ഉയരുന്നു നവ വ്യവസായ കേരളം

-പി.രാജീവ്

വ്യവസായ വകുപ്പ് മന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനീകരിച്ചും സംരംഭങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കിയും ബിസിനസ് ആരംഭിക്കുന്നതിനുള്ള കടമ്പകള്‍ ലഘൂകരിച്ചും സംരംഭകരോട് നേരിട്ട് ഇടപെട്ട് ലോകോത്തര വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്‌ടിച്ചും കേരളം മുന്നേറുകയാണ്. പരമ്പരാഗത മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനം സവിശേഷമായ വ്യവസായ മാതൃകയും സൃഷ്‍‌ടിക്കുന്നു.

കേരളാ പേപ്പര്‍ പ്രൊഡക്‌ട്‌സ് ലിമിറ്റഡ്

വെള്ളൂരില്‍ കേരളാ പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം തുടങ്ങി. മംഗളം, ദി ഹിന്ദു പത്രങ്ങള്‍ ഇവിടെ നിര്‍മ്മിച്ച പേപ്പറില്‍ പ്രിന്റ് ചെയ്‌തു. 3000 കോടി രൂപ വിറ്റു വരവുള്ള സ്ഥാപനമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി.

കേരള റബ്ബര്‍ ലിമിറ്റഡ്

കേരള റബ്ബര്‍ ലിമിറ്റഡിന് വെള്ളൂരില്‍ തറക്കല്ലിട്ടു. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്‍‌ടിക്കപ്പെടുന്നതിനൊപ്പം റബ്ബര്‍ കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടാനും സംരംഭം കാരണമാകും.

കെ.ഇ.എല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ്

ബി.എച്ച്.ഇ.എല്‍ ന് ഭെല്‍ ഇലക്ട്രിക്കല്‍ മെഷിന്‍ ലിമിറ്റഡില്‍ ഉണ്ടായിരുന്ന 51% ഓഹരികളും കേരള സര്‍ക്കാര്‍ വാങ്ങി, പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയാണ് കെല്‍-ഇ.എം.എലിന്റെ പ്രവര്‍ത്തനം. 77 കോടിയോളം രൂപ ചെലവഴിച്ചാണ് സ്ഥാപനം ഏറ്റെടുത്തത്.

സംരംഭക വര്‍ഷം പദ്ധതി

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംരംഭക വര്‍ഷം പദ്ധതി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ 245 ദിവസങ്ങള്‍ക്കുള്ളില്‍ അത്രയെണ്ണം തുടങ്ങാനായി.  1,30,000 സംരംഭങ്ങള്‍ക്കാണ് തുടക്കമായത്.  7,900 കോടി രൂപയുടെ നിക്ഷേപവും 2,81,333 തൊഴിലവസരങ്ങളുമുണ്ടായി.

ലൈസന്‍സുകള്‍ അതിവേഗം

വ്യവസായ സംരംഭങ്ങള്‍ക്ക് അംഗീകാര പത്രം നല്‍കുന്ന ഓണ്‍ലൈന്‍ ഏക ജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് തുടങ്ങി. 21 വകുപ്പുകളിലായി 90-ലധികം സേവനങ്ങള്‍ പോര്‍ട്ടലിലൂടെ നല്‍കി വരുന്നു. കൂടുതല്‍ വകുപ്പുകളുടെ സേവനം കെ-സ്വിഫ്റ്റില്‍ ഉള്‍പ്പെടുത്തും.

ഏഴ് ദിവസത്തിനുള്ളില്‍ അനുമതി

50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ളതും അല്ലാത്തതുമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്  ആവശ്യമായ വിവിധ ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കുന്നതിനുള്ള അപേക്ഷകള്‍ ഏഴു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുകയാണ്.

പരാതി പരിഹാര  സംവിധാനം

വ്യവസായ മേഖലയെ ക്രിയാത്മകമായി രൂപപ്പെടുത്തുന്നതിന്റെ  ഭാഗമാണ് പരാതി പരിഹാര സംവിധാനം.  സിവില്‍ കോടതിയുടെ അധികാരമുള്ള സംവിധാനമാണിത്. അഞ്ച് കോടി രൂപ വരെ മുടക്കിയുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ തലത്തിലും അതിനു മുകളില്‍ മുതല്‍ മുടക്കുള്ളവ സംസ്ഥാന തലത്തിലും ഇതു വഴി പരിഹരിക്കാം. ഓരോ ജില്ലയിലും  പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

‘മീറ്റ്  ദി  മിനിസ്റ്റര്‍’

നിക്ഷേപകരുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനായി 13 ജില്ലകളില്‍ നടന്ന ‘മീറ്റ് ദി മിനിസ്റ്റര്‍’പരിപാടിയിലൂടെ ലഭിച്ച 1516 പരാതികളില്‍ 1137 പരാതികളും പരിഹരിച്ചു.

‘മീറ്റ്  ദി  ഇന്‍വെസ്റ്റര്‍’

100 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപ സന്നദ്ധതയുള്ള സംരംഭങ്ങളും സ്ഥാപനങ്ങളുമായി വ്യവസായ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ആശയ വിനിമയ വേദിയാണ് ‘മീറ്റ് ദി ഇന്‍വെസ്റ്റര്‍’. 7,000 കോടി രൂപ നിക്ഷേപമുള്ള 19 പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ലോകോത്തര നിക്ഷേപക പദ്ധതികള്‍

•  കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി  വ്യവസായവത്ക്കരണവും പുരോഗതിയും കൈവരിക്കുന്നതിനായുള്ള പ്രത്യേക പദ്ധതിയാണ്. 10,000 കോടി രൂപയുടെ നിക്ഷേപവും. 22,000 ത്തോളം നേരിട്ടും 80,000 ത്തോളം പരോക്ഷവുമായ തൊഴില്‍ അവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.

•ബയോ 360° -ലൈഫ് സയന്‍സസ് പാര്‍ക്ക്

കേരളത്തിലെ ആദ്യത്തെ ലൈഫ് സയന്‍സസ് പാര്‍ക്കാണ് ബയോ 360°. ബയോ ടെക്നോളജി, നാനോ ടെക്നോളജി, ലൈഫ് സയന്‍സസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍, സയന്‍സ്-ടെക് അക്കാദമികള്‍, കമ്പനികള്‍ എന്നിവയുടെ ക്ലസ്റ്ററായിരിക്കും ഇത്.  സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നതിനായാണ് ‘സ്വകാര്യ വ്യവസായ പാര്‍ക്ക്’ പദ്ധതി. നാല് പാര്‍ക്കുകള്‍ക്ക് നിര്‍മ്മാണമാരംഭിക്കുന്നതിന് അനുമതി നല്‍കി. 10 ഏക്കറിലധികം ഭൂമി ഉള്ള വ്യക്തികള്‍, സ്വകാര്യ കമ്പനികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക്  സര്‍ക്കാര്‍ സഹായത്തോടെ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാം. പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ഒരു ഏക്കറിന് 30 ലക്ഷം രൂപ നിരക്കില്‍ പരമാവധി മൂന്ന് കോടി രൂപ വരെ നല്‍കും.

കൊച്ചിയില്‍ കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ-കം-കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോപ്പറേഷന്റെ ചേര്‍ത്തല മെഗാ സീ ഫുഡ് പാര്‍ക്ക് സജ്ജമാണ്. കാക്കനാട്ട് 66.87 ഏക്കര്‍ സ്ഥലത്ത് ഇലക്‌ട്രോണിക്‌സ്, അനുബന്ധ യൂണിറ്റുകള്‍ക്കായി ഒരു ഇലക്ട്രോണിക് മാനുഫാക്‌ചറിങ്ങ് ക്ലസ്റ്റര്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും.

പൊതുമേഖല സ്ഥാപനങ്ങള്‍ ഉയരങ്ങളിലേക്ക്

41 പൊതുമേഖല സ്ഥാപനങ്ങള്‍ 384.68 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചു. 23 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്‌ടം കുറച്ച് വരികയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 245.6% വര്‍ധനവാണ് പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായത്.. ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം (332.2 കോടി രൂപ) കൊല്ലം ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ .എം. എം. എല്‍) കൈവരിച്ചു.

50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വര്‍ഷം തന്നെ കെല്‍ട്രോണ്‍ സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റു വരവും പ്രവര്‍ത്തന ലാഭവും രേഖപ്പെടുത്തി.  2021-22-ല്‍ 521.48 കോടി രൂപയുടെ വിറ്റുവരവില്‍ കമ്പനി 39.10 കോടി രൂപ ലാഭം നേടി.

പരമ്പരാഗത മേഖലകളുടെ ശക്തിപ്പെടുത്തല്‍

കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 2021-22 സാമ്പത്തിക വര്‍ഷം 226 കോടി രൂപയുടെ വിറ്റു വരവ് നേടാനായി.  200 കോടി രൂപയുടെ കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്‌തു.

നൂതനമായ ഉല്‍പന്നങ്ങളും ഡിസൈനുകളും വികസിപ്പിക്കുന്നതിനായി  ഉല്‍പന്ന വികസന കേന്ദ്രവും സ്ഥാപിച്ചു. 875 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 1.68 ലക്ഷം ചതുര ശ്രമീറ്റര്‍ കയര്‍ ഭൂ വസ്ത്രം പദ്ധതികള്‍ക്കായി വിനിയോഗിക്കാമെന്ന ധാരണ പത്രം ഒപ്പിട്ടു. കൊല്‍ക്കത്തയില്‍ കയര്‍ഫെഡ് സ്വന്തമായി ഷോറൂം തുറന്നു. തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 667 രൂപയാക്കി ഉയര്‍ത്തി.

ഖാദി ഉല്‍പന്നങ്ങള്‍ ആഗോള ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനായി ‘കേരള ഖാദി’ എന്ന പ്രത്യേക ബ്രാന്‍ഡ് പുറത്തിറക്കി. യുവ തലമുറയെ ആകര്‍ഷിക്കുന്ന നൂതന വസ്ത്ര ശൈലികള്‍ വികസിപ്പിച്ചെടുത്തു.  ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 7,000 പുതിയ സംരംഭങ്ങള്‍ തുടങ്ങും.

സ്വകാര്യ കശുവണ്ടി വ്യവസായത്തിനായുള്ള പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിര്‍ദ്ദേശിച്ചു. 10 കോടി രൂപ വരെയുള്ള വായ്‌പകളുടെ പലിശ പൂര്‍ണമായും എഴുതിത്തള്ളും. രണ്ടു കോടി രൂപ വരെ വായ്‌പയായി എടുത്തിട്ടുള്ള സംരംഭകര്‍ക്ക് മൂലധനത്തിന്റെ പകുതി തിരികെ നല്‍കും. രണ്ടു കോടി  മുതല്‍ 10 കോടി രൂപ വരെ വായ്‌പയെടുത്തവർ അവരുടെ വായ്‌പയുടെ 60% തിരിച്ചടയ്ക്കണം. ഈ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി ഏകദേശം 500 കോടി രൂപ എഴുതിത്തള്ളും. കൈത്തറി മേഖലയുടെ സാധ്യതകളും പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്‌ധ സമിതിയും നൂതനമായ ഡിസൈന്‍ ആശയങ്ങള്‍ കൊണ്ടു വരുന്നതിന് ബ്രാന്‍ഡിങ്ങും.

കേരളം ആഗോള തലത്തിലേക്ക്

2022-ല്‍ ദുബായില്‍ നടന്ന വേള്‍ഡ് എക്‌സ്‌പോയില്‍ കേരള സര്‍ക്കാരും ഇന്ത്യന്‍ പവലിയനില്‍  സാന്നിധ്യമായി.  ഇത് സംസ്ഥാനത്ത് പുത്തന്‍ വ്യവസായ നിക്ഷേപങ്ങള്‍ക്ക് വലിയ ചാലക ശക്തിയായി മാറി. അന്താരാഷ്ട്ര നിക്ഷേപകരെ ഉള്‍പ്പെടുത്തി നിക്ഷേപ ഉച്ചകോടി അനുബന്ധമായി നടത്തി.

മുരുളിയ, ട്രൈസ്റ്റാര്‍, വെന്‍ഷ്വര്‍ പോലുള്ള കമ്പനികള്‍ എക്സ്പോയിലൂടെ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

സംസ്ഥാന സര്‍ക്കാര്‍ പുതിയ വ്യവസായ നയം പുറത്തിറക്കി. കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണ് നയ രൂപീകരണം.

    ഇന്ത്യയിലെ ആദ്യത്തെ ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ 86.41 കോടി രൂപ ചെലവില്‍ എറണാകുളത്ത് ആരംഭിക്കുന്നു. ടാറ്റ സ്റ്റീല്‍ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി.

    ചെലവ് കുറയ്ക്കല്‍, മൂല്യ വര്‍ധനവ്, സാങ്കേതിക നവീകരണം, എം. എസ്. എം. ഇകളുടെ നൈപുണ്യ നവീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന  ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് വ്യവസായ വാണിജ്യ വകുപ്പ് തുടക്കമിട്ടു.

    വ്യവസായ, കയര്‍ വകുപ്പുകളുടെയും വിവിധ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും പരാതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

    2021-22 വര്‍ഷം 538 സ്ത്രീ തൊഴിലാളികളെ പുതിയതായി കശുവണ്ടി മേഖലയിലേയ്ക്ക് കൊണ്ടു വരാനായി.

    സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാന്‍ ടെക്നോളജി ക്ലിനിക്ക്, സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ ഫ്രീ സൗകര്യമായ ഇന്‍വെസ്റ്റ് കേരള ഹെല്‍പ് ഡെസ്‌ക്.

    ക്വാറി, ക്രഷര്‍, ധാതു സംഭരണത്തിനുള്ള ഡിപ്പോകളുടെയും സകല വിവരങ്ങളും ഒറ്റ നോട്ടത്തില്‍ ലഭ്യമാകുന്ന ‘ഡാഷ് ബോർഡ്’.

    പലവിധ അനുമതികള്‍ക്കായി പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് വകുപ്പിന്റെ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും പ്രത്യേക അദാലത്തുകള്‍.

    ഖനനാനുമതി ഓണ്‍ലൈനായി പോര്‍ട്ടലിലൂടെ അനുവദിക്കുന്നതിന് തയ്യാറാക്കിയ നാല് മൊഡ്യൂളുകള്‍ ലോഞ്ച് ചെയ്‌തു.

    വീട് പണിയുന്നതിന് മണ്ണ് മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിലെ കാല താമസം ഒഴിവാക്കാന്‍ പ്രത്യേക അദാലത്തുകള്‍.

    വ്യവസായങ്ങള്‍ രൂപവത്കരിക്കുന്നതിനായുള്ള നിയമങ്ങളും നടപടി ക്രമങ്ങളും ലഘൂകരിക്കുന്നതിന് വിദഗ്‌ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍  നിയമങ്ങളില്‍ സമൂലമായ മാറ്റത്തിനാണ് ശുപാര്‍ശ.

    നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വ്യാവസായിക സംരംഭങ്ങളിലെ  പരിശോധനകള്‍ സുതാര്യമാക്കുന്നതിനായി കേന്ദ്രീകൃത പരിശോധനാ സംവിധാനമാണ് കെ-സിസ്.

    2021-22 സാമ്പത്തിക വര്‍ഷം 1,600 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍. 22,000 തൊഴിലവസരങ്ങളും കിന്‍ഫ്ര വഴി 2022 വര്‍ഷം മെയ് വരെ 146.86 ഏക്കറാണ് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി നീക്കി വച്ചത്.

    ടാറ്റ എലക്‌സി പദ്ധതിക്കായി കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ 9 നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ കെട്ടിടം. 2500 പേര്‍ക്ക് നേരിട്ടും 1500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും.

    യു.എസ്. കമ്പനിയായ വെന്‍ഷ്വര്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തും. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാന്‍. 9467.35 കോടി രൂപയുടെ 405 പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.

    കാഷ്യൂ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കാപെക്‌സ് ഫാക്ടറികളിലെ തൊഴിലാളികള്‍ക്കുള്ള അഞ്ചു വര്‍ഷത്തെ ഗ്രാറ്റുവിറ്റി വിതരണം ചെയ്‌തു.