ഉന്നതിക്ക് ചിറകുകളേകി പുരോഗതിക്ക് പടവുകള്‍ പാകി
-കെ. രാധാകൃഷ്‌ണൻ
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസനം ദേവസ്വം- പാര്‍ലമെന്ററികാര്യം വകുപ്പ് മന്ത്രി
പുതു തലമുറ കോഴ്‌സുകൾക്കും സി എ, സി എസ്, ഐ സി ഡബ്യു എ തുടങ്ങിയ പ്രഫഷണല്‍ കോഴ്‌സുകൾക്കും പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. ഐ ഐ എം, ഐ ഐ ടി, കല്‍പ്പിത സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഫീസൊന്നും അടയ്ക്കാതെ പ്രവേശനം ലഭ്യമാക്കുന്ന ഫ്രീ ഷിപ്പ് കാര്‍ഡുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ലഭ്യമാകും.
ലംപ്‌സം ഗ്രാന്റ്, സ്റ്റെപ്പന്‍ഡ്, പോക്കറ്റ് മണി എന്നിവയെല്ലാം സ്റ്റേറ്റ് അക്കാദമിക് അലവന്‍സ് എന്ന പേരില്‍ ഒറ്റത്തവണയായി നല്‍കുവാന്‍ തീരുമാനമായിട്ടുണ്ട്. വിദൂര-ഓണ്‍ലൈന്‍-പാര്‍ട്ട്ടൈം-ഈവനിങ്ങ് കോഴ്‌സുകൾക്കും ഈ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കി. എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തിന് അപേക്ഷിക്കുന്നതിനുളള പ്രായപരിധി 33 വയസ്സില്‍ നിന്നും 40 വയസ്സായും സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനുളള ഉയര്‍ന്ന പ്രായപരിധി 40-ല്‍ നിന്നും 45 വയസ്സായും ഉയര്‍ത്തി.
വിദേശ വിദ്യാഭ്യാസം
ലോകത്തിന്റെ ഏതു കോണിലുമുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും എസ്.സി, എസ്.ടി, ഒ ബി സി വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പ്രകാരം രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 390 പേര്‍ക്ക് വിദേശ പഠന സ്‌കോളര്‍ഷിപ്പ് നല്‍കാനായി. പി.ജി പഠനത്തിന് പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയും ഗ്രാന്റ് നല്‍കുന്നു. വിംഗ്‌സ് പദ്ധതി പ്രകാരം ഇതുവരെ ആറ് പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു 150 പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് എയര്‍പോര്‍ട്ട്-എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ പരിശീലനം നല്‍കി ജോലി ലഭ്യമാക്കി.
വരുമാന ദായകമായ തൊഴില്‍
പ്രൊഫഷണല്‍ കോഴ്‌സുകൾ പാസ്സായവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ തൊഴില്‍ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രവൃത്തി പരിചയത്തിനുമായി ഓണറേറിയം നല്‍കി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ രണ്ട് വര്‍ഷ കാലയളവിലേക്ക് നിയമിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഐ.ടി.ഐ./പോളി ടെക്‌നിക്/ബി.ടെക് യോഗ്യതയുള്ള 500 പട്ടിക വിഭാഗക്കാര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിയമനം നല്‍കി. ഇവരില്‍ 300 പേര്‍ പട്ടിക ജാതിക്കാരും 200 പേര്‍ പട്ടിക വര്‍ഗക്കാരുമാണ്. MSW യോഗ്യതയുള്ള 60 പട്ടിക ജാതി വിഭാഗക്കാരെ പട്ടിക ജാതി വികസന വകുപ്പിലും 54 പേരെ പട്ടിക വര്‍ഗ വികസന വകുപ്പിലും സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിച്ചു. അപ്രന്റീസ് ക്ലര്‍ക്കുമാരായി 380 പേര്‍ക്ക് നിയമനം നല്‍കി.
പട്ടിക ജാതി പ്രൊമോട്ടര്‍മാരായി 1216 പേരെയും പട്ടിക വര്‍ഗ പ്രൊമോട്ടര്‍മാരായി 1182 പേരെയും ചേര്‍ത്ത് 2,398 പ്രമോട്ടര്‍മാരെ തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ നിയമിച്ചു. പട്ടിക വര്‍ഗ വിഭാഗത്തിലെ 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. എക്സൈസ് ഗാര്‍ഡ് തസ്‌തികയിൽ 200 പട്ടിക വിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.
ഭൂമിയും പാര്‍പ്പിടവും
തിരുവനന്തപുരം ചെറ്റച്ചലില്‍ 20 വര്‍ഷമായി നടന്നു വരുന്ന ഭൂ സമരം അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. ചെങ്ങറയിലും ഇടുക്കിയിലെ ചിന്നക്കനാലിലും പാലക്കാട് മുതല മടയിലും വയനാട്ടിലെ മരിയനാട്, മല്ലികപ്പാറ എന്നിവിടങ്ങളിലും ഭൂ പ്രശ്‌നം പരിഹരിക്കുന്നതിനായി പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ്, റവന്യൂ-വനം വകുപ്പുകളുമായി ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചു.
ഭൂ രഹിതരായ 4020 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് 2021-22 ല്‍ 158.60 കോടി രൂപ ചെലവിട്ട് ഭൂമി വാങ്ങി നല്‍കി. ഈ വര്‍ഷം 5,000 പേര്‍ക്കു കൂടി ഭൂമി വാങ്ങി നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 180 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2022-23 ല്‍ ഇതേ വരെ 71.71 കോടി രൂപ ചെലവഴിച്ച് 1840 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കി. വനാവകാശ നിയമ പ്രകാരം 1369 പേര്‍ക്കും ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 198 പേര്‍ക്കും നിഷിപ്‌ത വന ഭൂമി വിതരണത്തിലൂടെ 80 പേര്‍ക്കും ഉള്‍പ്പെടെ ആകെ 1647 പേര്‍ക്കും 1752.25 ഏക്കര്‍ ഭൂമി വിതരണം ചെയ്‌തു.
പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ധന സഹായത്തോടെ ഭൂമി വാങ്ങുന്നതിന് ഗുണഭോക്താക്കള്‍ നല്‍കേണ്ടിയിരുന്ന രജിസ്ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി.
പട്ടിക ജാതിയിലെ ദുര്‍ബല വിഭാഗക്കാരായ അരുന്ധതീയര്‍, ചക്ലിയന്‍, നായാടി, കള്ളാടി, വേടന്‍ എന്നീ വിഭാഗങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ 7.5 ലക്ഷം രൂപ വരെ നല്‍കും. തൊഴില്‍ സംരംഭത്തിന് അഞ്ച് ലക്ഷം രൂപ വരേയും നല്‍കും. ഭവന നിര്‍മ്മാണം, കുടുംബാംഗങ്ങളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്കായി പട്ടിക ജാതിക്കാര്‍ക്ക് ഭൂ രഹിത പുനരധിവാസ പദ്ധതി പ്രകാരം ലഭ്യമായ ഭൂമി പണയപ്പെടുത്താന്‍ അനുമതി നല്‍കി. ഭൂ രഹിത പുനരധിവാസ പദ്ധതിക്ക് അപേക്ഷ നല്‍കുന്നതിനുള്ള പ്രായപരിധി 55-ല്‍ നിന്നും 70 ആയും വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയുമാക്കി ഉയര്‍ത്തി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2021-22ല്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 278 കോടി രൂപയും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 140 കോടി രൂപയും ചേര്‍ത്ത് ആകെ 418 കോടി രൂപ ലൈഫ് മിഷന് കൈമാറി. 2022-23ല്‍ പട്ടിക ജാതി വികസന വകുപ്പ് 300 കോടി രൂപയും പട്ടിക വര്‍ഗ വികസന വകുപ്പ് 140 കോടി രൂപയും ലൈഫ് മിഷന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
പട്ടിക ജാതിക്കാര്‍ക്കായി അനുവദിച്ചതും 10 വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടന്നതുമായ 4,978 ഭവനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഭവന പൂര്‍ത്തീകരണ പദ്ധതി വഴി സാധിച്ചു. പട്ടിക വര്‍ഗക്കാരുടെ സങ്കേതങ്ങള്‍ക്ക് പുറത്തുള്ള ഭവന നിര്‍മ്മാണ സഹായം ആറ് ലക്ഷമാക്കി ഉയര്‍ത്തി.
വീടുകളുടെ അറ്റകുറ്റപ്പണി, പൂര്‍ത്തീകരണം, നവീകരണം എന്നിവയ്ക്കായി ആരംഭിച്ച SAFE പദ്ധതി പ്രകാരം പട്ടിക ജാതി വിഭാഗക്കാര്‍ക്ക് അര ലക്ഷം രൂപവരെയും ദുര്‍ബല വിഭാഗക്കാര്‍ക്ക് 2.5 ലക്ഷം രൂപവരേയും പട്ടിക വര്‍ഗക്കാര്‍ക്ക് 2.5 ലക്ഷം രൂപവരേയും അനുവദിക്കുന്നു. അംബേദ്‌കർ ഗ്രാമ/ഊര് വികസന പദ്ധതിയില്‍ 2012-13 മുതല്‍ 2018-19 വരെയുള്ള പ്രവൃത്തികളുടെ 90% പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. 2021-22 വര്‍ഷം 49,75,93,342/രൂപ ചെലവഴിച്ചു. 202 പുതിയ കേന്ദ്രങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
വൈദ്യുതി-ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി-റോഡ്
19 പട്ടിക വര്‍ഗ കോളനികളില്‍ വൈദ്യുതി എത്തിക്കുകയും ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ഇല്ലാത്ത 1284 കോളനികളില്‍ 1083 എണ്ണത്തിലും കണക്‌ടിവിറ്റി ലഭ്യമാക്കുകയും ചെയ്‌തു. ദീര്‍ഘകാലമായി ഇടമലക്കുടി നിവാസികളുടെ ആവശ്യമായിരുന്ന ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് 13.70 കോടി രൂപയും ഇന്റര്‍നെറ്റ് കണക്‌ടിവിറ്റിക്ക് 4.31 കോടി രൂപയും അനുവദിച്ചു.
പട്ടിക ജാതിക്കാരുടെ വീടുകളില്‍ സോളാര്‍ വൈദ്യുതി ലഭ്യമാക്കി ഹരിത വരുമാന മാര്‍ഗം എത്തിക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്നും 4.20 കോടി രൂപ അനര്‍ട്ടിന് കൈമാറി. അഗളി-ചാളയൂരില്‍ മൂന്ന് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചതു വഴി ഇന്നേവരെ ആറ് ലക്ഷം രൂപയുടെ വരുമാനം ഊരുകൂട്ട സമിതിക്ക് ലഭിച്ചിട്ടുണ്ട്.
“എബിസിഡി പദ്ധതി
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ ഒരു പദ്ധതിയാണ് എബിസിഡി (Akshaya Big Campaign for Document Digitalisation). പട്ടിക വര്‍ഗ വിഭാഗക്കാരുടെ ആധികാരിക രേഖകള്‍ എക്കാലത്തേക്കുമായി ഡിജിറ്റലൈസ് ചെയ്‌ത് സൂക്ഷിക്കുകയും വിവിധ കാരണങ്ങളാല്‍ മതിയായ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്‌ടപ്പെട്ടവർക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കുകയുമാണ് പ്രധാന ലക്ഷ്യങ്ങള്‍.
ആരോഗ്യം
മുന്‍ വര്‍ഷങ്ങളിലായി 835 പട്ടിക ജാതി വിഭാഗക്കാര്‍ക്ക് നല്‍കുവാനുണ്ടായിരുന്ന ചികിത്സാ ധന സഹായ കുടിശികത്തുക 95,29,000 രൂപയും 27 പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കുവാനുണ്ടായിരുന്ന 16,80,000 രൂപയും കൊടുത്തു തീര്‍ത്തു. കൂടാതെ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 25,655 പട്ടിക ജാതിക്കാര്‍ക്കായി 57,07,76,687 രൂപയും 86,567 പട്ടിക വര്‍ഗക്കാര്‍ക്കായി 35,05,24,400 രൂപയും ചികിത്സ ധന സഹായം അനുവദിച്ചു. ജനനി ജന്മ രക്ഷാ പദ്ധതിയില്‍ മുന്‍കാലങ്ങളിലെ കുടിശിക തീര്‍ത്തു നല്‍കി. പദ്ധതിക്കായി 26.50 കോടി രൂപ 2021-22 വര്‍ഷം ചെലഴിച്ചു.
ഗര്‍ഭിണികളുടെയും, കൗമാര പ്രായക്കാരുടേയും പോഷണ നിലവാരം പരിശോധിക്കുന്നതിന് യൂണിസെഫ് സഹായത്തോടെ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം
ആദിവാസി വിഭാഗങ്ങള്‍ക്ക് മികച്ച വരുമാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എന്‍ ഊര് വയനാട് ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. കേരളത്തിലെ മറ്റ് പട്ടിക വര്‍ഗ സങ്കേതങ്ങളിലും സമാനമായ പദ്ധതികള്‍ ആലോചിച്ചു വരുന്നു.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട പട്ടിക വര്‍ഗ കുട്ടികള്‍ക്കുള്ള കൈത്താങ്ങ് പദ്ധതി സഹായം 2000 ആയി ഉയര്‍ത്തി.
പട്ടിക ജാതി പെണ്‍ കുട്ടികള്‍ക്കുള്ള വിവാഹ ധന സഹായം 1,25,000 രൂപയായി വര്‍ധിപ്പിച്ചു; പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 1.5 ലക്ഷം രൂപയായി ഉയര്‍ത്തി.
മിശ്ര വിവാഹിതരായ 2134 പേര്‍ക്ക് കുടിശികയുണ്ടായിരുന്ന 16,00,50,000 രൂപ അനുവദിച്ചു. പുതുതായി 2881 പേര്‍ക്ക് 21,60,75,000 രൂപയും പട്ടിക വര്‍ഗ വിഭാഗത്തിലെ മിശ്ര വിവാഹിതരായ 70 പേര്‍ക്ക് 40,25,000 രൂപയും അനുവദിച്ചു.
പട്ടിക വര്‍ഗ വിഭാഗത്തിലെ 60 കഴിഞ്ഞ എല്ലാവര്‍ക്കും മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി 1000 രൂപ വീതം നല്‍കി വരുന്നു.
ഏക വരുമാനദായകന്‍ മരണപ്പെട്ട കുടുംബത്തിന് ധന സഹായ കുടിശിക 4,29,50,000 രൂപയും അന്ന് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 7,50,000 രൂപയും അനുവദിച്ചു. 2125 പട്ടിക ജാതി കുടുംബങ്ങള്‍ക്കായി 40,72,00,000 രൂപയും പട്ടിക വര്‍ഗ വിഭാഗത്തിലെ 61 കുടുംബങ്ങള്‍ക്കായി 1,08,75,000 ലക്ഷം രൂപയും അനുവദിച്ചു.
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്ന പിന്നാക്ക വിഭാഗ വിദ്യാര്‍ഥിനികളില്‍ പിതാവോ മാതാവോ രണ്ടു പേരുമോ നഷ്‌ടപ്പെട്ടാൽ 50,000 രൂപ വരെ സാമ്പത്തിക സഹായം.
500 പട്ടിക വിഭാഗക്കാര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിയമനം നല്‍കി.
എല്ലാ ഐ.റ്റി.ഐകളിലും നിലവിലുള്ള ട്രേഡുകളില്‍ പുതു തലമുറ കോഴ്‌സുകൾ കൂട്ടിച്ചേര്‍ത്തു.
8-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി 9122 പഠന മുറികള്‍ പൂര്‍ത്തീകരിച്ചു. പട്ടിക വര്‍ഗ വിഭാഗത്തിന് 322 സാമൂഹ്യ പഠന മുറികളും പൂര്‍ത്തിയാക്കി. അഞ്ചാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കും പഠന മുറി ആനുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചു.
കേരളത്തിലെ മുഴുവന്‍ പട്ടിക ജാതി/വര്‍ഗ കുടുംബങ്ങളുടേയും സര്‍വെ പൂര്‍ത്തീകരിച്ച് വിലയിരുത്തി മൈക്രോ ലെവല്‍ പ്ലാനിങ്ങ് നടപ്പാക്കും.
വൈദ്യുതി, ഇന്റര്‍നെറ്റ്, ഗതാഗത സൗകര്യം എന്നിവയില്ലാത്ത പട്ടിക വര്‍ഗ കോളനികളില്‍ എല്ലാത്തരം കണക്‌ടിവിറ്റിയും ഒരു വര്‍ഷത്തിനകം എത്തിക്കും.
പഠന മുറികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിക്കായി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 2.08 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനകം പദ്ധതി കേരളമാകെ വ്യാപിപ്പിക്കും.
ഗോത്ര വര്‍ഗ സ്വാതന്ത്ര്യ സമര പോരാളികളുടെ മ്യൂസിയം സ്ഥാപിക്കുന്നതിന് വയനാട് സുഗന്ധഗിരിയില്‍ 20 ഏക്കര്‍ സ്ഥലം അനുവദിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പിലും ജ്വാല (ജസ്റ്റിസ് വെല്‍ഫയര്‍ ആന്റ് ലീഗല്‍ അസിസ്റ്റന്‍സ് ) നടപ്പാക്കുന്നു.
ശബരിമല തീര്‍ഥാടകര്‍ക്കും പൊതു ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഏഴ് ഇടത്താവളങ്ങള്‍ 118 കോടി രൂപയുടെ കിഫ്ബി സഹായത്തോടെ പൂര്‍ത്തിയാകുന്നു. കഴക്കൂട്ടം, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, ചിറക്കര, മണിയംകോട്, ശുകപുരം എന്നിവിടങ്ങളിലാണ് ഇടത്താവളങ്ങള്‍.