പൊതു വിദ്യാലയങ്ങള്‍ സജീവമായി തൊഴിലിടങ്ങള്‍ മാതൃകയായി

-വി. ശിവന്‍കുട്ടി
പൊതു വിദ്യാഭ്യാസം-തൊഴില്‍ വകുപ്പ് മന്ത്രി

എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് ഓണ്‍ലൈന്‍ ഡിജിറ്റല്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കി. ഫസ്റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റം കൊണ്ട് വന്നു. ഓണ്‍ലൈന്‍ പഠനം എല്ലാ വിദ്യാര്‍ഥികളിലേക്കുമെത്തി. വിദ്യാകിരണം പദ്ധതി വഴി 47613 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16500 ലാപ്ടോപ്പുകളും രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കി. 45710 ഡിജിറ്റല്‍ ഉപകരണങ്ങള്‍ മലയോര പിന്നാക്ക മേഖലകളില്‍ വിതരണം ചെയ്‌തു.

ഭിന്നശേഷി കുട്ടികള്‍ക്ക് പിന്തുണ

ഭിന്നശേഷി വിദ്യാര്‍ഥികളുടെ പഠന പിന്തുണയ്ക്കായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം ഉറപ്പാക്കി. കാഴ്‌ചപരിമിതരായ അധ്യാപകരും വിദ്യാര്‍ഥികളും നേരിടുന്ന വായന പ്രതിസന്ധിക്ക് പരിഹാരമായി ശ്രുതിപാഠം ഓഡിയോ ലൈബ്രറി പൂര്‍ത്തിയാക്കി. ഭിന്നശേഷി കുട്ടികള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടിയോജിപ്പിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ജാലകങ്ങള്‍ക്കപ്പുറം പദ്ധതി നടപ്പിലാക്കി.

പൊതു വിദ്യാലയങ്ങളില്‍ ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ക്ക് അധിക പിന്തുണയ്ക്കായി 1486 സ്പെഷ്യല്‍ കെയര്‍ സെന്ററുകള്‍.

പാഠ്യ പദ്ധതി

പൊതു വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ പാഠ്യ പദ്ധതി പരിഷ്‌കരണത്തിന് തുടക്കം കുറിച്ചു. പദ്ധതി പരിഷ്‌കരണ സമിതി നിലവില്‍ വരികയും മാതൃ ഭാഷാ പഠനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്‌തു.

മാതൃകാ തൊഴിലിടം

മികച്ച തൊഴിലാളി തൊഴിലുടമ ബന്ധങ്ങള്‍, കുറയുന്ന തൊഴില്‍ കേസുകളും തര്‍ക്കങ്ങളും, വിവേചന രഹിത സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ തുടങ്ങി സുസ്ഥിര വികസനത്തിന്റെ മാനകമായ മികച്ച തൊഴിലിട സംസ്‌കാരത്തിലേക്കുള്ള മാറ്റത്തിന്റെ വഴിയിലാണ് കേരളം. നാടിന്റെ വികസന സ്വപ്‌നങ്ങൾക്ക് ചിറക് പകരുന്ന തരത്തില്‍ തൊഴില്‍ മേഖല മാറ്റത്തിന്റെ പാതയിലാണ്. കേരളം വികസന സൗഹൃദ തൊഴിലിട സംസ്‌കാരത്തിലേക്ക് മാറിക്കഴിഞ്ഞു.

കേരള സവാരി

രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിയിലൂടെ ചൂഷണമില്ലാത്ത വരുമാന മാര്‍ഗം മോട്ടോർ തൊഴിലാളികള്‍ക്ക് ഉറപ്പാക്കുവാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി ശൃംഖലകളെ ബന്ധിപ്പിച്ച് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള സവാരിയില്‍ സുരക്ഷിതവും തര്‍ക്ക രഹിതവുമായ യാത്ര അംഗീകൃത നിരക്കില്‍ പൊതു ജനങ്ങള്‍ക്ക് നല്‍കുന്നതിനൊപ്പം മോട്ടോര്‍ തൊഴിലാളികള്‍ക്കും അതേ നിരക്ക് ലഭിക്കുന്നത് ഉറപ്പാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം നഗര സഭാ പരിധിയിലാണ് നടപ്പിലാക്കിയത്. കേരള സവാരി ആപ് പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

കൂലിയില്‍ ഒന്നാമത്

രാജ്യത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ കൂലി ലഭിക്കുന്ന സംസ്ഥാനമെന്ന റിസര്‍വ് ബാങ്കിന്റെ അംഗീകാരം കേരളം സ്വന്തമാക്കി. പ്രതിദിനം ശരാശരി 837.30 രൂപ ലഭിക്കുന്ന കേരളത്തിലെ തൊഴിലാളികള്‍ക്കാണ് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത്. 59 തൊഴില്‍ മേഖലകളില്‍ ഇതിനോടകം കുറഞ്ഞ വേതനം നിശ്ചയിച്ചതും ഈ രംഗത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 11 മേഖലകളില്‍ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു. ആദ്യമായി മാധ്യമ മേഖലയിലും ടി എം ടി സ്റ്റീല്‍ മേഖലയിലും കുറഞ്ഞ വേതനം നിശ്ചയിച്ചു.

തര്‍ക്ക പരിഹാരത്തില്‍ റെക്കോര്‍ഡ് നേട്ടം

പരാതി പരിഹാരത്തില്‍ റിക്കോര്‍ഡ് നേട്ടമാണ് തൊഴില്‍ വകുപ്പ് കൈവരിച്ചത്. 3534 തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചു. ഓണത്തോടനുബന്ധിച്ച് എല്ലാ ബോണസ് തര്‍ക്കങ്ങളും സമയ ബന്ധിതമായി പരിഹരിച്ച് തൊഴിലാളികള്‍ക്ക് അര്‍ഹമായ ബോണസ് ആനുകൂല്യങ്ങള്‍ ഉറപ്പാക്കി. ലഭിച്ച 325 തര്‍ക്ക പരാതികളും യുദ്ധകാലാടിസ്ഥാനത്തിലാണ് തീര്‍പ്പാക്കിയത്.

വിവര സാങ്കേതിക വിദ്യ

കംപ്ലെയ്‌ന്റ് മാനേജ്‌മെന്റ് മൊഡ്യൂള്‍, അഡ്വാൻസ്‌ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം, കേരള അതിഥി പോര്‍ട്ടലും മൊബൈല്‍ ആപ്പും തൊഴില്‍ സേവ മൊബൈല്‍ ആപ്പ് എന്നിവ വികസിപ്പിച്ചെടുത്തു. സംസ്ഥാനത്തെ 58,99,659 അസംഘടിത മേഖല/കുടിയേറ്റ തൊഴിലാളികളെ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞു.

അതിഥി തൊഴിലാളികള്‍

അതിഥി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുന്ന പദ്ധതിയാണ് ‘ആലയ് 2.0 അതിഥി തൊഴിലാളികള്‍ക്ക് ഈ പോര്‍ട്ടലില്‍ പ്രവേശിച്ച് അനുയോജ്യമായ കെട്ടിടങ്ങള്‍ തിരഞ്ഞെടുക്കാം. നിലവില്‍ 1500 ഓളം പേര്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് ഹോസ്റ്റലുകളുടെ രൂപത്തില്‍ സുരക്ഷിതവും ശുചിത്വമുള്ളതുമായ വാടക താമസ സൗകര്യം പ്രദാനം ചെയ്യുന്നതിന് നടപ്പിലാക്കിയ അപ്‌നാ ഘർ പദ്ധതിയുടെ ആദ്യ ഘട്ടം 2022 മേയില്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ കോഴിക്കോട് കിനാലൂരില്‍ 520 അതിഥി തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള അപ്‌നാ ഘർ ഹോസ്റ്റലും കളമശ്ശേരിയില്‍ 49,000 ചതുരശ്ര അടിയില്‍ 534 കിടക്കുകളോടു കൂടിയ ഹോസ്റ്റലുമാണ് ഉയരുന്നത്. കിനാലൂരില്‍ 180 കിടക്കകളുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായി.

അതിഥി തൊഴിലാളികള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും രജിസ്ട്രേഷനും ഉറപ്പാക്കുന്നതിനുള്ള ആവാസ് പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു.

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനുള്ള കോള്‍ സെന്റര്‍ സംവിധാനമാണ് സഹജ. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും.

ടോള്‍ ഫ്രീ നമ്പര്‍ : 1 8 00 4 2 5 55 2 1 5.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക്

സമാശ്വാസം; തോട്ടം മേഖലയ്ക്ക് കൈത്താങ്ങ്

തോട്ടം മേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം കൂട്ടി അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികളെ അംഗമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അംഗങ്ങളാകുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം, വിവാഹ ധന സഹായം, പ്രസവ ധന സഹായം, അവശതാ പെന്‍ഷന്‍, വിദ്യാഭ്യാസാനുകൂല്യം, ചികിത്സാ സഹായം, മരണാനന്തര ആനുകൂല്യം, അപകടാനുകൂല്യം തുടങ്ങിയവയ്ക്കുള്ള അർഹതയുണ്ട്. മറ്റ് പെന്‍ഷനുകള്‍ ഇല്ലെങ്കില്‍ ക്ഷേമ പെന്‍ഷനും യോഗ്യത അംഗത്വ കാലയളവില്‍ 10000 രൂപ വരെ ചികിത്സാ സഹായവും ലഭിക്കും.

തോട്ടം മേഖലകളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥലത്തോ, അതിന് സമീപത്തോ വീട് വച്ചു നല്‍കുന്ന പദ്ധതിക്കു തുടക്കമായി. ഓണ്‍ യുവര്‍ ഓണ്‍ ഹൗസിങ്ങ് സ്‌കീം മുഖേന മൂന്നാറില്‍ കെ ഡി എച്ച് വില്ലേജില്‍ ഒന്‍പത് വീടുകളുടെ നിര്‍മ്മാണവും, കുളത്തൂപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡിനു വേണ്ടി ഇരട്ട ഭവന മാതൃകയില്‍ ആറ് വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. 34 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഓണക്കാലത്ത് ഓണക്കിറ്റ് നല്‍കി. ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ ബോര്‍ഡിന് 63,41,558/ രൂപ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചു.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

  • 10475 അധാപിക തസ്‌തികയിൽ പുതിയ നിയമനങ്ങള്‍.

  • 162 സ്പെഷ്യല്‍ ടീച്ചേഴ്‌സിനെ നിയമിച്ചു.

  • 4 ലക്ഷം അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം.

  • ഹയര്‍ സെക്കന്‍ഡറി-എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ വര്‍ധന.

  • ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് എല്ലാ പ്രൈമറി സ്‌കൂളിലും.

  • 120 ലധികം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി.

  • ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ പരീക്ഷ മാനുവല്‍.

  • ഹയര്‍ സെക്കന്‍ഡറിയില്‍ 2356 പുതിയ അധ്യാപക നിയമനങ്ങള്‍.

  • വി.എച്ച്.എസ്.ഇ പാസായ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ മേളകള്‍; 3000 ത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലും.

  • 25 വര്‍ഷങ്ങളായി ഏക അധ്യാപക വിദ്യാലയങ്ങളില്‍ ജോലി നോക്കിയിരുന്ന 344 വിദ്യ വോളിയര്‍മാരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി ടി സി എം ടി / സി എം തസ്‌തികകളിൽ നിയമിച്ചു.

  • ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കര്‍മ്മ സമിതി.

  • സ്‌കൂളുകള്‍ ലിംഗ സമത്വം എന്ന ആശയം മുന്‍ നിര്‍ത്തി 18 ബോയ്‌സ് ഗേള്‍സ് സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകള്‍ ആക്കി.

  • PSC യിലൂടെ ഹയര്‍ സെക്കന്‍ഡറിയില്‍ 2356 പുതിയ അധ്യാപക നിയമനങ്ങള്‍ നല്‍കി

  • തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒന്‍പത് നിയമ ഭേദഗതികള്‍ പാസ്സാക്കി. വിവിധ ബോര്‍ഡുകളുടെ നിയമങ്ങള്‍ ഭേദഗതി ചെയ്‌ത് അംശാദായം വര്‍ധിപ്പിച്ചു.

  • ഓണത്തിന് തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് 52,34,06,872 രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി.

  • അസംഘടിത മേഖലയിലുള്ളവര്‍ക്കും താഴ്ന്ന വരുമാനക്കാരുമായ തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന ജനനി പദ്ധതിയുടെ ഒന്നാം ഘട്ടം ഇടുക്കി അടിമാലിയില്‍ പൂര്‍ത്തിയായി; കൈമാറിയത് 217 അപ്പാര്‍ട്ട്മെന്റുകള്‍.

  • 545 പേര്‍ക്ക് വിവിധ രാജ്യങ്ങളില്‍ ODEPC നിയമനം ലഭ്യമാക്കി.

  • 540 നഴ്‌സുമാർ യു.കെ.യില്‍ ജോലിയില്‍ പ്രവേശിച്ചു.

  • ബെല്‍ജിയം, ജര്‍മ്മനി എന്നിവിടങ്ങളിലേക്കു നഴ്‌സുമാരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. അറോറ പദ്ധതി പ്രകാരം 22 നഴ്‌സുമാർ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. രണ്ടാമത് ബാച്ചില്‍ 38 നഴ്‌സുമാർക്ക് പരിശീലനം നല്‍കി വരുന്നു,

  • കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സുമായി ചേര്‍ന്ന് സൗദി അറേബ്യയിലെ റിയാദ്, യു.എ.ഇ.യിലെ ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ എംപ്ലോയര്‍ മീറ്റ് സംഘടിപ്പിച്ചു. അന്‍പതിലേറെ കമ്പനികള്‍ ഒഡെപെക് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചു. പത്തു കമ്പനികളുമായി കരാറിലേര്‍പ്പെടുന്നതിനുള്ള ഒപ്പിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

  • ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി 13288 നിയമനങ്ങള്‍ നടത്തി. സ്ഥിരം നിയമനം ലഭിച്ചവര്‍ 3252, താല്‍കാലിക നിയമനം ലഭിച്ചവര്‍ 10036.

  • വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും നോഡല്‍ ഐ.ടി.ഐകളിലും നടത്തിയ ജോബ് ഫെയറില്‍ 2097 പേര്‍ക്ക് നിയമനം.

  • ഐ.ടി.ഐകളിലെ പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം ലഭ്യമാക്കുന്ന ഒ. ജെ. ടി ((On Job Training) ) സിലബസ്സിന്റെ നിര്‍ബ്ബന്ധിത ഭാഗമാക്കി.

  • അപ്രന്റിസ്ഷിപ്പ് നല്‍കുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കേരള സ്റ്റേറ്റ് അപ്രന്റിസ്ഷിപ്പ് പ്രമോഷന്‍ പദ്ധതി നടപ്പാക്കി.

  • സര്‍ക്കാര്‍ ഐ. ടി. ഐ കളില്‍ പഠിക്കുന്ന 32000 വിദ്യാര്‍ഥികള്‍ക്ക് കാമ്പസിനകത്തും പുറത്തും ഇന്‍ഷ്വറന്‍സ് പരിരക്ഷ.

  • 14 ജില്ലകളിലും സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ മുഖേന തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു. 3233 ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ കമ്പനികളില്‍ തൊഴിലായി.

  • കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലൻസ് കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴില്‍ ശക്തി വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി ഇന്ത്യയിലും വിദേശത്തും ജോലി കിട്ടാന്‍ പ്രാപ്‌തരാക്കുന്ന ദൗത്യമാണ് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലൻസ് (കെയ്‌സ്) ഏറ്റെടുത്തിരിക്കുന്നത്.