മൂല്യബോധം പകരുന്ന പൊതു വിദ്യാലയം

മൂല്യബോധം പകരുന്ന പൊതു വിദ്യാലയം
പിണറായി വിജയന്‍
മുഖ്യമന്ത്രി

സന്തോഷത്തോടെയും ആഹ്ളാദത്തോടെയും സ്‌കൂളുകളിലേക്ക് എത്തിച്ചേർന്ന കേരളത്തിലെ മുഴുവന്‍ കുഞ്ഞുങ്ങളെയും സ്വാഗതം ചെയ്യുന്നു. ജീവിതത്തില്‍ ആദ്യമായി പൊതു വിദ്യാലയങ്ങളില്‍ എത്തിച്ചേർന്നവരും ഇവരില്‍ ഉണ്ട്. സന്തോഷത്തോടൊപ്പം ആശങ്കയും ആകാംക്ഷയും ഒക്കെ അവര്‍ക്കുണ്ടാകും. അതൊക്കെ മാറ്റിയെടുത്ത് കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. നമുക്ക് കൂട്ടായി അത് നിര്‍വഹിക്കാം.

മധ്യവേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്ന ഘട്ടത്തിലാണ് കാലവര്‍ഷം പതിവായി എത്താറുള്ളത്. പതിവ് തെറ്റിച്ച് ഇത്തവണ കാലവര്‍ഷം മെയ് മാസം തന്നെ ആരംഭിച്ചു. പലയിടങ്ങളിലും കഠിന മഴയാണ് പെയ്‌തത്. മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റും ഒട്ടേറെ പ്രശ്‌നങ്ങൾ നാട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ സ്‌കൂളിലേക്ക് വരുന്നതും പോകുന്നതും ശ്രദ്ധയോടു കൂടി ആയിരിക്കണം.

പുതിയ ഒരു അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമിടുകയാണ്. പതിവു പോലെ ഉത്സവ ഛായയിലാണ് ഇക്കുറിയും നാം വിദ്യാലയ വര്‍ഷത്തിന് ആരംഭം കുറിക്കുന്നത്. പ്രവേശനോത്സവം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവഛായയിലാവുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം കാണുന്നത്.

അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ തന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു. കുട്ടികൾക്കെല്ലാം യൂണിഫോം ലഭിക്കുന്നു. ക്ലാസ്സ് മുറികള്‍ കൂടുതല്‍ മികവിലേക്കുയരുന്നു. ഇതൊക്കെ പോരേ കുട്ടികൾക്കും അധ്യാപകര്‍ക്കും ഉത്സവ സമാനമായ സന്തോഷം ലഭിക്കാന്‍? മതി എന്നു തോന്നാം. എന്നാൽ അതിനപ്പുറവും ചിലതുണ്ട്. പരസ്‌പരം സ്നേഹമുണ്ടാവുക, കരുതലുണ്ടാവുക തുടങ്ങിയവയാണവ.

അറിവ് നേടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അറിവാണ്. പുതിയ കാര്യം അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. അറിവ് ആര്‍ജിച്ച് ആത്മ വിശ്വാസത്തോടെ വളരുന്നതിന്റെ ആനന്ദമാണ് ആധുനിക കാലത്ത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. അതിലേക്കാണ് ഇന്ന് നമ്മുടെ കുരുന്നുകൾ ചുവടു വയ്ക്കുന്നത്. എന്നാൽ അവരുടെ വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്കു മാത്രമായി ചുരുങ്ങാമോ? അതുപോര.

ഇവിടെ എന്താണ് അറിവ് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഗണിത പാഠങ്ങളോ പൊതു വിജ്ഞാനമോ ശാസ്ത്ര ജ്ഞാനമോ ഭാഷാ പ്രാവീണ്യമോ ആർജിക്കുന്നത് മാത്രമാണോ അറിവ്? പാഠ പുസ്‌തകങ്ങളിലെ വിവരങ്ങള്‍ കുട്ടിയുടെ ചിന്താ മണ്ഡലത്തില്‍ വിവേകത്തിന്റേയും വിമര്‍ശനാത്മക ചിന്തയുടേയും സ്‌ഫുരണങ്ങൾ സൃഷ്‌ടിക്കണം.

മുന്‍പൊക്കെ ‘എന്തിനാണ് പഠിക്കുന്നത്?’ എന്ന ചോദ്യമുയർന്നാൽ ഭൂരിഭാഗം കുട്ടികളും ജോലി കിട്ടാൻ എന്ന മറുപടിയാണ് പറഞ്ഞിരുന്നത്. എന്നാൽ പുതിയ കാലത്ത് ‘വര്‍ക്ക് ലൈഫ് ബാലന്‍സ്’ എന്ന ആശയത്തിന് കൂടുതല്‍ മേല്‍ക്കൈയുണ്ടാവുകയാണ്. ഈയൊരു ഘട്ടത്തിൽ ജീവിതം കെട്ടിപ്പടുക്കുക എന്നതാവണം പഠനത്തിന്റെ ലക്ഷ്യം. അതിന് അറിവ് മാത്രം മതിയാവില്ല. വിവേകവും വിവേചന ബുദ്ധിയും സഹജീവി സ്നേഹവും വിമര്‍ശനാത്മക ബുദ്ധിയും എല്ലാം കൈമുതലായി വേണം. ആ നിലയിലേക്ക് കുട്ടികളുടെ ചിന്താ ശേഷിയെ വളര്‍ത്താനുതകും വിധം സര്‍ക്കാര്‍ നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റിത്തീര്‍ക്കുകയാണ്.

മാനവികതയുടെയും സ്നേഹത്തിന്റെയും മത നിരപേക്ഷ ചിന്തയുടെയും ജനാധിപത്യ ബോധത്തിന്റെയും പ്രകാശത്തിലേക്കാണ് കുട്ടി വളരേണ്ടത്. വിദ്യാഭ്യാസം അതിനു വേണ്ടിയുള്ളതാണ്. അറിവ് മാത്രമുണ്ടായാല്‍ പോര. തിരിച്ചറിവു കൂടി ഉണ്ടാകണം. അറിവുണ്ടാകുകയും തിരിച്ചറിവ് ഉണ്ടാകാതെ പോവുകയും ചെയ്യുന്നു എന്നതാണ് സത്യത്തില്‍ നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദോഷങ്ങളിലൊന്ന്.

ഔചിത്യ ബോധം, വിവേകം, വകതിരിവ്, കാര്യ കാരണ ബന്ധ പരിശോധന, അറിവിന്റെ സാമൂഹിക വിനിയോഗത്തിനുള്ള ശേഷി തുടങ്ങിയവ ഒക്കെക്കൂടി ഉണ്ടാകുമ്പോള്‍ മാത്രമേ അറിവ് സാഫല്യത്തിലെത്തൂ. ഇവയുടെ അഭാവത്തില്‍ ചില ഘട്ടങ്ങളിലെങ്കിലും അറിവ് അറിവില്ലായ്‌മയുടെ ഫലം ചെയ്യും.

ഈ ചിന്ത വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍ച്ചേര്‍ക്കുക എന്നത് വളരെ പ്രധാനമാണ്. അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കണം. സമൂഹവുമായി ബന്ധിപ്പിക്കണം. അതാകട്ടെ അറിവുള്ളവരായി മാത്രമല്ല, അറിവ് ജീവിതത്തില്‍ പ്രയോഗിക്കാന്‍ സാമര്‍ത്ഥ്യമുള്ളവരായിക്കൂടി കുട്ടികളെ മാറ്റും. ആ വഴിക്കുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നത്. ഉന്നതമായ അക്കാദമിക്ക് നിലവാരമാണ് നമ്മള്‍ ലക്ഷ്യം വെക്കുന്നത്.

അതിന്റെ ഭാഗമായാണ് സ്‌കൂള്‍ തുറന്ന ആദ്യത്തെ രണ്ടാഴ്‌ച രണ്ടാഴ്ച ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും പൊതുവായ കാര്യങ്ങള്‍ കുട്ടികളുമായി പങ്കിടണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കാലവര്‍ഷം എന്നത് പകര്‍ച്ച വ്യാധികളുടെ കൂടി കാലമാണ്. ഈ കാലത്ത് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടികൾ അറിയേണ്ടതുണ്ട്. നാം കൂട്ടായി അഭിമുഖീകരിക്കുന്ന മയക്കുമരുന്ന്/ ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്‌കൂള്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഹരിത ക്യാമ്പസും എല്ലാം കുട്ടിയുടെ അറിവിന്റെയും ധാരണയുടെയും ഭാഗമാക്കണം. അതോടൊപ്പം ആരോഗ്യം, വ്യായാമം, കായിക ക്ഷമത, ആഹാര ശീലം, ഇവയെല്ലാം കുട്ടികളുടെ പരിഗണനാ വിഷയങ്ങള്‍ ആക്കി മാറ്റണം.

പൊതുമുതല്‍ സംരക്ഷണം, നിയമാവബോധം, കാലാവസ്ഥാ മുന്‍കരുതല്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യണം. ചിലയിടങ്ങളിലെങ്കിലും കുട്ടികൾ സംഘം ചേർന്ന് ശരിയല്ലാത്ത നിലയില്‍ പെരുമാറുന്നത് കാണുന്നുണ്ട്. പരസ്‌പര സഹകരണത്തിന്റെ ഇടങ്ങളായി പൊതു വിദ്യാലയങ്ങള്‍ എങ്ങനെ മാറ്റാം എന്നതിം കൂട്ടായി ആലോചിക്കേണ്ടതുണ്ട്. സാരോപദേശ രീതിയില്‍ മാത്രമല്ല ഇക്കാര്യങ്ങള്‍ ചെയ്യേണ്ടത്. വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങളിലൂടെ ആകണം ഇതിലെ നല്ല അംശങ്ങള്‍ കുട്ടികളുടെ ബോധ്യമാക്കി മാറ്റേണ്ടത്.

നമ്മുടെ സമൂഹത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് സവിശേഷമായ പങ്കാണുള്ളത്. മതേതര വീക്ഷണവും ജനാധിപത്യ ബോധവും മുമ്പത്തേക്കാള്‍ ഏറെ നമ്മുടെ രാജ്യത്തിന് ആവശ്യമായ സന്ദര്‍ഭമാണിത്. ഈ മൂല്യങ്ങള്‍ സിലബസിനൊപ്പം കുട്ടികളുടെ മനസ്സിലേക്കു ുപകർന്നു കൊടുക്കുന്ന പൊതുവിടങ്ങളാണ് ഇവിടുത്തെ പൊതു വിദ്യാലയങ്ങള്‍. ഈ തിരിച്ചറിവ് ഇടയ്ക്കൊരിക്കല്‍ കേരള സമൂഹത്തിന് കൈമോശം വന്നു. പൊതു വിദ്യാലയങ്ങള്‍ സാമ്പത്തികമായി ലാഭകരമല്ല എന്നു പറഞ്ഞ് അടച്ചു പൂട്ടാനാണ് അന്നു ചിലര്‍ തീരുമാനിച്ചത്. സാമ്പത്തിക ലാഭമാണോ അവിടെ കണക്കു കൂട്ടേണ്ടത്? ഞാന്‍ നേരത്തെ സൂചിപ്പിച്ച മതേതര വീക്ഷണവും ജനാധിപത്യ ബോധവും മാനുഷിക മൂല്യങ്ങളും കോടിക്കണക്കിന് രൂപയുടെ ലാഭത്തെക്കാള്‍ എത്രയോ വിലമതിക്കുന്നതാണ്. ആ കാഴ്‌ചപ്പാടോടെയാണ് പൊതു വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ കാണുന്നത്.

ഏറ്റവും കൂടുതല്‍ ഊന്നൽ കൊടുക്കേണ്ട നാലു മേഖലകളില്‍ ഒന്നായ പൊതു വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ പരിഗണിച്ചു. പ്രത്യേക മിഷന്‍ അതിനായി രൂപീകരിച്ചു. ജനകീയമായ ഒരു മഹാ സംരംഭം കൂടിയായി അതിനെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതു കൊണ്ടു കൂടിയാണ് തകർച്ചയിലായിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ പുതു വസന്തത്തിന്റെ ഉത്സാഹമുണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപം കൊടുത്ത മാസ്റ്റര്‍ പ്ലാനുകളില്‍ ആദ്യത്തേത് നടപ്പാക്കിയ സ്‌കൂളുകളില്‍ ഒന്നാണ് കലവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സ്‌കൂളില്‍ വെച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യപ്പെടുന്നതിൽ തികഞ്ഞ ഔചിത്യമുണ്ട്.

കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്‌തിട്ടുണ്ട്. ഭൗതിക സൗകര്യ വികസനത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള മുന്നേറ്റമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഉണ്ടായിട്ടുള്ളത്. കിഫ്ബിയുടെ ധന സഹായത്തോടെ 973 വിദ്യാലയങ്ങള്‍ക്ക് ഭൗതിക സൗകര്യ വികസനം ആസൂത്രണം ചെയ്‌തിട്ടുണ്ട്. അതില്‍ 750 സ്‌കൂള്‍ കെ’ിടങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും 539 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

ഇവ കൂടാതെ പ്ലാന്‍ ഫണ്ട്, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, ജന പ്രതിനിധികളുടെ ആസ്‌തി വികസന ഫണ്ട് തുടങ്ങിയവയെല്ലാം വിനിയോഗിച്ച് നാട്ടിലെ പൊതു വിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. 5,000 കോടി രൂപയിലധികം ഈ ഇനത്തില്‍ സര്‍ക്കാര്‍ വിനിയോഗിച്ചിട്ടുണ്ട്. 15-20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചവര്‍ കണ്ട സ്‌കൂള്‍ അല്ല ഇന്നത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍. കാഴ്‌ചയിലും സൗകര്യത്തിലും എല്ലാം വളരെയധികം മാറി.

ഭൗതിക സൗകര്യ വികസന കാര്യങ്ങളിലുള്ള മുന്നേറ്റം കൊണ്ടു മാത്രം തൃപ്‌തരാകാൻ നമുക്ക് കഴിയില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് നമ്മുടെ നിലപാട്. മികവ് എന്നാൽ അക്കാദമിക മികവാണ്. അക്കാദമിക മികവിന്റെ കാര്യത്തില്‍ കുറേക്കൂടി മുന്നേറാൻ നമുക്ക് കഴിയണം. അതിന്റെ ഭാഗമായാണ് ഈ വര്‍ഷം ‘സമഗ്ര ഗുണമേന്മാ വര്‍ഷ’മായി പരിഗണിക്കുന്നത്. ഓരോ കുട്ടിയും അതത് ക്ലാസ്സില്‍ നേടണമെന്ന് പാഠ്യ പദ്ധതിയില്‍ വിഭാവനം ചെയ്‌ത പഠന ലക്ഷ്യങ്ങള്‍ നേടിത്തന്നെ മുന്നേറണം. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് അതി പ്രധാനമായ ഉത്തരവാദിത്വമുണ്ട്.

കുട്ടികളുടെ സുരക്ഷിതത്വം വളരെ പ്രധാനമാണ്. സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, ക്യാമ്പസ് സജ്ജമാക്കല്‍ തുടങ്ങിയവയെല്ലാം പൂര്‍ത്തീകരിച്ചു. ക്യാമ്പസ് സജ്ജമാക്കുന്നതിന് ജനകീയ പങ്കാളിത്തം ഒരു പ്രധാന ഘടകമായിരുന്നു. പെരുമഴ ചിലയിടങ്ങളിലെങ്കിലും പരിമിതികളുണ്ടാക്കിയിട്ടുണ്ടാകാം. അവ പരിഹരിച്ച് മുന്നോട്ടു പോകാന്‍ കഴിയണം.

സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി നിരവധി മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് വിഭാവനം ചെയ്യുന്നു. അതില്‍ ഏറ്റവും പ്രധാനം അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ്. എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ക്ലാസ് മുറികളില്‍ നടപ്പാക്കേണ്ടത്. വിഭാവനം ചെയ്‌ത പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കണമെങ്കില്‍ അതിനുള്ള അക്കാദമിക ആസൂത്രണം സ്‌കൂളുകളില്‍ നടക്കണം.

ഫലപ്രദമായ ആസൂത്രണത്തിന്റെ ഭാഗമായാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എല്ലാ വിദ്യാലയങ്ങളും ഉണ്ടാക്കണം എന്ന് നിര്‍ദ്ദേശിച്ചത്. പാഠ്യപദ്ധതി ചട്ടക്കൂട് നാം ജനകീയ ചര്‍ച്ചകളിലൂടെ പരിഷ്‌കരിച്ചു. അതനുസരിച്ച് ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്‌തകങ്ങളും മാറിയിട്ടുണ്ട്. നമ്മുടെ സ്‌കൂളുകളെല്ലാം സാങ്കേതിക വിദ്യാ സൗഹൃദപരമായി. ഇതെല്ലാം ഉള്‍ച്ചേര്‍ത്തു കൊണ്ട് അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. ജൂൺ 15 നകം മുഴുവന്‍ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകണം.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂല്യ നിര്‍ണയ രീതിയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. കാണാപ്പാഠം പഠിച്ച് മാര്‍ക്ക് നേടിയതു കൊണ്ട് ജീവിത വിജയമുണ്ടാക്കാവുന്ന ഒരു അവസ്ഥയിലല്ല നിലവിലെ ലോക സാഹചര്യം. വിജ്ഞാന സമൂഹത്തില്‍ പ്രശ്‌ന നിർധാരണമാണ് പ്രധാനം. ഡാറ്റകളുടെ ശേഖരണവും വിശകലനവും അതി പ്രധാനമാണ്. ആര്‍ജിത അറിവ് ആത്മവിശ്വാസത്തോടെ പ്രശ്‌ന പരിഹരണത്തിന് വിനിയോഗിക്കാന്‍ കഴിയുന്നുണ്ടോ എന്നാണ് ഇന്ന് നോക്കുന്നത്. ആ തലത്തിലേക്ക് നമ്മുടെ മുഴുവന്‍ കുട്ടികളും ഉയരണം. അതനുസരിച്ച് മൂല്യ നിര്‍ണയ രീതി മാറണം. നിരന്തര മൂല്യ നിര്‍ണയം പ്രധാനമാകുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.

ഇങ്ങനെയുള്ള മാറ്റങ്ങള്‍ വരണമെങ്കില്‍ ഭരണ നിര്‍വഹണ രംഗത്തും മാറ്റങ്ങള്‍ വേണം. സ്‌കൂള്‍ സംവിധാനങ്ങളെ ആകെ ഒരു കുടക്കീഴില്‍ ഘടനാപരമായി കൊണ്ടു വരാനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ നടക്കുകയാണ്.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ നവീകരണം വരണമെങ്കില്‍ അധ്യാപകരുടെ അറിവിന്റെ തലത്തിലും മനോഭാവത്തിലും എല്ലാം മെച്ചപ്പെടലുകള്‍ ആവശ്യമാണ്. ഇതിന് സഹായകമായ വിധം അധ്യാപക പരിശീലനങ്ങള്‍ നൽകുന്നുണ്ട്.

പ്രിയപ്പെട്ട കുട്ടികളേ, സ്‌കൂളുകള്‍ നിങ്ങള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു തരുന്ന ഇടം മാത്രമാണെന്ന ധാരണയോടെ അതിനെ കാണരുത്. വീടു വിട്ടാൽ മറ്റൊരു വീട് എന്ന രീതിയില്‍ വേണം സ്‌കൂളുകളെ കാണാന്‍. അധ്യാപകരും സഹപാഠികളും എല്ലാം നിങ്ങളുടെ രക്ഷകര്‍ത്താക്കളും സഹോദരങ്ങളും കൂടിയാണ്. എന്തെങ്കിലുമൊരു ബുദ്ധിമുട്ട്, മാനസികമായിക്കോട്ടെ, ശാരീരികമായിക്കോട്ടെ, അതുണ്ടാകുന്നത് വീട്ടിൽ നിന്നായിക്കോട്ടെ പുറത്ത് എവിടെ നിന്നുമായിക്കോട്ടെ, നിങ്ങളെ സ്‌നേഹിക്കുന്നവരുമായി അത് പങ്കുവെക്കാന്‍ നിങ്ങള്‍ തയ്യാറാവണം.

ഒന്നും മനസ്സിലിട്ട് വലിയ വിഷമങ്ങളാക്കി കൊണ്ടു നടക്കരുത്. അത്തരത്തില്‍ നിങ്ങള്‍ മാനസിക വിഷമം നേരിടുമ്പോള്‍ സഹായ ഹസ്‌തം നീട്ടാൻ ഞങ്ങളെല്ലാം ഇവിടെയുണ്ട്. ഒരു ചെറിയ പ്രതിസന്ധി വന്നാൽ ജീവിതം തന്നെ വഴിമുട്ടി എന്ന ധാരണയോടെ പ്രതിലോമ ചിന്തകള്‍ക്ക് വഴിപ്പെട്ടു പോകരുത്. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന വാചകം വെറുതെ പറയുന്നതല്ല. നിങ്ങളുടെ പഠന നിലവാരം പോലെ തന്നെ ശാരീരികവും മാനസികവുമായ ആരോഗ്യവും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്.

അത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്താന്‍ പൊതു സമൂഹത്തിന്റെ പങ്കാളിത്തം വളരെ പ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കാന്‍ നമുക്ക് ഒരുമിച്ചു നീങ്ങാം.

സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ നിന്ന്.