സുസ്ഥിര ശുചിത്വ കേരളത്തിലേക്ക്
നവ കേരളം കര്‍മ്മ പദ്ധതി രണ്ടാം ഘട്ടത്തിലൂടെ തുടക്കമിട്ടത് സുസ്ഥിര മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്
ഡോ. ടി. എന്‍. സീമ
നവ കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഉണ്ടാക്കിയ വന്‍ മുന്നേറ്റത്തിന്റെ അടിത്തറയില്‍ സ്ഥായിയായ വികസന മാതൃക യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യവുമായാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍, പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും സാഹചര്യം കൂടി അഭിസംബോധന ചെയ്‌തു കൊണ്ട്, കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ കേരളം സൃഷ്‌ടിക്കുക എന്ന ചുമതല ഇന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാല് വികസന മിഷനുകള്‍ക്കൊപ്പം റീബില്‍ഡ് കേരള പദ്ധതി കൂടി ഉള്‍പ്പെടുത്തി നവ കേരളം കര്‍മ്മ പദ്ധതി രണ്ടാം ഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്.
മാലിന്യ സംസ്‌കരണത്തിന് മുന്‍ഗണന
കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ച വ്യാധി വ്യാപനം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാധ്യമായ രീതികളിലെല്ലാം പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുന്നതിന് നവ കേരളം രണ്ടാം ഘട്ടം മുന്‍ഗണന നല്‍കുന്നു. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഖര മാലിന്യ സമാഹരണവും സംസ്‌കരണവും നൂറ് ശതമാനത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളും മുക്കാല്‍ പങ്ക് നഗരസഭകളും മെച്ചപ്പെട്ട ഖര മാലിന്യ സംസ്‌കരണം നടപ്പാക്കി ശുചിത്വ പദവി നേടിക്കഴിഞ്ഞു. നവ കേരളം കര്‍മ്മ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 42 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വപദവി നേടി. ഹരിത കര്‍മ്മ സേനയില്‍ 28,632 പേര്‍ അധികമായെത്തി. അയ്യായിരത്തോളം ഓഫീസുകള്‍ ഹരിത ചട്ടം പാലിച്ച് ഗ്രീന്‍ ഓഫീസുകളായി. അജൈവ മാലിന്യം വാതില്‍പ്പടി ശേഖരിക്കുന്ന വീടുകളുടെ എണ്ണത്തില്‍ ഒരുലക്ഷത്തോളം വര്‍ധനയുണ്ടായി.
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന, സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ പദ്ധതിയുടെ ഭാഗമായി വിവിധ ഖര മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തുടക്കമിട്ടത്, ഖര മാലിന്യ സംസ്‌കരണ മേഖലയിലെ സേവന ദാതാക്കള്‍ക്ക് പ്രവര്‍ത്തന നിലവാരം പരിശോധിച്ച് അംഗീകാരം നല്‍കിയത്, ഈ മേഖലയിലെ വിവിധ സാങ്കേതിക വിദ്യകൾക്ക് അംഗീകാരം നൽകിയത് തുടങ്ങിയവ ഇക്കാലയളവിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ്.
വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പെയിന്‍
ഗാര്‍ഹിക, ബയോ മെഡിക്കല്‍/സാനിറ്ററി മാലിന്യ പരിപാലനം, കോഴി അറവു മാലിന്യ പരിപാലനം, കെട്ടിട നിര്‍മ്മാണം, പൊളിക്കല്‍ മാലിന്യ പരിപാലനം, പരമ്പരാഗത മാലിന്യ കൂമ്പാരങ്ങളുടെ നിര്‍മ്മാര്‍ജനം, ജലാശയങ്ങളില്‍ ഒഴുകി നടക്കുന്ന ഖര മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതി എന്നീ മേഖലകളിലും പ്രവര്‍ത്തനം വ്യാപകമാക്കി. ടൂറിസം മേഖലയിലും ക്രിയാത്മക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍, ശംഖുംമുഖം കടല്‍ത്തീര ശുചീകരണം എന്നിവ ഇതില്‍ പ്രധാനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പെയിനായി വലിച്ചെറിയല്‍ മുക്ത കേരളം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഖര മാലിന്യ ശേഖരണം, സംഭരണ സംവിധാനം ഉറപ്പാക്കി നാല് ഘട്ടങ്ങളിലാണ് ക്യാമ്പെയിന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മാലിന്യ സംസ്‌കരണം, ജല സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ വരുംകാല വെല്ലുവിളികളെക്കൂടി നേരിടാന്‍ കഴിയും വിധത്തിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഉത്തരവാദിത്വ സമീപനം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.