തിടമ്പേറ്റുന്ന വയനാടന്‍ ഗ്രാമങ്ങള്‍
എഴുത്തും ചിത്രങ്ങളും
രമേഷ് കുമാര്‍ വെള്ളമുണ്ട
കേരളത്തിന്റെ ഉത്സവ കലണ്ടറുകളില്‍ മലബാറിന് ഇത് തെയ്യക്കാലമാണ്. ചുരത്തിന് മുകളില്‍ വയനാട്ടിൽ ഇത് തിറകളുടെയും കാലമാണ്. നാടിന്റെ കൂട്ടായ്‌മയിൽ നിറമണിയുന്ന ഈ ഉത്സവ കാലം ഗ്രാമങ്ങളിലേക്ക് സഞ്ചാരികളെയും വരവേൽക്കുന്നു. ഗോത്ര ജനതയും പങ്കു ചേരുന്നു. ഈ ഉത്സവങ്ങളിലെല്ലാം ആദിവാസി മൂപ്പന്‍മാര്‍ക്കും പ്രഥമ സ്ഥാനമുണ്ട്. തിറക്കളങ്ങളില്‍ പനയോല പന്തലൊരുക്കി ഇവരും ഈ ഗ്രാമീണ ഉത്സവങ്ങളുടെ ഭാഗമാകുന്നു.
ഉത്തര മലബാറിലെ തെയ്യക്കോലങ്ങളില്‍ നിന്നും വിഭിന്നമാണ് വയനാട്ടിലെ തെയ്യങ്ങള്‍. അത്രയധികം നാട്ടു പെരുമകളോട് അടുത്തു നിൽക്കുന്ന പുരാ വൃത്തങ്ങള്‍ വയനാട്ടിലെ കാവുകള്‍ക്കും തിറക്കളങ്ങള്‍ക്കുമില്ല. മലബാറില്‍ മലയര്‍, വണ്ണാന്‍, വേലന്‍, കോപ്പാളന്‍, മാവിലന്‍, ചിങ്ങത്തന്‍, പാണന്‍, പറയന്‍, പമ്പാതരവന്‍, അന്നൂട്ടൻ, മുന്നൂറ്റൻ മുതലായവരാണ് തെയ്യങ്ങളുടെ കോലധാരികള്‍. എന്നാൽ വയനാട്ടിലെ തിറക്കളങ്ങളില്‍ മൂന്നൂറ്റ സമുദായവും മലയ സമുദായവുമാണ് വേഷമണിയുന്നത്. ചാമുണ്ഡി, രക്ത ചാമുണ്ഡി, കുട്ടിച്ചാത്തൻ, കരിങ്കുട്ടിച്ചാത്തൻ, ഭഗവതി, വസൂരിമാല തിറകളാണ് വയനാട്ടിൽ പ്രധാനമായുമുള്ളത്. വെള്ളാട്ടവും മുത്തപ്പന്‍ തിറയും തിറക്കളങ്ങള്‍ക്ക് സ്വന്തമാണ്. ദേവതകളെ ആദരിക്കുന്ന തോറ്റം പാട്ടുകളും ഇവര്‍ക്കിടയിലുണ്ട്. ഇവയെല്ലാം വാമൊഴിയായി തലമുറകളിലേക്ക് കൈമാറ്റം ചെയ്‌തു വന്നതാണ്. മാറുന്ന കാലത്തിലും പുതിയ തലമുറകളോട് തെയ്യങ്ങളും സംവദിക്കുന്നു. കാലത്തിന്റെ തിരുത്തലുകളില്‍ ദൈവം കൽപ്പിക്കുന്നതാണ് നീതി. ഉത്സവങ്ങളെയും ബന്ധു ജനങ്ങളെയും നാടിനെയും കൂട്ടു പിടിച്ച് ആയുരാരോഗ്യത്തോടെ പുലരാന്‍ തിറക്കളങ്ങളില്‍ നിന്നും തെയ്യങ്ങള്‍ കൽപ്പിക്കുന്നു. ഇതിനു വിധേയമായുള്ള തലമുറകളുടെ പുണ്യങ്ങളാണ് ഈ തിറക്കളങ്ങളെയും വരും കാലത്തിനായി നില നിർത്തുന്നത്.
നിറമെഴുതുന്ന ഉത്സവ ഗ്രാമങ്ങള്‍
ഒരോ തിറക്കഴകങ്ങളിലും ദേവതകളും ഉപദേവതകളുമുണ്ട്. പ്രത്യേകം തിറകള്‍ നടക്കുന്ന ക്ഷേത്രങ്ങളും വയനാട്ടിലുണ്ട്. കുംഭത്തില്‍ പതിവ് തെറ്റാതെ നടക്കാറുള്ള തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തിലെ ഉരുളിന്‍മേല്‍ തിറയെല്ലാം ഇതില്‍ വേറിട്ട കാഴ്‌ചാനുഭവങ്ങളാണ്. അസുര ചെണ്ടയില്‍ താളം മുറുകുമ്പോള്‍ ഇവിടെയെല്ലാം ഉത്സവ മേളവും നിറയുന്നു. ചിരപുരാതനമായ അനുഷ്‌ഠാനങ്ങളെ പിന്തുടരുന്ന കാവുകളും ഉത്സവ കാലങ്ങളെ അത്യധികം ആവേശത്തോടെ ഇക്കാലത്തും നെഞ്ചിലേറ്റുന്നു.
പൂതാടി മുതല്‍ പുറക്കാടി വരെയാണ് വയനാട്ടിലെ ഉത്സവ കാലം. തുലാം മാസം കഴിഞ്ഞ് മഴക്കാലം തുടങ്ങുന്നതിന് മുമ്പ് വരെയും വയനാട്ടിൽ പിന്നെ ഉത്സവങ്ങള്‍ ഒഴിഞ്ഞ നേരമില്ല. കാര്‍ഷിക വയനാടിന്റെ വിളവെടുപ്പ് കാലം മുതല്‍ പിന്നെ ഒരു കൃഷിക്കാലത്തിന്റെ തുടക്കം വരെയും ഈ കാവുകളുടെയും കാലമാണ്. ചെണ്ടയും മേളങ്ങളുമായി രണ്ട് മൂന്ന് ദിനങ്ങള്‍ നീണ്ടു നിൽക്കുന്നതാണ് വയനാടിന്റെ തിറയാട്ടങ്ങൾ.
നിര്‍വൃതിയുടെ മടക്കങ്ങള്‍
ഉത്തര കേരളത്തിന്റെ ഉത്സവങ്ങളെല്ലാം കാര്‍ഷിക പാരമ്പര്യത്തില്‍ കൂടി അധിഷ്‌ഠിതമാണ്. കൃഷിയിടത്തില്‍ നിന്നുള്ള വിളവെടുപ്പിന്റെ മഹോത്സവം കൂടിയാണത്. ജൂൺ മുതല്‍ ആറ് മാസം ആര്‍ത്തലച്ച് മഴ പെയ്യുമ്പോഴാണ് കര്‍ഷകരെല്ലാം കൃഷിയില്‍ വ്യാപൃതരാവുക. ഇതിന് ശേഷം വിളവെടുപ്പ് കാലവുമാണ്. പുതുമഴ പെയ്‌ത് തുടങ്ങുമ്പോഴേക്കും അടുത്ത വര്‍ഷത്തേക്കുളള കൃഷിയുടെ ആരവങ്ങള്‍ തുടങ്ങുകയായി. ഇതിനിടയില്‍ തിറയായും തെയ്യങ്ങളായും ഈ നാട് അനുഗ്രഹീതമാകുന്നു. കുടുംബത്തോടെ ഉത്സവങ്ങളില്‍ പങ്ക് കൊള്ളുകയും മടങ്ങുകയും ചെയ്യുകയെന്നതും കാലങ്ങളായുള്ള ശീലങ്ങളാണ്. ഉത്സവങ്ങളിലേക്ക് എഴുന്നള്ളിച്ച മല ദൈവങ്ങളെയെല്ലാം തിരിച്ച് മലകളിലേക്ക് തന്നെ യാത്രയാക്കി കൃഷിയിടങ്ങളിലേക്ക് വയനാടന്‍ ജനത മടങ്ങുന്നു. മഴ കഴിഞ്ഞ് പിന്നെ ഒരുത്സവം തിരികെ എത്തുന്നത് വരെയുമാണ് പിന്നെയുള്ള കാത്തിരിപ്പ്. ഈ കാത്തിരിപ്പുകള്‍ക്കിടയില്‍ ദൈവങ്ങളെല്ലാം കാവുകളിലുറങ്ങുന്നു.