കരുതലും സാന്ത്വനവുമേകി സഹകരണ മേഖല
-വി. എന്‍. വാസവന്‍
സഹകരണം-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി
സഹകാരികളുടെ അകമഴിഞ്ഞ പിന്തുണയോടെ ധനകാര്യ സ്ഥാപനങ്ങളുടെ മുന്നേറ്റത്തില്‍ വലിയ പങ്കു വഹിക്കാനായി. ആരോഗ്യ രംഗത്ത് സഹകരണ ആശുപത്രികള്‍ സാധാരണക്കാരുടെ കുറഞ്ഞ ചെലവിലുള്ള ചികിത്സയെന്ന പ്രതീക്ഷയ്ക്കൊത്താണ് പ്രവര്‍ത്തിക്കുന്നത്. വിവിധ തൊഴില്‍ മേഖലകളിലും സഹകരണ പ്രസ്ഥാനം മായാത്ത മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് വഴി വിലക്കുറവിന്റെ വിപണി ഒരുക്കി വിലക്കയറ്റം തടയാനായി.
കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന പ്രോത്സാഹനം, സഹകരണ സ്ഥാപനങ്ങളിലൂടെ നല്‍കുന്ന സഹായം, തൊഴില്‍ മേഖലയ്ക്ക് നല്‍കുന്ന ശ്രദ്ധ എന്നിവ സഹകരണ വകുപ്പിനെ ജനങ്ങളോട് ചേര്‍ത്തു നിര്‍ത്തുന്നു. സഹകരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കേരള ബാങ്ക്, കെയര്‍ ഹോം പദ്ധതി, സഹകരണ എക്സ്പോ, പുനര്‍ജനി പദ്ധതി എന്നിവ വകുപ്പിന്റെ നേട്ടങ്ങളാണ്.
കേരള ബാങ്ക്
സഹകരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന വായ്‌പ സഹകരണ സംഘങ്ങളുടെ ത്രിതല സംവിധാനത്തില്‍ നിന്നും ദ്വിതല സംവിധാനത്തിലേക്ക് മാറ്റി. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം ആധുനിക രീതിയില്‍ മാറ്റുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ റൂള്‍ അംഗീകരിച്ചു.
കെയര്‍ ഹോം
14 ജില്ലകളിലും ലൈഫ് മിഷന്‍ നിര്‍ദേശിച്ച സ്ഥലത്ത് ഭവന സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നത് ലക്ഷ്യം വച്ചാണ് കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടം ആസൂത്രണം ചെയ്‌തിട്ടുള്ളത്. തൃശ്ശൂര്‍ ജില്ലയില്‍ 40 കുടുംബങ്ങള്‍ക്ക് വസിക്കാന്‍ കഴിയുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി.
സാന്ത്വന പരിചരണത്തിന് കോപ്പ് കെയര്‍
സഹകരണ ആശുപത്രികളുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് കെയര്‍ പദ്ധതി (കോപ്പ് കെയര്‍). വാര്‍ധക്യത്തെയും രോഗത്തെയും അഭിമുഖീകരിക്കുന്നവര്‍ക്കും ആരും ആശ്രയമില്ലാതെ കഴിയുന്നവര്‍ക്കും ചികിത്സാ സൗകര്യവും പരിചരണവും ലഭിക്കുന്ന സംവിധാനമാണിത്. പദ്ധതിയില്‍ അംഗങ്ങളാകുന്നതിനായി നിശ്ചിത തുക സംഘത്തില്‍ ഒടുക്കി രജിസ്റ്റര്‍ ചെയ്യണം.
യുവജന സഹകരണ സംഘങ്ങള്‍
സഹകരണ മേഖലയിലേയ്ക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിന് യുവ സംരംഭകര്‍ക്കും സേവന ദാതാക്കള്‍ക്കുമായി വിവിധ ജില്ലകളിലായി 30 യുവജന സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്‌ടുകളുടെ അടിസ്ഥാനത്തില്‍ ഓരോ സംഘത്തിനും 10 ലക്ഷം രൂപ വീതം നല്‍കി. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ യുവജനങ്ങള്‍ക്കായി എല്ലാ ജില്ലയിലുമായി 14 പട്ടികജാതി/പട്ടികവര്‍ഗ യുവജന സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സമാശ്വാസ നിധി
കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി ഗുരുതര രോഗബാധിതര്‍ക്കും അപടകടത്തില്‍ കിടപ്പിലായവര്‍ക്കും മാതാപിതാക്കള്‍ മരിച്ചു പോയ സാഹചര്യത്തില്‍ എടുത്ത വായ്‌പകൾക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുമായി ഇതുവരെ 66 കോടി രൂപ വിതരണം ചെയ്‌തു.
അശരണരായ സഹകാരികള്‍ക്ക് സാന്ത്വനം
നിരാലംബരായ സഹകാരികള്‍ക്ക് രോഗ ശുശ്രൂഷയ്ക്കും ചികിത്സയ്ക്കുമായി ധന സഹായം നല്‍കുന്നതു കൂടാതെ സഹകാരികള്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന്/ആശ്രിതര്‍ക്ക് ധന സഹായം നല്‍കുന്ന സഹകാരി സാന്ത്വനം പദ്ധതി പ്രകാരം 26 അപേക്ഷകളിലായി 7,25,000 രൂപ വിതരണം ചെയ്‌തിട്ടുണ്ട്.
കണ്‍സ്യൂമര്‍ഫെഡിന്റെ വിപണി ഇടപെടല്‍
വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിലാണ് കണ്‍സ്യൂമര്‍ഫെഡ് മുഖ്യ പങ്ക് വഹിച്ചത്. 2022 ഓണം വിപണിയോടനുബന്ധിച്ച് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ 1685 വിപണികളിലായി നല്‍കി.
പുനര്‍ജ്ജനി പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘങ്ങളെ സ്വയം പര്യാപ്‌തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതി ‘പുനര്‍ജ്ജനി’യിലൂടെ 30 സംഘങ്ങളുടെ പ്രോജക്‌ടുകൾ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും
സംഘങ്ങളിലൂടെ കാര്‍ഷിക വികസനം
സഹകരണ സംഘങ്ങള്‍ മുഖേന 14 ജില്ലകളിലായി 500 ഏക്കര്‍ സ്ഥലത്ത് കൃഷി നടപ്പിലാക്കുന്ന പദ്ധതി. 410 സംഘങ്ങള്‍ 608.24 ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചു. 5554 തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചു.
സഹകരണ മേഖലയിലൂടെ തൊഴില്‍ സൃഷ്‌ടി
കേരള സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങള്‍ സഹകരണ അപ്പക്സ് ഫെഡറേഷനുകള്‍, മറ്റ് സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ തൊഴിലധിഷ്‌ഠിത സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങള്‍. ചെറുകിട പദ്ധതികള്‍ക്കായി വായ്‌പകൾ അനുവദിച്ചു കൊണ്ട് വിവിധ പദ്ധതികള്‍ വഴി 64666 തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചു. പ്രത്യക്ഷമായി സഹകരണ മേഖലയില്‍ 1365 പേര്‍ക്ക് സ്ഥിരം തൊഴിലും സഹകരണ വകുപ്പില്‍ 397 പേര്‍ക്കു നിയമനവും നല്‍കി. ഭിന്നശേഷി വ്യക്തികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിന് സഹകരണ സൗഹൃദം പദ്ധതിയിലൂടെ 508 വായ്‌പകളിലായി 4.25 കോടി രൂപ വിതരണം ചെയ്‌തു.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
- കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം നല്‍കുന്ന മരണാനന്തര ധന സഹായം പരമാവധി മൂന്ന് ലക്ഷം രൂപയായും ചികിത്സാ ധന സഹായം പരമാവധി 1.25 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു.
- നിക്ഷേപ ഗ്യാരന്റി ഫണ്ട് തുക നിലവിലെ പരിരക്ഷയായ രണ്ട് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നതിന് അനുമതി നല്‍കി.
- സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുക, സംഘങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ വിശകലനം ചെയ്യുക, പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സഹകരണ സംഘം (നിക്ഷേപ പ്രോത്സാഹന) പുനരുദ്ധാരണ പദ്ധതി.
- നെല്‍ കര്‍ഷകരുടെ സംഭരണ, വിപണന പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ പാലക്കാട് ഒഴികെയുള്ള ജില്ലകള്‍ പ്രവര്‍ത്തന മേഖലയാക്കി കേരള പാഡി പ്രൊക്യൂര്‍മെന്റ് പ്രൊസസിങ്ങ് ആന്റ് മാര്‍ക്കറ്റിങ്ങ് സഹകരണ സംഘം (കാപ്കോസ്) നിലവില്‍ വന്നു.
- 2021-22 സാമ്പത്തിക വര്‍ഷം നവ കേരളീയം കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 469113 വായ്‌പക്കാർക്ക് 482450 വായ്‌പകളിലായി 843.57 കോടി രൂപയുടെ ഇളവ് അനുവദിച്ചു.
- സഹകരണ സംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു.
- സംസ്ഥാന സഹകരണ ബാങ്കിന്റെയും 13 ജില്ലാ സഹകരണ ബാങ്കുകളുടെയും കോര്‍ ബാങ്കിങ്ങ് നടപടികള്‍ ഏകീകരിച്ച് എല്ലാ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റിങ്ങ് സേവന ദാതാക്കളായ വിപ്രോയുമായി കരാറില്‍ ഏര്‍പ്പെട്ടു.
- കേരള ബാങ്കിന്റെയും പ്രാഥമിക സംഘങ്ങളുടെയും നിക്ഷേപ വായ്‌പാ പദ്ധതികളുടെ വൈവിധ്യവല്‍ക്കരണത്തിനും നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി 80 ലക്ഷം രൂപയുടെ നബാര്‍ഡ് ധന സഹായത്തോടെ ബിസിനസ്സ് ഡൈവേഴ്‌സിഫിക്കേഷൻ-പ്രോഡക്‌ട് ഇന്നവേഷന്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
- എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് 2022 ഏപ്രില്‍ 18 മുതല്‍ 25 വരെ 8 ദിവസങ്ങളിലായി സഹകരണ എക്സ്പോ നടത്തി. ശീതീകരിച്ച 60000 ചതുരശ്ര അടിയിലുള്ള 210 സ്റ്റാളുകള്‍ ആകര്‍ഷകമായി.
- കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം നടപ്പിലാക്കുന്ന അക്ഷരം മ്യൂസിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.
- മത്സ്യത്തൊഴിലാളി മേഖലയില്‍ സഹകരണ മേഖല വഴി ലളിതമായ നടപടി ക്രമങ്ങളിലൂടെ വായ്‌പ ലഭ്യമാക്കുന്നതിന് സ്നേഹ തീരം വായ്‌പ പദ്ധതി
- സഹകരണ ഉല്‍പന്നങ്ങളെ ഒരൊറ്റ ബ്രാന്‍ഡിനു കീഴിലാക്കി പൊതു ട്രേഡ് മാർക്കോടെ വിപണയിലെത്തിക്കുന്നതിന് coopkerala എന്ന ട്രേഡ് മാര്‍ക്ക് രൂപകൽപന ചെയ്‌തു. സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തി ആദ്യ ഘട്ടമെന്ന നിലയില്‍ 12 സംഘങ്ങളുടെ 28 ഉല്‍പന്നങ്ങള്‍ക്ക് coopkerala സര്‍ട്ടിഫിക്കറ്റ് നല്‍കി.
- സഹകരണ സര്‍വീസ് ബോര്‍ഡിന്റെ പരീക്ഷാ സംവിധാനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനമാക്കുന്നതിനാവശ്യമായ നടപടികളായി.
- പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്‍ഡോര്‍ ഫുട്ബോള്‍ / ക്രിക്കറ്റ് /ബാഡ്‌മിന്റൺ ടര്‍ഫ് സജ്ജമാക്കി.