സ്ത്രീപക്ഷ നവകേരളം മാറണം സാമൂഹികാവബോധം

സ്ത്രീപക്ഷ നവകേരളം മാറണം സാമൂഹികാവബോധം
പിണറായി വിജയന്‍
മുഖ്യമന്ത്രി

കേരളത്തിന്റെ സ്‍ത്രീ മുന്നേറ്റത്തിന്റെ അഭിമാനാര്‍ഹമായ ചരിത്രമുണ്ട്. ആ മുന്നേറ്റത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിന്, സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഒരു പ്രധാന നയമായി സ്വീകരിച്ച സര്‍ക്കാരാണ് നമ്മുടേത്. ലിംഗാവബോധത്തോടെയാണ് കേരളത്തിന്റെ പദ്ധതി രൂപവല്‍ക്കരണവും നടപടികളും നാം കൈക്കൊള്ളുന്നത്. പദ്ധതി രൂപവല്‍ക്കരണത്തിലെ പങ്കാളിത്തത്തില്‍, സുരക്ഷിതമായ തൊഴില്‍ സാഹചര്യവും മാന്യമായ സാമൂഹിക ഇടപെടലുകളും ഉറപ്പാക്കുന്നതിൽ എല്ലാമുള്ള സ്ത്രീപക്ഷ നിലപാടില്‍ വിട്ടു വീഴ്‌ചയില്ലാത്ത സര്‍ക്കാരാണിത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ആകെ സീറ്റുകളുടെ 50 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവച്ച ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയില്‍ പകുതിയും സ്ത്രീകള്‍ക്കായി സംവരണം ചെയ്‌ത ഏക സംസ്ഥാനവും കേരളമാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി വനിത ശിശു വികസന വകുപ്പ് രൂപവല്‍രിച്ച കേരളത്തിലാണ് രാജ്യത്താദ്യമായി ജെന്‍ഡര്‍ ബജറ്റ് നടപ്പിലാക്കിയതും. സ്ത്രീ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചാല്‍ മാത്രമേ വനിതകള്‍ക്കു സാമൂഹിക മുന്നേറ്റം കൈവരിക്കാന്‍ കഴിയൂ. അതിന് ഏറെ ആവശ്യം തൊഴില്‍ ലഭ്യമാക്കുകയെന്നതാണ്. ഇതിന് കേരള നോളജ് ഇക്കോണമി മിഷനിലൂടെ ‘തൊഴിലരങ്ങത്തേക്ക്’ പോലുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്‌തത ലക്ഷ്യം വച്ച് ആരംഭിച്ച കുടുംബശ്രീ ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്.

കുറഞ്ഞ ശിശു മരണ നിരക്കും മാതൃ മരണ നിരക്കും, മികച്ച സ്ത്രീ പുരുഷ – അനുപാതം എന്നിവ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ ആയൂര്‍ ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതു വിദ്യാഭ്യാസ രംഗത്തും സ്ത്രീകളുടെ അനുപാതം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. എന്നാൽ തൊഴില്‍ രംഗത്തു സ്ത്രീകളുടെ സാന്നിധ്യം കുറവാണ്. പ്രത്യേകിച്ച്, നൂതന വ്യവസായങ്ങളിലും ഉല്‍പാദനോന്മുഖ തൊഴിലുകളിലും സ്ത്രീ പങ്കാളിത്തം കുറവാണ്. ഇതിനെ തട്ടി നീക്കി മാത്രമേ സ്ത്രീ പുരുഷ സമത്വമെന്ന ആശയത്തിലേക്കു നീങ്ങാനാകൂ. ഇതിനുള്ള വിവിധ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.

സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്‌ട് ഇതില്‍ പ്രധാനമാണ്. സ്‌ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാനും നിയമ വിഷയങ്ങളില്‍ അവഗാഹമുണ്ടാക്കാനും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. അപരാജിത, വനിതാ ഹെല്‍പ് ലൈന്‍, സ്വയം പ്രതിരോധത്തിനായി സെല്‍ഫ് ഡിഫന്‍സ് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഡൊമസ്റ്റിക് കോൺഫ്‌ളിക്‌ട് റെസലൂഷന്‍ സെന്ററിന്റെ സഹായവും സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടാൽ സംരക്ഷണം ഉറപ്പാക്കാന്‍ ആരംഭിച്ച നിര്‍ഭയം ആപ്പിന്റെ സേവനവും സ്‌ത്രീകൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. സ്‌ത്രീകൾക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗിക്കുന്നത് തടയാനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നു. രാത്രി വൈകിയും പുലര്‍ച്ചെയും ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്‌ത്രീകളുടെ സുരക്ഷിത താമസത്തിനായി വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ സഖി വൺ സ്റ്റോപ്പ് സംവിധാനവുമുണ്ട്. അസമയത്ത് ഒറ്റപ്പെട്ടു പോകുന്നവർക്കായി നിഴല്‍ പദ്ധതിയുമുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഫലപ്രദമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരെ 5903 കേസുകളാണ് 2023-ല്‍ രജിസ്റ്റര്‍ ചെയ്‌തത്. ഈ വര്‍ഷം ഇത് 4727 ആയി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം 22 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷം ഇത് 33 ആയിരുന്നു. 102 കുട്ടികളെ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ട് പോയെന്നാണ് കണക്കുകള്‍. 2023-ല്‍ ഇത് 191 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 17,152 ആയി കുറഞ്ഞു. 2636 ബലാത്സംഗക്കേസുകളും 3949 അതിക്രമക്കേസുകളുമാണ് കഴിഞ്ഞ വര്‍ഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്‌ത്രീധന പീഡനത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. മുന്‍ വര്‍ഷം ഇത് എട്ടായിരുന്നു. ഭര്‍ത്താക്കന്മാരുടെ ക്രൂരതയ്ക്ക് ഇരയാക്കപ്പെട്ട 4710 കേസുകള്‍ 2023-ല്‍ രജിസ്റ്റര്‍ ചെയ്‌തപ്പോൾ കഴിഞ്ഞകൊല്ലം ഇത് 4172 ആയി ചുരുങ്ങി.

സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളെ കമ്പോളച്ചരക്കുകളായി തരം താഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പു വരുത്താന്‍ അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ സ്ത്രീകളെ കമ്പോളവത്‌കരിക്കുന്ന ഏറ്റവും ദുഷിച്ച ഏര്‍പ്പാടാണ് സ്ത്രീധനം. സ്ത്രീധനത്തിനെതിരെയുള്ള പരാതികളില്‍ ശക്തമായ നടപടി ഉറപ്പു വരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടലിൽ വ്യക്തികള്‍ക്കോ പൊതു ജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ പരാതി സമര്‍പ്പിക്കാം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് പുരുഷന്‍മാര്‍ക്കും കൃത്യമായ ബോധം ഉണ്ടാവണം. അതിനുതകുന്ന വിവാഹപൂര്‍വ കൗൺസിലിങ്ങ് പദ്ധതി ആരംഭിച്ചിട്ടുണ്ട്.

കുട്ടികൾക്ക് ചെറു പ്രായം മുതല്‍ തന്നെ സമത്വം മനിലാക്കി കൊടുക്കാനാകും. അങ്കണവാടികളില്‍ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികള്‍ ജെന്‍ഡര്‍ ഓഡിറ്റിനു വിധേയമാക്കി പരിഷ്‌ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌ക്കരിച്ച ‘അങ്കണപ്പൂമഴ’ എന്ന വര്‍ക്ക് ബുക്ക് തയ്യാറാക്കിയത്. അതിക്രമങ്ങളെ ചെറുത്തു നില്‍ക്കാന്‍ മാനസികവും ശരീരികവുമായി പെൺകുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ് ‘ധീര’ പദ്ധതിയും ആവിഷ്‌ക്കരിച്ചു.

നമ്മുടെ സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീ വിരുദ്ധമായ എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കി വേണം നമുക്കു മുന്നേറാൻ. വിദ്യാഭ്യാസ രംഗത്ത്, തൊഴില്‍ രംഗത്ത്, ഭരണ നിര്‍വഹണത്തില്‍, അങ്ങനെ എല്ലാ രംഗങ്ങളിലും ഇടപെടലുകള്‍ ആവശ്യമാണ്. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം അതിനുതകുന്ന  സാമൂഹികാവബോധം രൂപപ്പെടുകയും പ്രധാനമാണ്. അങ്ങനെയൊരു സ്ത്രീപക്ഷ നവകേരളം രൂപപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ലിംഗ ഭേദമെന്യേ ജനങ്ങളുടെയാകെ പിന്തുണയുണ്ടാകണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.

Spread the love