ഒറ്റമനസ്സോടെ കേരളം മുന്നോട്ട്‌

പിണറായി വിജയന്‍
മുഖ്യമന്ത്രി

പോയവര്‍ഷം നമ്മെയാകെ വേദനിപ്പിച്ച ദുരന്തമായിരുന്നു വയനാട് മേപ്പാടി ഉരുള്‍പൊട്ടല്‍. രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തമാണ് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ശേഷം സാധ്യമായ ഏറ്റവും വേഗത്തില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. അതിനായി ലോകമാകെയുള്ള മലയാളികള്‍ ഒറ്റമനസ്സായി ചേര്‍ന്നുനിന്നു. സഹായഹസ്തവുമായി അനേകം പേര്‍ എത്തി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച സഹായങ്ങളെയെല്ലാം ഏകോപിപ്പിച്ച്, സമഗ്രവും സുതാര്യവുമായ സംവിധാനം രൂപവല്‍ക്കരിക്കുന്നതിനായാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

വീടുവെച്ചു നല്‍കുക എന്നതുമാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനരധിവാസം യഥാര്‍ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേര്‍ത്തുപിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസപദ്ധതി പൂര്‍ത്തിയാക്കുക.

കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2005 ലെ ഡിസാസ്റ്റര്‍ മാനേജ്മെ് നിയമം വഴിയാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും
നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയില്‍ 10 സെന്റും ആയിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കും. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്.

ദുരന്തത്തിനിരയായവര്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ സര്‍വേ നടത്തുകയുണ്ടായി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ പെടുന്ന 4658 പേര്‍ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തി മൈക്രോ പ്ലാന്‍ തയ്യാറാക്കിയത്. ഇതില്‍ 79 പേര്‍ മൃഗസംരക്ഷണമേഖലയാണ് തെരഞ്ഞെടുത്തത്. 192 പേര്‍ കാര്‍ഷികമേഖലയും 1034 പേര്‍ സൂക്ഷ്മസംരംഭങ്ങളും 585 പേര്‍ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുത്തു.

പ്രത്യേകപരിഗണന നല്‍കേണ്ടതായിട്ടുള്ള സ്ത്രീകള്‍ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകള്‍ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികള്‍ മാത്രമുള്ള മൂന്ന് കുടുംബങ്ങളേയും വയോജനങ്ങള്‍ മാത്രമുള്ള നാല് കുടുംബങ്ങളേയും ഒരംഗം മാത്രം അവശേഷിച്ച 87 കുടുംബങ്ങളേയും സര്‍വേ വഴി കണ്ടെത്തി.

ടൗണ്‍ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിതമേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവര്‍ക്ക് തന്നെയായിരിക്കും. ഉരുള്‍ പൊട്ടിയ ആ ഭൂമി വനപ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്റെ ഉടമകളില്‍ നിന്ന് അന്യം നിന്നുപോകില്ല.

കിഫ്ബിയായിരിക്കും പ്രോജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി. ഇക്കാര്യത്തില്‍ കിഫ്ബി വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ നിയമ, ധനകാര്യവകുപ്പുകളുടെ അഭിപ്രായം തേടിയശേഷം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു.

ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്തനിവാരണ വകുപ്പിനെ ചുമതലപ്പെടുത്തി. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എഞ്ചിനീയറിംഗ് പ്രൊക്വര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) പ്രകാരം അംഗീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ധന, നിയമവകുപ്പുകളുടെ അഭിപ്രായപ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകാരായി നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചു.

ഭരണാനുമതി നല്‍കുന്നതിന് മുന്‍പ് ഡി.എസ്.ആര്‍ 2018 പ്രകാരമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. സാങ്കേതികാനുമതി നല്‍കുന്നതിന് മുന്‍പ് വിശദമായ എസ്റ്റിമേറ്റ് ഡി.എസ്.ആര്‍ 2018 പ്രകാരം തയ്യാറാക്കി ധന വകുപ്പിന്റെ അറിവോടെ നല്‍കും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം നല്‍കിയത്.

ത്രിതല സംവിധാനമാണ് പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ഉണ്ടാവുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മ്മാണ സമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കലക്ടറുടെ നേതൃത്വത്തിലുള്ള പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുമാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവും പ്രധാന സ്പോണ്‍സര്‍മാരും മന്ത്രിമാരും ഉള്‍പ്പെടുന്ന ഉപദേശക സമിതി രൂപവല്‍ക്കരിക്കും. പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേന്മയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. സര്‍ക്കാര്‍, പി.എം.സി പ്രതിനിധികളും ഒരു സ്വതന്ത്ര എഞ്ചിനീയര്‍, സ്വതന്ത്ര ഓഡിറ്റര്‍ എന്നിവരും അടങ്ങിയ ഗുണനിലവാരം ഉറപ്പാക്കല്‍ സംവിധാനമായിരിക്കും ഈ സമിതി. പ്രോജക്ടുമായി ബന്ധപ്പെട്ട എല്ലാ കരാര്‍ രേഖകളും പരിശോധിച്ച് ശുപാര്‍ശ ചെയ്ത് അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്കും ഭരണ വകുപ്പിനും നല്‍കുന്നതിന് ധനകാര്യവകുപ്പിനെ ചുമതലപ്പെടുത്തി.

23.08.2019 ലെ ഉത്തരവ് പ്രകാരം സ്ഥിരമായ പുനരധിവാസത്തിനുള്ള നിലവിലെ നിരക്ക് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ്. വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ കാര്യത്തില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കും. ഇതേ തുക തന്നെ വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്തബാധിതര്‍ക്കും അനുവദിക്കും. ഈ രണ്ട് ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ തീരുമാനം. പുരധിവാസം വേണ്ട അഞ്ച് ട്രൈബല്‍ കുടുംബങ്ങള്‍ ആണ് ഉള്ളത്. അവരുടെ താല്‍പര്യപ്രകാരമുള്ള പുനരധിവാസം ഏര്‍പ്പെടുത്തും.

ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്പോണ്‍സര്‍ഷിപ്പ് ഫ്രെയിംവര്‍ക്ക് അംഗീകരിക്കും. സ്പോണ്‍സര്‍ഷിപ്പ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് വയനാട് പുനരധിവാസ പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നതിനും ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കും. വയനാട് പുനരധിവാസ പദ്ധതിക്കായി സി.എം.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, സ്പോണ്‍സര്‍ഷിപ്പ്, സി.എസ്.ആര്‍ ഫണ്ട്, പി.ഡി.എന്‍.എയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന കേന്ദ്രസഹായം എന്നിവ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്റ്റിനായി വിനിയോഗിക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുന:രധിവാസം ഒരുമിച്ച് നടപ്പിലാക്കും.

പുനരധിവാസവുമായി ബന്ധപ്പെട്ട് വീടുകള്‍ വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍മാരുടെ യോഗം ചേരുകയുണ്ടായി. 100 ലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനംചെയ്ത 38 സ്പോണ്‍സര്‍മാരുടെ യോഗമാണ് ചേര്‍ന്നത്. സ്പോണ്‍സര്‍മാര്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ നിലവില്‍ വരും. ഒരോ സ്പോണ്‍സര്‍മാര്‍ക്കും നല്‍കുന്ന പ്രത്യേക ഐ ഡി നമ്പര്‍ ഉപയോഗിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യവും നല്‍കും. സ്പോണ്‍സര്‍ഷിപ്പുകള്‍ മാനേജ് ചെയ്യുന്നതിന് ഒരു സ്പെഷ്യല്‍ യൂണിറ്റും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസറെയും നിയോഗിക്കും.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ എത്രയും വേഗം സാധാരണജീവിതത്തിലേക്ക്, സാധ്യമാകുന്നിടത്തോളം മികച്ച രീതിയില്‍ത്തന്നെ മടങ്ങുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ശ്രമിക്കുന്നത്. കേരളം മുഴുവന്‍, ലോകമെമ്പാടുമുള്ള കേരളീയരും കേരളത്തെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ളവരും ഈ പരിശ്രമത്തില്‍ ഒറ്റമനസ്സായി വന്നുചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്.