നവ കേരളത്തിന്റെ സുവര്‍ണ മുദ്രകള്‍
ദരിദ്രരില്ലാത്ത നവ കേരളം
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം ചെയ്‌ത ഏക സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണ്. നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള (0.71%) സംസ്ഥാനം കേരളമാണ്. സര്‍വേയില്‍ 64,006 അതി ദരിദ്ര കുടുംബങ്ങളെയാണ് കേരളത്തില്‍ കണ്ടെത്തിയത്. 2025 ഓടെ സംസ്ഥാനത്തെ പൂര്‍ണ്ണമായും അതി ദാരിദ്ര്യ മുക്തമാക്കുകയാണ് ലക്ഷ്യം. അതി ദരിദ്ര കുടുംബങ്ങളിലെ 93 ശതമാനത്തേയും 2024 നവംബറോടെ അതി ദാരിദ്ര്യ മുക്തരാക്കാന്‍ കഴിയും.
കേവലം ഭക്ഷണ ലഭ്യതയുടെ കുറവ് മാത്രമല്ല ദാരിദ്ര്യം. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസത്തിലൂന്നിയ മനുഷ്യ വിഭവ വികസനം, ജീവിത നിലവാരം, ആരോഗ്യം എന്നിവയിൽ ഏത് മേഖലയിലുമുള്ള സൗകര്യങ്ങളുടെ അഭാവമോ ദൗര്‍ലഭ്യമോ ദാരിദ്ര്യമായി കണക്കാക്കാവുന്നതാണ്. അത്തരത്തില്‍ ഉള്ളവരെ കണ്ടെത്തി അഞ്ചു വര്‍ഷം കൊണ്ട് അതി ദാരിദ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അതി ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി.
മാലിന്യമുക്ത നവകേരളം
2024 മാര്‍ച്ചിനകം മാലിന്യ പ്രശ്‌നത്തിനു സ്ഥായിയായ പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം. മാലിന്യ സംസ്‌കരണം പൂര്‍ണ്ണമായും ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനത്തിലാക്കും. നമ്മുടെ പ്രകൃതി സമ്പത്ത് വരും തലമുറയ്ക്ക് കാത്തു സൂക്ഷിക്കുന്നതിനുള്ള അര്‍ഥവത്തായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹരിത കേരളം മിഷന്‍ നേതൃത്വം നൽകുന്നത്. മാലിന്യത്തിന്റെ ഉറവിടം മുതല്‍ സംസ്‌കരണം വരെ ട്രാക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ മോണിറ്ററിംഗ് ഹരിത മിത്രം ആപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാവർത്തികമാക്കി വരുന്നു. പ്രതിദിനം 150 ടൺ മാലിന്യം സംസ്‌കരിച്ച് കംപ്രസ്സ്ഡ് ബയോ ഗ്യാസ് ആക്കി മാറ്റാനുള്ള ബി പി സി എല്ലിന്റെ 100 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അതിന്റെ തുടര്‍ നടപടികള്‍ നടക്കുന്നു.
സംസ്ഥാനത്തെ പകുതിയിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്കെത്തി. 15000 ല്‍ അധികം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്ക് മാറി. 95 ശതമാനത്തിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അജൈവ പാഴ്‌വസ്‌തു ശേഖരണത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. 33,000 ല്‍ അധികം ഹരിത കർമ്മ സേനാംഗങ്ങള്‍ മാലിന്യം വാതില്‍പ്പടിയില്‍ ശേഖരിക്കുന്നു.
ഡിജിറ്റല്‍ വിടവ് നികത്താന്‍ കെ ഫോൺ
സംസ്ഥാനത്തെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ശക്തവും കാര്യക്ഷമവുമാക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-ഫോൺ. ആദ്യ ഘട്ടത്തിൽ 28,376 സർക്കാർ ഓഫീസുകളില്‍ കെ ഫോൺ കണക്ഷന്‍ ഉറപ്പാക്കി. 18,941 ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കി. ഡിജിറ്റല്‍ വിടവ് നികത്താന്‍ സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്‌തുത പദ്ധതി 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കെ ഫോൺ സഹായകമാകും. ഓരോ നിയോജക മണ്ഡലത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി. 4,422 ഗുണഭോക്താക്കള്‍ക്ക് ഇതുവരെ ലഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ രഹിതമാകുന്നത് ത്വരിതപ്പെടും. കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജന സൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാവാന്‍ ഇതുപകരിക്കും.
ഐ ടി രംഗത്ത് വന്‍ കുതിച്ചു ചാട്ടം
ഐ ടി, ഐ ടി ഇതര സേവനങ്ങളിലൂടെ സംസ്ഥാന സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്തുറ്റ സംഭാവനയായി മാറുകയാണ് ഐ ടി പാര്‍ക്കുകള്‍. ഹബ് ആൻഡ് സ്പോക് മോഡലിലൂടെ വികേന്ദ്രികൃത നിക്ഷേപങ്ങളെ ആകർഷിക്കുന്നു. ഐ.ടി ഇടനാഴികളുടെ വിപുലീകരണം, സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ തുടങ്ങിയവയിലൂടെ വികസനത്തിനും കയറ്റുമതിക്കും ഊന്നൽ.
2016 മുതല്‍ നാളിതു വരെ ടെക്നോപാര്‍ക്കില്‍ ഏകദേശം 22,000 തൊഴിലവസരങ്ങള്‍, 44,616 കോടി രൂപയുടെ കയറ്റുമതി. ഇൻഫോപാർക്കിൽ ഏകദേശം 37,900 തൊഴിലവസരങ്ങള്‍, 40,709 കോടി രൂപയുടെ കയറ്റുമതി. സൈബര്‍ പാര്‍ക്കില്‍ ഏകദേശം 2,100 തൊഴിലവസരങ്ങള്‍, 215.73 കോടി രൂപയുടെ കയറ്റുമതി.
സുസ്ഥിര ഐടി അന്തരീക്ഷം സ്വായത്തമാക്കാന്‍ ഉന്നമിടുന്ന മൂന്ന് ഐ ടി പാര്‍ക്കുകളിലായി ഒരു ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. 2022- 23 ബഡ്‌ജറ്റിൽ വിഭാവനം ചെയ്‌ത കേരള ഐ.ടി കോറിഡോറിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ടെക്നോപാര്‍ക്കും വ്യവസായ നഗരമായ കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കും കോഴിക്കോട് സൈബര്‍ പാര്‍ക്കും ഇപ്പോള്‍ പ്രവർത്തിക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് 1,50,000 ത്തില്‍ അധികം പ്രൊഫഷനലുകള്‍ 1200 ഓളം കമ്പനികളിലായി ഐ.ടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നുണ്ട്.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വപ്‌ന സാഫല്യം
കേരളം കാത്തിരുന്ന അഭിമാന പദ്ധതി വിഴിഞ്ഞം തുറമുഖം സാഫല്യത്തിലേക്ക്. ആദ്യ കപ്പല്‍ ഒക്ടോബര്‍ 15-ന് എത്തി. 7700 കോടി രൂപ മുതല്‍ മുടക്കില്‍ PPF അടിസ്ഥാനത്തില്‍ നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സിന്റെയും, വര്‍ക് ഷോപ്പ് ബില്‍ഡിംഗിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. വിഴിഞ്ഞം നിവാസികള്‍ക്ക് തൊഴില്‍ പരിശീലനം നൽകുന്നതിന് 50 കോടി രൂപ ചെലവില്‍ അസാപ്പ് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി.
ഇ ഹെല്‍ത്ത് ആരോഗ്യ സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍
സംസ്ഥാനത്തെ 594 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കാര്യക്ഷമമായ രീതിയില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനായി രൂപീകരിച്ച ഏകീകൃത ചട്ടക്കൂടാണ് ഇ-ഹെൽത്ത്. ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതു വരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓൺലൈൻ വഴി ചെയ്യാന്‍ കഴിയും. ഈ പദ്ധതിയിലൂടെ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഒ പി ടിക്കറ്റും ആശുപത്രി അപ്പോയ്മെന്റെടുക്കാനും സാധിക്കും.
വൈജ്ഞാനിക സമ്പദ് വ്യവസ്ഥ അറിവിലൂടെ വികസനം
കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്‌ടിക്കുന്നതിനും നമ്മുടെ മനുഷ്യ വിഭവ ശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷന്‍. അഞ്ചു വര്‍ഷംകൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് നൈപുണ്യ പരിശീലനം, വ്യവസായ പുനഃ സംഘടന, കാര്‍ഷിക നവീകരണം എന്നിവയ്‌ക്ക് കൃത്യമായ പരിപാടികള്‍ തയ്യാറാക്കി. കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തില്‍ നൈപുണ്യ പരിശീലനം നൽകുന്നതിനായി തൊഴില്‍ അന്വേഷകരുടെ വിവര സഞ്ചയം പ്രാദേശിക സര്‍ക്കാരുകളുമായും കുടുംബ ശ്രീയുമായും ഏകോപിപ്പിച്ച് 80 ലക്ഷം വീടുകളില്‍ സര്‍വേ പൂർത്തിയാക്കിയിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജുകള്‍, പോളി ടെക്‌നിക്കുകൾ, ഐ എച്ച് ആര്‍ ഡി, സി ഡിറ്റ് മുതലായവയുടെ പരിശീലന പരിപാടികള്‍ നോളജ് മിഷന്റെ സ്‌കില്‍ പോർട്ടലിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ മാനേജ്മെന്റ് വര്‍ക്ക് ഫോഴ്‌സ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്‌തവർക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി വരുന്നു.
ലൈഫ് എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട്
3,74,508 വീടുകളാണ് ലൈഫ് പദ്ധതിയിലൂടെ ഭവന രഹിതര്‍ക്ക് കൈമാറിയത്. 1,19,163 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. നാല് ബഹു നില ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തീകരിച്ചു. 2017-18 മുതല്‍ 2024 ജനുവരി വരെ ലൈഫ് പദ്ധതിക്കായി 17104.81 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു.
കേരളത്തിലെ പാര്‍പ്പിട രംഗം നേരിടുന്ന ബഹു വിധമായ പ്രശ്‌നങ്ങൾക്ക് തനതായ പരിഹാര സമീപനങ്ങളാണ് ലൈഫ് മിഷനിലൂടെ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഭവന നിര്‍മ്മാണം ആരംഭിക്കുകയും നിര്‍മ്മാണം നിലച്ച ഭവനങ്ങളുടെ പൂർത്തീകരണവുമായിരുന്നു ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടത്. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവന രഹിതരുടെ പുനരധിവാസമാണ് നടപ്പിലാക്കി വരുന്നത്. ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസമാിരുന്നു ലൈഫ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടത്.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്
കേരളം ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറുമെന്ന വാഗ്‌ദാനം പാലിക്കുന്നതിന്റെ ആദ്യ ചുവടു വയ്പ്പാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തിരുവനന്തപുരം പള്ളിപ്പുറത്തുള്ള ടെക്നോ സിറ്റി ക്യാമ്പസില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയോട് ചേർന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നത്.
ഇലക്ട്രോണിക് ഉൽപന്ന ഡിസൈനിങ്, ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിലും ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്‌ക്കുന്നതിനുള്ള സൗകര്യങ്ങളോടെ രണ്ടു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കൊണ്ടാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ആദ്യ ഘട്ടം 2023 ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1,50,000 ചതുരശ്രയടിയുള്ള ആദ്യ കെട്ടിടത്തിൽ അഞ്ച് നിലകളിലായി റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉൾപ്പെടെ സെന്റര്‍ ഓഫ് എക്‌സലൻസുകൾ ഉണ്ടാകും.
ആശ്വാസത്തിന്റെ പുനര്‍ ഗേഹം
തീരദേശ ജനതക്ക് ആശ്വാസത്തിന്റെ പച്ചതുരുത്ത് ഒരുക്കുന്ന പദ്ധതിയാണ് പുനര്‍ ഗേഹം. ദുരന്ത മുഖത്ത് നിന്നും വസ്‌തുവകകൾ നഷ്‌ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ലക്ഷ്യമിട്ടാണ് പുനര്‍ ഗേഹം പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. 3,917 (3,612 വീടുകളും 390 ഫ്ലാറ്റുകളും. നിർമ്മാണത്തിലിരിക്കുന്ന 944 ഫ്ളാറ്റുകള്‍ കൂടി കണക്കിലെടുത്താല്‍, ആകെ 4,946) കുടുംബങ്ങളെയാണ് ഇതുവരെ പ്രതീക്ഷകളുടെ തീരത്തേക്ക് സംസ്ഥാന സർക്കാർ കൈപിടിച്ചുയർത്തിയത്.
തീര ദേശത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങളേയും സുരക്ഷിത മേഖലയിലേയ്ക്ക് പുനരധിവസിപ്പിക്കുന്നതിന് 2,450 കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതിയാണ് പുനര്‍ ഗേഹം. പദ്ധതി നടപ്പാക്കുന്നതിന് 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ബാക്കി 1,052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് കണ്ടെത്തുന്നത്. വ്യക്തിഗത ഭവന നിര്‍മ്മാണത്തോടൊപ്പം ഗുണഭോക്താക്കള്‍ ചേർന്ന് റസിഡന്റ്സ് ഗ്രൂപ്പ് രൂപീകരിച്ച് നിർമ്മിക്കുന്ന അപ്പാർട്‌മെന്റുകൾ, സര്‍ക്കാര്‍/സ്വകാര്യ ഭൂമി ഏറ്റെടുത്ത് നിർമ്മിക്കുന്ന ഫ്ളാറ്റ് എന്നിവയിലൂടെയാണ് പുനരധിവാസം ഉറപ്പാക്കുന്നത്. ഭൂമി കണ്ടെത്തുവാന്‍ സാധിക്കാത്ത ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍/സ്വകാര്യ ഭൂമി ഏറ്റെടുത്ത് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് കൈമാറുന്നുണ്ട്.
സംരംഭക വര്‍ഷം സമാനതകളില്ലാത്ത സംരംഭക മുന്നേറ്റം
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സംരംഭക മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ സാധ്യമായത്. പദ്ധതി ആരംഭിച്ച 2022 ഏപ്രില്‍ 1 മുതല്‍ നാളിതുവരെ 139,840 സംരംഭങ്ങള്‍ ആരംഭിച്ചു. ഇത് വഴി സംസ്ഥാനത്ത് 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 തൊഴിലും സൃഷ്‌ടിച്ചു. ഇതില്‍ 45,107 സംഭരംഭങ്ങള്‍ ആരംഭിച്ചത് വനിതകള്‍ ആണ്. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നും 14 പേര്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെ 2022-23 സാമ്പത്തിക വര്‍ഷം ആവിഷ്‌കരിച്ച പദ്ധതി എട്ട് മാസത്തിനുള്ളില്‍ തന്നെ ലക്ഷ്യം കൈവരിച്ചിരുന്നു.
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങളെ വിപുലപ്പെടുത്തുവാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് വ്യവസായ വകുപ്പ് രൂപം നൽകിയിട്ടുണ്ട്. ഹെല്‍പ് ഡെസ്‌കുകള്‍ മുതല്‍ എംഎസ്എംഇ ക്ലിനിക്കുകള്‍ വരെ സംരംഭകര്‍ക്കാവശ്യമായ സഹായങ്ങള്‍ നൽകുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രൊഫഷണലുകളെ നിയമിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂക്ഷിക്കുന്നതിനും ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
വ്യവസായ വകുപ്പിനു കീഴിലുള്ള 59 താലൂക്ക് വ്യവസായ കേന്ദ്രങ്ങളെ എന്റര്‍പ്രൈസ് ഫെസിലിറ്റേഷന്‍ സെന്ററുകളാക്കി മാറ്റി. എല്ലാ സൂക്ഷ്‌മ ചെറുകിട ഇടത്തരും സംരംഭങ്ങള്‍ക്കും 4% പലിശക്ക് വായ്‌പ നല്‍കുവാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റിയുമായി ചേർന്ന് കേരള എന്റര്‍പ്രൈസസ് ലോൺ സ്‌കീമും കൊണ്ടു വന്നു.
ക്യാംപസ് വ്യവസായ പാര്‍ക്കുകള്‍ യാഥാർഥ്യമാക്കുന്നതിനുള്ള പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭൂമി വ്യവസായങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള പബ്ളിക് പഞ്ചായത്ത് പാർട്‌ണർഷിപ്പ് പദ്ധതി, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നതിനുള്ള ‘മെയ്ക്ക് ഇന്‍ കേരള’ പദ്ധതി എന്നിവയും സംരംഭക വര്‍ഷത്തിന്റെ തുടര്‍ച്ചയായി ആവിഷ്‌കരിച്ച പദ്ധതികളാണ്.
പാതകള്‍ അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്
കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു മുംബൈ മുതല്‍ കന്യാകുമാരി വരെ നീളുന്ന ദേശീയ പാത – 66 ന്റെ വികസനം അതിവേഗം പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി ദേശീയ പാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക കേരളം നൽകി. കേരളം കൈമാറിയത് 5580 കോടി രൂപ.
കഴക്കൂട്ടം എലവേറ്റഡ് ഹൈവേ തുറന്നു കൊടുത്തു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 21 പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇതില്‍ മൂന്ന് പദ്ധതികള്‍ പൂര്‍ത്തിയായി. രണ്ടെണ്ണം അന്തിമ ഘട്ടത്തിലാണ്. മറ്റിടങ്ങളില്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ദേശീയപാത 66 ല്‍ അരൂര്‍-തുറവൂര്‍ റീച്ചില്‍ 12.75 കിലോ മീറ്റര്‍ ദൂരം ആറു വരി എലവേറ്റഡ് ഹൈവേ ആയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഇവിടെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സമയ ബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നൽകുന്നുണ്ട്.
ദേശീയ പാത – 66 ന് പുറമെ മറ്റ് ദേശീയ പാതകളുടെ വികസനവും കേരളത്തില്‍ സാധ്യമാക്കാന്‍ ശ്രമിക്കുകയാണ്.
ദേശീയപാത 85ല്‍ കൊച്ചി-മൂന്നാർ-തേനി നാലുവരി പാത, ദേശീയപാത 544-ല്‍ വാളയാര്‍-വടക്കാഞ്ചേരി ആറുവരി പാത, തൃശ്ശൂര്‍-അങ്കമാലി ആറുവരി പാത, തിരുവനന്തപുരം-കോട്ടയം -അങ്കമാലി നാലുവരി പാത, മലപ്പുറം-കുട്ട എക്കണോമിക് കോറിഡോര്‍ എന്നീ പ്രവൃത്തികളുടെ പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിന് ഒന്നാംഘട്ട അനുമതിയും ലഭ്യമായി.
133.68 കിലോമീറ്റര്‍ മലയോര ഹൈവേ ഇതിനകം യാഥാര്‍ഥ്യമായിക്കഴിഞ്ഞു. തീരദേശ ഹൈവേയില്‍ 52 സ്ട്രെച്ചുകള്‍, 623 കിലോമീറ്റര്‍. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 44 സ്ട്രെച്ചുകള്‍, 537 കിലോമീറ്റര്‍ ദൂരം വികസിപ്പിക്കും. 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി. ഭൂമി വിട്ടു നൽകുന്നവർക്ക് പ്രത്യേക പുനരധിവാസ പാക്കേജ്.
ദേശീയപാത വികസനത്തിനൊപ്പം മലയോരപാത, തീരദേശ പാത, ലെവല്‍ ക്രോസുകളില്ലാത്ത കേരളം തുടങ്ങിയ പദ്ധതികള്‍ ചേർന്ന് കേരളത്തിന്റെ വികസനം കൂടുതല്‍ തിളക്കമുള്ളതാകും.