പുതിയ കാലത്തിന്റെ പാട്ടുകൾ സിനിമ മാറുന്നു, ഗാനങ്ങളും
ജയന്തി കൃഷ്‌ണ
പുതിയ സഹസ്രാബ്‌ദപ്പിറവിയോടെ മലയാള ഗാനങ്ങള്‍ ഒരു പുതുകാല പരിവേഷത്തിലേക്ക് കടക്കുകയായിരുന്നു. അത് പെട്ടെന്നുണ്ടായ മാറ്റമല്ല, തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ തന്നെ തമിഴിലും ഹിന്ദിയിലുമൊക്കെ വന്ന കാലോചിതമായ മാറ്റം നമ്മുടെ സംഗീതത്തെയും സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ലജ്ജാവതിയെ എന്ന ജാസി ഗിഫ്റ്റിന്റെ പാട്ട് ഒരു മാറ്റത്തിന്റെ മുറവിളിയായിരുന്നു. 90കളില്‍ മലയാള ഗാനങ്ങളുടെ നെടും തൂണുകളായിരുന്ന ജോൺസൺ മാഷും രവീന്ദ്രന്‍ മാഷും പതിയെ പിന്‍മാറുകയും പുതിയ സംഗീത സംവിധായകര്‍ കടന്നു വരികയും ചെയ്‌തു. പിന്നീട് വന്നവരിൽ എം.ജയചന്ദ്രനായിരുന്നു മുഖ്യധാരയില്‍. മെലഡി നില നിര്‍ത്തുകയും എന്നാൽ ടെക്നോളജിയെ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്ന രീതിയായിരുന്നു എം.ജയചന്ദ്രന്‍. ദീപക് ദേവ്, അൽഫോൻസ്, ഗോപി സുന്ദര്‍, ശ്യാം ധര്‍മ്മന്‍, ബിജിബാല്‍ തുടങ്ങിയ ഒരു സംഘം ചെറുപ്പക്കാര്‍ രംഗത്തെത്തുകയും അവരുടെ പരീക്ഷണങ്ങളിലൂടെ പുതിയ തരം സംഗീതം കണ്ടെത്തുകയും ചെയ്‌തു.
ഇതിനിടെ തൊണ്ണൂറുകള്‍ക്ക് മുമ്പു തന്നെ രംഗത്തു വന്ന പുതു സംഗീതത്തിന്റെ വക്താക്കളായ ഔസേപ്പച്ചനും മോഹന്‍ സിതാരയും വിദ്യാസാഗറുമൊക്കെ രംഗത്ത് സജീവമായിത്തന്നെ തുടർന്നു.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ഗാനരചന എന്നതും ഒരു പുതിയ വെല്ലുവിളിയായി. കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയുമായിരുന്നു അപ്പോഴും മുന്‍പന്തിയില്‍ നിന്നത്. കേരളത്തിന്റെ തനതു സാംസ്‌കാരിക ചിഹ്നങ്ങളെ ഉപയോഗിച്ച് സംസ്‌കൃത പദങ്ങള്‍ക്ക് പ്രാധാന്യം നൽകിയിരുന്ന ഇവരുടെ പതിവ് രീതിയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ രണ്ടു പേരും നിർബന്ധിതരായിത്തീർന്നു ഇതോടെ. അതിന്റെ സൂചനയായിരുന്നു ലജ്ജാവതിയില്‍ കണ്ടത്. രാക്ഷസി രാക്ഷസി എന്ന പാട്ടൊക്കെ കൈതപ്രം എഴുതുന്നത് ഇതിനുദാഹരണമാണ്. എങ്കിലും കുറെകാലം കൂടി പാട്ടുകൾ പഴമയിലൂടെയും പുതുമയിലൂടെയും ഒന്നിച്ച് കടന്നു പോവുകയായിരുന്നു. പുതിയ സംഗീത സംവിധായകര്‍ വന്നതോടെ പാട്ടിന്റെ സ്വഭാവം ഏതാണ്ട് പൂർണമായും മാറുകയുണ്ടായി. വെസ്റ്റേൺ സൗണ്ടിങ്ങുകളും കോഡിങ്ങും ഗായകരുടെ ശബ്‌ദത്തിലുമൊക്കെയുണ്ടായ പുതിയ പരീക്ഷണങ്ങള്‍ പാട്ടിന്റെ സ്വഭാവത്തെ ഒന്നാകെ മാറ്റി. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാട്ടിന്റെ വരികളെയാണ്. അത്തരത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഗാനരചയിതാക്കൾക്കായിരുന്നു.
കവികളുടെ ഗാനങ്ങള്‍
ഇക്കാലയളവിലാണ് കവികളെന്ന നിലയില്‍ ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ചവരായ പ്രഭാവര്‍മ്മ, അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മനോജ് കുറൂര്‍, മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ ഗാന രംഗത്തും പ്രതീക്ഷ പകർന്നത്. പറയാന്‍ മറന്ന പരിഭവങ്ങളുമായി രംഗത്തു വന്ന റഫീഖ് തട്ടം പിടിച്ചു വലിക്കല്ലേ, മഴ കൊണ്ടു മാത്രം മുളയ്‌ക്കുന്ന വിത്തുകള്‍, മരണമെത്തുന്ന നേരത്ത്, കാറ്റേ കാറ്റേ തുടങ്ങിയ നല്ല ഗാനങ്ങളിലൂടെ ശ്രദ്ധേയനാവുകയും നിരവധി അവാര്‍ഡുകള്‍ വാങ്ങുകയും ചെയ്‌തു. അപ്പങ്ങളെമ്പാടും, തൊട്ടു തൊട്ടു തൊട്ടു നോക്കാമോ…, ഓമന കോമള താമരപ്പൂവേ…, രാവു മാഞ്ഞില്ലേ… തുടങ്ങിയ ഗാനങ്ങളിലൂടെ ചലനാത്മകമായ ഇന്‍ഡസ്ട്രിയുടെ ഭാഗമായി. പഭാവര്‍മ്മയുടെ ആദ്യ ഗാനമായ ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ പോലുള്ള ഗാനങ്ങള്‍ ജനം നന്നായി സ്വീകരിച്ചു. ദൂരെ വാനിലേതോ, ഓളത്തിന്‍ മേളത്താല്‍, പൂന്തേന്‍ നേര്‍മൊഴി, പാതിരാപ്പൂ നീ, ഇത്രമേല്‍ ആര്‍ദ്രമാം, പോയ് വരുവാന്‍, ഏതു സുന്ദര, എങ്ങും ചന്ദനഗന്ധം’.തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ഹൃദ്യമായ കാവ്യാനുഭവങ്ങള്‍ കൂടിയാണ്.
മുരുകന്‍ കാട്ടാക്കടയുടെ മാവിന്‍ ചോവിട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെൻ ബാല്യം (ഒരുനാള്‍ വരും), നീ പാടാതെ പാടുന്ന പാട്ടിൽ ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം (മല്ലു സിംഗ്) തുടങ്ങിയ നല്ല ഗാനങ്ങള്‍ ശ്രദ്ധേയമായി. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെയും ആദ്യകാലത്തെ ധാരാളം നല്ല ഗാനങ്ങള്‍ ഹിറ്റാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു. അനുരാഗ വിലോചനനായി, ആലിലത്താലിയുമായ്, കാത്തിരുന്ന പെണ്ണല്ലേ, ചാന്ത് കുടഞ്ഞൊരു സൂര്യന്‍, മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം, മന്ദാരപ്പൂ മൂളി കാറ്റില്‍ തുടങ്ങിയ ധാരാളം ഗാനങ്ങള്‍ ശ്രദ്ധേയമായി.
ഇക്കാലയളവില്‍ വന്ന് ധാരാളം പാട്ടെഴുതിയവരാണ് രാജീവ് ആലുങ്കല്‍, സന്തോഷ് വർമ്മ, ഹരിനാരായണന്‍, അനില്‍ പനച്ചൂരാന്‍ തുടങ്ങിയവര്‍. അനില്‍ പനച്ചൂരാന്റെ തിരികെ ഞാന്‍ വരുമെന്ന, താരക മലരുകള്‍ വിരിയും പാടം, വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ, കുഴലൂതും പൂന്തെന്നല്ലേ, അണ്ണാറക്കണ്ണാ വാ പൂവാലാ തുടങ്ങിയ നിരവധി നല്ല ഗാനങ്ങളുണ്ടായിരുന്നു. അദ്ദേഹം അകാലത്തില്‍ മരണപ്പെട്ടതോടെ നല്ലൊരു ഗാന രചയിതാവിനെയാണ് നമുക്ക് നഷ്‌ടമായത്.
സിനിമ മാറുന്നതനുസരിച്ച് ഗാനങ്ങളും മാറുന്നതു പുതിയ കാലത്ത് കാണാം. നാടിന്‍ നന്മകനെ പൊന്‍മകനെ മുത്തായവനെ, കുലീനരെ ഉദാത്തരേ ഉറ്റ തോഴരേ താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ (ആവേശം), വിയര്‍പ്പു തുന്നിയിട്ട കുപ്പായം അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം, കിനാവിന്‍ വിമാനം കരേറി ഒരു ദിനം, തായ്‌മനം ഉറങ്ങിയില്ല രാവു തോറുമേ (മഞ്ഞുമ്മല്‍ ബോയ്‌സ്), ബടി മോട്ടല് കാണിലേ കിലോമീറ്ററ് റെഡി ലേ, പ്രേമകുടു നീ സുമ്മാ വാ അരികെ തെലങ്കാന ബൊമ്മലു (പ്രേമലു ), മാനേ തേനേ ജാഡ കാട്ടാതെടീ ( മലയാളി ഫ്രം ഇന്ത്യ) തുടങ്ങിയ ഏറ്റവും പുതിയ സിനിമകളിലെ പാട്ടുകൾ നോക്കുക. എാല്‍ ഇതിനിടെ നാടൻ പാട്ടുകളുടെ ചുവട് പിടിച്ചുള്ള വരികളൊക്കെ ശ്രദ്ധിക്കപ്പെട്ടു. എന്റെമ്മേടെ ജിമിക്കി കമ്മല്‍, ആരാണ്ടാ ആരുണ്ടാ, ചങ്ക് പെടച്ച് ഞരമ്പില് തീയ്യു പിടിച്ച്, സ്വപ്‌നമൊരു ചാക്ക്, ജാതിക്കാ തോട്ടം തുടങ്ങിയവ ഉദാഹരണം. എല്ലാ പരിണാമങ്ങള്‍ക്കും ഒപ്പം വാക്കുകളും ആശയങ്ങളും മാറിക്കൊണ്ടെയിരിക്കുന്നു.