനിമകള്‍ പ്രാദേശിക ഭാഷകളെ ആവിഷ്ക്കരിച്ചുക്കൊണ്ടിരിക്കുന്നത്. വാമൊഴിയുടേയും കേള്‍വിയുടേയും പുതു സംസ്‌കാരത്തില്‍ സാമ്പ്രദായിക ഭാഷയ്ക്ക് ഉണ്ടായിരുന്ന അധികാരവും പദവിയും നഷ്‌ടപ്പെടുകയും ഭാഷാ വൈവിധ്യത്തിന്റെ അനേക സ്ഥല രാശികളും ഭൂമിശാസ്ത്ര പരിസരങ്ങളും കടന്നു വരികയും ചെയ്‌തു. മുഖ്യധാരാ സമൂഹത്തിന്റെ സംസ്‌കാരങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ടിരുന്ന മലയാള സിനിമ മറ്റു ദേശങ്ങളേയും ഭൂഭാഗങ്ങളേയും വിഭാഗങ്ങളേയും ചിത്രീകരിച്ചു തുടങ്ങി. തിരുവിതാംകൂര്‍ മുതല്‍ വടക്കന്‍ മലബാര്‍ വരെയുള്ള പ്രാദേശിക ഭാഷകള്‍ ഇന്ന് സമകാലിക മലയാള സിനിമയില്‍ കണ്ടു വരുന്നുണ്ട്. മലയാളത്തിലെ പ്രാദേശിക ഭാഷാഭേദങ്ങളൊക്കെ സിനിമയിലുപയോഗിക്കുമ്പോള്‍ എല്ലാ മലയാളികള്‍ക്കും അത് മനസ്സിലാവണമെന്നില്ല.

മലയാള സിനിമ ആദ്യകാലങ്ങളില്‍ അച്ചടി കേന്ദ്രിതമായ മാനക ഭാഷയാണ് ഉപയോഗിച്ചിരുന്നത്. നാടകത്തിന്റെ അവതരണ ഭാഷയിലൂടെ കേരളത്തിലെ പൊതുസമൂഹത്തെ സംബോധന ചെയ്യുന്ന ഇത്തരം സിനിമകള്‍ പാര്‍ശ്വവല്‍ക്കൃത ജനതയേയും സംസ്‌കാരത്തേയും അവതരിപ്പി ക്കുന്നില്ലായെന്നും പരിഗണിക്കുന്നില്ലായെന്നും തിരിച്ചറിഞ്ഞു തുടങ്ങി. ഇത്തരം തിരിച്ചറിവുകളുടെ പരിണത ഫലമായും വൈവിധ്യങ്ങളായ സാംസ്‌കാരിക ജീവിതത്തെ ആവിഷ്‌ക്കരിക്കുവാനുള്ള താൽപര്യങ്ങളുമാണ് പ്രാദേശിക ഭാഷാ വൈവിധ്യങ്ങളിലേക്ക് സിനിമ സഞ്ചരിക്കുവാന്‍ കാരണമായത്. സ്റ്റുഡിയോയില്‍ ചിത്രീകരിച്ചു കൊണ്ടിരുന്ന മലയാള സിനിമ ജീവിത യാഥാര്‍ഥ്യങ്ങളെ റിയലിസ്റ്റായി ചിത്രീകരിക്കുന്നതിനായി വിവിധ ഭൂമിശാസ്ത്ര പരിസരങ്ങളിലേക്ക് കടന്നു ചെന്നു.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ഭാഷകളാണ് ഒരു കാലത്ത് മലയാള സിനിമയില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമകളില്‍ വൈവിധ്യമേറിയ പല പ്രാദേശിക ഭാഷകളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇടുക്കി, മലപ്പുറം, കാസര്‍കോട് ഭാഷാ വൈവിധ്യങ്ങളും ഇന്ന് മലയാള സിനിമയില്‍ ഇടം പിടിച്ചിരിക്കുന്നു. ഒരു കാലത്ത് കുട്ടനാട്, വള്ളുവനാട് ഭാഷകള്‍ നിറഞ്ഞു നിന്നിരുന്ന മലയാള സിനിമ എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകളുടെ സാമൂഹിക പശ്ചാത്തലത്തിലൂടെ വള്ളുവനാടന്‍ ഭാഷ വളരെയധികം കൊണ്ടാടി. പത്മരാജന്‍ സിനിമകളിലൂടെ ഓണാട്ടുകരയുടെ മലയാളം ശ്രദ്ധേയമായി. ഐ.വി ശശി-ടി. ദാമോദരന്‍ കൂട്ടുകെട്ടിലൂടെ മലബാര്‍ മലയാളവും സിനിമകളില്‍ കൂടുതലായി കടന്നു വന്നു. വളരെ കൃത്രിമമായി നിർമ്മിക്കപ്പെട്ടെന്നു തോന്നുന്ന വിധത്തിൽ സിനിമയിലെ ഗ്രാമ്യ ഭാഷയായി വള്ളുവനാടന്‍ഭാഷ കുറച്ചുവര്‍ഷം സിനിമകളില്‍ ആഘോഷിച്ചു.

ഭാഷയും സംസ്‌കാരപ്രതിനിധാനവും

സിനിമയിലെ സംഭാഷണ ഭാഷയെന്നത് കേവലം ആശയാവിഷ്‌കാരത്തിനു വേണ്ടി മാത്രമുള്ളതല്ല, അതൊരു സംസ്‌കാരത്തെ ആവിഷ്‌കരിക്കുന്നതും പ്രതിനിധാന സ്വഭാവമുള്ളതുമാണ്. 2010-നു ശേഷം വരുന്ന മലയാള സിനിമകള്‍ നഗര-ഗ്രാമ റിയലിസ്റ്റിക് പ്രമേയങ്ങള്‍ ഉൾക്കൊള്ളുന്നവയായിരുന്നു. ഒരു പ്രദേശത്തെ മുന്‍ നിര്‍ത്തിയുള്ള കഥാഘടനയായതിനാല്‍ ആ ദേശത്തെ ഭാഷയും സിനിമകള്‍ ഉപയോഗിച്ചു തുടങ്ങി. സമൂഹത്തിന്റെ അടിത്തട്ടിലുള്ളതും മധ്യവര്‍ഗത്തിലുള്ളതുമായ കഥാപാത്രങ്ങള്‍ വരുന്നതോടെ സിനിമയുടെ സംഭാഷണ ഭാഷയും മാറിത്തുടങ്ങി. സിനിമയിലെ പ്രാദേശിക ഭാഷകളുടെ മാറ്റമെന്നത് അതുവരെ അടയാളപ്പെടുത്താത്ത ജനതകളുടെ ജീവിതാവിഷ്‌ക്കാരം കൂടിയാണ്.

ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, സെന്ന ഹെഗ്ഡേയുടെ ‘തിങ്കളാഴ്‌ച  നിശ്ചയം’, രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ‘ന്നാ താന്‍ കേസ് കൊട്’, സുധീഷ് ഗോപിനാഥിന്റെ ‘മദനോത്സവം’ എന്നിങ്ങനെയുള്ള നിരവധി സിനിമകള്‍ കാസര്‍കോട് പശ്ചാത്തലമാക്കിയുള്ളതാണ്. റിട്ടയേഡ് കള്ളനായ കൊഴുമ്മല്‍ രാജീവന് നാട്ടിലെ ഉത്സവ ദിവസം അയാള്‍ അഴിച്ചുവച്ച ‘കള്ളൻപട്ടം’ വീണ്ടും ചാർത്തിക്കിട്ടുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അയാള്‍ കോടതിയില്‍ സ്വയം വാദിച്ച് നടത്തുന്ന ശ്രമങ്ങളാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന പൊളിറ്റിക്കൽ സറ്റയര്‍ ചിത്രത്തിന്റെ ഇതിവൃത്തം. കാസര്‍കോടിന്റെ ഗ്രാമീണ ഭംഗിയും മനുഷ്യരും ജീവിതവും ഉത്സവവും തെയ്യവും പ്രാദേശിക ഭാഷാ മാധുര്യവും സംസ്‌കാരവും ഈ സിനിമയില്‍ കടന്നു വരുന്നുണ്ട്. ഓട്ടോ കുത്താൻ വന്നു എന്നതാണ് വണ്ടി ഇടിക്കാന്‍ വന്നു എന്നതിന് ഈ സിനിമയില്‍ പറയുന്നത്. പ്രാദേശിക ഭാഷ ഉപയോഗിക്കുന്നതു വഴി ആ ദേശത്തേയും സംസ്‌കാരത്തേയുമെല്ലാം സിനിമ പ്രയോജനപ്പെടുത്തുന്നു.

വടക്കന്‍ മലബാറിലെ തെയ്യം ഉള്‍പ്പെടെയുള്ള കലാ രൂപങ്ങളെ കേന്ദ്രമാക്കിയുള്ള പുലിജന്മം, ചായില്യം ഉള്‍പ്പെടെയുള്ള സമാന്തര സിനിമകള്‍ പ്രാദേശികതയെയും ഭാഷയെയും ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാൽ ഭാഷയും സംസ്‌കാരവുമെല്ലാം പ്രമേയത്തോട് കൂടുതല്‍ ചേർന്ന് നിൽക്കുന്ന തരത്തില്‍ മലബാറിന്റെ ഭാഷ സംസാരിക്കുന്ന സിനിമകളാണ് ജിയോബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’, ‘ഫ്രീഡം ഫൈറ്റ്’, മുസ്‌തഫയുടെ ‘കപ്പേള’, ഷഹാദ് നിലമ്പൂരിന്റെ ‘പ്രകാശന്‍ പറക്കട്ടെ’ തുടങ്ങിയവ. ഷാനവാസ് കെ ബാവക്കുട്ടിയുടം ‘കിസ്‌മത്ത്’ പൊന്നാനി പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടതാണ്. സക്കറിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’-യാണ് മലപ്പുറം ഭാഷയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ സമീപകാല ചിത്രം. മുഹ്സിന്‍ പരാരിയുടെ ‘കെഎല്‍ 10’, ഖാലിദ് റഹ്‌മാന്റെ ‘തല്ലുമാല’ എന്നിവ മലപ്പുറത്തിന്റെ പ്രാദേശികത ഉള്‍ക്കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ ചെറുപ്പക്കാരുടെ വാമൊഴി പ്രയോഗങ്ങള്‍ തല്ലുമാലയില്‍ കാണാവുന്നതാണ്. സ്‌കൂള്‍-ഇസ്‌കൂള്‍, മുകളിലേക്ക്- മോള്ക്ക്, നിനക്ക്-അനക്ക്, അവള്‍ക്ക്-ഓള്‍ക്ക്, മണവാളന്‍-പുത്യാപ്ളാ, കരയുക-നോലോള്ക്യാ, ചങ്ങാതി-ചെങ്ങായി എന്നിങ്ങനെയുള്ള നിരവധി വാമൊഴികള്‍ ഈ ദേശത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ സൂചിപ്പിക്കുവാനായി ഈ സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്.

പത്മകുമാറിന്റെ ജോസഫ്, മാർട്ടിൻ പ്രക്കാട്ടിന്റെ ചാര്‍ലി, ആഷിഖ് അബുവിന്റെ ഇടുക്കി ഗോള്‍ഡ്, അമല്‍ നീരദിന്റെ വരത്തന്‍, ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം എന്നിങ്ങനെ നിരവധി സിനിമകളില്‍ ഇടുക്കി ചിത്രീകരിക്കുന്നുണ്ട്. തേക്കടിയും മൂന്നാറുമൊക്കെ സിനിമയില്‍ കണ്ട് പരിചയിച്ച ഇടുക്കിയിലെ സ്ഥലങ്ങളാണെങ്കില്‍ ഇപ്പോള്‍ പശ്ചാത്തലമാകുന്നത് അത്രയൊന്നും പരിചിതമല്ലാത്ത ഇടങ്ങളാണ്. കോട്ടയം, ഇടുക്കി ജില്ലകളിലെ പല ആളുകളും ‘ഭ’യ്ക്ക് ‘ഫ’ എന്നാണ് ഉച്ചരിക്കുന്നത്. കുടിയേറ്റക്കാരുടെ ജീവിതം, കര്‍ഷകരുടെ പ്രശ്‌നങ്ങൾ, പ്രവാസ ജീവിതം, ഗോത്ര സംസ്‌കാരം എന്നിങ്ങനെയുള്ള നിരവധി കാഴ്‌ചകൾ ഇടുക്കി പശ്ചാത്തലമായുള്ള സിനിമകളില്‍ കടന്നു വരുന്നുണ്ട്.

സിനിമകളിലെ പ്രാദേശിക ഭാഷകളെക്കുറിച്ചുള്ള അന്വേഷണം പ്രാദേശിക ചരിത്രത്തിന്റെ സൂക്ഷ്‌മ ചരിത്രത്തിലേക്ക് നമ്മെ നയിക്കും. നാട്, സമുദായം, ആചാരം, ജാതി എന്നിങ്ങനെയുള്ള നിരവധി സൂക്ഷ്‌മ ഘടകങ്ങളിലൂടെ താഴെത്തട്ടിൽ നിന്ന് നോക്കുന്ന നോട്ടമായി ഇത്തരം അന്വേഷണങ്ങള്‍ മാറും. പുതിയ നിരവധി പ്രദേശങ്ങളുടെ ദൃശ്യപ്പെടലുകള്‍ കേരളമെന്ന ദേശത്തിന്റെ വൈവിധ്യങ്ങളുടെ ചേര്‍ത്തു പിടിക്കലാണെന്നാണ് തിരിച്ചറിയേണ്ടത്. സമകാലിക മലയാള സിനിമകളിലെ ഇത്തരം മാറ്റങ്ങള്‍ ജനാധിപത്യത്തിന്റെ, ബഹു സംസ്‌കാരത്തിന്റെ ദൃശ്യപ്പെടലാണെന്ന് മനസ്സിലാക്കാം.

Spread the love