കടലോര ജനതയ്ക്കൊപ്പം

-സജി ചെറിയാന്‍

മത്സ്യബന്ധനം-സാംസ്‌കാരികം-യുവജനകാര്യം, വകുപ്പ് മന്ത്രി

സമുദ്ര മത്സ്യ ഉല്‍പാദനത്തില്‍ (6.01 ലക്ഷം മെട്രിക് ടണ്‍) 2021-22-ല്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി. 2022-23 മൂന്നാം പാദത്തില്‍  കടലില്‍ നിന്നുളള മത്സ്യ  ഉല്‍പാദനം 5.44 ലക്ഷം മെട്രിക് ടണ്‍ ആയിട്ടുണ്ട്. 2022-23-ല്‍ മത്സ്യ വിഭവ സംരക്ഷണത്തിനും, മത്സ്യത്തൊഴിലാളിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും 32.4 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷം  609 Mounting Type GPS  കള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഇതിനു പുറമെ, അപകടത്തില്‍പെടുന്ന മത്സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിനു 74 ലൈഫ് ഗാര്‍ഡുകള്‍ ഉള്‍പ്പടെ 11 റെസ്‌ക്യൂ ബോട്ടുകളും സുസജ്ജമാണ്. 15 ഹാര്‍ബറുകളിലായി 100 റെസ്‌ക്യൂ സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്.

കടലില്‍ അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ ഉറപ്പാക്കി വേഗം കരയില്‍ എത്തിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിന് രാജ്യത്താദ്യമായി അത്യാധുനിക സംവിധാനങ്ങളോടെ വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ കേന്ദ്രങ്ങളായി മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പ്രാപ്‌തരാക്കുന്നതിന്  10 ആഴക്കടല്‍ മത്സ്യബന്ധന യൂണിറ്റുകള്‍ നല്‍കുന്ന പദ്ധതി പുരോഗമിച്ചു വരുന്നു. 15 കോടി രൂപ അടങ്കല്‍ തുക വരുന്ന പ്രസ്‌തുത കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതി  (PMMSY))യില്‍ 3.06 കോടി രൂപ അധിക സബ്‌സിഡിയായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ PMMSY 2021-22 പദ്ധതിയിലുള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 എഫ്.ആര്‍.പി യാനങ്ങള്‍ നല്‍കുന്ന 500 ലക്ഷം രൂപയുടെ പദ്ധതിയും 399.6 ലക്ഷം രൂപയുടെ സാഗര്‍ മിത്ര പദ്ധതിയും നടപ്പിലാക്കി വരുന്നു.

കടലില്‍ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യം കേടു കൂടാതെ കരയില്‍ എത്തിക്കുന്നതിന് 2022-23-ല്‍ 800 മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സുലേറ്റഡ് ഐസ് ബോക്‌സ് വിതരണം ചെയ്യുന്ന ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നു.

ഉള്‍നാടന്‍ മേഖല

മത്സ്യ കൃഷിയിലൂടെ മത്സ്യോൽപാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ”സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി”പദ്ധതി പ്രകാരം കുളങ്ങളിലെ മത്സ്യ കൃഷി 6554.34 ഹെക്‌ടറിലായി വ്യാപിപ്പിച്ചു. ഇതിനു പുറമെ 2,367 കൂടു മത്സ്യ കൃഷി യൂണിറ്റുകള്‍, 690 റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റുകള്‍, ബയോഫ്ളോക്ക് കൃഷിക്കായി 3,173 യൂണിറ്റുകള്‍, 5,208 പടുതാ കുളത്തിലെ മത്സ്യ കൃഷി യൂണിറ്റുകള്‍ എന്നിവ സജ്ജമാക്കി. തദ്ദേശീയ മത്സ്യങ്ങളുടെ ഉല്‍പാദനത്തിനായി വരാല്‍, കരിമീന്‍  മത്സ്യ ഇനങ്ങളുടെ 200 യൂണിറ്റുകള്‍ സ്ഥാപിച്ചു. മത്സ്യ കൃഷിയിലൂടെ  37,521 മെട്രിക് ടണ്‍ ഉല്‍പാദനം നേടാനായി.

അടിസ്ഥാന സൗകര്യ- മാനവശേഷി വികസനം

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെയും ഫ്ളാറ്റുകളുടെയും പൂര്‍ത്തീകരണവും, നവീകരണവും, മാതൃക മത്സ്യ ഗ്രാമത്തിന്റെ നിര്‍മ്മാണം, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് 42,47,03,032/ രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. വിഴിഞ്ഞം പദ്ധതി മേഖലയില്‍, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായ തീര ശോഷണത്താല്‍ വീടുകള്‍ നഷ്‌ടപ്പെട്ട് ക്യാമ്പുകളിലും വാടക വീടുകളിലും കഴിയുന്ന 284 കുടുംബങ്ങള്‍ക്ക് പ്രതിമാസം 5500/ രൂപ നിരക്കില്‍ വാടക നല്‍കുന്നതിന് 187.44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പുനര്‍ഗേഹം-യാഥാര്‍ഥ്യമാക്കുന്ന ഭവന സ്വപ്‌നം

തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബൃഹത് പദ്ധതിയാണ് പുനര്‍ഗേഹം. ആകെ 8791 ഗുണഭോക്താക്കള്‍ മാറിത്താമസിക്കുന്നതിന് സമ്മതിക്കുകയും ഇവരെ പുനരധിവസിപ്പിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുകയും ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയില്‍ കാരോട് (128), ബീമാപള്ളി (20), കൊല്ലം ജില്ലയില്‍ QSS കോളനി (114), മലപ്പുറം ജില്ലയില്‍ പൊന്നാനി (128) ഭവന സമുച്ചയങ്ങള്‍ ഉള്‍പ്പെടെ 390 ഭവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയില്‍ 400 ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നു.

തലസ്ഥാന ജില്ലയിലെ കടകംപള്ളി വില്ലേജിൽ 192 ഫ്ളാറ്റുകളും പൊന്നാനിയില്‍  രണ്ടാം ഘട്ടമായി 100 ഫ്ളാറ്റുകളും മലപ്പുറം ജില്ലയിലെ ഉണ്ണ്യാലില്‍ 16 ഫ്ളാറ്റുകളും കാസര്‍ഗോഡ് ജില്ലയിലെ കോയിപ്പാടി വില്ലേജില്‍ 144 ഫ്ളാറ്റുകളും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ഉന്നമനം

2022-23-ല്‍ 130 മത്സ്യത്തൊഴികളുടെ കുട്ടികള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കി വരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു കോഴ്‌സുകളിൽ പഠിക്കുന്ന തീര ദേശത്തെ മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്കായി അവരുടെ തുടര്‍ വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ പുരോഗതിക്കും മാനസികാരോഗ്യ ഉന്നമനത്തിനും ഈ കാലയളവില്‍ 30 കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുകയും 3000 വിദ്യാര്‍ഥികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭ്യമാകുകയും ചെയ്‌തു.

മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികളെ ബിരുദം വരെ ദത്തെടുക്കുന്ന പദ്ധതി പ്രകാരം ഈ കാലയളവില്‍ 24 വിദ്യാര്‍ഥികളെ ദത്തെടുത്തു.  18,26,500/രൂപയുടെ ധന സഹായം നല്‍കി. കുട്ടികളുടെ കായിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌പോർട്‌സ് ഫൗണ്ടേഷന്‍ കേരളയുമായി ചേര്‍ന്ന് 10 റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകള്‍ ഉള്‍പ്പെടെ 14 സ്‌കൂളുകളുടെ കായിക അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 3.5 കോടി രൂപയുടെ പദ്ധതിക്ക് കരാറില്‍ ഏര്‍പ്പെടാന്‍ ധാരണയായിട്ടുണ്ട്.

സമം

ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഗായിക  കെ.എസ് ചിത്രയാണ്. ഷി റേഡിയോ,  ഷോര്‍ട് ഫിലിമുകള്‍, ശിൽപശാലകൾ, ഡോക്യുമെന്ററികള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യ പൂര്‍ണമായ പരിപാടികള്‍ നടന്നു വരുന്നു. ഇതിനു പുറമെ വിവിധ മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച 1001 വനിതകളെയും ക്യാമ്പയിന്‍ കാലയളവില്‍ ആദരിക്കുന്നുണ്ട്.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് എഞ്ചിന്‍ സബ്‌സിഡി നല്‍കുന്ന പദ്ധതി പ്രകാരം 100 മത്സ്യത്തൊഴിലാളികള്‍ക്ക് എഞ്ചിന് പരമാവധി 30,000/രൂപ നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

മത്സ്യ ബന്ധന വലകള്‍ക്ക് സബ്‌സിഡിയായി 200 മത്സ്യത്തൊഴിലാളികള്‍ക്ക് യൂണിറ്റിന് പരമാവധി 10,000/ രൂപ നല്‍കി വരുന്നു.

വിഴിഞ്ഞം, മുനമ്പം, ബേപ്പൂര്‍ എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് LED Display Board സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിച്ചു വരുന്നു.

മണ്ണെണ്ണ ഇതര ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ വിതരണം ചെയ്യുന്നതിനുള്ള പൈലറ്റ് പദ്ധതി നടപ്പാക്കി വരുന്നു.

മത്സ്യബന്ധന യാനങ്ങളുടെ ഇന്‍ഷറന്‍സ് പദ്ധതി പ്രകാരം 3285 യാനങ്ങള്‍ക്കുളള ഇന്‍ഷറന്‍സ്  പരിരക്ഷ നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു.

പരമ്പരാഗത മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന 14,332 എഞ്ചിനുകള്‍ക്ക് 2022-ല്‍ മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചു. ഈ വര്‍ഷം നാളിതു വരെ 15 കോടി രൂപ സബ്‌സിഡി ഇത്തരത്തില്‍ വിതരണം ചെയ്‌തു.

2022-23 സാമ്പത്തിക വര്‍ഷം സമ്പാദ്യ സമാശ്വാസ പ്രകാരം 2636.25 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ഗുണഭോക്താക്കള്‍ക്ക് നല്‍കി.

13706.14 ഹെക്‌ടറിൽ ഒരു നെല്ലും ഒരു മീനും പദ്ധതി പുരോഗമിക്കുന്നു. 2346.40 ഹെക്‌ടറിൽ ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതി പുരോഗമിക്കുന്നു.

2022-23 സാമ്പത്തിക വര്‍ഷം 12 റിസര്‍വോയറുകളിലായി തദ്ദേശീയ മത്സ്യങ്ങളെ ഉള്‍പ്പെടെ 67.91 ലക്ഷം മത്സ്യ കുഞ്ഞുങ്ങള്‍ നിക്ഷേപിച്ചു.

സംസ്ഥാനത്തെ എട്ട് ജില്ലകളിലായി മത്സ്യ സംരക്ഷണ കേന്ദ്രങ്ങളും കക്ക സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിച്ചു വരുന്നു.

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10455.21 ലക്ഷം രൂപയുടെ 11 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു, നാല് പദ്ധതികള്‍ നടപ്പിലാക്കുന്നു, ആറ് പദ്ധതികളുടെ നടപടികള്‍ പുരോഗമിക്കുന്നു.

മത്സ്യഫെഡ് മുഖേന 200 ലക്ഷം രൂപയുടെ 20 ‘ഫിഷ്‌മാർട്ടുകൾ’ പദ്ധതി പൂര്‍ത്തീകരിച്ചു.

1155 മത്സ്യത്തൊഴിലാളി വനിതകളെ ഉള്‍പ്പെടുത്തി 410 ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. 2022 ഏപ്രില്‍ മുതല്‍ ഇതുവരെ 65.27 കോടി രൂപയുടെ വിറ്റു വരവ് സാഫ് യൂണിറ്റുകള്‍ക്ക് ഉണ്ടായിട്ടുണ്ട്.

കേരളത്തിന്റെ ഔദ്യോഗിക സംഘം കൃഷി, മത്സ്യബന്ധനം, ടൂറിസം മേഖലകളിലെ സാധ്യതകള്‍ പഠന വിധേയമാക്കുന്നതിന് വിയറ്റ്നാമും നോര്‍വെയും സന്ദര്‍ശിച്ചിരുന്നു.

കാവില്‍ മുഖേന അഞ്ച് ലക്ഷം അലങ്കാര മത്സ്യങ്ങള്‍ വിപണനം ചെയ്‌തു.

സമുദ്ര മത്സ്യബന്ധനത്തിന്റെ  ഫലപ്രദമായ നടത്തിപ്പിനും നിരീക്ഷണത്തിനും ത്രിതല സംവിധാനമായി ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകള്‍ രൂപീകരിച്ചു.

പി.എം.എം.എസ്.വൈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 253 റീ സര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റം യൂണിറ്റുകള്‍, 462 ബയോഫ്ളോക് യൂണിറ്റുകള്‍ എന്നിവ സ്ഥാപിച്ച് മത്സ്യ കൃഷി പുരോഗമിക്കുന്നു.

ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 220 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

ആലപ്പുഴ വളഞ്ഞ വഴിയില്‍ ആറ്റു കൊഞ്ച് ഉല്‍പാദനത്തിനായി 176.2 ലക്ഷം രൂപയുടെ ഹാച്ചറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

എറണാകുളം തേവരയില്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുന്നു.

മത്സ്യബന്ധന ഹാര്‍ബറുകളുടെ ശരിയായ നടത്തിപ്പിനും പരിപാലനത്തിനും നിരീക്ഷണത്തിനുമായി സംസ്ഥാനത്തെ 21 മത്സ്യബന്ധന ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി രൂപീകരിച്ചു.

സംസ്ഥാനത്തെ കടലും തീര പ്രദേശവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആരംഭിച്ച ‘ശുചിത്വ സാഗരം സുന്ദര തീരം’  പദ്ധതിയുടെ ഒന്നാം ഘട്ട ബോധവത്കരണ പ്രചാരണം നടന്നു വരുന്നു.

കേരള മത്സ്യ സംഭരണവും വിപണനവും ഗുണ നിലവാര പരിപാലനവും ആക്‌ട് 2021 രൂപീകരിച്ചു.

കലാ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരില്‍ കലാകാരന്മാര്‍ക്കു 15000 രൂപ ഫെലോഷിപ്പ് ആയി നല്‍കുന്നു. ഇതുവരെ 925 കലാകാരന്മാര്‍ക്ക് ഫെലോഷിപ്പ് നല്‍കിയിട്ടുണ്ട്. ആകെ 6.34 കോടി രൂപ പദ്ധതിക്കായി ചെലവാക്കിയിട്ടുണ്ട്.

സിനിമാ രംഗത്ത് വനിതകളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിനു പരമാവധി 1.5 കോടി രൂപ വീതം സാമ്പത്തിക സഹായം. ആകെ  മൂന്ന് കോടി രൂപ ചെലവഴിച്ചു.

നവോത്ഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്കായി ജില്ലകള്‍ തോറും 50 കോടി രൂപ അനുവദിച്ചു.

ലളിത കലാ അക്കാദമിയുടെ കീഴില്‍ കിളിമാനൂരില്‍  രാജാ രവിവര്‍മ ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സി സ്റ്റുഡിയോ ആരംഭിച്ചു.

ലിംഗ വിവേചനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 2022-ല്‍ ആരംഭിച്ച ബോധവല്‍ക്കരണ ക്യാമ്പയിനായ സമത്തിലൂടെ ഒട്ടനവധി പദ്ധതികള്‍ വിഭാവനം ചെയ്‌തിരിക്കുന്നു.