കരുതലാണ്, കൈത്താങ്ങാണ് സര്‍ക്കാര്‍
കരുതലാണ്, കൈത്താങ്ങാണ് സര്‍ക്കാര്‍
ചുവപ്പു നാടയില്‍ കുടുങ്ങി പരിഹാരമില്ലാതെ കിടന്ന പ്രശ്‌നങ്ങൾ, കാലമെത്രയായെന്നു പോലും ഓർമ്മയില്ലാത്ത പഴകിയ പരാതികള്‍, ഒരു നാട് മുഴുവന്‍ പേറിയ വേവലാതികള്‍, പെട്ടെന്നുണ്ടായ അപകടങ്ങളിലും ദുരന്തങ്ങളിലും പകച്ചു പോയവരുടെ വേവുകള്‍… ഈ ആശങ്കകള്‍ക്ക് കാതോര്‍ക്കാന്‍ സര്‍ക്കാര്‍ ഓരോ മനുഷ്യരിലേക്കും ഇറങ്ങി വന്നു. അവര്‍ ഒറ്റയ്ക്കും കൈകോര്‍ത്തും പരാതികളുമായെത്തി. സര്‍ക്കാര്‍ അവരെ കേട്ടു. പരിഹരിക്കാവുന്നവയ്‌ക്ക് അവിടെ വെച്ചു തന്നെ ഉടനടി പരിഹാരമുണ്ടാക്കി. അല്ലാത്തവയ്ക്ക് കൂട്ടായി പരിഹാരം തേടി. പരാതിക്കാര്‍ക്കു കൂടി സ്വീകാര്യമായ നിര്‍ദേശങ്ങളുണ്ടായി. അതിനുള്ള നടപടികള്‍ക്ക് ഉത്തരവിട്ടു. സര്‍ക്കാര്‍ അവര്‍ക്ക് കരുതലായി നിന്നു. അവരുടെ പ്രശ്‌നങ്ങളിൽ കൈത്താങ്ങായി.
രണ്ടാമതും കരുതലും കൈത്താങ്ങും എന്ന പേരില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്ത് താലൂക്കുകളില്‍ നടത്തുമ്പോള്‍ പരാതികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ദീര്‍ഘ കാലമായി കെട്ടിക്കിടക്കുന്ന പരാതികള്‍ ഓരോ താലൂക്കിലും വിരലിലെണ്ണാവുന്നത്ര മാത്രം. ആദ്യ കരുതലും കൈത്താങ്ങും അദാലത്ത്, വിവിധ വകുപ്പുകള്‍ പ്രത്യേകമായി നടത്തിയ മന്ത്രിതല അദാലത്തുകള്‍, നവകേരള സദസ്സ് എന്നിവയിൽ തന്നെ ഒട്ടുമിക്ക പരാതികളും പരിഹരിക്കപ്പെട്ടു. എന്നാൽ ഈ അദാലത്തുകള്‍ അവസാനിക്കുന്നില്ല. പരാതികളില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് നാം തുഴഞ്ഞു കയറുകയാണ്. അതിനായി ഇത്തരം അദാലത്തുകളും കൂട്ടായ്‌മകളും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഒന്നാം ഘട്ട അദാലത്ത് നടന്നു. രണ്ടാം ഘട്ടത്തിൽ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലും മൂന്നാം ഘട്ടത്തിൽ വയനാട്, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളിലും നടന്നു. ഓരോ താലൂക്കിലും രണ്ടു മന്ത്രിമാര്‍ വീതം പരാതികള്‍ കേട്ടു. തിരുവനന്തപുരത്ത് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആര്‍.അനില്‍ എന്നിവർ ഉദ്ഘാടന അദാലത്തില്‍ തുടക്കമിട്ടു. പത്തനംതിട്ടയിൽ വീണാ ജോര്‍ജ്, പി.രാജീവ് വരും കോഴിക്കോട് പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍ എന്നിവരും പങ്കെടുത്തു. കോട്ടയത്ത് വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, പി.പ്രസാദ് എന്നിവരും പരാതികള്‍ കേട്ടു.
ഇടുക്കിയില്‍ മന്ത്രിമാരായ വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും എറണാകുളത്ത് പി.രാജീവ്, പി.പ്രസാദ് എന്നിവരും അദാലത്തില്‍ പങ്കെടുത്തു. തൃശൂരില്‍ കെ.രാജന്‍, ആര്‍.ബിന്ദു, പാലക്കാട് എം.ബി.രാജേഷ്, കെ.കൃഷ്‌ണൻകുട്ടി, മലപ്പുറത്ത് പി.എ.മുഹമ്മദ് റിയാസ്, വി.അബ്‌ദു റഹ്മാൻ, കൊല്ലത്ത് കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു. മൂന്നാം ഘട്ടം നടന്ന വയനാട്ടിൽ ഒ.ആര്‍.കേളു, എ.കെ.ശശീന്ദ്രന്‍, കാസര്‍ഗോഡ് രാമചന്ദ്രന്‍ കടന്നപ്പള്ളി, അബ്‌ദു റഹ്മാൻ, ആലപ്പുഴയില്‍ സജി ചെറിയാന്‍, പി.പ്രസാദ് എന്നിവരും പങ്കെടുത്തു.
കോഴിക്കോട്
80 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍
പല വാതിലുകളില്‍ മുട്ടിയിട്ടും പരിഹാരമാവാത്ത പരാതികളും പരിഭവങ്ങളുമായാണ് അവര്‍ അദാലത്തുകളിലെത്തിയത്. ചെറിയ വഴിത്തര്‍ക്കങ്ങള്‍ മുതല്‍ ജീവിതത്തിന്റെ തന്നെ വഴിമുടക്കി നിൽക്കുന്ന പ്രശ്‌നങ്ങൾ വരെ അവയിലുണ്ടായിരുന്നു. ജില്ലയില്‍ നടന്ന നാല് താലൂക്ക്‌തല അദാലത്തുകളില്‍ മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഓരോരുത്തരെയും വിളിച്ചിരുത്തി അവരുടെ പരാതികള്‍ കേട്ടു. പല പ്രശ്‌നങ്ങൾക്കും വേദിയില്‍ വച്ചു തന്നെ പരിഹാരമായി. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ളവയില്‍ ഒന്നോ രണ്ടോ ആഴ്‌ചകൾക്കകം പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കനം തൂങ്ങിയ മനസ്സുമായി വന്നവർ അദാലത്ത് വേദി വിടുമ്പോള്‍ അവരുടെ മുഖങ്ങളില്‍ ആശ്വാസവും പ്രതീക്ഷയും തെളിഞ്ഞു നിന്നിരുന്നു.
ഒരിക്കലും പരിഹരിക്കപ്പെടില്ലെന്നു കരുതിയ പ്രശ്‌നക്കുരുക്കുകൾ മാന്ത്രിക വിരലുകളിലെ പോലെ അഴിഞ്ഞില്ലാതാകുന്ന വിസ്‌മയത്തിന് സാക്ഷ്യം വഹിച്ചതിന്റെ കൗതുകം അവരുടെ കണ്ണുകളില്‍ കാണാമായിരുന്നു.
ജില്ലയിലെ നാലു താലൂക്കുകളില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ വിതരണം ചെയ്‌തത് 80 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍. അദാലത്തുകളില്‍ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അനുവദിച്ച ഇത്രയും കാര്‍ഡുകള്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവർ വിതരണം ചെയ്‌തു. കോഴിക്കോട് താലൂക്കില്‍ 29 എ.എ.വൈ, ഏഴ് പി.എച്ച്.എച്ച് കാര്‍ഡുകള്‍ ഉള്‍പ്പെടെ 36 മുന്‍ഗണനാ കാര്‍ഡുകളാണ് വിതരണം ചെയ്‌തത്. കൊയിലാണ്ടി താലൂക്കിൽ 17 എ.എ.വൈ, മൂന്ന് പി.എച്ച്.എച്ച്, താമരശ്ശേരി താലൂക്കില്‍ ഏഴ് എ.എ.വൈ, അഞ്ച് പി.എച്ച്.എച്ച്, വടകര താലൂക്കില്‍ രണ്ട് കാര്‍ഡുകളും ആറു വീതവും എന്നിങ്ങനെ ആകെ 59 എ.എ.വൈ കാര്‍ഡുകളും 21 പി.എച്ച്.എച്ച് കാര്‍ഡുകളും അര്‍ഹരമായ അപേക്ഷകര്‍ക്ക് ലഭ്യമാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഏറെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭിച്ചവര്‍ അദാലത്തില്‍ നിന്നും തിരികെ പോയത്. അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കകം തന്നെ മുന്‍ഗണനാ കാര്‍ഡുകളിലേക്ക് മാറാനായതിന്റെ സന്തോഷം അവര്‍ മറച്ചുവച്ചില്ല.
പത്തനംതിട്ട
ഉറക്കം കെടുത്തിയ മരങ്ങള്‍
വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മഹാഗണിയും പനയും. ഏത് നിമിഷവും ജീവഹാനി ഭയന്ന നാളുകള്‍. മരങ്ങളായിരുന്നു പത്തനംതിട്ട നഗരസഭ നന്നുവക്കാട് മുതുവരത്തില്‍ വീട്ടിൽ എം കെ രമണിയുടെ ഉറക്കം കെടുത്തിയിരുന്നത്. ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് രമണി. അയല്‍വാസിയോടു പറഞ്ഞിട്ടു കാര്യമുണ്ടായില്ല. മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. അങ്ങനെയാണ് കോഴഞ്ചേരി താലൂക്ക് അദാലത്തിലെത്തിയത്. ആവലാതി കേട്ടറിഞ്ഞതോടെ തത്സമയം പരിഹാരം നിർദേശിക്കുകയായിരുന്നു മന്ത്രിമാര്‍. നഗരസഭ സെക്രട്ടറിയുടെ ചുമതലയില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്‌ടർക്ക് റിപ്പോർട്ട് നല്‍കാനാണ് ഉത്തരവ്. മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പത്തനംതിട്ടയിലെ അദാലത്തുകള്‍ നടന്നത്. മുന്‍ഗണനാ കാര്‍ഡ് മുതല്‍ വഴിത്തര്‍ക്കവും ചികിത്സാ സഹായവും ഭൂമി സംബന്ധമായ നിയമക്കുരുക്കുകളും ഉള്‍പ്പെടെ വിവിധ പരാതികള്‍ മന്ത്രിമാര്‍ക്കു മുന്നിലെത്തി. മിക്കവയിലും ഉടന്‍ നടപടിക്ക് നിര്‍ദേശം നല്‍കാനുമായി.
തിരുവനന്തപുരം
കുടുംബ ഭൂമിക്ക് 20 വര്‍ഷത്തിന് ശേഷം പട്ടയം
20 വര്‍ഷത്തിന് ശേഷം കുടുംബ ഭൂമിക്ക് പട്ടയം ലഭിച്ച ഈ ദിവസം അമ്പൂരി പാമ്പരംകാവ് സ്വദേശി സതീഷ് കുമാറിന് അവിസ്‌മരണീയമാണ്. ലിവര്‍ സിറോസിസ് രോഗത്തെ തുടർന്ന് ബുദ്ധിമുട്ടിലായ ഭാര്യ ഷാനയ്ക്കും മകള്‍ ഗ്രീഷ്‌മയ്‌ക്കും ഒപ്പമാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ അദാലത്തിന് എത്തിയത്. ഹോട്ടൽ തൊഴിലാളിയായ സതീഷ് കുമാറിന് കുടുംബ സ്വത്തായി ലഭിച്ച 73 സെന്റ് വസ്‌തുവിൽ ഉൾപ്പെടുന്ന അഞ്ച് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. ഈ ഭൂമിക്ക് ചുറ്റുമായി കിടക്കുന്ന 68 സെന്റിന് പട്ടയം ഉണ്ടായിരുന്നപ്പോൾ, സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പട്ടയം ലഭിക്കുന്നതിനായി 20 വര്‍ഷമാണ് സതീഷ് കാത്തിരുന്നത്.
കരുതലും കൈത്താങ്ങും അദാലത്തിലെത്തിയ അപേക്ഷയിന്മേല്‍ സതീഷ് കുമാറിന് അനുകൂല തീരുമാനം അതിവേഗം ലഭിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി. ആര്‍ അനിലും ഉൾപ്പെടുന്ന വേദിയില്‍ വെച്ച് സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ പട്ടയം കൈമാറി. സതീഷ് കുമാറിന്റെ ഏക വരുമാനമാണ് കുടുംബത്തെ താങ്ങി നിർത്തുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷമായി ലിവര്‍ സിറോസിസിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന ഭാര്യ ഷാനയ്ക്ക് കാഴ്‌ച ശക്തി കുറവാണ്. എഞ്ചിനീയറിങ് ബിരുദധാരിയാണ് മകള്‍ ഗ്രീഷ്‌മ. ജില്ലയില്‍ ഓൺലൈൻ മുഖേന ആകെ 4,589 അപേക്ഷകള്‍ ലഭിച്ചതില്‍ 3,010 അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചു നടപടികള്‍ പൂര്‍ത്തീകരിച്ചു.
ജയകുമാറിന് ആശ്രിത സർട്ടിഫിക്കറ്റ് കൈമാറി മുഖ്യമന്ത്രി
തമ്പാനൂര്‍ സ്വദേശി ജയകുമാര്‍ തന്റെ ജീവിതം ഭദ്രമായ ആശ്വാസത്തിലാണ് ഗവ. വിമെന്‍സ് കോളേജില്‍ നടന്ന താലൂക്ക് അദാലത്തില്‍ നിന്നും മടങ്ങിയത്. വിദ്യാഭ്യാസ വകുപ്പില്‍ ഡി.പി.ഐ ഓഫീസില്‍ പാർട് ടൈം സ്വീപ്പര്‍ ആയി ജോലി നോക്കവേ മരണപ്പെട്ടു പോയ ബേബിയുടെ മകനാണ് ജയകുമാര്‍. കൂലിപ്പണിക്കാരനായ ജയകുമാറിന് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ആശ്രിത സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.
കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്കു തല അദാലത്തില്‍ അപേക്ഷ നല്‍കിയ ജയകുമാറിന്റെ മുന്നോട്ടുള്ള ജീവിതത്തിന് സര്‍ക്കാര്‍ കരുതലാവുകയായിരുന്നു. ആശ്രിത നിയമനത്തിനായുള്ള ആശ്രിത സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു തന്നെ ജയകുമാറിന് കൈമാറി. നിറ കണ്ണുകളോടെയാണ് ജയകുമാര്‍ മുഖ്യമന്ത്രിയില്‍ നിന്നും സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി വേദി വിട്ടത്.
ആലപ്പുഴ
റോഡ് വരും, ആറ് മാസത്തിനകം
ഒരു മരണമുണ്ടായാല്‍, ഒരാള്‍ക്ക് പെട്ടെന്ന് അസുഖം വന്നാൽ ഒന്നേകാൽ മീറ്റര്‍ വീതി മാത്രമുള്ള വഴിയിലൂടെ കസേരയില്‍ ഇരുത്തി ചുമന്നു കൊണ്ടു പോകണം. രോഗികളും വൃദ്ധരുമൊക്കെ റോഡില്ലാതെ കഷ്‌ടപ്പെടുകയാണ്. ചേര്‍ത്തല താലൂക്ക് അദാലത്തിനെത്തിയ 87 ശതമാനം ഭിന്നശേഷിയുള്ള സനല്‍ കുമാര്‍ വീല്‍ ചെയറിലിരുന്ന് തങ്ങളുടെ നഗറിലുള്ള ദൈനംദിന ദുരിതം വിവരിച്ചു. എഴുപുന്ന-കോടംതുരുത്ത് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന പ്രദേശ വാസികളും ഹരിജന്‍ നഗറിലുള്ളവരും റോഡില്ലാത്തതിന്റെ ദുരിത ചിത്രം വിവരിക്കാന്‍ അദാലത്തിലെത്തിയിരുന്നു. ഭവന വായ്‌പ ലഭിക്കാത്തതിനാല്‍ വീട് നിര്‍മ്മാണമടക്കം പ്രദേശത്ത് തടസ്സപ്പെട്ടിരിക്കുകയാണെന്നും സഞ്ചാര യോഗ്യമായ മൂന്നു മീറ്റര്‍ വീതിയിലുള്ള റോഡ് ഉണ്ടെങ്കില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാമാവുമെന്നും ജോസ് പറഞ്ഞു.
കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹരിജന്‍ നഗര്‍ നിവാസികള്‍ക്കും പ്രദേശവാസികള്‍ക്കും ആശ്വാസമായി ആറു മാസത്തിനുള്ളില്‍ എഴുപുന്ന എഫ്.സി. കോൺവെന്റ് ചുള്ളിത്തറ കടവ് റോഡ് പൂര്‍ത്തിയാക്കാന്‍ എഴുപുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രിമാര്‍ സജി ചെറിയാനും പി പ്രസാദും നിര്‍ദേശം നല്‍കി. റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളും കരാറും പൂർത്തിയാക്കിയിട്ടും ഒരു വ്യക്തി പഞ്ചായത്തില്‍ നല്‍കിയ പരാതിയെ തുടർന്നു നിര്‍മ്മാണം തുടങ്ങാനാവാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളും നഗര്‍വാസികളും ഒരുമിച്ച് പരാതിയുമായി അദാലത്തിലെത്തിയത്.
കൊല്ലം
ആശ്വാസം ഏഴ് കുടുംബങ്ങള്‍ക്ക്
120 വര്‍ഷമായി കൊല്ലം ഈസ്റ്റ് വില്ലേജില്‍ റവന്യൂ പുറമ്പോക്കില്‍ മുനീശ്വരം സ്വാമി ക്ഷേത്രത്തിന്റെ പുറകുവശം താമസിക്കുന്ന ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യമായാണ് രാജു വര്‍ഗീസ് അദാലത്തിനെത്തിയത്. അംഗ പരിമിതനായ രാജു വര്‍ഗീസും മറ്റു കുടുംബങ്ങളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ദാരിദ്ര്യ രേഖയില്‍ താഴെ ഉള്ളവരുമാണ്. കൊല്ലം കോര്‍പ്പറേഷന്റെ അതിര്‍ത്തിക്കുള്ളില്‍ എസ് വളവില്‍ 16 അടി താഴ്‌ചയിൽ ആണ് ഇവര്‍ താമസിക്കുന്നത്. 50 വര്‍ഷം വസ്‌തു കരവും അടച്ചിട്ടുണ്ട്. എന്നാൽ കൈവശ രേഖ കൊണ്ട് മാത്രം മുതല്‍ പേരോ വീട്ടു പേരോ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. മറ്റു പല ആവശ്യങ്ങള്‍ക്കും പട്ടയം അനിവാര്യമാണ്. സമീപത്തുള്ള മറ്റ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചതായി ഇവര്‍ പറയുന്നു. അപേക്ഷ പരിഗണിച്ച മന്ത്രി കെ എന്‍ ബാലഗോപാല്‍ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്‌ടർക്ക് നിര്‍ദേശം നല്‍കി.
പാലക്കാട്
എട്ടു വയസുകാരിക്കും മുത്തശ്ശിക്കും തണലൊരുക്കും
മുത്തശ്ശിയുടെ കൂടെ ചിറ്റൂര്‍ കരുതലും കൈത്താങ്ങും വേദിയില്‍ പരാതിയുമായി വന്നവരുടെ ഇടയില്‍ വിഷാദ ഭാവത്തോടെ ഇരിക്കുന്ന പെൺകുട്ടി മന്ത്രി കെ. കൃഷ്‌ൺൻകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. മന്ത്രി അടുത്തെത്തിയതോടെ മുത്തശ്ശി പോത്തുണ്ടി അകപ്പാടം തങ്ക പൊട്ടിക്കരഞ്ഞു. പെൺകുട്ടിയുടെ അമ്മ (52) ബേബി വര്‍ഷങ്ങളായി തിരുവനന്തപുരം ആര്‍.സി.സിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു. ഭാര്യയുടെ രോഗ വിവരം അറിഞ്ഞത് മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഭര്‍ത്താവ് അയപ്പന്‍ (62) പ്രമേഹരോഗം മൂര്‍ച്ഛിച്ച് മരിച്ചു. രണ്ട് മാസം മുമ്പ് ബേബിയും മരിച്ചതോടെ പെൺകുട്ടിയും മുത്തശ്ശിയും മാത്രമായി.
സ്വന്തമായി വീടുണ്ടെങ്കിലും വരുമാന മാര്‍ഗമില്ലാത്ത ഇവര്‍ക്ക് ബന്ധുക്കളുടെ കരുണ മാത്രമാണ് ആശ്രയം. അദാലത്തില്‍ മുന്‍കൂറായി റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനായി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ അദാലത്തില്‍ എത്തിയത്. റേഷന്‍ കാര്‍ഡ് കിട്ടിയെങ്കിലും കുട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് തങ്ക മന്ത്രിയോട് പറഞ്ഞു. ഫോസ്റ്റര്‍ കെയര്‍ പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മുത്തശ്ശിയോടൊപ്പം കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പു വരുത്താന്‍ വനിതാ ശിശു വികസന ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി. ചാത്തമംഗലം ജി.യു.പി.എസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെൺകുട്ടി.
മലപ്പുറം
വൈഗക്ക് മരുന്ന് മുടങ്ങില്ല
ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കും ഹോർമോൺ ഹോര്‍മോ പ്രശ്‌നങ്ങള്‍ക്കും മരു് കഴിക്കു 14 കാരിയായ വൈഗക്ക് മാസങ്ങളായി മരു് മുടങ്ങിയിരുു. മാത്രമല്ല, വീട് വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്തായതിനാല്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ഊർങ്ങാട്ടിരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകൾ ആരോഗ്യ വകുപ്പിന്റെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂവത്തിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം വഴി നല്‍കാന്‍ മന്ത്രി വി. അബ്‌ദുറഹ്‌മാനും, പി.എ.മുഹമ്മദ് റിയാസും നിര്‍ദേശിച്ചു. മുച്ചക്ര വാഹനം എന്ന ആവശ്യവും മന്ത്രി പരിഗണിച്ചു. ഇത് മാതാപിതാക്കളായ ദിനിക്കും പ്രേമരാജിനും ആശ്വാസത്തിന്റെ കൈത്താങ്ങായി.
കാസര്‍ഗോഡ്
മക്കളെ ചുമന്ന് നടക്കേണ്ട, റോഡ് ഉറപ്പ്
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കാസര്‍കോട് താലൂക്ക്‌തല അദാലത്തിന് എത്തിയ ബന്തടുക്കയിലെ ഗീത പ്രതാപന്‍ മടങ്ങിയത് നെഞ്ചിലെ നേരിപ്പോടടങ്ങിയ ആശ്വാസത്തോടെയാണ്. ഭിന്നശേഷിക്കാരായ രണ്ട് ആൺമക്കളുള്ള ഗീതയുടെ വീട്ടിലേക്കുള്ള റോഡ് കഴിഞ്ഞ അഞ്ചു വര്‍ഷമായി തടസ്സപ്പെട്ട നിലയിലാണ്. ഇത് കാരണം 90 ശതമാനം ഭിന്നശേഷിക്കാരനായ മകനെ ചുമന്നു കൊണ്ടു ആശുപത്രിയില്‍ കൊണ്ടു പോകേണ്ട അവസ്ഥ വിവരിക്കവേ അവര്‍ പൊട്ടിക്കരഞ്ഞു. മക്കളെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടതിനാല്‍ റോഡില്ലാത്ത സ്വന്തം വീട് അടച്ചിട്ട് ബന്തടുക്ക ടൗണില്‍ വാടകയ്ക്ക് കഴിയുകയാണെന്ന് ഗീത പറഞ്ഞു. 40കാരനായ മൂത്ത മകനെ ചുമന്നു കൊണ്ടു പോകുന്ന ചിത്രവും അവര്‍ മന്ത്രിമാരെ കാണിച്ചു.ഗീതയുടെ 38 വയസുള്ള രണ്ടാമത്തെ മകന്‍ 50 ശതമാനം ഭിന്നശേഷിക്കാരനാണ്.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ആസ്‌തി രജിസ്റ്ററില്‍ ഉള്ള റോഡാണ് തടയപ്പെട്ടത്. റോഡ് എത്രയും പെട്ടെമ്മ് പുഃനസ്ഥാപിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശവും പാലിക്കപ്പെട്ടില്ല. കമ്മിഷന്‍ നിര്‍ദേശം ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച മന്ത്രി റോഡ് ഉടന്‍ പുനഃസ്ഥാപിക്കാന്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ജില്ലാ കളക്‌ടറുമായി ബന്ധപ്പെട്ട് പോലീസ് സഹായവും തേടണം.
വയനാട്
കാത്തിരിപ്പ് സഫലം അരുന്ധതിക്ക് പട്ടയം
നാലു പതിറ്റാണ്ടായി സ്വന്തം ഭൂമിക്ക് പട്ടയമില്ലാത്ത അരുന്ധതിയുടെ സങ്കടങ്ങള്‍ക്ക് അറുതിയായി. മാനന്തവാടിയിലെ കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ ജില്ലാ കളക്‌ടർ ഡി.ആര്‍.മേഘശ്രീയില്‍ നിന്നും എട്ട് സെന്റ് സ്ഥലത്തിന്റെ പട്ടയം അരുന്ധതി ഏറ്റുവാങ്ങി. അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് ശെല്‍വന്‍ മരിച്ചു. അദ്ദേഹത്തിന്റെ കൂടി സ്വപ്‌നമായിരുന്നു സ്വന്തം ഭൂമിയുടെ പട്ടയ രേഖ. മാനന്തവാടി താലുക്കില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. അധികൃതര്‍ സ്ഥലം പരിശോധിച്ച് പട്ടയം നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇനി വീട് എന്ന ആഗ്രഹം പൂര്‍ത്തിയാക്കണം. ജില്ലാ കളക്‌ടറിൽ നിന്നും പട്ടയം സ്വീകരിച്ച് അരുന്ധതി പറഞ്ഞു.
വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവും ആണ് പൊതു ജനങ്ങളില്‍ നിന്നും പരാതി കേട്ടത്.
തൃശൂര്‍
സഹപാഠികളുടെ കരുതല്‍, അച്ഛനമ്മമാര്‍നഷ്‌ടപ്പെട്ട സഹോദരങ്ങള്‍ക്ക് വീട്
അച്ഛനമ്മമാര്‍ നഷ്‌ടപ്പെട്ട പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 5,6,7 ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്ക് സഹപാഠികളുടെ കരുതലാല്‍ ഇനി സ്വന്തമായി വീട് ലഭിക്കും. നാലു വര്‍ഷം മുമ്പ് അമ്മയേയും കഴിഞ്ഞ മാസം അച്ഛനേയും നഷ്‌ടപ്പെട്ട സഹോദരങ്ങള്‍ 75 വയസ്സുകാരിയായ അച്ഛമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഇവരുടെ സുഹൃത്തുക്കളും സഹപാഠികളുമായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ സി.എസ് അബിഗയിലും വി.എ ഷിഫയും ക്ലാസ് ടീച്ചറോട് തങ്ങളുടെ കൂട്ടുകാർക്ക് വീടും മറ്റു സഹായങ്ങളും നല്‍കാനുള്ള വഴി തേടുകയായിരുന്നു. തുടർന്ന് പി.ടി.എ പ്രസിഡന്റ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം കുന്നംകുളം താലൂക്കിലെ ബഥനി സ്‌കൂളില്‍ സംഘടിപ്പിച്ച അദാലത്തില്‍ റവന്യു മന്ത്രി കെ രാജനെ നേരില്‍ക്കണ്ട് പരാതി സമര്‍പ്പിച്ചു. കൂട്ടുകാരെ സഹായിക്കാന്‍ മുന്‍കൈയെടുത്ത കുട്ടികളെ അഭിനന്ദിച്ച മന്ത്രി, മൂന്നു കുട്ടികളുടെയും സംരക്ഷണത്തിനായുള്ള നടപടികള്‍ ത്വരിത ഗതിയില്‍ സ്വീകരിക്കാന്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
കുട്ടികളുടെ അച്ഛന്റെ പേരിലുള്ള ഭൂമിയില്‍ വീടുവച്ചു നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വീടു നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ക്ക് നേരിട്ടു നേതൃത്വം നല്‍കാന്‍ സബ് കളക്‌ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
കോട്ടയം
മന്ത്രി ഇറങ്ങി വന്നു, ശ്രീനിവാസന്റെ സെസ് ഭാരമകന്നു
പാലാ ടൗൺ ഹാളിന്റെ മുകളിലെ നിലയില്‍ നടന്ന അദാലത്തിലേക്ക് കയറിച്ചെല്ലാന്‍ ശ്രീനിവാസന്റെ ആരോഗ്യം അനുവദിച്ചില്ല. മന്ത്രിയെ നേരിട്ടു കാണണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമാണ് മന്ത്രി വി.എന്‍.വാസവനെ അറിയിച്ചത്. മന്ത്രി പടികളിറങ്ങി പരാതിക്കാരന്റെ അരികിലെത്തി, പരാതിക്ക് പരിഹാരവുമായി. തീക്കോയി ഐക്കരമലയില്‍ ഐ.എന്‍.ശ്രീനിവാസന് ഇതത്രയും പറയുമ്പോള്‍ തന്നെ സന്തോഷത്താല്‍ കണ്ണു നിറഞ്ഞിരുന്നു.
പക്ഷാഘാതവും ഹൃദ്രോഗവും അലട്ടി, സാമ്പത്തിക പരാധീനതകളാല്‍ വലയുന്ന ശ്രീനിവാസന് വീടിനുള്ള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസായി 12,000 രൂപ അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചത് ഇരുട്ടടിയായി. ഇതില്‍ ഇളവ് തേടിയാണ് കരുതലും കൈത്താങ്ങും അദാലത്തിനെ സമീപിച്ചത്. രണ്ട് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതും പിന്നാലെ പക്ഷാഘാതം വന്നതും തുടർന്നുണ്ടായ സാമ്പത്തിക പരാധീനതകളും മന്ത്രിയെ ധരിപ്പിച്ചു. ശ്രീനിവാസന്റെ വീടിന്റെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് നിര്‍ണ്ണയിച്ചതിലെ അപാകത പരിശോധിച്ച ശേഷം 12,000 രൂപ പൂർണമായും ഒഴിവാക്കിക്കൊടുക്കാന്‍ മന്ത്രി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് (എന്‍ഫോഴ്‌സ്‌മെന്റ്) നിര്‍ദേശം നല്‍കി.
കണ്ണൂര്‍
ബിന്ദുവിന് ഇനി ഉറങ്ങാം, പുഴയെ ഭയക്കാതെ
കാഞ്ഞിരപ്പുഴയോട് ചേർന്നുള്ള പുരയിടത്തിന്റെ അതിര് ഇടിഞ്ഞു താഴുന്നതിനാൽ വീട് അപകടാവസ്ഥയിലാണെന്ന പേരാവൂര്‍ തോണ്ടിയില്‍ സ്വദേശി ബിന്ദുവിന്റെ പരാതിക്ക് കരുതലും കൈത്താങ്ങും ഇരിട്ടി താലൂക്ക് തല അദാലത്തില്‍ പരിഹാരമായി. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് മതില്‍ കെട്ടി നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്‌ടർക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ രാമചന്ദ്രന്‍ കടപ്പള്ളി, പി.പ്രസാദ്, ഒ.ആര്‍.കേളു എന്നിവർ പങ്കെടുത്ത അദാലത്തിലാണ് തീരുമാനം.
മഴക്കാലത്ത് പുഴയോട് ചേർന്നുള്ള വീടിന്റെ മുറ്റം ഇടിഞ്ഞു പോകുന്നുവെന്നായിരുന്നു ബിന്ദുവിന്റെ പരാതി. മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും വീടിന്റെ ചുമരിന് വിള്ളലും വന്നിട്ടുണ്ട്. വിധവയായ ബിന്ദുവിന് സ്വന്തമായി ഈ വീട് മാത്രമേയുള്ളൂ. മറ്റു വരുമാനം ഒന്നുമില്ല. അടുത്ത മഴയ്ക്ക് വീടിന്റെ ഒരു ഭാഗം പോലും ഒലിച്ചു പോയേക്കുമെന്ന ആശങ്കയിലാണ് ബിന്ദു. ഇരിട്ടി തഹസില്‍ദാര്‍ നടത്തിയ പരിശോധനയിലും വീടിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടു. പുഴയുടെ അരിക് കെട്ടി സംരക്ഷിച്ചാല്‍ മാത്രമേ അപകടം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെന്നും തഹസില്‍ദാര്‍ അറിയിച്ചു. പരാതിക്കാരിയുടെ ഉള്‍പ്പെടെ അഞ്ച് വീടുകള്‍ ഈ പ്രദേശത്ത് അപകട ഭീഷണി നേരിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. പുഴയുടെ അരിക് കെട്ടി സംരക്ഷിച്ച് വീടുകളുടെ അപകടാവസ്ഥ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഇടുക്കി
മാത്തുക്കുട്ടിക്ക് വീണ്ടും പെന്‍ഷന്റെ തണല്‍
മുടങ്ങിപ്പോയ കാന്‍സര്‍ പെന്‍ഷന്‍ തുടർന്നും ലഭിക്കുമെന്നതിന്റെ ആശ്വാസത്തിലാണ് കല്‍കൂന്തല്‍ വില്ലേജ് നെടുങ്കണ്ടം കരയില്‍ മാത്തുക്കുട്ടി (75) അദാലത്തില്‍ നിന്ന് മടങ്ങിയത്. നട്ടെല്ലിനു രോഗം ബാധിച്ച ഭാര്യയും അപകടത്തില്‍ പരിക്കേറ്റ് ഒരു കൈ നഷ്‌ടമായ മകനുമടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വീടു പോലുമില്ല. കാന്‍സര്‍ രോഗിയായ മാത്തുക്കുട്ടിക്ക് ലഭിച്ചിരുന്ന പെൻഷനായിരുന്നു 2024 ജൂൺ വരെ ഇവരുടെ ആശ്വാസം. ജൂലൈ മുതല്‍ അതു മുടങ്ങി. തുടർന്നാണ് അദ്ദേഹം അദാലത്തില്‍ പരാതി നല്‍കിയത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍.വാസവന്‍ എന്നിവരാണ് അദാലത്തില്‍ പങ്കെടുത്തത്. പ്രശ്‌നം പരിഹരിക്കാന്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. 2025 സെപ്റ്റംബര്‍ വരെ മാത്തുക്കുട്ടിക്ക് പ്രതിമാസം 1000 രൂപ എന്ന തോതില്‍ പെന്‍ഷന്‍ അനുവദിച്ചതായും സമയ ബന്ധിതമായി തുക അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
എറണാകുളം
കുര്യന്‍ ഇനി സനാഥന്‍
മക്കള്‍ ഉപേക്ഷിക്കുകയും വീട് നഷ്‌ടപ്പെടുകയും ചെയ്‌ത കുര്യന് ആശ്രയമായി അദാലത്ത്. പെരുമ്പാവൂരിലെ കടത്തിണ്ണയില്‍ താമസിച്ചിരുന്ന കുറുപ്പംപടി രായമംഗലം കളരിക്കല്‍ കെ.സി.കുര്യന് ഇനി മഴയും വെയിലും മഞ്ഞുമേറ്റ് കടത്തിണ്ണയില്‍ കിടന്നുറങ്ങേണ്ട. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ അംഗീകൃത വയോജന മന്ദിരത്തിലേക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിക്കുന്നതിന് മന്ത്രിമാരായ പി.പ്രസാദും പി.രാജീവും നിര്‍ദേശം നല്‍കി. സാമൂഹിക നീതി വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തുകയും കുര്യനെ നെല്ലിക്കുഴി പീസ് വാലി ഫൗണ്ടേഷന്‍ ഏറ്റെടുക്കുന്നതായി അറിയിക്കുകയും ചെയ്‌തു.